by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടുക്കി: തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് മൃഗസ്നേഹികൾ. കൊമ്പന്‍റെ ആരോഗ്യത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. തമിഴ്നാട് വനംവകുപ്പ് തന്നെ പുറത്തുവിട്ട ചിത്രങ്ങൾ കണ്ടാണ് രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്ന പ്രചാരണം നടക്കുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നുമാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്.
കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ കോതയാർ വലമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും മൂന്ന് തവണ തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതിൽ കൊമ്പൻ തീറ്റ തിന്നുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ വനമേഖലയുമായി അരിക്കൊമ്പൻ ഇണങ്ങിക്കഴിഞ്ഞു എന്നാണ് തമിഴ്നാട് വനംവകുപ്പ് വിശദീകരിച്ചിരുന്നത്. അതേസമയം ചിത്രങ്ങളിൽ നിന്നും ആന ക്ഷീണിതനാണെന്ന് വ്യക്തമാണെന്നാണ് മൃഗസ്നേഹികളും ആനപ്രേമികളുടെ സംഘടനയും വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ദിവസങ്ങളായി നടക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്ത് വിടാൻ തമിഴ്നാട് വനംവകുപ്പ് തയ്യറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മുമ്പ് ദിവസവും പത്ത് കിലോ മീറ്ററിലധികം സഞ്ചരിച്ചിരുന്ന അരിക്കൊമ്പനിപ്പോൾ കുട്ടിയാർ ഡാമിനടുത്ത് മൂന്ന് കിലോമീറ്ററോളം മാത്രമാണ് നടക്കുന്നത്.
by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. ഭാരതം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ. യോഗ : ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയിൽ ഉദ്ഭവിച്ച യോഗ സമ്പ്രദായം ഇന്ന് ലോകമെമ്പാടും വ്യാപരിച്ചിരിക്കുന്നു.2014 ൽ ഐക്യരാഷ്ട്ര സഭയുടെ അറുപത്തൊൻമ്പതാം പൊതു സഭ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. യോഗയുടെ പ്രാധാന്യം മനസ്സിലാക്കിയ 193 രാജ്യങ്ങളും പ്രമേയം വോട്ടിനിടാതെ തന്നെ ഏകകണ്ഠമായി പിറ്റേ വർഷം മുതൽ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുവാൻ തീരുമാനിച്ചു.ഇന്ത്യ അധ്യക്ഷ പദവി വഹിക്കുന്ന ജി -20 കൂട്ടായ്മയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ അഥവാ ‘ലോകം ഒരു കുടുംബമാണ്’ എന്ന ആശയത്തോട് ചേർന്നാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയവും ആവിഷ്കരിക്കപ്പെട്ടത്.
യോഗയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും പിരിമുറുക്കം നിറഞ്ഞ ജീവിത ശൈലികളിൽ നിന്ന് മാറി നടക്കാനുമുള്ള ഒരു പദ്ധതി കൂടിയായി പ്രചരിപ്പിക്കുവാനുമാണ് യോഗാ ദിനം ആചരിക്കുന്നത്. ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ ദിവസമായ ഉത്തരായനാന്തമാണ് യോഗ ദിനമായി ആചരിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടത്. വെറും ശാരീരിക വ്യായാമങ്ങളെക്കാളുപരി, ആത്മീയ വികാസത്തിനു കൂടി ഉതകുന്ന പദ്ധതിയായാണ് യോഗ വിഭാവനം ചെയ്യപ്പെട്ടത്.
by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിൽ എംകോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഒളിവിൽ. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
നിഖിലിന്‍റെ ഒളിത്താവളം കണ്ടെത്താല്‍ വ്യാപക പരിശോധന നടക്കുകയാണ്. നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ച ആർഷോയെ കാണാൻ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്ഐ നേതാവിനെയും പൊലീസ് ചോദ്യം ചെയ്തു. പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കൊണ്ടുപോയത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖിൽ ഒളിവിൽ പോയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച തിരുവനന്തപുരത്താണ് നിഖിലിന്‍റെ ഫോണിന്‍റെ അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്. അതേസമയം, നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലീസിൽ പരാതി നൽകില്ല. കേരള പൊലീസ് അന്വേഷണം മതിയെന്നാണ് തീരുമാനം. അഭിഭാഷകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖിൽ ഉള്ളതും കേരളത്തിലായതിനാല്‍ കേരള പൊലീസിനറെ അന്വേഷണമാണ് ഉചിതമെന്നും കലിംഗ സർവകലാശാല അറിയിച്ചു. പൊലീസ് കൊണ്ടുവന്നത് സർവകലാശാല സർട്ടിഫിക്കറ്റിൻ്റെ മാതൃകയിലുള്ളതാണ്. സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചത് ആരെന്ന് കണ്ടെത്തണമെന്നും അന്വേഷണം പൂർത്തിയായാൽ ഉടൻ യുജിസിക്ക് റിപ്പോർട്ട് നൽകുമെന്നും കലിംഗ രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു.
