കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‌ മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‌ മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‌ മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളിച്ചു. 11 മാസക്കാലമായി വിജനമായിരുന്ന കാനന നടുവിലെ അക്കരെ ക്ഷേത്രത്തിൽ ഇനി തീർഥാടകർ ഒഴുകിയെത്തും. ഭണ്ഡാരമെഴുന്നള്ളത്ത്‌ അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ നിത്യപൂജകൾക്ക്‌ തുടക്കമായി. സ്‌ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർക്ക്‌ ഇനി അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കാം. വെള്ളിയാഴ്ച മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽനിന്ന് പുറപ്പെട്ട ഭണ്ഡാരം എഴുന്നള്ളത്ത്‌ കാണാൻ നുറുകണക്കിനാളുകൾ എത്തി.

ഉത്സവാവശ്യത്തിനുള്ള സ്വർണം, വെള്ളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. എഴുന്നള്ളത്ത് അർധരാത്രിയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. അക്കരെ ക്ഷേത്രത്തിലെ അമ്മാറക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയ ഓലക്കുടകൾ സ്ഥാനികനായ പെരുംകണിയാൻ കരിയിൽ ബാബുവിന്റെ നേതൃത്വത്തിൽ കാൽനടയായി വെള്ളി ഉച്ചയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചു.

ഇതും ഭണ്ഡാരം എഴുന്നള്ളത്തിനൊപ്പം അക്കരെ ക്ഷേത്രത്തിൽ എത്തിച്ചു. ഊരാളന്മാർക്കും അടിയന്തിരക്കാർക്കുമുള്ള തലക്കുടയും കാൽക്കുടകളും ഇവയോടൊപ്പം എത്തി. ഉത്സവ നാളിലെ അടുത്ത പ്രധാന ചടങ്ങുകളായ തിരുവോണം ആരാധന എട്ടിനും ഇളനീർവയ്‌പ്പ് ഒമ്പതിനും ഇളനീരാട്ടം 10നും നടക്കും. ഇളനീർവയ്‌പ്പിനായി ഇളനീർ വ്രതക്കാർ സങ്കേതങ്ങളിൽ പ്രവേശിച്ചുതുടങ്ങി.

ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ രക്ഷപ്പെട്ടവരിൽ  4 മലയാളികൾ

ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ രക്ഷപ്പെട്ടവരിൽ 4 മലയാളികൾ

രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ട നാലു മലയാളി യുവാക്കൾക്കും രക്ഷാകവചമൊരുക്കിയത് കാളി പ്രതിഷ്ഠയെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. കൊൽക്കത്തയിലെ പ്രസിദ്ധമായ കാളീ ക്ഷേത്രത്തിൽ ടൈൽസ് വിരിയ്ക്കുന്ന ജോലികഴിഞ്ഞു വരികയായിരുന്ന തൃശൂർ കണ്ടശ്ശാങ്കടവ് സ്വദേ ശികളായ വിജീഷ്, രഘു, കിരൺ, വൈശാഖ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടവർ.

കോറമണ്ഡൽ എക്സ് 3 സി ൻ്റെ മറിഞ്ഞ ബോഗികളിലൊന്നിലെ യത്രക്കാരായിരുന്നു ഇവർ. വയലിലേക്കു മറിഞ്ഞ ബോഗിയുടെ മുകളിലത്തെ ഗ്ലാസ് പൊട്ടിച്ചു വൈശാഖ് ഒരു വശത്തേക്കു രക്ഷപ്പെട്ടു. മറ്റു മൂന്നു പേർ മറുവശത്തേക്കും. മണിക്കൂറുകൾക്കു ശേഷമാണ് ഇവർ കണ്ടുമുട്ടുന്നത്. അതിനിടയിൽ ട്രെയിൻ അപകടത്തിൽപെട്ടുവെന്നും മറ്റു മൂന്നു പേരെ കാണാനില്ലെന്നും വൈശാഖ് വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ഈ വാർത്തയറിഞ്ഞു സങ്കടക്കടലിലായ വീട്ടുകാരെ തേടി അധികം വൈകാതെ ആ ആശ്വാസ കോൾ എത്തി.അതോടെ വീട്ടുകാരുടെ സങ്കടം ആഹ്ലാ ദത്തിനു വഴിമാക്കൊടുത്തു.

