ആന ചരിഞ്ഞത് വൈദ്യുതിക്കെണിയില്‍ വീണ്; കൊമ്പുമുറിച്ചെടുത്തത് അഖില്‍

ആന ചരിഞ്ഞത് വൈദ്യുതിക്കെണിയില്‍ വീണ്; കൊമ്പുമുറിച്ചെടുത്തത് അഖില്‍

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ അനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് വൈദ്യുതിക്കെണിയാണെന്ന് കണ്ടെത്തി. കെണിക്ക് ഉപയോഗിച്ച കമ്പിയുടെ അവശിഷ്ടങ്ങള്‍ വനം വകുപ്പ് കണ്ടെത്തി. പന്നിയെ പിടിക്കാനാണ് ഇത്തരത്തില്‍ കെണിവെച്ചത് എന്നാണ് വനം വകുപ്പിന്റെ നിഗമനം.

അതേസമയം, ആനയെ കുഴിച്ചുമുടിയ സ്ഥലം ഉടമ റോയിയെ തേടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഗോവയിലെത്തി. സ്ഥലം ഉടമ റോയ്, അദ്ദേഹത്തിന്റെ പാലായില്‍ നിന്നുള്ള നാല് സുഹൃത്തുക്കള്‍, പിടിയിലായ അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സ്ഥലം ഉടമ റോയി ഗോവയിലേക്ക് കടന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇന്ന് തന്നെ റോയിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുക്കാനാകുമെന്ന് വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

ജൂലായ് പതിനാലിനാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്നും റോയി അറിയാതെയാണ് കൊമ്പ് മുറിച്ചുമാറ്റിയതെന്നുമാാണ് പിടിയാലായ അഖില്‍ വനംവകുപ്പിന് നല്‍കിയ മൊഴി. അഖിലും റോയിയുടെ സുഹൃത്തുക്കളും ചേര്‍ന്ന് ജൂണ്‍ പതിനഞ്ചിനാണ് ആനയുടെ കൊമ്പ് മുറിച്ചുമാറ്റിയത്. പിറ്റേദിവസം ഈ കൊമ്പുമായി മലയാറ്റൂര്‍ പട്ടിമറ്റത്ത് എത്തിച്ചു. അത് വില്‍പ്പന നടത്തുന്നതിനിടെ ഈ മാസം ഒന്നിന് പിടിയിലാകുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആനയുടെ ജഡം കുഴിച്ചിട്ട വിവരം ലഭിച്ചത്.

പാലാ സ്വദേശി വിളിച്ചിട്ടാണ് താന്‍ അവിടെയെത്തിയതെന്നാണ് അഖില്‍ പറയുന്നത്. ജെസിബി കൊണ്ട് കുഴിയെടുത്ത് ജഡത്തിന് മുകളില്‍ കോഴിവളമിട്ട് അതിന് മുകളിലായി മണ്ണിട്ട് നികത്തുകയായിരുന്നു. സിസിടിവിയിലാണ് ആന ചരിഞ്ഞത് റോയിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സിസിടിവി സ്ഥാപിച്ചതുതന്നെ മൃഗങ്ങള്‍ കെണിയില്‍ വീണുകിടക്കുന്നത് അറിയാനാണന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ആനക്കൊമ്പ് താന്‍ വാക്കത്തികൊണ്ടു വെട്ടിയെടുക്കുകയായിരുന്നുവെന്നു അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. താന്‍ ആനക്കൊമ്പ് വില്‍പനക്കാരനല്ലെന്നും ആനക്കൊമ്പിനു നല്ല വില കിട്ടുമെന്ന കേട്ടറിവിലാണു ഇങ്ങനെ ചെയ്തതെന്നുമാണ് അഖിലിന്റെ മൊഴി.

