by liji HP News | Jun 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരളാ യൂണിവേഴ്സിറ്റി പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്സ്.സി ജിയോളജിയിൽ രണ്ടാം റാങ്ക് നേടിയ സുഹാന എ.എസ്, ബി.എ.പോളിമർ കെമിസ്ട്രിയിൽ മൂന്നാം റാങ്ക് നേടിയ ഫർസാന നൗഷാദ്, ബി.എ.മലയാളം രണ്ടാം റാങ്ക് കരസ്തമാക്കിയ നാജിയ നാസർ എന്നീ വിദ്യാർത്ഥികളെയാണ് കുളമുട്ടം അൽ ഹിക്മ സലഫി മദ്രസ്സയുടെ ആഭിമുഖ്യത്തിൽ ആദരിച്ചത്.
റിട്ടയേർഡ് സിവിൽ സർജൻ ഡോ.ഇക്ബാൽ പരിപാടി ഉദ്ഘാടനം ചെയ്തു. വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് ജില്ലാ കൺവീനർ സഫീർ കുളമുട്ടം അദ്ധ്യക്ഷനായി, വർക്കല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.അക്ബർ, വാർഡ് മെമ്പർ എ.ഒലീദ്, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, നിസാർ കവലയൂർ, വിസ്ഡം സ്റ്റുഡൻസ് അംഗം ആദിൽ തുടങ്ങിയവർ പങ്കെടുത്തു.

by liji HP News | Jun 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: 140 കിലോമീറ്ററിലേക്ക് യാത്രചുരുക്കുന്ന സ്വകാര്യ ബസുകള്‍ക്കുപകരം കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബസുകള്‍ ഓടിക്കും. സ്വകാര്യബസുകള്‍ ഓടിയിരുന്ന പാതയിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ഇളവും നല്‍കും. സ്വകാര്യ ബസുകള്‍ 140 കിലോമീറ്ററായി ചുരുക്കുമ്പോഴുള്ള യാത്രാ ക്ലേശം ഒഴിവാക്കാനും കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുമാണ് നടപടി.
സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ മാര്‍ച്ച് മുതല്‍ കെഎസ്ആര്‍ടിസി 260ല്‍ അധികം സര്‍വീസുകള്‍ ഓടിച്ചിരുന്നു. പെര്‍മിറ്റില്ലാത്ത സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി ഓടുന്ന റൂട്ടുകളില്‍ മത്സരിച്ചോടുകയും കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കുകയും ചെയ്യുകയാണ്. ഇതേത്തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസുകള്‍ പുനരാരംഭിക്കും. അനധികൃതമായി ഓടുന്ന സ്വകാര്യ ബസുകളാണ് മോട്ടോര്‍വാഹനവകുപ്പ് തടയുന്നത്.
131 പുതിയ സൂപ്പര്‍ഫാസ്റ്റ് ബസുകളും പുതിയപാതകളിലേക്ക് വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ സൂപ്പര്‍ക്ലാസ് ബസുകള്‍ ഉടനെത്തും. സംസ്ഥാനത്തെ എല്ലാ റൂട്ടുകളിലും കൂടുതല്‍ സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ ആരംഭിക്കും. യാത്രാസൗകര്യം കുറയുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശനനടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് നീങ്ങുമെന്ന് കഴിഞ്ഞ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാനത്ത് 250 ഓളം ബസുകള്‍ 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ താത്കാലിക പെര്‍മിറ്റില്‍ ഓടുന്നുണ്ട്. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി കോടതി ഉത്തരവ് മറികടന്നാണെന്നാണ് ബസ് ഉടമകളുടെ വാദം.
ലിമിറ്റഡ് സ്റ്റോപ്പ് അനുമതി റദ്ദാക്കല്‍, പെര്‍മിറ്റ് വിഷയം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ തിരുവനന്തപുരത്ത് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെകെ തോമസ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയപ്പോളാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച് പെര്‍മിറ്റ് കാര്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നത്.
140 കിലോമീറ്ററിലധികമുള്ള റൂട്ട് ദേശസാത്കരിച്ചുകൊണ്ട് ഒക്ടോബറില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, മലയോര മേഖലയിലേക്കുള്ള യാത്രാക്ലേശം പരിഗണിച്ച് മാര്‍ച്ച് വരെ താത്കാലിക പെര്‍മിറ്റിന് കാലാവധി അനുവദിച്ചു. പിന്നീട് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നും അറിയിച്ചിരുന്നു. ഇതിനെതിരേ ബസ് ഉടമകള്‍ കോടതിയെ സമീപിച്ച് ഓഗസ്റ്റ് വരെ താത്കാലിക പെര്‍മിറ്റ് കാലാവധി നേടി.
ഇതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പാടില്ലായെന്ന് നോട്ടിഫിക്കേഷന്‍ നല്‍കി. ഇതിനെതിരേ ചില ബസ് ഉടമകള്‍ കോടതിയെ സമീപിച്ച് താത്കാലിക സ്റ്റേ വാങ്ങി. കേസ് മാറ്റിവെച്ചിരിക്കുകയുമാണ്. ഇത് മറ്റ് ബസുകള്‍ക്ക് ബാധകമല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.
by Midhun HP News | Jun 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ: തെരുവു നായ്ക്കൾ കൂട്ടമായി നിഹാൽ നൗഷാദിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുഴുപ്പിലങ്ങാടാണ് 11കാരൻ കഴിഞ്ഞ ദിവസം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. നിഹാലിന്റെ ദേഹമാസകലം മുറിവേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ജനനേന്ദ്രിയത്തിലും വയറ്റിലും ഗുരുതര പരിക്കുകളുണ്ട്. വയറിലേയും ഇടതു കാലിലെ തുടയിലേറ്റ മുറിവുകളും മരണ കാരണമായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി. കുട്ടിയെ നായ്ക്കൂട്ടം ആക്രമിച്ചതിന് തെളിവുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാൽ. വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാർന്ന് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
by Midhun HP News | Jun 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: ശബരിമല സന്നിധാനത്ത് വിവിധ ഭാഷകളിൽ അനൗൺസ്മെന്റ് നടത്തിയിരുന്ന മേടഹള്ളി സുബ്രഹ്മണ്യ നിലയത്തിൽ ആർഎം ശ്രീനിവാസ് (63) വാഹനാപകടത്തിൽ മരിച്ചു. മണ്ഡലകാല തീർത്ഥാടന സമയങ്ങളിൽ ദേവസ്വം ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള ശ്രീനിവാസന്റെ ശബ്ദം കഴിഞ്ഞ 25 വർഷമായി സന്നിധാനത്ത് മുഴങ്ങുന്നുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ബംഗളൂരുവിൽ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ മലയാളം, തമിഴ്, തെലുഗു, കന്നട, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ശ്രീനിവാസ് ഭക്തർക്ക് വിവരങ്ങൾ നൽകിയിരുന്നത്. സംസ്കാരം ഇന്ന് ബംഗളൂരുവിൽ.
ഭാര്യ: സരസ്വതി. മക്കൾ: സുഷമ, ദിവ്യ. മരുമക്കൾ: ജഗൻ, ഹേമന്ത്.
by Midhun HP News | Jun 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്.ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു
1992 ല്‍ റിലീസായ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് കസാന്‍ ഖാന്‍ വെള്ളിത്തിരയിൽ എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
by Midhun HP News | Jun 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. അഞ്ചുതെങ്ങ് സ്വദേശിയായ സിജോ ആണ് പിടിയിലായത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ അഞ്ചുതെങ്ങിലെ അയ്യപ്പന്‍തൊട്ടടുത്തു നിന്നും കായിക്കര ആണ്ടിതിട്ടയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ അഞ്ചുതെങ്ങ് പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്ടിതിട്ടയില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്.
Recent Comments