നടപ്പാതയിലേയ്ക്ക് വീടിന്റെ മതിൽ ഇടിഞ്ഞുവീണു; വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു

നടപ്പാതയിലേയ്ക്ക് വീടിന്റെ മതിൽ ഇടിഞ്ഞുവീണു; വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു

കോട്ടയം: വീടിന്റെ മതിലിടിഞ്ഞ്‌ നടപ്പാതയിലേക്ക്‌ വീണ്‌ വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴിയിൽ വത്സല (64)യാണ്‌ മരിച്ചത്‌. കോട്ടയം ബേക്കർ ജങ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

നടപ്പാതയിലൂടെ വത്സല പോകുന്നതിനിടെ ബേക്കർ ജങ്‌ഷനിൽ വൈഡബ്ല്യുസിഎക്ക് എതിർവശത്ത്‌ റോഡരികിലെ സ്വകാര്യവ്യക്തിയുടെ മതിലാണ് ഇടിഞ്ഞുവീണത്‌. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ പെയ്‌ത മഴയിലാണ്‌, സിമന്റുകട്ടകൾകൊണ്ട്‌ കെട്ടിയ മതിൽ ഇടിഞ്ഞത്‌. ഈ സമയം നടപ്പാതയിലൂടെ പോകുകയായിരുന്നു വത്സല. മണ്ണും കല്ലും ഇടിഞ്ഞ്‌ വത്സലയുടെ ദേഹത്തേക്ക് ‌പതിച്ചു. സംഭവം കണ്ടവർ ഓടിയെത്തി അവരെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു.

എട്ടടിയോളം ഉയരമുള്ള മതിലായിരുന്നു. 15 അടിയോളം നീളത്തിലാണ്‌ ഇടിഞ്ഞത്‌. കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി നടപ്പാതയിലെ കല്ലുകൾ നീക്കി. കോട്ടയം വെസ്റ്റ്പോലീസും സ്‌ഥലത്തെത്തിയിരുന്നു. വെസ്‌റ്റ്‌ പോലീസ്‌ കേസെടുത്തു. തലയ്ക്കേറ്റ പരിക്കാണ്‌ മരണകാരണമെന്നാണ്‌ നിഗമനം.

അഭിമാന നേട്ടവുമായി എം ശ്രീശങ്കർ; പാരിസ് ഡയമണ്ട് ലീഗിൽ ലോങ്ജംപിൽ മൂന്നാം സ്ഥാനം

അഭിമാന നേട്ടവുമായി എം ശ്രീശങ്കർ; പാരിസ് ഡയമണ്ട് ലീഗിൽ ലോങ്ജംപിൽ മൂന്നാം സ്ഥാനം

പാരിസ്: പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. ലോകത്തെ മുൻനിര താരങ്ങൾ മത്സരിച്ച ഡയമണ്ട് ലീഗിലാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. മൂന്നാം ജംപിലെ 8.09 മീറ്റർ‌ ചാട്ടമാണ് ശ്രീശങ്കറിനെ ചരിത്രനേട്ടത്തിന് അർഹനാക്കിയത്. നീരജ് ചോപ്രയ്ക്ക് ശേഷം ഡയമണ്ട് ലീഗിൽ മോഡൽ നേടുന്ന ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ജംപ് ഇനങ്ങളിൽ ഇന്ത്യ മെഡൽ നേടുന്നത് ആദ്യമായാണ്.

ഒളിംപിക്സ് ചാംപ്യനായ ഗ്രീസ് താരം മിൽത്തിയാദിസ് തെന്റഗ്ലൂ 8.13 മീറ്റർ ചാടി ഒന്നാം സ്ഥാനവും 8.11 മീറ്റർ ചാടിയ ലോക ചാംപ്യൻഷിപ് വെങ്കല മെഡൽ ജേതാവായ സ്വിറ്റ്സർലൻഡ് താരം സൈമൺ ഇഹാമർ രണ്ടാം സ്ഥാനവും നേടി. ആദ്യ രണ്ടു ശ്രമങ്ങളിൽ യഥാക്രമം 7.79 മീറ്റർ, 7.94 മീറ്റർ എന്നിങ്ങനെയായിരുന്നു ശ്രീശങ്കർ ചാടിയത്. മൂന്നാം ശ്രമത്തിൽ 8.09 മീറ്റർ ചാടി പട്ടികയിൽ ഒന്നാമതാകുന്നത്. എന്നാൽ നാലാം ശ്രമത്തിൽ 8.11 മീറ്റർ ചാടിയ സൈമൺ ഇഹാമർ, ശ്രീശങ്കറിനെ മറികടന്നു. അ‍ഞ്ചാം ശ്രമത്തിൽ 8.13 മീറ്റർ ചാടിയ മിൽത്തിയാദിസ് തെന്റഗ്ലൂ സ്വർണം ഉറപ്പിച്ചു. ശ്രീശങ്കറിന്റെ നാലാമത്തെയും ആറാമത്തെയും ചാട്ടങ്ങൾ ഫൗളായി. അ‍ഞ്ചാം ശ്രമത്തിൽ 7.99 മീറ്ററാണ് ശ്രീശങ്കർ ചാടിയത്.