വാഴക്കോട് മണിയഞ്ചിറ റോയിയുടെ റബര്‍ത്തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. അഞ്ചു സെന്റോളം വരുന്ന ഭാഗത്തെ റബര്‍ മരങ്ങള്‍ ജെസിബി. ഉപയോഗിച്ച് പിഴുതുമാറ്റി വലിയ കുഴി എടുത്താണ് ജഡം മറവുചെയ്തിരിക്കുന്നത്. ഇരുപത് അടി വ്യാസവും പത്തടി താഴ്ചയുമുള്ള കുഴിയിലാണു ജഡാവശിഷ്ടങ്ങള്‍ കണ്ടത്. പകുതി അഴുകിയ നിലയിലായിരുന്ന ജഡത്തിന് 20 ദിവസത്തെ പഴക്കമുണ്ട്. മസ്തകം വേര്‍പെട്ട നിലയിലാണ്. രണ്ടു കൊമ്പുകളില്‍ ഒരെണ്ണത്തിന്റെ പകുതി കണ്ടെടുത്തു.

കുണ്ടറയിൽ എംഡിഎംഎയുമായി 5 യുവാക്കൾ പിടിയിൽ

കുണ്ടറയിൽ എംഡിഎംഎയുമായി 5 യുവാക്കൾ പിടിയിൽ

കൊല്ലം: കുണ്ടറയിൽ 82 ഗ്രാം എംഡിഎംയുമായി അഞ്ച് യുവാക്കൾ പിടിയിൽ. പെരിനാട് ചന്ദനത്തോപ്പ് സ്വദേശി വിഷ്ണു വിജയൻ, പ്രഖിൽ, ഉമര്‍ ഫാറൂഖ്, ചാത്തിനംകുളം സ്വദേശി മുഹമ്മദ് സലാഷ്, കുരീപ്പള്ളി സ്വദേശി ഷംനാദ്, എന്നിവരാണ് കുണ്ടറ പൊലീസിന്‍റെ പിടിയിലായത്. വിപണിയിൽ മൂന്നുലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. എൽഎംഎസ് ആശുപത്രിക്ക് സമീപമുള്ള കനാൽ റോഡിൽ വച്ചാണ് മയക്കുമരുന്ന് സംഘം പിടിയിലായത്. കൊല്ലം റൂറൽ എസ്‍പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊലീസിനെ കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. മയക്കുമരുന്ന് ബെംഗളൂരുവിൽ നിന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റ‍ഡിയിലെടുത്തു.

കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചേക്കും

കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചേക്കും

കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചേക്കും.
ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധിയിൽ പോകുന്നത്. കെഎസ്ആർടിസി ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് വൈകീട്ട് 6ന് സിഎംഡി ജനങ്ങളുമായി സംവദിക്കും.

നമ്പർപ്ലേറ്റില്ലാത്ത സൂപ്പർ ബൈക്ക് ഓടിച്ച് പ്ലസ്ടു വിദ്യാർത്ഥി; ഉടമയ്ക്ക് 34,000 രൂപ പിഴ

നമ്പർപ്ലേറ്റില്ലാത്ത സൂപ്പർ ബൈക്ക് ഓടിച്ച് പ്ലസ്ടു വിദ്യാർത്ഥി; ഉടമയ്ക്ക് 34,000 രൂപ പിഴ

കൊച്ചി: പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥി നമ്പർപ്ലേറ്റില്ലാത്ത സൂപ്പർ ബൈക്ക് ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴ. വാഹന ഉടമയായ ആലുവ സ്വദേശി റോഷനാണ് പിഴ ലഭിച്ചത്. റോഷന്റെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വാഹനത്തിന്റെ ആർ സി ബുക്ക് ഒരു വർഷത്തേക്കും റദ്ദാക്കി.