by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകാനും രോഗികളുടെ എണ്ണത്തിൽ വർധനവിനും സാധ്യത. 2017ന് സമാനമായ രീതിയിലാണ് ഇപ്പോൾ കേസുകൾ വർധിക്കുന്നതെന്നും അതിനാൽ ആശുപത്രികൾ കൂടുതൽ സജ്ജമാക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.ഇന്നലെ ഏറ്റവും കൂടുതൽ പേർ ചികിൽസ തേടിയത് മലപ്പുറം ജില്ലയിലാണ് . 2095 പേർ.കോഴിക്കോട് – 1529 ഉം എറണാകുളത്ത് 1217 ഉംതിരുവനന്തപുരത്ത് – 1156 ഉം പേർ ചികിൽസ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിലെത്തിയത്. 20 ദിവസത്തിനിടെ ഒന്നേ മുക്കാൽ ലക്ഷം പേർക്ക് പനി ബാധിച്ചു.
പനിയും സാംക്രമിക രോഗങ്ങളും ബാധിച്ച് മൂന്നാഴ്ചയ്ക്കുളളിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. ഇന്നലെ 33 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു . 298 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയ്‌ക്കെത്തി. 7 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ 10 പേർക്ക് രോഗം സംശയിക്കുന്നുണ്ട്.
by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള- കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: എഐ ക്യാമറയുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനായി നമ്പർ പ്ലേറ്റുകൾ മറച്ച് ഉപയോഗിച്ച മൂന്ന് ഇരുചക്രവാഹനങ്ങൾ കൊല്ലം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പിടികൂടി കേസെടുത്തു. കൊല്ലത്ത് പുതുതായി സ്ഥാപിച്ച എ ഐ ക്യാമറകളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുന്നത്. ചെമ്മക്കാട് ഓവർ ബ്രിഡ്ജിന് സമീപം വാഹന പരിശോധന നടത്തവെ മുൻവശത്ത് നമ്പർ പ്ലേറ്റ് ഇല്ലാതെയും പുറകുവശത്ത് നമ്പർ പ്ലേറ്റ് ഉള്ളിലേക്ക് മടക്കിവെച്ചും നമ്പർ പ്ലേറ്റ് മാസ്ക് വെച്ച് മറച്ചുവെച്ച നിലയിലും കണ്ടെത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു. വാഹനം അഞ്ചാലുംമൂട് പൊലീസിന് കൈമാറി.
മറ്റൊരു ബൈക്ക് നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത നിലയിൽ സൈലൻസർ മാറ്റിവെച്ച് അമിത ശബ്ദം പുറപ്പെടുവിച്ച് ഓടിച്ചതിനാണ് പിടികൂടിയത്. പുറകിൽ നമ്പർ പ്രദർശിപ്പിക്കാത്ത മറ്റൊരു ബൈക്കും പിടിച്ചെടുത്ത് വെസ്റ്റ് പൊലീസിന് കൈമാറി. കൊല്ലം ആർടിഒ എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ.കുഞ്ഞുമോൻ എഎംവിഐമാരായ ലീജേഷ്. വി, ബിജോയ്. വി, റോബിൻ മെൻഡസ് എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു. വാഹന ഉടമകൾ ബോധപൂർവം നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയും നമ്പർ പ്ലേറ്റ് പൂർണമായും ഭാഗികമായും മറച്ചുവെച്ചും വാഹനങ്ങൾ ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും കർശനമായ വാഹന പരിശോധന നടത്തുമെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എച്ച്. അൻസാരി അറിയിച്ചു.
Recent Comments