പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്; തിരുത്തലുകള്‍ വരുത്താന്‍ അവസരം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്; തിരുത്തലുകള്‍ വരുത്താന്‍ അവസരം

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് വൈകീട്ട് പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി വരെ ട്രയല്‍ അലോട്ട്‌മെന്റ് ഫലം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താം. ഇതിനുശേഷമാകും ഒന്നാം ഘട്ട പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി പ്രവേശിച്ച് ലിസ്റ്റ് പരിശോധിക്കാം. ഓപ്ഷനുകളില്‍ മാറ്റം, പുതിയ സ്‌കൂളുകള്‍ ഉള്‍പ്പെടുത്താം, നേരത്തെ നല്‍കിയ സ്‌കൂള്‍ ഒഴിവാക്കണമെങ്കില്‍ അതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. സ്‌കൂള്‍ ഹെല്‍പ്‌ഡെസ്‌കില്‍ നിന്ന് കുട്ടികള്‍ക്ക് സഹായം തേടാവുന്നതാണ്.

ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും. ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനുമാണ്. ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 4,58,773 പേരാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകര്‍. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്താണ്.

കാലവര്‍ഷം കനത്തു; ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. രാത്രി മുതല്‍ പരക്കെ മഴ തുടരുകയാണ്. ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിമെന്നാണ് പ്രവചനം. ബിപോര്‍ ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായും സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

മരണവീട്ടില്‍ ചടങ്ങുകള്‍ക്കിടെ മതില്‍ ഇടിഞ്ഞുവീണു; 9പേര്‍ക്ക് പരിക്ക്

മരണവീട്ടില്‍ ചടങ്ങുകള്‍ക്കിടെ മതില്‍ ഇടിഞ്ഞുവീണു; 9പേര്‍ക്ക് പരിക്ക്

തൃശൂര്‍: ചാലക്കുടി അന്നനാട് മതിലിടിഞ്ഞ് വീണ് ഒമ്പത് പേര്‍ക്ക് പരിക്ക്. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേയ്ക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില്‍ ഇടിഞ്ഞ് വീണത്. വേണുവിന്റെ അച്ഛന്‍ ശങ്കരന്‍ മരിച്ചതിന്റെ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചടങ്ങിനെത്തിയവര്‍ക്കാണ് മതില്‍ ഇടിഞ്ഞ് വീണ് പരിക്കേറ്റത്. പരിക്കേറ്റവര ചാലക്കുടി താലൂക്ക് ആശുപത്രിയിലും സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഒരുമാസത്തേക്ക് വാഹനം പിടികൂടാതിരിക്കാന്‍ 25,000 രൂപ കൈക്കൂലി; ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പിടിയില്‍

ആലപ്പുഴ: കൈക്കൂലി വാങ്ങിയ ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പിടിയില്‍. ഹരിപ്പാട് ഇന്റലിജന്റ്‌സ് സ്‌ക്വാഡിലെ എഎംവിഐ എസ് സതീഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ദേശീയപാത നിര്‍മ്മാണത്തിലെ ഉപകരാറുകാരനില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്. ഒരുമാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായാണ് കൈക്കൂലി വാങ്ങിയത്.

അതേസമയം, ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സിജിഎസ്ടി എസ്പിയെ വിജിലന്‍സ് പിടികൂടി. വയനാട് സിജിഎസ്ടി സൂപ്രണ്ട് പ്രവീന്ദര്‍ സിങ്ങാണ് കല്‍പ്പറ്റയില്‍ നിന്നും പിടിയിലായത്. ഒരുലക്ഷം രൂപ എസ്പി കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഒരുക്കിയ ട്രാപ്പിലാണ് പ്രവീന്ദര്‍ സിങ് കുടുങ്ങിയത്. കല്‍പ്പറ്റയിലെ സെന്റര്‍ എക്സൈസ് ഓഫീസിന് പുറത്തുവച്ച് സ്വന്തം വാഹനത്തിലിരുന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നെടുമങ്ങാട് താലൂക്കിൽ കൺട്രോൾ റൂം തുറന്നു

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നെടുമങ്ങാട് താലൂക്കിൽ കൺട്രോൾ റൂം തുറന്നു

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നെടുമങ്ങാട് താലൂക്കിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 9497711285, 04722802424 എന്നിവയാണ് കൺട്രോൾ റൂമിന്റെ ഫോൺ നമ്പർ. മഴക്കാല മുന്നൊരുക്കത്തിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താനായി നെടുമങ്ങാട് താലൂക്കിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

അപകട സാധ്യതയുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട വകുപ്പുകളോട് മന്ത്രി നിർദ്ദേശിച്ചു. താലൂക്ക് പരിധിയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാനും ഓടകളിലൂടെ ജലത്തിൻറെ ഒഴുക്ക് സുഗമമാകുന്ന വിധം ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും നിർദ്ദേശിച്ചു. ദുരന്തസാധ്യത പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിനും മന്ത്രി നിർദേശിച്ചു. യോഗത്തിൽ എംഎൽഎമാരായ ജി. സ്റ്റീഫൻ, ഡി. കെ മുരളി, വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി, വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി, വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രതി ചേർത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബ‍ർ 22 ന് മോന്‍സന്‍റെ കലൂരുലുള്ള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.

കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോള്‍ സുധാകരൻ എംപിയായിരുന്നില്ല. കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് സുധാകരനൊപ്പം ചിത്രത്തിലുള്ള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പ്രതികരിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ, മുൻമന്ത്രി വി എസ് സുനിൽ കുമാർ തുടങ്ങവർക്കൊപ്പമുളള മോൻസന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.