ഏപ്രിലിൽ മോട്ടോർ വാഹന വകുപ്പ് ആലുവയിൽ പരിശോധന നടത്തുന്നതിനിടയിലാണ് വിദ്യാർത്ഥിയെ പിടികൂടിയത്. ബൈക്കിന്റെ നമ്പർപ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. റോഷന്റെ അടുത്ത ബന്ധുവാണ് വാഹനമോടിച്ച കുട്ടി. പ്രായപൂർത്തിയാകാത്തതിനാൽ കേസ് നിയമ നടപടികൾക്കായി കോടതിക്ക്‌ കൈമാറി.

എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാഹന ഉടമയ്ക്ക് ശിക്ഷ വിധിച്ചത്. 30,000 രൂപയാണ് പിഴ വിധിച്ചത്. നമ്പർപ്ലേറ്റ് ഇല്ലാത്തതിനാൽ 2000 രൂപയും കണ്ണാടി, ഇൻഡിക്കേറ്റർ എന്നിവ ഇല്ലാത്തതിനാൽ 500 രൂപ വീതവും സാരിഗാർഡ് ഊരിമാറ്റിയതിന് 1000 രൂപയും ചേർത്താണ് 34,000 പിഴ നൽകേണ്ടത്. വാഹനമോടിച്ച വിദ്യാർത്ഥിക്കെതിരേ ജുവനൈൽ നിയമ നടപടി തുടരും.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ ഗതാഗത നിയമലംഘനം നടത്തുകയോ ചെയ്താൽ കുട്ടിയുടെ രക്ഷിതാവിനോ/ വാഹന ഉടമയ്‌ക്കോ മോട്ടോർ വാഹനനിയമപ്രകാരം 25,000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കും. കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. കുട്ടികൾ വാഹനം ഓടിച്ച് അപകടം സംഭവിച്ചാൽ ഇൻഷൂറൻസ് പരിരക്ഷ പോലും ലഭിക്കില്ല. വാഹനം ഓടിച്ച കുട്ടിക്ക് ഏഴ് വർഷം കഴിഞ്ഞ ശേഷമെ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇടുക്കി ജില്ലയില്‍ നാളെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍.മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്.

ഞായറാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെടും. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തില്‍ വ്യാപകമായി ഇന്നും നാളെയും മഴ ലഭിക്കുക.മഴക്കെടുതികളേയും വെള്ളക്കെട്ടിനേയും തുടര്‍ന്ന് പല ജില്ലകളിലും ചില ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

കേരളത്തിന് വേണ്ടത് അര്‍ധ അതിവേഗ റെയില്‍, നിര്‍ദേശം അംഗീകരിച്ചാല്‍ കേന്ദ്രാനുമതിക്ക് സഹായിക്കാം; ഇ ശ്രീധരന്‍

കേരളത്തിന് വേണ്ടത് അര്‍ധ അതിവേഗ റെയില്‍, നിര്‍ദേശം അംഗീകരിച്ചാല്‍ കേന്ദ്രാനുമതിക്ക് സഹായിക്കാം; ഇ ശ്രീധരന്‍

തിരുവനന്തപുരം: കെ റെയിലിന് ബദലായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. പുതിയ പദ്ധതിയുടെ നിര്‍മാണ ചുമതല ഇന്ത്യന്‍ റെയില്‍വേ ഏറ്റെടുക്കുന്നതാണ് നല്ലത്. ഡിഎംആര്‍സി ഏറ്റെടുത്താലും തെറ്റില്ലെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഉപകാരപ്പെടുന്ന എന്തുചെയ്യാനും തയ്യാര്‍. അതില്‍ രാഷ്ട്രീയമില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

