ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി? കുറവൻകോണം, അമ്പലമുക്ക് ഭാഗങ്ങളിലായി തെരച്ചിൽ

ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി? കുറവൻകോണം, അമ്പലമുക്ക് ഭാഗങ്ങളിലായി തെരച്ചിൽ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ നിന്ന് ഹനുമാൻ കുരങ്ങ് വീണ്ടും പുറത്ത് കടന്നുവെന്ന് സംശയം. കഴിഞ്ഞ ദിവസങ്ങളിൽ ഇരുന്ന ആഞ്ഞിലി മരത്തിൽ ഇന്ന് രാവിലെ മുതൽ ഹനുമാൻ കുരങ്ങിനെ കാണുന്നില്ലെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഹനുമാൻ കുരങ്ങിനായി മൃഗശാലയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ നടക്കുന്നുണ്ട് എന്നാണ് വിവരം.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പരീക്ഷാണാടിസ്ഥാനത്തിൽ, തുറന്നുവിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ചാടിപോയത്. കൂട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഉടൻ മരങ്ങിലേക്ക് കയറി കുരങ്ങ് അകന്ന് പോകുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മൃഗശാലയ്ക്ക് പുറത്തേക്ക് പോയ ഹനുമാൻ കുരങ്ങ് പിന്നീട് തിരികെ മൃഗശാലയിലേക്ക് മടങ്ങിയെത്തിയിരുന്നു.

കാട്ടുപോത്തിന്‍റെ കൂടിന് അടുത്തുള്ള ഒരു മരത്തിന് മുകളിൽ രണ്ട് ദിവസമായി ഇരുപ്പ് ഉറപ്പിച്ചിരിക്കുകയായിരുന്നു ഹനുമാൻ കുരങ്ങ്. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്ക് ഇറങ്ങാൻ കുരങ്ങ് കൂട്ടാക്കിയിട്ടില്ല. എന്നാല്‍, കുരങ്ങിനെ ഇന്ന് രാവിലെ മുതൽ കാണാനില്ലെന്നാണ് ലഭിക്കുന്ന വിവരം. കുരങ്ങിനായി കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളിലായി തെരച്ചിൽ നടത്തുകയാണ്.

കുട്ടികളിൽ പൗരബോധം വളർത്താനുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ആലോചിക്കും: മന്ത്രി വി ശിവൻകുട്ടി

കുട്ടികളിൽ പൗരബോധം വളർത്താനുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ആലോചിക്കും: മന്ത്രി വി ശിവൻകുട്ടി

പൗരബോധം എങ്ങനെ കുട്ടികളിൽ ഉളവാക്കാം എന്നത് പാഠ്യപദ്ധതി തയ്യാറാക്കുന്ന ഘട്ടത്തിൽ ആലോചിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാറശാല മണ്ഡലത്തിലെ സ്കൂളുകളിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുസ്വരമായ ഒരു സമൂഹത്തിൽ മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വളർത്തിക്കൊണ്ടുവരാൻ സ്കൂൾ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. അതിനെല്ലാമുള്ള സാമൂഹികമായ അന്തരീക്ഷം വികസിപ്പിക്കാനുള്ള അവസ്ഥ ഉണ്ടാകണം. ഇതിനെല്ലാം പുതിയ പ്രായോഗിക പദ്ധതികൾ സമൂഹത്തിന്റെ പിൻബലത്തോടെ കൂടി രൂപീകരിക്കാൻ കഴിയണം. അതിനുള്ള പ്രവർത്തനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ വെള്ളറട ജി.യു.പി.എസ്, മൈലച്ചൽ ജി.എച്ച്.എസ്.എസ്, എന്നീ സ്കൂളുകളിൽ പുതിയ മന്ദിരങ്ങളുടെ നിർമ്മാണോദ്‌ഘാടനവും പെരുങ്കടവിള എൽ.പി.ബി.എസ്, പാറശാല ടൗൺ എൽ പി എസ്, ആലത്തോട്ടം ജി എൽ പി എസ് എന്നീ സ്കൂളുകളിൽ പുതിയ മന്ദിരങ്ങളുടെ ഉദ്ഘടനവുമാണ് മന്ത്രി നിർവഹിച്ചത്. ചടങ്ങുകളിൽ സി. കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അടങ്കലിലാണ് പെരുങ്കടവിള ഗവ.എൽ.പി.ബി.സ്കൂളിൽ പുതിയ മന്ദിരം പണിതുയർത്തിയത്. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗവ. എൽ.പി.ജി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. 50 ലക്ഷം രൂപ ചെലവിലാണ് പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗവ.എൽ.പി.എസ് ആലത്തോട്ടം സ്കൂളിൽ പുതിയ മന്ദിരം പണിതത്.

കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ആര്യൻകോട് ഗ്രാമ പഞ്ചായത്തിലെ മൈലച്ചൽ ഹയർസെക്കന്ററി സ്കൂളിൽ പുതിയ ബഹുനില കെട്ടിടം പണിയുന്നത്. ഒരു കോടി 36 ലക്ഷം രൂപയാണ് ബജറ്റ്. വെള്ളറട ഗവ യു.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്.

കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ്

കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ്

കൈറ്റ് തയ്യാറാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാണ് സമ്പൂർണ പ്ലസ് മൊബൈൽ ആപ്.

കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ നിലനിർത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് മൊബൈൽ ആപ് കൈറ്റ് വികസിപ്പിച്ചത്. അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും പ്രത്യേകം ലോഗിൻ സൗകര്യവും സമ്പൂർണ പ്ലസിൽ ഉണ്ടാകും. നിലവിൽ കുട്ടികളുടെ ഫോട്ടോ സ്‌കാൻ ചെയ്‌തോ അല്ലാതെയോ ആണ് സമ്പൂർണയിൽ അപ്‌ലോഡ് ചെയ്യുക. എന്നാൽ അധ്യാപകന് സമ്പൂർണ പ്ലസ് ആപ് ഉപയോഗിച്ച് കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് എളുപ്പത്തിൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനാകും. ‘സമഗ്ര’ വിഭവ പോർട്ടലിലെ പഠനസഹായികൾ അനായാസമായി സമ്പൂർണ്ണ പ്ലസ് ആപ്പ് വഴി കുട്ടികൾക്ക് തുടർന്ന് ലഭിക്കും.

മൊബൈൽ ആപ്പായി മാത്രമല്ല വെബ് പതിപ്പായി സാധാരണ കമ്പ്യൂട്ടറുകളിലും സമ്പൂർണ പ്ലസിലെ സേവനങ്ങൾ ലഭ്യമാകും.സ്‌കൂൾ കുട്ടികൾക്കായി പ്രത്യേകം സൈബർ സേഫ്റ്റി പ്രോട്ടോകോൾ തയാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവ കൃത്യമായി പാലിക്കുന്നതിനും കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെയ്ക്കാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്ലേസ്റ്റോറിൽ നിന്ന് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. സമ്പൂർണ പ്ലസ് പ്രയോജനപ്പെടുത്തുന്ന സ്‌കൂളുകളിൽ രക്ഷിതാവിന് സമ്പൂർണയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും. സമ്പൂർണ പ്ലസിന്റെ ആദ്യഘട്ട വിന്യാസം താല്പര്യം പ്രകടിപ്പിക്കുന്ന സ്‌കൂളുകളിലായിരിക്കും. ജില്ലാ-അസംബ്ലി മണ്ഡലം-തദ്ദേശഭരണ സ്ഥാപനം എന്നിങ്ങനെയും പ്രത്യേക താല്പര്യമെടുത്ത് ഇത് നടപ്പാക്കാവുന്നതാണെന്നും ഇക്കാര്യത്തിൽ എം.എൽ.എമാർക്കും മറ്റ് ജനപ്രതിനിധികൾക്കും മുൻകൈ എടുക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള വിശദാംശങ്ങൾ കൈറ്റ് പ്രത്യേകം പ്രസിദ്ധീകരിക്കും.

ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ് ഷാനവാസ്, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ പാമ്പ് കടിച്ചു

താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ പാമ്പ് കടിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതയെയാണ് അണലി കടിച്ചത്. ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിലെ പേ വാര്‍ഡില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. പ്രസവത്തിന് മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയതാണ് ലത. പേ വാര്‍ഡില്‍ നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്.

പാമ്പ് കടിയേറ്റ ലതയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ലതയെ കടിച്ച അണലി പാമ്പിനെ ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ തല്ലിക്കൊന്നു.

ലണ്ടനിൽ മലയാളി യുവാക്കൾ തമ്മിൽ വാക്കുതർക്കം; കൊച്ചി സ്വദേശി കുത്തേറ്റ് മരിച്ചു

ലണ്ടനിൽ മലയാളി യുവാക്കൾ തമ്മിൽ വാക്കുതർക്കം; കൊച്ചി സ്വദേശി കുത്തേറ്റ് മരിച്ചു

ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് കൂടെ താമസിക്കുന്ന മലയാളി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന 20 വയസ്സുള്ള മലയാളി സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്‍മാന്‍ വേ ജങ്ഷനു സമീപമുള്ള ഫ്‌ളാറ്റിലാണ് സംഭവമുണ്ടായത്. മൂന്ന് മലയാളി വിദ്യാർത്ഥികൾക്കൊപ്പമാണ് അരവിന്ദ് താമസിച്ചിരുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഫ്‌ളാറ്റില്‍വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. കുത്തേറ്റ് അരവിന്ദ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഫ്‌ളാറ്റിലെ മറ്റു സുഹൃത്തുക്കളാണ് പൊലീസിനെ വിവരം വിളിച്ചറിയിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരവിന്ദ് 10 വർഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനാണ്.

ദുബൈയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

ദുബൈയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: യുവതി ദുബൈയില്‍ കുഴഞ്ഞുവീണു മരിച്ചു. ആമ്പല്ലൂര്‍ മണ്ണംപ്പേട്ട കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃതയാണ് (23) ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. ഓഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കേ, അമൃത ഒരാഴ്ച മുമ്പാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്.35 വര്‍ഷമായി ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന അനിലന്‍ കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം.