സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഇടിമിന്നൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി പലയിടങ്ങളിലും മഴ പെയ്തു. അടുത്ത രണ്ടു മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്. ശരാശരിയേക്കാൾ രണ്ടു മുതൽ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുന്നത്. സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ഓണാവധിക്ക് ശേഷമുള്ള തിരക്ക്; എറണാകുളം – ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

ഓണാവധിക്ക് ശേഷമുള്ള തിരക്ക്; എറണാകുളം – ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: എറണാകുളം -ചെന്നൈ എ​ഗ്മോർ റൂട്ടിൽ (ട്രെയിൻ നമ്പർ- 06044/06043) ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഓണാവധി കഴിഞ്ഞ് ഉണ്ടാകാനിടയുള്ള തിരക്ക് പരി​ഗണിച്ചാണ് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.
സെപ്തംബർ മൂന്നിനു രാത്രി 8.25ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ട്രെയിൻ എ​ഗ്മോറിൽ എത്തും. തിരിച്ച്നാലിനു പകൽ 2.10ന് എ​ഗ്മോറിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പകൽ 3.15ന് എറണാകുളത്ത് ട്രെയിൻ എത്തും.

എന്നാൽ, ഇത്തവണയും തിരുവനന്തപുരം, മലബാർ മേഖലകളിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചില്ല. ഇതുമൂലം ബം​ഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നിരവധി പേരാണ് അമിത ടിക്കറ്റ് നിരക്കിൽ സ്വകാര്യ ബസുകളെ ആശ്രയിച്ചത്.

സമൃദ്ധിയുടെ ഓര്‍മ്മപുതുക്കി ഇന്ന് തിരുവോണം; നാടും നഗരവും ആഘോഷത്തില്‍

സമൃദ്ധിയുടെ ഓര്‍മ്മപുതുക്കി ഇന്ന് തിരുവോണം; നാടും നഗരവും ആഘോഷത്തില്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിമിർപ്പിലാണ്. മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം. ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. പൂക്കളവും പുലികളിയും ഓണസദ്യയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം.

മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതീഹ്യം. തിരുവോണ ദിനമായ ഇന്ന് തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകളും നടക്കും. മഹാബലിയെ എതിരേല്‍ക്കുന്നതാണ് ഇതില്‍ പ്രധാന ചടങ്ങ്.

‘രാഷ്ട്രീയ മുതലെടുപ്പ് വേണ്ട’- പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാം

‘രാഷ്ട്രീയ മുതലെടുപ്പ് വേണ്ട’- പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാം

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപാധികളോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നൽകിയത്. കിറ്റ് വിതരണത്തിനു തടസമില്ലെന്നു തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. കിറ്റ് വിതരണത്തിൽ ജനപ്രതിനിധികൾ പങ്കെടുക്കരുത്. രാഷ്ട്രീയ മുതലെടുപ്പും പാടില്ല. രാഷ്ട്രീയ പാർട്ടികൾ പേരും ചിഹ്നവും കിറ്റിൽ ഉപയോ​ഗിക്കരുതെന്നും നിർദ്ദേശമുണ്ട്.

ഓണക്കിറ്റ് ഇന്നു വാങ്ങാൻ കഴിയത്തവർക്ക് ഓണത്തിനു ശേഷം കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജിആർ അനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകിയതിന്റെ പേരിൽ കിറ്റ് ആർക്കും നിഷേധിക്കില്ല. കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം കിറ്റുകൾ വിതരണം ചെയ്യുമെന്നും ജനപ്രതിനിധികൾക്ക് ഓണക്കിറ്റ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇന്ന് ഉച്ചയോടെ മൂന്നരലക്ഷത്തിലധികം പേർക്ക് കിറ്റുകൾ വിതരണം ചെയ്തു. രാത്രി എട്ട് മണിയോടെ ഏതാണ്ട് മുഴുവൻ പേർക്കും വിതരണം ചെയ്യാനാവുമെന്നാണ് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്കുകൂട്ടൽ. നേരത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.

നെടുമ്പാശേരിയില്‍ ബോംബ് ഭീഷണി; റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു

നെടുമ്പാശേരിയില്‍ ബോംബ് ഭീഷണി; റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ചു. യാത്രക്കാരെയും ലഗേജും പൂര്‍ണമായി ഇറക്കി. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. രാവിലെ 10.40ന് പുറപ്പെടേണ്ട കൊച്ചി ബംഗളൂരു വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ച അജ്ഞാതസന്ദേശം. വിമാനം റണ്‍വേയിലേക്ക് നീങ്ങിയ ശേഷമാണ് സന്ദേശം എത്തിയത്. തുടര്‍ന്ന് വിമാനം തിരിച്ചുവിളിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു.
നിലവില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സര്‍വീസ് പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ആരോപണം തെളിയിക്കാൻ ആവശ്യമായ എന്തു തെളിവുകൾ ആണുള്ളതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് അവാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. ജൂറി അം​ഗങ്ങൾ തന്നെ അവാർഡ് നിർണയത്തിന്റെ സമയത്ത് ചലച്ചിത്ര അക്കാദമിയുടേയും ചെയർമാന്റെയും ഭാ​ഗത്തു നിന്നും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമ​ഗ്ര അന്വേഷണം വേണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ആരോപണത്തിന് എന്തു തെളിവാണ് ഉള്ളതെന്ന് ചോദിച്ച കോടതി, ഇത് പൊതുതാൽപ്പര്യമുള്ള വിഷയമല്ലെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തള്ളുന്നതായി കോടതി അറിയിച്ചു.