പാരിസ് ഡയമണ്ട് ലീഗിൽ ഇത്തവണ പങ്കെടുത്ത ഏക ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ഡയമണ്ട് ലീഗിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയ മൂന്നാമത്തെ ഇന്ത്യൻ താരമാണ് എം. ശ്രീശങ്കർ. ഡിസ്കസ്ത്രോ താരം വികാസ് ഗൗഡയും നേട്ടം കൈവരിച്ചിട്ടുണ്ട്. കരിയറിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് മത്സരത്തിലാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം കൈവരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന മൊണാക്കോ ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ ശ്രീശങ്കർ ആറാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം ബർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവാണ് ശ്രീശങ്കർ.

മാലിന്യം വലിച്ചെറിയൽ: എറിയുന്നവരെ കാണിച്ചാൽ 2500 രൂപ പാരിതോഷികം

മാലിന്യം വലിച്ചെറിയൽ: എറിയുന്നവരെ കാണിച്ചാൽ 2500 രൂപ പാരിതോഷികം

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ പാരിതോഷികം നൽകും. തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി ഉത്തരവിറക്കി. വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകിയാൽ 2500 രൂപ പാരിതോഷികം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടതാണ്. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25ശതമാനമോ പരമാവധി 2500 രൂപയോ ആണ് നൽകുക. തദ്ദേശവകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉത്തരവിറക്കി.

മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. ഇതിനുള്ള പ്രത്യേക വാട്‌സ് ആപ്പ് നമ്പർ, ഇ മെയിൽ എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പരസ്യപ്പെടുത്തും. വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ സ്വർണവില ചാഞ്ചാടുന്നുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ കൂടിയിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,400 രൂപയാണ്.

അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5550 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ കുറഞ്ഞു. വിപണി വില 4600 രൂപയാണ്.

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതം; യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതം; യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കാന്‍ യൂണിഫോമ് അഴിച്ചുവച്ച് സാധാരണയാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒുടെ നേതൃത്വത്തിലാണ് സിനിമ സ്റ്റൈൽ പരിശോധന നടന്നത്. ഔദ്യോഗിക വേഷം അഴിച്ചു വച്ച് കുട്ടികള്‍ക്ക് ഒപ്പം ഉദ്യോഗസ്ഥര്‍ സാധാരണയാത്രക്കാരെ പോലെ ബസില്‍ കയറി. വിദ്യാര്‍ത്ഥികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രത്യേകമായ നിയന്ത്രണങ്ങളെ കുറിച്ച് ചോദിച്ചു, ബസുകാര്‍ വാങ്ങുന്ന പണം എത്രയെന്ന് നിരീക്ഷിച്ചു.

തൊട്ടു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റ വാഹനമെത്തി.പിന്നെ ബസ് ജീവനക്കാർക്ക് കാര്യമായി ഒന്നും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. എല്ലാം ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരുന്നു. കേസെടുത്തു. പൂക്കിപ്പറമ്പ് സ്‌കൂളിലേക്ക് പോകുന്നതിനും വരുന്നതിനും അമിതചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് കക്കാട് സ്വദേശിയായ രക്ഷിതാവ് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമാസ്റ്റൈല്‍ പദ്ധതിയുമായി ഉദ്യോഗസ്ഥര്‍ ഇറങ്ങിയത്.

കുട്ടികള്‍ ഉന്നയിക്കുന്ന പരാതികള്‍ സത്യമെന്ന് ഉദ്യോഗസ്ഥര്‍ക്കും ബോദ്ധ്യപ്പെട്ടു. അമിതചാര്‍ജ് ഈടാക്കിയതിനെതിരെ മൂന്നു ബസ്സുകള്‍ക്കെതിരെ കേസെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാകുമെന്നും അമിത ചാര്‍ജ് ഈടാക്കുന്ന കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ; നിരീക്ഷണം തുടർന്ന് തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ; നിരീക്ഷണം തുടർന്ന് തമിഴ്നാട് വനംവകുപ്പ്

കൊല്ലം: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളർ സന്ദേശം. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സാങ്കേതത്തിലേക്ക് ആന കടന്നത്. റേഡിയോ കോളർ സിഗ്‌നലുകൾ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി അരിക്കൊമ്പൻ കിലോമീറ്ററുകളോളം സഞ്ചരിച്ചുവെന്നാണ് സിഗ്നൽ പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നതെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ റേഡിയോ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. പിന്നീട് അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ മാറി ആനയുണ്ടെന്ന് സിഗ്നലുകൾ ലഭിച്ചു. വനത്തിനുള്ളിലേക്ക് ആന കയറിയപ്പോഴാണ് സിഗ്നൽ നഷ്ടമായതാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചത്. നേരത്തെ മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ തമഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു.