by Midhun HP News | Nov 1, 2023 | Latest News, കേരളം
കൊച്ചി: വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി. ഷൂട്ടിങിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി ചുണ്ടിക്കാട്ടി. സിനിമാനിര്‍മ്മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നില്‍ സിനിമാ ചിത്രീകരണത്തിനായി നിര്‍മ്മാതാവ് ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ദേവസ്വം കമ്മീഷണര്‍ നിരസിക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ദേവസ്വം കമ്മീഷണര്‍ സിനിമാ ഷൂട്ടിങിനും അതോടൊപ്പം വാഹനപാര്‍ക്കിങ്ങിനുമുള്ള അപേക്ഷ നിരസിച്ചത്. ഇതിനെതിരെ നിര്‍മ്മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്നാണ് വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിങ് പാടില്ലെന്ന് കോടതി ഉത്തരവിട്ടത്. ഇക്കാര്യം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണം. എന്തെങ്കിലും കാരണവശാല്‍ വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് സിനിമാഷൂട്ടിങ് അനുവദിക്കുകയാണെങ്കില്‍ അത് വിശ്വാസികളുടെ ക്ഷേത്രദര്‍ശനത്തെ ബാധിക്കും. സാധാരണ സിനിമാഷൂട്ടിങ് നടക്കുമ്പോള്‍ ബൗണ്‍സേഴ്‌സ് അടക്കം ഉണ്ടാകും. ഈ ബൗണ്‍സേഴ്‌സ് വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകും. ഇത് അനുവദിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
by Midhun HP News | Nov 1, 2023 | Latest News, കേരളം
കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പ്രജിത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അധ്യാപകര്‍ പ്രജിത്തിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി സഹപാഠികള്‍ ആരോപിച്ചു. ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാനാകില്ലെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സഹപാഠികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി കോളജ് അധികൃതര്‍ രംഗത്തെത്തി. ഹാജര്‍ കുറവായ കാര്യം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്തത്. പരാതി കിട്ടിയാല്‍ ഇന്റേണല്‍ കമ്മിറ്റിയെവെച്ച് അന്വേഷണം നടത്തുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
by Midhun HP News | Nov 1, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍/വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീനഫലമായാണ് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യത. നവംബര്‍ 3മുതല്‍ 5 വരെ കേരളത്തില്‍ വീണ്ടും തുലാവര്‍ഷം സജീവമായി വ്യാപകമായ ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്കുമാണ് സാധ്യതയെന്ന് മുന്നറിപ്പില്‍ പറയുന്നു
ബുധനാഴ്ച തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
by Midhun HP News | Nov 1, 2023 | Latest News, കേരളം
കോട്ടയം: മണർകാട് നടന്ന വിവാദമായ പോക്സോ പീഡന കൊലപാതക കേസിൽ പ്രതി കുറ്റവാളിയെന്ന് വിചാരണ കോടതി വിധി. 2019 ൽ 15 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി അജേഷിനെ കോടതി ശിക്ഷിച്ചത്.
പോക്സോ നിയമപ്രകാരം 20 വർഷം തടവും ഐപിസി 302 അനുസരിച്ച് ജീവപര്യന്തവുമാണ് ശിക്ഷ. കോട്ടയം അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ജനുവരി 17 ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 15 വയസുകാരിയായ പെൺകുട്ടിയെ താമസ സ്ഥലത്ത് വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അജേഷ് താമസ സ്ഥലത്ത് തന്നെ കുഴിച്ചിടുകയായിരുന്നു.
മണർകാട് അരീപ്പമ്പിലാണ് ക്രൂരമായ സംഭവം നടന്നത്. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് പെൺകുട്ടിയെ കുഴിച്ചിട്ടത് പീഡിപ്പിച്ച ശേഷമാണണെന്ന് വ്യക്തമായത്. ശ്വാസം മുട്ടിയായിരുന്നു പെൺകുട്ടിയുടെ മരണം. കഴുത്തിൽ ഷാളും കയറും മുറുക്കിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. കൊലപ്പെടുത്തും മുൻപ് പെൺകുട്ടിയെ ബോധം കെടുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
മണർകാട് മാലം സ്വദേശിയാണ് കേസിൽ ശിക്ഷിക്കപ്പെട്ട അജേഷ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രണ്ടര ദിവസത്തിന് ശേഷമാണ് മൃതദേഹം അജേഷിന്റെ വീട്ടുവളപ്പിൽ കണ്ടെത്തിയത്. 2019 ജനുവരി 17 നാണ് പെൺകുട്ടിയെ അജേഷ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അന്നേ ദിവസം ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്. രാത്രി വരെ വീട്ടിൽ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ മൃതദേഹം സൂക്ഷിച്ചു. രാത്രി ഇവിടെ നിന്നും വലിച്ചുകൊണ്ടുപോയി വാഴത്തോട്ടത്തിൽ കുഴിച്ചുമൂടുകയായിരുന്നു.
by Midhun HP News | Nov 1, 2023 | Latest News, കേരളം
ചാലക്കുടി: വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വച്ചു ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 24 വര്‍ഷം തടവുശിക്ഷ. കൊരട്ടി കവലക്കാടന്‍ ഷൈജു പോളിനെയാണ് (50) ചാലക്കുടി അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയും നഗ്‌നഫോട്ടോകള്‍ ഉണ്ടെന്നുപറഞ്ഞ് മൂന്നു പവന്‍ വരുന്ന സ്വര്‍ണപാദസ്വരം കൈവശപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. നഗ്‌നഫോട്ടോകളുടെ പേരില്‍ ഭീഷണിപ്പെടുത്തി ഇയാള്‍ പല തവണ ബലാത്സംഗം ചെയ്തു.
വിവിധ വകുപ്പുകളിലായാണ് തടവുശിക്ഷ. 2,75000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും കൂടി കഠിന തടവ് അനുഭവിക്കണം. നഷ്ട പരിഹാരം അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ തുക നല്‍കാന്‍ ജില്ലാ നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. 2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ബാബുരാജ് ഹാജരായി.
by Midhun HP News | Nov 1, 2023 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളീയത്തിന് തുടക്കം. 41 വേദികളിലായി ഏഴു ദിവസം നീളുന്ന ആഘോഷമാണ് തലസ്ഥാനനഗരിയില്‍ നടക്കുന്നത്. പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു
റവന്യൂ- ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രിയും കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെഎന്‍ ബാലഗോപാല്‍ ആമുഖപ്രഭാഷണം നടത്തി. സ്പീക്കര്‍ എഎന്‍ ഷംസീര്‍ കേരളീയം ബ്രോഷര്‍ പ്രകാശനം ചെയ്തു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍,ആന്റണി രാജു, ചലച്ചിത്ര നടന്‍മാരായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍,ചലച്ചിത്ര നടി ശോഭന, യുഎഇ അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, ദക്ഷിണകൊറിയന്‍ അംബാസഡര്‍ ചാങ് ജെ ബോക്, ക്യൂബന്‍ എംബസി പ്രതിനിധി മലേന റോജാസ് മദീന, നോര്‍വേ അംബാസഡര്‍ മെയ് എലന്‍ സ്റ്റൈനര്‍,റിട്ട. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍,എം.എ.യൂസഫലി,രവി പിള്ള, ഡോ.എംവി പിള്ള എന്നിവരും വേദിയിലെത്തി.
Recent Comments