by Midhun HP News | Sep 8, 2023 | Latest News, കേരളം
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ ഗ്രാമത്തുംമുക്കിൽ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5,42,000 രൂപ വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു സ്വാഗതം ആശംസിച്ചു.
മണ്ഡലത്തിൽ ആകെ അനുവദിച്ച 25 ഹൈമാസ്റ്റ്/മിനിമാസ്റ്റ് ലൈറ്റുകളിൽ 10 പ്രവർത്തനസജ്ജമായി ഉദ്ഘാടനം കഴിഞ്ഞെന്നും ബാക്കി ഉള്ളവ വരും ദിവസങ്ങളിൽ പ്രവർത്തന സജ്ജമാക്കുമെന്നും എംഎൽഎ പറഞ്ഞു. ഏറെക്കാലം നഗരസഭയിലെ കൗൺസിലറായിരുന്ന ജി. ബാബുവിനെ ചടങ്ങിൽ ആദരിച്ചു. നഗരസഭ
നഗരസഭ മുൻ ചെയർമാൻ എം. പ്രദീപ്, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. നജാം, കൗൺസിലർമാരായ രാജഗോപാലൻ പോറ്റി, താഹിർ, എം.മുരളി, ചന്ദ്രബോസ്, ഹരിഹരൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Sep 8, 2023 | Latest News, കേരളം
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് ചോര്‍ച്ച. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജെയ്ക് സി തോമസ് 54,328 വോട്ടാണ് പിടിച്ചത്. പുതിയ വോട്ടര്‍മാര്‍ 9000 കൂടിയിട്ടും എല്‍ഡിഎഫ് വോട്ടില്‍ പതിമൂവായിരത്തോളം എണ്ണത്തിന്റെ കുറവ് ഉണ്ടായി.
ഇത്തവണ ജെയ്ക് സി തോമസിനെ തന്നെ കളത്തിലിറക്കി ഉപതെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫിന് 41,644 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 12,684 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ഇത് എവിടെ പോയി എന്ന് സിപിഎം പരിശോധന നടത്തേണ്ടി വരും.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ജയിച്ചത്. 36,454 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഒരു ഘട്ടത്തില്‍ 40000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന റൗണ്ടുകളില്‍ ജെയ്ക് കൂടുതല്‍ വോട്ടുകള്‍ പിടിച്ചതോടെ ചാണ്ടി ഉമ്മന്റെ ലീഡ് നില കുറയുകയായിരുന്നു. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി 63,372 വോട്ടുകള്‍ പിടിച്ച സ്ഥാനത്ത് ഇത്തവണ മകന്‍ ചാണ്ടി ഉമ്മന്‍ 78098 വോട്ടുകളാണ് പിടിച്ചത്.
തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പോലെ ബിജെപിക്കും തിരിച്ചടി നേരിട്ടു. ലിജിന്‍ ലാലിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 6447 വോട്ടുകള്‍ മാത്രമാണ് പിടിക്കാന്‍ സാധിച്ചത്. കഴിഞ്ഞ തവണ 11000 വോട്ടുകള്‍ പിടിച്ച സ്ഥാനത്താണ് ഈ വോട്ട് ചോര്‍ച്ച. ഏകദേശം 5000 വോട്ടുകളുടെ ചോര്‍ച്ചയാണ് ബിജെപിക്ക് സംഭവിച്ചത്.
