ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലയിലെ മേഖല സമ്മേളനങ്ങൾക്ക് തുടക്കമായി. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയ്ക്ക് കീഴിൽ ആറ്റിങ്ങൽ വെസ്റ്റ് മേഖല സമ്മേളനമാണ് ജില്ലയിൽ ആദ്യം നടന്നത്. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഗ്രീഷ്മ അജയഘോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയവരെ സമ്മേളനത്തിൽ ആദരിച്ചു.

സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്. വി അനൂപ്, സംസ്ഥാന കമ്മിറ്റി അംഗം വി.എ വിനീഷ്, ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സുഹൈൽ, ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം ബേഷ്മ, ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽ തുടങ്ങിയവർ പങ്കെടുത്തു. മേഖല സെക്രട്ടറിയായി എസ് . സുഖിൽ, പ്രസിഡന്റായി പ്രശാന്ത് മങ്കാട്ടു, ട്രഷററായി സുജിൻ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) പ്രസിദ്ധീകരിച്ചു. 14,600 പരീക്ഷാര്‍ഥികളാണ് യോഗ്യത നേടിയത്.

പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ളത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കു മെയിന്‍ പരീക്ഷ എഴുതാം. മെയ് 28നാണ് പ്രിലിമിനറി പരീക്ഷ നടത്തിയത്. മാര്‍ക്കുകള്‍, കട്ട് ഓഫ് മാര്‍ക്ക്, ഉത്തര സൂചിക എന്നിവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് യുപിഎസ്‌സി അറിയിച്ചു. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു.

അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ ആന്റിന ഇന്ന് തിരുവനന്തപുരത്ത് എത്തും

അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ ആന്റിന ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ ആന്റിന ഇന്ന് തിരുവനന്തപുരത്തെത്തിക്കും. ആന നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് കടക്കുമെന്ന ആശങ്കക്കിടെയാണ് പെരിയാറിൽ നിന്നും നിരീക്ഷണത്തിനുള്ള ആന്റിന എത്തിക്കുന്നത്.

വനാതിർത്തിയിലെ ഫോറസ്റ്റ് സ്റ്റേഷന് ആന്റിന കൈമാറും. തമിഴ്‌നാട്, കേരള വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ആനയുടെ നീക്കങ്ങൾ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നുണ്ട്. കന്യാകുമാരി വന്യജീവി സങ്കേതത്തിൽ തുടരുന്ന ആന കേരള വനാതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ഉള്ളത്. നെയ്യാറിലേക്കുള്ള പാതയിൽ ചെങ്കുത്തായ കുന്നുകളുള്ളതിനാൽ ഉടനെ ആന കേരളത്തിലെത്തുമെന്ന ആശങ്കയില്ല. ആനയുടെ സഞ്ചാര വേഗം വളരെകുറവെന്ന് തമിഴ്‌നാട് വനംവകുപ്പ്‌ അറിയിച്ചു.

അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ഉള്ള അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ്‌ ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിക്കും. തുടർന്ന് വടക്ക് വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവിക്കും (ഗുജറാത്ത്‌) കറാച്ചിക്കും ഇടയിൽ ജൂൺ 15 ന് പരമാവധി 150 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ജൂണ്‍ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഇന്ന് 44,320 രൂപയിലെത്തി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5540 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 5,540 രൂപയായി കുറഞ്ഞിരുന്നു.

ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂണ്‍ തകര്‍ന്നു വീണ് മോഡല്‍ മരിച്ചു

ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂണ്‍ തകര്‍ന്നു വീണ് മോഡല്‍ മരിച്ചു

ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂണ്‍ തകര്‍ന്നുവീണ് മോഡല്‍ മരിച്ച സംഭവം വലിയ രീതിയില്‍ പ്രതിഷേധമുയര്‍ത്തുകയാണ്. നോയിഡയിലെ ഫിലിം സിറ്റിയിലെ ലക്ഷ്മി സ്റ്റുഡിയോയില്‍ ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ മോഡല്‍ വൻഷിക ചോപ്രയാണ് ദാരുണമായി മരിച്ചത്.

ഇരുപത്തിനാലുകാരിയായ വൻഷിക സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വൻഷികയുടേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട് ഇപ്പോള്‍. അപകടത്തില്‍ പരുക്കേറ്റ് വീണുകിടക്കുന്ന ഒരു യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്.

എന്നാലിത് വൻഷികയാണോ എന്നതില്‍ വ്യക്തതയില്ല. വീണുകിടക്കുന്നിടത്ത് നിന്ന് ചുറ്റും കൂടിയവരോട് സംസാരിക്കാൻ ശ്രമിക്കുകയും കൈ കൊണ്ട് ആംഗ്യം കാണിക്കുകയും എഴുന്നേല്‍ക്കാൻ നോക്കുകയുമെല്ലാം ചെയ്യുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. വൻഷികയ്ക്കൊപ്പം ഒരു പുരുഷ മോഡലിന് കൂടി അപകടം പറ്റിയിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. വൻഷികയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

അങ്ങനെയെങ്കില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന പരുക്കേറ്റ യുവതി വൻഷിക തന്നെയോ എന്ന് സംശയം തോന്നാം. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ അപകടസ്ഥലത്ത് തറയില്‍ രക്തം തളം കെട്ടിക്കിടക്കുന്നത് കാണാം.എന്തായാലും സംഭവത്തെ ചൊല്ലി പ്രതിഷേധം ഉയരുന്നുണ്ട്. ലൈറ്റുകള്‍ സജ്ജീകരിക്കാനുപയോഗിക്കുന്ന വലിയ തൂണായ ‘ലൈറ്റിംഗ് ട്രസ്’ ആണ് വൻഷികയുടെയും കൂടെയുണ്ടായിരുന്ന ബോബി രാജ് എന്ന മോഡലിന്‍റെയും ദേഹത്ത് വീണത്. വൻഷികയ്ക്ക് തലയ്ക്കാണ് സാരമായ പരുക്കേറ്റതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് തീര്‍ച്ചയായും സുരക്ഷാവീഴ്ചയാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇത്രയും അപകടകരമായ സാഹചര്യം അവിടെയുണ്ടായിട്ടും അണിയറയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കും തന്നെ ഇത് തടയാൻ സാധിച്ചില്ല എന്നത് ഖേദകരമാണെന്നും ഇവര്‍ പറയുന്നു.

ഷോയുടെ സംഘാടകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൻഷികയുടെ സഹോദരൻ സ്റ്റുഡിയോയ്ക്ക് എതിരെ പൊലീസില്‍ പരാതിയും നല്‍കിയിരിക്കുകയാണിപ്പോള്‍.

ഷോ നടക്കുന്നതിനിടെ തന്നെയായിരുന്നു അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സമയത്ത് ഇവിടെ നൂറ്റിയമ്പതിലധികം ആളുകളുണ്ടായിരുന്നതായും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അപകടം ഇതിലും വലുതായേക്കാമായിരുന്നുവെന്നും എന്നാല്‍ ഭാഗ്യം കൊണ്ടാണ് അങ്ങനെ സംഭവിക്കാതിരുന്നതെന്നും പലരും പറയുന്നു.