കെ റെയിലിന്റെ പ്രോജക്ട് റിപ്പോര്‍ട്ടിന് ഇതുവരെ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിക്കുമെന്ന് തോന്നുന്നുമില്ല. നിലവിലെ രൂപത്തില്‍ കെ റെയില്‍ നടപ്പാക്കാന്‍ സാധിക്കില്ല. പല കാരണങ്ങള്‍ ഉണ്ട്. നാട്ടുകാരുടെ എതിര്‍പ്പ്, പരിസ്ഥിതി ആഘാതം, ചെലവ് എന്നിവ കാരണം ഇതിന് അപ്രൂവല്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും ശ്രീധരന്‍ പറഞ്ഞു. ഇതിന് ബദലായി അര്‍ധ- അതിവേഗ റെയിലിനാണ് കേരളത്തില്‍ സാധ്യത. നിലവിലെ ഗതാഗത കുരുക്കും അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതും കണക്കിലെടുത്ത് ഇത് കേരളത്തിന് അനിവാര്യമാണ്. ഇപ്പോഴുള്ള റെയില്‍വേ ലൈന്‍ പരമാവധിയില്‍ എത്തിയതായും ഇ ശ്രീധരന്‍ പറഞ്ഞു.

നിര്‍ദിഷ്ട കെ റെയില്‍ പദ്ധതി നിലത്തുകൂടിയാണ് പോകുന്നത്. പകരം തൂണിലോ, ഭൂമിക്കടിയിലൂടെയോ പോകുന്ന തരത്തില്‍ അര്‍ധ- അതിവേഗ പാത വേണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. പാത കടന്നുപോകുന്നത് എലിവേറ്റഡ് രൂപത്തിലാണെങ്കില്‍ കുറച്ച് സ്ഥലം മതി. ഭൂമിക്കടിയിലൂടെയാണെങ്കില്‍ ഒട്ടും സ്ഥലം വേണ്ടി വരില്ല. കെ റെയിലിനെ അപേക്ഷിച്ച് 20 ശതമാനം ഭൂമി മാത്രമേ എലിവേറ്റഡിന് വേണ്ടി വരൂ. ഇതില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സ്ഥലത്തിന്റെ നല്ലൊരുഭാഗം ഉടമകള്‍ക്ക് തന്നെ തിരിച്ചുകൊടുക്കാനും സാധിക്കും. അങ്ങനെ വന്നാല്‍ സ്ഥലമുടമകളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കും. തന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചാല്‍ കേന്ദ്രാനുമതി ലഭിക്കാന്‍ സഹായിക്കാമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

എലിവേറ്റഡ് ആണെങ്കില്‍ 20 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. എന്നാല്‍ ഈ ഏറ്റെടുത്ത സ്ഥലം നിര്‍മ്മാണ സമയത്ത് മാത്രം മതി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ നല്ലൊരു ഭാഗം ഉടമകള്‍ക്ക് തന്നെ മടക്കി നല്‍കാന്‍ സാധിക്കും. എന്നാല്‍ അതിവേഗ പാത കടന്നുപോകുന്ന സ്ഥലത്തിന് അരികില്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍, വലിയ വൃക്ഷങ്ങള്‍ എന്നിവ പാടില്ലെന്ന് മാത്രം. അതുകൊണ്ട് സാധാരണക്കാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയരാനുള്ള സാധ്യത കുറവായിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

ദേശീയ തലത്തില്‍ ഹൈ സ്പീഡ് റെയില്‍ വരുന്നുണ്ട്. അത് മുന്നില്‍ കണ്ട് വേണം അര്‍ധ അതിവേഗ പാതയ്ക്ക് രൂപം നല്‍കാന്‍. ഭാവിയില്‍ ഹൈ സ്പീഡ് റെയിലിലേക്ക് മാറാന്‍ സാധിക്കുന്നവിധമായിരിക്കണം നിര്‍മ്മാണം. അതായത് ബ്രോഡ് ഗേജിലാണ് അര്‍ധ അതിവേഗ പാതയെങ്കില്‍ ഭാവിയില്‍ ഹൈ സ്പീഡ് വന്നാലും കുഴപ്പമില്ല. ഹൈ സ്പീഡ് വരുന്നത് ബ്രോഡ് ഗേജിലാണെന്നും ശ്രീധരന്‍ പറഞ്ഞു.