by Midhun HP News | Sep 8, 2023 | Latest News, കേരളം
കൊച്ചി: എട്ടുവയസ്സുകാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജിനെ പൊലീസ് പിടികൂടിയത് മണിക്കൂറുകള്‍ക്കകം. രാത്രി ട്രെയിനില്‍ രക്ഷപ്പെടാന്‍ കണക്കുകൂട്ടിയിരുന്ന ക്രിസ്റ്റില്‍ രാജിനെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴം പുലര്‍ച്ചെ 2.15നാണ് സമീപവാസി, പ്രതിയ്ക്കൊപ്പം കുട്ടിയെ കണ്ടത്. സംശയം തോന്നി അയല്‍ക്കാരെയുംകൂട്ടി അന്വേഷണം തുടങ്ങി. കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിയ ഉടന്‍ പൊലീസിനെ അറിയിച്ചു. പട്രോളിങ് സംഘമുള്‍പ്പെടെ കുതിച്ചെത്തുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്ന് മണി. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും പീഡനത്തിനിരയാക്കിയെന്നും അമ്മയുടെ ഫോണ്‍ നഷ്ടമായെന്നുമുള്ള വിവരങ്ങളാണ് ആദ്യം പൊലീസിന് ലഭിച്ചത്. പ്രതി മലയാളം സംസാരിച്ചെന്നും മനസ്സിലായി.
സിസിടിവി ദൃശ്യങ്ങളും നഷ്ടമായ മൊബൈല്‍ഫോണും കേന്ദ്രീകരിച്ച് ഉടന്‍ അന്വേഷണം തുടങ്ങി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. കുട്ടിയുടെ വീടിന് സമീപത്തെയും ടവര്‍ ലൊക്കേഷന്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലങ്ങളിലെ വീടുകളിലെയും സിസിടിവി ദൃശ്യങ്ങളുമെടുത്തു. സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള ഡോക്ടറുടെ വീട്ടില്‍നിന്ന് പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഈ ദൃശ്യങ്ങള്‍ മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറി.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബാറുകള്‍, അതിഥിത്തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പൊലീസ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷിച്ചു. ഇതിനിടയില്‍ പ്രതി തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. ക്രിസ്റ്റില്‍ രാജിനെ തിരിച്ചറിഞ്ഞതിനൊപ്പം ഇയാള്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ വിവരങ്ങളുമെടുത്തു.
അതിനിടെ പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ പ്രതി മാര്‍ത്താണ്ഡവര്‍മ പാലത്തിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. രാത്രി പുറത്തിറങ്ങി ട്രെയിന്‍ കയറുകയായിരുന്നു ലക്ഷ്യം. അപ്പോഴേക്കും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ എസ് എസ് ശ്രീലാലും സംഘവും ക്രിസ്റ്റില്‍ രാജിനെ കണ്ടെത്തുകയായിരുന്നു. സമയം പകല്‍ 3.30നാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാന്‍ പുഴയിലേക്ക് ചാടിയ പ്രതിയെ സിഐടിയു അംഗങ്ങളായ ചുമട്ടുതൊഴിലാളികള്‍ പുഴയിലേക്ക് ചാടി പ്രതിയെ കരയ്ക്കെത്തിച്ച് ആലുവ ഇന്‍സ്പെക്ടര്‍ എം എം മഞ്ജുദാസിന് കൈമാറുകയായിരുന്നു.
പ്രതി ക്രിസ്റ്റില്‍ രാജ് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചു കഴിഞ്ഞാല്‍ ദിവസങ്ങളോളം വീട്ടിലെ മുറിയില്‍ തന്നെ കഴിയുന്നതാണു രീതി. ലഹരി ഉപയോഗിച്ചാല്‍ ലൈംഗിക വൈകൃതം നടത്തുന്ന സ്വഭാവക്കാരനായ ക്രിസ്റ്റില്‍ സമീപത്തെ വീട്ടിലെ തൊഴുത്തില്‍ നിന്ന പശുവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടെയും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസിലും പ്രതിയാണ്. ആലുവയില്‍ മുന്‍പും പ്രതി മേസ്തിരിപ്പണിക്കായി എത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുറ്റവാളികള്‍ക്കിടയില്‍ ക്രിസ്റ്റില്‍ രാജ് അറിയപ്പെടുന്നത് ‘കൊക്ക്’ എന്ന പേരിലാണ്. ഉയരമുള്ള ശരീരവും ജനലിലൂടെ കയ്യിട്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന പതിവും മൂലമാണു ‘കൊക്ക്’ എന്ന ഇരട്ടപ്പേരില്‍ ക്രിസ്റ്റില്‍ രാജ് കുറ്റവാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. അതിഥിത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലാണു ഇയാള്‍ ചുറ്റിക്കറങ്ങുക. അവിടെ മോഷണം നടത്തി മോഷണമുതല്‍ അവര്‍ക്കു തന്നെ കിട്ടുന്ന വിലയ്ക്കു വില്‍ക്കുന്നതാണു രീതിയെന്നു പൊലീസ് പറയുന്നു.
