പകർച്ചവ്യാധി വ്യാപനം; ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം

പകർച്ചവ്യാധി വ്യാപനം; ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം. സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതേസമയം, മരണത്തെക്കുറിച്ച് വിവരം ലഭിക്കാൻ കൃത്യമായ ഒരു മാർഗവുമില്ല. ഇന്നലെ കൊല്ലത്ത് മരിച്ച അഭിജിത്ത് അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. മലപ്പുറത്ത് മരിച്ച ഗോകുലെന്ന വിദ്യാർത്ഥിക്ക് പ്രായം 13 മാത്രം.

3 ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ സംസ്ഥാനത്തുണ്ടായ 6 മരണങ്ങളിൽ 3 പേരും യുവാക്കളാണ്. 18 വയസ്സുള്ള ഐടിഐ വിദ്യാർത്ഥി, 33വയസ്സുള്ള യുവാവ്, 32 വയസ്സുള്ള യുവതി. സാധാരണ പകർച്ച വ്യാധികളിൽ പ്രായമാവരും മറ്റ് രോഗമുള്ളവർക്ക് മരണസാധ്യത കൂടുതലെന്നിരിക്കെ യുവാക്കളുടെ മരണം ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡെങ്കിപ്പനി മരണമുൾപ്പടെ ഇതുവരെ വകുപ്പ് സ്ഥിരീകരിച്ച് പട്ടികയിൽ പെടുത്തിയിട്ടില്ല.

സംസ്ഥാനതലത്തിൽ നൽകുന്ന കണക്കിൽ മരിച്ചവരുടേ പേരോ പ്രായമോ മറ്റൊരു വിവരവുമില്ല. ചുരുക്കത്തിൽ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളിൽ ഓരോന്നിലും ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണമെന്താണെന്നത് കൃത്യമായ വിവരം അനിവാര്യമായ പകർച്ചവ്യാധിക്കാലത്തും അജ്ഞാതം.

വായന പക്ഷാചരണത്തിൽ ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം സന്ദർശിച്ച് വിദ്യാർത്ഥികൾ

വായന പക്ഷാചരണത്തിൽ ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം സന്ദർശിച്ച് വിദ്യാർത്ഥികൾ

കീഴാറ്റിങ്ങൽ: വായന പക്ഷാചരണത്തിന്റെ ഭാഗമായി കീഴാറ്റിങ്ങൽ വൈ. എൽ. എം യുപിഎസിലെ കുട്ടികൾ. തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം സന്ദർശിച്ചു. കൊട്ടാരത്തിന്റെ ചരിത്രം കുട്ടികൾ മനസ്സിലാക്കുകയും തിരുവാറാട്ടുകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾ, കൊല്ലമ്പുഴ സ്ഥലനാമ ചരിത്രം എന്നിവ കുട്ടികൾ മനസ്സിലാക്കി.

വിദ്യാലയത്തിൽ നിന്ന് ഗ്രന്ഥാലയത്തിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ ഫ്രണ്ട്സ് ലൈബ്രറിയും കുട്ടികൾ സന്ദർശിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന, അധ്യാപകരായ സജിത്ത് റാണി, രമ്യ, ശാരിക എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

കൊച്ചി: സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന. പ്രമുഖ യു ട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. യു ട്യൂബർമാർക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കില്ല എന്നാണ് കണ്ടെൽ.

മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ തോട്ടിയുമായി പോയി, എഐ ക്യാമറയില്‍ കുടുങ്ങി കെഎസ്ഇബി ജീപ്പ്

മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ തോട്ടിയുമായി പോയി, എഐ ക്യാമറയില്‍ കുടുങ്ങി കെഎസ്ഇബി ജീപ്പ്

കല്‍പ്പറ്റ: കാലവര്‍ഷത്തെ തുടര്‍ന്ന് ഒടിഞ്ഞുവീണ മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ ജീപ്പിന് മുകളില്‍ തോട്ടിയുമായി പോയ കെഎസ്ഇബിക്കും പിഴയിട്ട് എഎഐ ക്യാമറ. അമ്പലവയല്‍ കെഎസ്ഇബിയിലെ ജീപ്പിനാണ് മോട്ടോര്‍ വാഹനവകുപ്പ് 20,500 രൂപ പിഴ ചുമത്തിയത്.

വൈദ്യുതി ലൈനിനോടു ചേര്‍ന്നു പോകുന്ന അപകടസാധ്യതയുള്ള മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന തോട്ടിയുള്‍പ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയില്‍ കുടുങ്ങിയത്. വാഹനത്തിനു മുകളില്‍ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 500 രൂപയുമാണ് പിഴ ചുമത്തിയത്.

കെഎസ്ഇബിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒാടുന്ന വാഹനത്തിനാണ് പിഴ. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുമായി കെഎസ്ഇബി ജീവനക്കാര്‍ സംസാരിച്ച്, സാധനങ്ങള്‍ കൊണ്ടു പോയതിനുള്ള 20,000 രൂപ പിഴ ഒഴിവാക്കി. എന്നാല്‍, സീറ്റ് ബെല്‍റ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കണം.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1932 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 5470 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് വില 43760 രൂപയായിരുന്നു ഇന്നലെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 43600ലേക്കെത്തി. കുറച്ച് ദിവസങ്ങളായി 44000ത്തിന് മുകളില്‍ തുടര്‍ന്നിരുന്ന സ്വര്‍ണ വിലയാണ് മൂന്ന് ദിവസം കൊണ്ട് 480 രൂപ കുറഞ്ഞത്. ഇതോടെ ഈ മാസത്തെ സ്വര്‍ണവിലയില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 5450ലേക്കെത്തി.

ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച ഭർത്താവ് പൂയപ്പള്ളി പോലീസിന്റെ പിടിയിൽ

ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച ഭർത്താവ് പൂയപ്പള്ളി പോലീസിന്റെ പിടിയിൽ

ഓയൂർ: മദ്യലഹരിയിൽ ഭാര്യയെ നിരന്തരം ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുന്ന ഭർത്താവിനെ പൂയപള്ളി പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തു. കെ.എസ് ആർടിസിബസ് ഡ്രൈവർ വെളിനല്ലൂർ റോഡുവിളകട്ടേനിൽ പുത്തൻവീട്ടിൽ 42 വയസുള്ള നിസാറാണ് പിടിയിലായത്.

സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഉപദ്രവം സഹിക്കാനാകാത്തത്കാരണം ഭാര്യ രണ്ട് കുട്ടികളുമായി മറ്റൊരു വീട് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു. എന്നാൽ വാടക വീട്ടിലെത്തിയും നിസാർ ഭാര്യയെ മർദ്ദിക്കുമായിരുന്നു. പീഡനം സഹിക്കാനാകാതെ ഭാര്യ കോടതിയെ സമീപിച്ച് പ്രൊട്ടക്ഷ ൻ ഓഡർ സമ്പാദിച്ചിരുന്നു. കോടതി നിർദ്ദേശങ്ങൾക്ക് പുല്ലുവിലകൽപ്പിച്ച് ഭാര്യയെ ഉപദ്രവിക്കുന്നത് തുടരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൂയപ്പള്ളി എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യുന്നു.