കുടുംബ വഴക്ക്; മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്, ശേഷം ആത്മഹത്യ ശ്രമം

കുടുംബ വഴക്ക്; മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്, ശേഷം ആത്മഹത്യ ശ്രമം

തൃശൂര്‍: ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ജോജിയുടെ പിതാവ് ജോണ്‍സന്‍ (58) ആണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സന്‍ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.

പി.എം. കിസാന്‍ പദ്ധതി: ഗുണഭോക്താക്കള്‍ നടപടികള്‍ പൂര്‍ത്തിയാക്കണം

പി.എം. കിസാന്‍ പദ്ധതി: ഗുണഭോക്താക്കള്‍ നടപടികള്‍ പൂര്‍ത്തിയാക്കണം

പി. എം. കിസാന്‍ 15 ാമത് ഗഡു ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ഇ.കെ.വൈ.സി, പി.എഫ്.എം.എസ് ഡയറക്ടര്‍ ബെനഫിറ്റ് ട്രാന്‍സഫറിന് ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ ആനുകൂല്യം ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബര്‍ 30.

വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം ഉയർത്തിയതില്‍ പ്രതിഷേധവുമായി ബസ് ഉടമകൾ

വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം ഉയർത്തിയതില്‍ പ്രതിഷേധവുമായി ബസ് ഉടമകൾ

പാലക്കാട്: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി ബസ് ഉടമകൾ. ഒരുനിലക്കും അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചു. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം 18 വയസ്സാക്കി കുറയ്ക്കണമെന്നും രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കാൻ തയ്യാറാകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.

ബസുകളിൽ വിദ്യാ‍ർഥികൾക്ക് കൺസെഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ​ഗവേഷണ വിദ്യാർഥികളെ കൂടി പരി​ഗണിച്ചാണ് കൺസെഷൻ പ്രായം ഉയർത്തിയത് എന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിലെ കൺ‌സെഷൻ പ്രായം ​ഗവേഷകവിദ്യാർഥികൾക്ക് പ്രായോ​ഗികമല്ല എന്നു കാണിച്ച് എസ്എഫ്ഐ ​ഗതാ​ഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു.

സീറ്റ്‌ ബെൽറ്റ് സ്ഥാപിക്കണമെന്ന നിർദേശത്തോടും ബസ് ഉടമകൾ വിയോജിപ്പ് അറിയിച്ചു. ബസ്സുകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കണമെന്ന നിബന്ധന അധിക ചിലവ് വരുത്തി വെക്കുമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. 30,000 രൂപ അധികമായി ചെലവാകും ഇനി നിൽക്കുന്ന ആൾക്ക് കൂടി സീറ്റ്‌ ബെൽറ്റ്‌ ആവശ്യപ്പെട്ടേക്കും. സ്വകാര്യ ബസ് ഉടമകളെ നട്ടം തിരിക്കുന്ന നടപടികളാണ് സർക്കാരും ഗതാഗത വകുപ്പും സ്വീകരിക്കുന്നത് എന്ന് ബസ് ഉടമകൾ ആരോപിച്ചു. ഡ്രൈവർക്കും മുന്നിൽ ഇരിക്കുന്ന യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനാണ് തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ചുള്ള സർക്കുലർ ഇനിയും ലഭിച്ചിട്ടില്ല.

ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ചു; കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴ, ജാഗ്രത

ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ചു; കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴ, ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞദിവസമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറി ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം ഒഡീഷ – ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീനഫലമായി ഇന്ന് ( വ്യാഴാഴ്ച) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

തിരുവനന്തപുരം: തലസ്ഥാനത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെ​ഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്. പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്.

കോഴിക്കോട് ജില്ലയിൽ നിപ വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേർ മരിച്ചു. മൂന്ന് പേർ ചികിത്സയിലാണ്.