തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് മുതൽ

തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികളെ തൊഴില്‍ വകുപ്പിന് കീഴിലുള്ള അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതലത്തില്‍ ഇന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍‌ തുടങ്ങും. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ പൂർത്തിയാക്കണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. പോര്‍ട്ടലില്‍ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് നേരിട്ടും കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. http://athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ വിവരങ്ങൾ എന്‍ട്രോളിങ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.

സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വര്‍ക്ക് സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കും. ആവാസ് ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന യുണീക് ഐഡി നിര്‍ബന്ധമാക്കും.

ഉമ്മന്‍ചാണ്ടിക്ക് പകരമാര്?; പുതുപ്പള്ളി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് യോഗം

ഉമ്മന്‍ചാണ്ടിക്ക് പകരമാര്?; പുതുപ്പള്ളി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് യോഗം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന് നടക്കും. കോട്ടയം ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ യോഗമാണ് വിളിച്ചിട്ടുള്ളത്. വൈകീട്ട് മൂന്നിനാണ് യോഗം.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തേണ്ടുന്ന സംഘടനാപരമായ തയാറെടുപ്പുകളെക്കുറിച്ചാകും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ സി ജോസഫിനും നേരത്തെ നല്‍കിയിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ പകരക്കാരനായി മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല എന്നു നേതാക്കള്‍ പറയുമ്പോഴും, ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നനിന്നു തന്നെയാകും സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം ജെയ്ക് സി തോമസിനെത്തന്നെ വീണ്ടും കളത്തിലിറക്കിയേക്കുമെന്നാണ് വിവരം.

പ്ലസ് ടു പരീക്ഷ പാസാകുന്നവർക്ക് നേരിട്ട് ഡ്രൈവിങ് ലൈസൻസ്; പദ്ധതി തയ്യാറെന്ന് മന്ത്രി

പ്ലസ് ടു പരീക്ഷ പാസാകുന്നവർക്ക് നേരിട്ട് ഡ്രൈവിങ് ലൈസൻസ്; പദ്ധതി തയ്യാറെന്ന് മന്ത്രി

ഹയർ സെക്കൻഡറി വിഭാ​ഗം പാഠ്യ പദ്ധതിയിൽ റോഡ് സുരക്ഷാ അവബോധം സംബന്ധിച്ച പാഠങ്ങൾ ഉൾപ്പെടുത്തുന്നതിനു നടപടികളായെന്നു മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷ സംബന്ധിച്ച അവബോധം സ്കൂൾ തലത്തിൽ നിന്നു തന്നെ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നീക്കം. പ്ലസ് ടു പരീക്ഷ പാസായവർക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങൾ തയ്യാറായി കഴിഞ്ഞു.

പദ്ധതി സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് സമർപ്പിച്ചതായും ​ഗതാ​ഗത മന്ത്രി വ്യക്തമാക്കി. ‌പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ചരിത്ര സംഭവമായി മാറും. സിലബസിൽ ഉൾപ്പെടുത്തുന്നതോടെ ചെരു പ്രായത്തിൽ തന്നെ കുട്ടികൾ ട്രാഫിക് നിയമ ബോധവാൻമാരാകും. ഇതു അപകടങ്ങൾ കുറയ്ക്കാൻ ഇടയാക്കും. ലേണിങ് ടെസ്റ്റിനു വരുന്ന ചെലവുകൾ കുറയ്ക്കാൻ സാധിക്കുകയും ചെയ്യും.

ഇം​ഗ്ലീഷ്, മലയാളം ഭാഷകളിൽ പുസ്തകങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിട്ടുണ്ട്. റോഡ് മര്യാദകൾ, റോഡ് അടയാളങ്ങൾ എന്നിവയെക്കുറിച്ചു പാഠ്യ പദ്ധതിയുടെ ഭാ​ഗമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഇവ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. ഇതുവഴി മികച്ച ​ഗതാ​ഗത സംസ്കാരം വളർത്തിയെടുക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.നിലവിൽ ഡ്രൈവിങ് പഠിക്കുമ്പോൾ ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഡ്രൈവർമാർക്കുള്ളത്. പാഠ്യ പദ്ധതിയിൽ ഇവ ഉൾപ്പെടുത്തുന്നതോടെ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണ്ണാവസരം

വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണ്ണാവസരം

✅️ രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാം.

✅️റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം.

✅️ ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്പെഷ്യൽ ഓഫീസർ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക.

✅️ 15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് പലിശ 4% മാത്രം.

✅️ അഞ്ചു മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 5% മാത്രം.

✅️ രണ്ടു മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 6% മാത്രം.

✅️ വൈദ്യുതി കുടിശ്ശികകൾക്ക് ഉള്ള പലിശകൾ 6 തവണകളായി അടയ്ക്കാൻ അവസരമുണ്ട്.
✅️ മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കിയാൽ ആകെ പലിശ തുകയിൽ 2% അധിക ഇളവും ലഭിക്കും

ഈ സുവർണ്ണാവസരം പരിമിതകാലത്തേക്കു മാത്രം.

വിശദവിവരങ്ങൾക്ക് കെ എസ് ഇ ബി വെബ്സൈറ്റ് സന്ദർശിക്കുക.

ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5515 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 44,120 രൂപയിലുമെത്തി.ഗ്രാമിന് 5495 രൂപയിലും പവന് 43,960 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാരം നടന്നത്. ജൂലായ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഓഗസ്റ്റ് തുടങ്ങിയതിനുശേഷം ഇന്നാണ് സ്വര്‍ണവില 44000പിന്നിടുന്നത്.അതേസമയം ഇന്ന് സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. 78 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 103 രൂപയാണ് ശനിയാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിപണി വില.

പ്രാർഥനകൾ വിഫലം; ഹൃദായാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൻ മരിയ വിടവാങ്ങി

പ്രാർഥനകൾ വിഫലം; ഹൃദായാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൻ മരിയ വിടവാങ്ങി

കോട്ടയം: ഹൃദായാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആന്‍ മരിയ ജോയ് (17) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11.40-ഓടെയാണ് അന്ത്യം. കഴിഞ്ഞ ജൂണില്‍ പള്ളിയിലെ കുര്‍ബാനയ്ക്കിടെയാണ് ഇടുക്കി സ്വദേശിയായ ആന്‍ മരിയയ്ക്ക് ഹൃദായഘാതമുണ്ടാകുന്നത്. കട്ടപ്പന സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍ മരിയയെ എറണാകുളം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് ജൂലായിലാണ് കോട്ടയം കാരിത്താസിലേക്ക് മാറ്റിയത്. കാരിത്താസിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിക്കുകയും ന്യൂമോണിയ പിടിപ്പെടുകയും ചെയ്തു. ന്യുമോണിയ ബാധിച്ച് കരളിൻ്റേയും മറ്റും പ്രവർത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചത്.