ബാലികയെ ഉപദ്രവിച്ച സ്ഥലത്തുനിന്നു ലഭിച്ച പ്രതിയുടെ വിരലടയാളം വച്ചു ക്രൈം റെക്കോര്‍ഡ്‌സ് വിഭാഗം നടത്തിയ പരിശോധനയിലാണു 14 കേസുകളില്‍ പ്രതിയാണു എന്നു കണ്ടെത്തിയത്. തോട്ടയ്ക്കാട്ടുകര ന്യൂലെയ്‌നിലെ വീടുകളില്‍ നിന്നു കഴിഞ്ഞയാഴ്ച ഇയാള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി പരാതിയുണ്ട്. അന്നു സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കുട്ടിക്കാലം മുതല്‍ മോഷണം പതിവാക്കിയ ചരിത്രമുള്ള ക്രിസ്റ്റില്‍ രാജ് അയല്‍വാസിയായ, മാനസിക വെല്ലുവിളിയുള്ള അറുപതുകാരിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. തിരുവനന്തപുരം പാറശാല സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ കേസില്‍ ക്രിസ്റ്റിന്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ബാലരാമപുരം, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു മോഷണക്കുറ്റത്തിനു നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിലങ്ങൂരി പൊലീസിനെ വെട്ടിച്ചു കടന്നെങ്കിലും പിടിയിലായി. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാനും അറിയാമെന്നും പൊലീസ് പറയുന്നു.
by Midhun HP News | Sep 8, 2023 | Latest News, കേരളം
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോള്‍ മണര്‍കാട് വ്യക്തമായ ഭൂരിപക്ഷം നേടിയ ജെയ്ക് സി തോമസിന് ഇത്തവണ ഒറ്റ ബൂത്തില്‍ മാത്രമാണ് ലീഡ് നേടാന്‍ കഴിഞ്ഞത്.
മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി എന്‍ വാസവിന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി എന്‍ വാസവന്റെ ബൂത്തില്‍ 241 വോട്ട് മാത്രമാണ് ജെയ്ക് നേടിയത്. കഴിഞ്ഞ തവണ മണര്‍കാട് പഞ്ചായത്തില്‍ 1213 വോട്ടിന്റെ ഭൂരിപക്ഷമാണ് ജെയ്ക്കിന് ലഭിച്ചത്.
by Midhun HP News | Sep 8, 2023 | Latest News, കേരളം
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 37,213 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്.
ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ വിജയം. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു.
by Midhun HP News | Sep 8, 2023 | Latest News, കേരളം
ഉമ്മന് ചാണ്ടിയ്ക്ക് ശേഷം പുതുപ്പള്ളിയുടെ പുതുനായകന്‍ മകന്‍ ചാണ്ടി ഉമ്മനാണെന്ന് ഉറപ്പായിക്കഴിഞ്ഞു. 37000-ലധികം ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയമുറപ്പിച്ച് പുതുപ്പള്ളിയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്.
വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.
ചാണ്ടി ഉമ്മന്‍ 69896 വോട്ടുകളും ജെയ്ക് സി തോമസ് 32102 വോട്ടുകളും ലിജിന്‍ ലാല്‍ 4321 വോട്ടുകളുമാണ് നേടിയത്. 37,794 വ്യക്തമായ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്
Recent Comments