രക്ഷപ്പെട്ട നാലുപേർക്കും അപകടസ്ഥലത്തിനു സമീപത്തെ വീട്ടുകാർ വിശ്രമത്തിനു സ്വകര്യമൊരുക്കിക്കൊടുത്തു. തങ്ങൾ ടൈൽസ് ജോലി ചെയ്ത ക്ഷേത്രത്തിലെ കാളി ദേവിയാണ് തങ്ങളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നതെന്ന് അവർ നാലു പേരും ഉറച്ചു വിശ്വസിക്കുന്നു. ഇവരോടൊപ്പം പോയിരുന്ന മറ്റു നാലു പേർ ജോലികഴിഞ്ഞതിനാൽ നേരത്തെ മടങ്ങിയിരുന്നു.

സ്വര്‍ണക്കടയിലെത്തിയ സ്ത്രീ സിസിടിവിയ്ക്കുമുന്നില്‍ നിന്ന് അതിവിദഗ്ധമായി രണ്ട് മാല മോഷ്ടിച്ചു

സ്വര്‍ണക്കടയിലെത്തിയ സ്ത്രീ സിസിടിവിയ്ക്കുമുന്നില്‍ നിന്ന് അതിവിദഗ്ധമായി രണ്ട് മാല മോഷ്ടിച്ചു

മലപ്പുറം: എന്തൊക്കെ സുരക്ഷ ഏര്‍പ്പെടുത്തിയാലും മോഷണം ശീലിച്ചവര്‍ ഇതിനെയൊക്കെ മറികടക്കുമെന്നാണ് അനുഭവം. മലപ്പുറം ചെമ്മാട്ടെ സ്വര്‍ണക്കടയിലെത്തിയ സ്ത്രീ നടത്തിയ മോഷണം ഇത്തരത്തിലാണ്. സ്വര്‍ണക്കടയില്‍ എത്തി മൂന്ന് പവന്റെ മാലകള്‍ കവര്‍ന്ന് ആണ് യുവതി മടങ്ങിയത്. സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേന എത്തിയ യുവതി സെയില്‍സ് മാന്‍ മാറിയ തക്കത്തിന് മാല കൈക്കലാക്കുകയായിരുന്നു. സംഭവത്തില്‍ കടയുടമ പൊലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. നിരവധി മാലകളുടെ മോഡലുകള്‍ സെയില്‍സ്മാന്‍ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തില്‍ മാലകള്‍ എടുക്കാന്‍ സെയില്‍സ്മാന്‍ മാറിയ തക്കത്തിന് രണ്ട് സ്വര്‍ണമാലകള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയ ബാഗിലേക്ക് സ്വര്‍ണമാല മാറ്റി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിവിദഗ്ധമായാണ് ഇവര്‍ മാലകള്‍ ബാഗിലാക്കുന്നത്. സിസിടിവി ഉണ്ടെന്നത് പരിഗണിച്ചതേയില്ല.

മോഷണത്തിന് ശേഷം സ്വര്‍ണം വാങ്ങാതെ യുവതി ജ്വല്ലറിയില്‍ നിന്നു മടങ്ങുകയായിരുന്നു. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വര്‍ണമാലകള്‍ കാണാനില്ലെന്നു അറിയുന്നത്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.

പ്രധാനമന്ത്രി ബാലാസോറിലേയ്ക്ക്; സ്ഥിതിഗതികള്‍ വിലയിരുത്തും, മമതയും ഉദയനിധിയും എത്തും, രക്ഷാസംഘത്തെ അയച്ച് ജഗന്‍

ഡല്‍ഹി: ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലാസോറില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യം അപകട സ്ഥലം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പിന്നീട് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കാണും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുള്ള റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തും.

