മിമിക്രിക്ക് അംഗീകാരം; കലാരൂപങ്ങളുടെ പട്ടികയില്‍ ഇടംനേടി

മിമിക്രിക്ക് അംഗീകാരം; കലാരൂപങ്ങളുടെ പട്ടികയില്‍ ഇടംനേടി

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ അംഗീകൃത കലാരൂപ പട്ടികയില്‍ ഇനി മിമിക്രിയും. ഭേദഗതി വരുത്തിയ അക്കാദമി നിയമാവലി സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സാംസ്‌കാരികവകുപ്പ് പുറപ്പെടുവിച്ചു.

അംഗീകൃത കലാരൂപമാകുന്നതോടെ മിമിക്രി കലാകാരന്മാര്‍ക്ക് പുരസ്‌കാരം, സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ് എന്നിവ ലഭിക്കാനുള്ള സാഹചര്യം കൂടിയാണ് ഉണ്ടാകുന്നത്.അക്കാദമി ഭരണസമിതിയിലേക്ക് മിമിക്രി മേഖലയില്‍പ്പെട്ട ഒരാള്‍ക്ക് പ്രാതിനിധ്യവും ലഭിക്കും.വിനോദത്തിനായി വ്യക്തികളെയോ മറ്റെന്തിനെയുമോ അനുകരിക്കുന്ന കഴിവിനെയാണ് മിമിക്രിയായി നിയമാവലിയില്‍ ചേര്‍ത്തത്.

കൈയില്‍ ചില്ലറയില്ലെങ്കിലും കുഴപ്പമില്ല!, കെഎസ്ആര്‍ടിസി ജനുവരി മുതല്‍ ‘സ്മാര്‍ട്ടാകും’; ട്രാക്ക് ചെയ്യാനും സംവിധാനം

തിരുവനന്തപുരം: ഇനി കണ്ടക്ടര്‍ക്ക് കൊടുക്കാന്‍ കൈയില്‍ ചില്ലറയില്ലെങ്കില്‍ കുഴപ്പമില്ല! കെഎസ്ആര്‍ടിസി ബസില്‍ ജനുവരി മുതല്‍ ഡിജിറ്റല്‍ പണമിടപാടിന് സൗകര്യം ഒരുക്കാന്‍ നടപടി ആരംഭിച്ച് അധികൃതര്‍. മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും ഇത് നടപ്പാക്കാനാണ് പദ്ധതി. യാത്രക്കാരില്‍ നിന്ന് ടിക്കറ്റിന്റെ പണം നേരിട്ട് വാങ്ങുന്നതിനൊപ്പം ഡിജിറ്റലായും ടിക്കറ്റ് ചാര്‍ജ് സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

ട്രാവല്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയും ഗൂഗിള്‍പേ, ക്യൂ ആര്‍ കോഡ് എന്നി മാര്‍ഗങ്ങളിലൂടെയും ടിക്കറ്റ് ചാര്‍ജ് നല്‍കാനാകും. ടിക്കറ്റ് ഡിജിറ്റലായി ഫോണില്‍ ലഭിക്കും. ഇതിനൊക്കെ സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് ടിക്കറ്റ് മെഷീനും ആപ്പുമുണ്ടാകും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായാണ് കരാര്‍. ആപ്പിലൂടെ ബസ് ട്രാക്ക് ചെയ്യാനും സംവിധാനമുണ്ടാകും.

ആപ്പ് വരുന്നതോടെ യാത്രക്കാരുടെ സമീപമുള്ള ബസും വാഹനത്തിലെ തിരക്കും മറ്റും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സൗകര്യമുണ്ടാകും. സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരോ കേന്ദ്രത്തിലും ബസുകള്‍ എത്തുന്ന സമയവുമെല്ലാം ആപ്പിലൂടെ മനസ്സിലാക്കാം. ഡിസംബര്‍ അവസാനത്തോടെ ട്രയല്‍ ആരംഭിക്കും.

യുവജന റാലിയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

യുവജന റാലിയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനം യുവജന റാലിയും അനുസ്മരണ യോഗവും സി.പി.ഐ(എം)ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വാമനപുരം എം എൽ എയുമായ അഡ്വ.ഡി.കെ.മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സുഹൈൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണുചന്ദ്രൻ സ്വാഗതവും ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ നന്ദിയും പറഞ്ഞു.

അബിഗേലിനെ ആദ്യം കണ്ടത് കോളജ് വിദ്യാര്‍ത്ഥിനികള്‍; കുട്ടിയെ കൊണ്ടുവിട്ടത് ഒരു സ്ത്രീയെന്ന് ദൃക്‌സാക്ഷികള്‍

അബിഗേലിനെ ആദ്യം കണ്ടത് കോളജ് വിദ്യാര്‍ത്ഥിനികള്‍; കുട്ടിയെ കൊണ്ടുവിട്ടത് ഒരു സ്ത്രീയെന്ന് ദൃക്‌സാക്ഷികള്‍

കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജിയെ ആദ്യം കാണുന്നത് കൊല്ലം എസ്എന്‍ കോളജിലെ വിദ്യാര്‍ത്ഥിനികള്‍. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് കുട്ടിയെ ആദ്യം കാണുന്നത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മഞ്ഞയും പച്ചയും നിറമുള്ള ചുരിദാര്‍ ധരിച്ച സ്ത്രീയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. ആ സ്ത്രീയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കുട്ടിയെ കാണാതായി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ആശ്രാമം മൈതാനത്തു നിന്നാണ് അബിഗേലിനെ കണ്ടത്. പേടിച്ച് ടെന്‍ഷന്‍ അടിച്ച നിലയിലായിരുന്നു കുട്ടിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

ഉള്ളുലഞ്ഞ 20 മണിക്കൂറുകള്‍; കുട്ടിയെ കണ്ടെത്തിയത് അറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞ് നന്ദി പറഞ്ഞ് അമ്മ സിജി

ഉള്ളുലഞ്ഞ 20 മണിക്കൂറുകള്‍; കുട്ടിയെ കണ്ടെത്തിയത് അറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞ് നന്ദി പറഞ്ഞ് അമ്മ സിജി

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്തിയോ എന്ന് കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ മുഴുവനും ആകാംക്ഷയായിരുന്നു. ഒടുവില്‍ കുഞ്ഞിനെ കണ്ടെത്തിയ വിവരമറിഞ്ഞ് അബിഗേലിന്റെ അമ്മ സിജി റെജി പൊട്ടിക്കരയുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ആശങ്കയും ദുഃഖവും എല്ലാം അവസാനിച്ച നിമിഷങ്ങളായിരുന്നു അത്.

പിന്നിട്ട 20 മണിക്കൂറും അവളെ കണ്ടെത്തിയോ എന്ന് കൊച്ചു കുട്ടികളടക്കം അങ്ങേയറ്റം ആകാംക്ഷയോടെ ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ കൊല്ലം ആശ്രമം മൈതാനത്ത് നിന്ന് അവളെ കണ്ടെത്തിയെന്ന വിവരം വന്നപ്പോള്‍ ആ കുടുംബത്തിനൊപ്പം എല്ലാവരുടേയും നെഞ്ചില്‍ നീണ്ട ആശ്വാസത്തിന്റെ നെടുവീര്‍പ്പാണുണ്ടായത്. കുട്ടിയെ കണ്ടെത്തി കൊല്ലം എആര്‍ ക്യാമ്പില്‍ എത്തിച്ചു. അവളുടെ അമ്മയും കുഞ്ഞു സഹോദരനും അവളോട് വീഡിയോ കോളില്‍ കണ്ട നിമിഷം വീട്ടില്‍ കൂടി നിന്നവരുടെയെല്ലാം ഹൃദയത്തിലും കണ്ണിലും സന്തോഷത്തിന്റെ ആനന്ദാശ്രു പൊഴിച്ചു. സന്തോഷത്തിന്റേയും ആശ്വാസത്തിന്റേയും നിമിഷങ്ങള്‍ക്കൊപ്പം പിന്നിട്ട 20 മണിക്കൂര്‍ അവര്‍ അനുഭവിച്ച മാനസിക വ്യഥയുടേയും കാഴ്ച വഴിമാറിയത് ആരെയും സ്പര്‍ശിക്കുന്നതാണ്. അമ്മയെ വീഡിയോ കോളില്‍ കണ്ടപ്പോള്‍ അബിഗേലിന്റെ മുഖത്ത് സന്തോഷത്തിന്റെ ചിരി പടരുന്നത് കാണാമായിരുന്നു. കണ്ടെത്തുമ്പോള്‍ അവള്‍ അത്രയും ക്ഷീണിതയായിരുന്നു.

ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്നാണ് അമ്മ സിജി മാധ്യമങ്ങളോട് പറഞ്ഞത്. രാത്രിയായി, പിന്നീട് രാവിലെ കൂടി ആയപ്പോഴേക്കും ടെന്‍ഷന്‍ കൂടി. ഒന്നും വരുത്തരുതേ എന്നായിരുന്നു പ്രാര്‍ഥനയെന്നും അമ്മ പറഞ്ഞു. പറഞ്ഞത് പൂര്‍ത്തിയാക്കാനാവാതെ അവരുടെ വാക്കുകള്‍ മുറിയുകയായിരുന്നു. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് അബിഗേലിന്റെ സഹോദരന്‍ ജോനാഥനും മാധ്യമങ്ങളോട് പ്രതികരിച്ചു. അവളെത്തിയാല്‍ ഉടന്‍ ഭക്ഷണം നല്‍കുമെന്നാണ് സഹോദരന്‍ പറഞ്ഞത്.

തിങ്കളാഴ്ച വൈകിട്ട് ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍.

വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

തൃശൂർ മലക്കപ്പാറ വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു. ഇന്നലെ പ്രത്യേക മെഡിക്കൽ സംഘം ഊരിലെത്തി ചികിത്സ നൽകിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെയാണ് കമലമ്മ പാട്ടി മരിച്ചത്. 94 വയസ്സായിരുന്നു

വാർദ്ധക്യസഹജമായ അസുഖങ്ങൾക്കൊപ്പം പക്ഷാഘാതം പിടിപെട്ടായിരുന്നു കമലമ്മ പാട്ടി അവശനിലയിലായത്. ഇതിനിടയിൽ ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെടുകയും പുഴുവരിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പിനെയും ട്രൈബൽ വകുപ്പിനെയും ആരോഗ്യസ്ഥിതി അറിയിച്ചെങ്കിലും ഇടപെട്ടിരുന്നില്ല.

തുടർന്ന് ഇന്നലെ രാവിലെ 24 വാർത്ത നൽകിയതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണനും കളക്ടറും ഇടപെട്ട് മെഡിക്കൽ സംഘത്തെ ഊരിലേക്ക് അയക്കുകയായിരുന്നു. ഇവർക്കാവശ്യമായ ചികിൽസ നൽകി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചിരുന്നെങ്കിലും കമലമ്മ പാട്ടി മരണപ്പെടുകയായിരുന്നു.