ഷാലിമാറില്‍നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന കോമറന്‍ഡല്‍ എക്‌സപ്രസും ബംഗളൂരു-ഹൗറ എക്‌സ്പ്രസും നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. 238പേര്‍ അപകടത്തില്‍ മരിച്ചു. 900 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

തമിഴ്‌നാട് മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, ശിവ ശങ്കര്‍, അന്‍ബില്‍ മഹേഷ് എന്നിവര്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപകട സ്ഥലത്തെത്തും. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി മമത ആശയവിനിമയം നടത്തി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആദ്യ രക്ഷാ പ്രവര്‍ത്തന സംഘം ബാലാസോറിലേക്ക് പുറപ്പെട്ടു. ഐടി മന്ത്രി ജി അമര്‍നാഥ് അപകട സ്ഥലത്തെത്തും. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്തുലക്ഷം രൂപ റെയില്‍വെ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും.

റിസര്‍വേഷന്‍ കോച്ചിലെ ആരും മരിച്ചിട്ടില്ല; ഹൗറ എക്‌സ്പ്രസില്‍ ഉണ്ടായിരുന്നത് 1200ലേറെ യാത്രക്കാര്‍

ബാംഗ്ലൂർ: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ റിസര്‍വേഷന്‍ കോച്ചുകളിലെ ആരും മരിച്ചിട്ടില്ലെന്ന് റെയില്‍വേ. ഈ കോച്ചുകളിലെ ആര്‍ക്കും പരിക്കില്ലെന്നും റെയില്‍വേ അറിയിച്ചു. ഹൗറ എക്‌സ്പ്രസിലെ ജനറല്‍ കോച്ചില്‍ ഉണ്ടായിരുന്ന ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാളം തെറ്റി മറിഞ്ഞ ജനറല്‍ സിറ്റിങ് കോച്ചും ബ്രേക്ക് വാനും പുനസ്ഥാപിച്ചു വരികയാണെന്നും റെയില്‍വേ അറിയിച്ചു.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കണക്കു പ്രകാരം ഹൗറ എക്‌സ്പ്രസില്‍ 994 റിസര്‍വ്ഡ് യാത്രക്കാരും 300 അണ്‍ റിസര്‍വ്ഡ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ട് ജനറല്‍ കോച്ചുകളും ബ്രേക്ക് വാനുമാണ് മറിഞ്ഞത്. ജനറല്‍ കോച്ചുകളിലെ യാത്രക്കാര്‍ ആരൊക്കെയന്ന് തിരിച്ചറിയാന്‍ സമയമെടുക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍

ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍

എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിലെ എല്‍.ഡി ക്ലാര്‍ക്ക് ശ്രീനാഥിനെയാണ് തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. കൊല്ലം കൊട്ടാരക്കര മാങ്കോട് മതിര തൂറ്റിക്കല്‍ ശ്രീകലയില്‍ ശ്രീനാഥിന്റെ ആദ്യ വിവാഹം 2021 ഫെബ്രുവരിയിലായിരുന്നു. നാവായിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഒരു വര്‍ഷം മുന്‍പ് വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തില്‍ വച്ച് ചീരാണിക്കര സ്വദേശിയായ മറ്റൊരു യുവതിയെയും ശ്രീനാഥ് വിവാഹം കഴിച്ചു. വിവാഹസമ്മാനമായി 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിഫ്ട് കാറും കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ആദ്യവിവാഹത്തെ കുറിച്ചറിഞ്ഞ രണ്ടാം ഭാര്യ വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു

ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിയെ നെടുമങ്ങാട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജി.ഉജ്ജ്വല്‍ കുമാറിന്റെ നേതൃത്വത്തില്‍ സി ബ്രാഞ്ച് ഉദ്യോഗസ്ഥരായ എ.എസ്.ഐ ഷംനാദ്, സി.പി.ഒമാരായ സതീഷ്, ആല്‍ബിന്‍, ബിന്ദു എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.