മധ്യവേനലവധി ഇനി ഏപ്രില്‍ ആറുമുതല്‍; 210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്ന് മന്ത്രി

മധ്യവേനലവധി ഇനി ഏപ്രില്‍ ആറുമുതല്‍; 210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറുമുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ 210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ ചട്ടങ്ങളും കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളും അനുസരിച്ച് പ്രവൃത്തി ദിവസങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് പൂര്‍ണമായി പാലിക്കാന്‍ സാധിച്ചില്ല. ഈ അധ്യയനവര്‍ഷം കുട്ടികള്‍ക്ക് 210 പ്രവൃത്തിദിവസങ്ങള്‍ ഉറപ്പാക്കുംവിധമുള്ള അക്കാദമിക കലണ്ടറാണ് തയ്യാറാക്കുന്നത്. നിലവില്‍ ഏപ്രില്‍ ഒന്നിന് ആണ് മധ്യവേനലവധി തുടങ്ങുന്നത്. ഇത് ഏപ്രില്‍ ആറുമുതലാക്കാനും ജൂണ്‍ ഒന്നിന് തന്നെ ക്ലാസുകള്‍ തുടങ്ങാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

ശാർക്കര ദേവീക്ഷേത്ര ആറാട്ട്കുളത്തിൽ നാപ്കിനുകളുൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു

ശാർക്കര ദേവീക്ഷേത്ര ആറാട്ട്കുളത്തിൽ നാപ്കിനുകളുൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു

ശാർക്കര ദേവീക്ഷേത്ര ആറാട്ട്കുളത്തിൽ നാപ്കിനുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു. കാലങ്ങളായി ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര മീനാഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് കർമ്മങ്ങൾക്ക് വേദിയാകുന്ന ആൽത്തറമൂട്ടിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപത്തെ ക്ഷേത്ര കുളത്തിലാണ് നാപ്കിനുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നത്.

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ആൽത്തറമൂട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം – കേരളേശ്വര ശിവക്ഷേത്രം തുടങ്ങിയ ദേവസ്വം ബോർഡിന് കീഴിലെ ചരിത്ര പ്രസിദ്ധ ക്ഷേത്രങ്ങൾക്ക് സമീപത്തെ ക്ഷേത്രകുളത്തിൽ ഭക്തജനങ്ങളുടെ മനസ്സ് മരവിപ്പിക്കും വിധം മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ വിഷയം നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും കുളത്തിലേക്ക് കടക്കുവാനായി നാല് വശങ്ങളിലായി തയ്യാറാക്കിയിട്ടുള്ള കവാടങ്ങളിൽ ഗേറ്റ് ഇല്ലാത്തതാണ് കുളം മലിനപ്പെടാനുള്ള പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഭക്തജനങ്ങൾ പുണ്യസ്ഥാനമായ് കാണുന്ന കുളത്തിൽ നാപ്കിൻ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച് വികൃതമാക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും, അതിനോടൊപ്പം തന്നെ ക്ഷേത്രക്കുളം അടിയന്തരമായ് ശുചീകരണ പ്രവർത്തികൾ നടത്തുകയും ക്ഷേത്രകുളത്തിന്റെ സംരക്ഷണ കവാടങ്ങളിൽ വാതിലുകൾ സ്ഥാപിക്കുമാനുള്ള നടപടികൾ ഉണ്ടാകണമെന്നുമാണ് ഭക്തജനങ്ങളുടെ ആവിശ്യം.

17-കാരിയുടെ ഹൃദയവുമായി ആംബുലൻസ് വരുന്നു; വഴിയൊരുക്കാൻ അഭ്യർത്ഥിച്ച് ജലവിഭവ മന്ത്രി

17-കാരിയുടെ ഹൃദയവുമായി ആംബുലൻസ് വരുന്നു; വഴിയൊരുക്കാൻ അഭ്യർത്ഥിച്ച് ജലവിഭവ മന്ത്രി

കട്ടപ്പന: കട്ടപ്പനയിൽ ഹൃദയാഘാതം സംഭവിച്ച 17-കാരിയെ ആംബുലൻസിൽ അമൃതയിലേക്ക് മാറ്റുന്നു. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി. ആംബുലൻസിന് വഴിയൊരുക്കണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അഭ്യർത്ഥിച്ചു.

KL-06-H-9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ താൽപ്പര്യപ്പെടുന്നതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയാണ്. എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കാനാണ് ശ്രമം. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി. ട്രാിക്ക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് രംഗത്തുണ്ട്. സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ കുറിപ്പിങ്ങനെ..

കട്ടപ്പനയില്‍ വച്ച് ഹൃദയാഘാതമുണ്ടായ പതിനേഴു വയസുമുള്ള ആന്‍മരിയ ജോയ് എന്ന കുട്ടിയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയാണ്. എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കാനാണ് ശ്രമം. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി.

ട്രാഫിക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് രംഗത്തുണ്ട്. KL-06-H-9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ആഴിമല കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആഴിമല കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആഴിമല കാണാനെത്തി കടലില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടള അഴകം കാട്ടുവിള രാജേഷ് ഭവനില്‍ രാകേന്ദ് (27) ആണ് മരിച്ചത്. ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുകയായിരുന്ന തീരദേശ പൊലീസിന്റെ സംഘം ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സുഹൃത്തുക്കളായ അഞ്ചംഗ സംഘം ആഴിമല കാണാനായി എത്തിയത്. തൊട്ടടുത്ത പാറക്കൂട്ടത്തിലിരുന്ന് മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം രാകേന്ദുവും സുഹൃത്ത് അനില്‍ കുമാറും കുളിക്കാനായി കടലില്‍ ഇറങ്ങി. ശക്തമായ കടല്‍ക്ഷോഭവും തിരയടിയും ശ്രദ്ധിക്കാതെ ഇറങ്ങിയത് അപകടം സൃഷ്ടിച്ചു. ശക്തമായ തിരയില്‍പെട്ട് ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അനില്‍ കുമാറിനെ രക്ഷപ്പെടുത്തിയെങ്കിലും രാകേന്ദുവിനെ കാണാതാവുകയായിരുന്നു.

സന്ധ്യക്ക് ഏഴ് മണിയോടെ നടന്ന സംഭവം രാത്രി ഏട്ടരയോടെ കൂടെയുള്ളവര്‍ തീരദേശ സ്റ്റേഷനില്‍ എത്തി അറിയിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് വിഴിഞ്ഞം തീരദേശ പൊലീസ് എസ്.എച്ച്.ഒ പ്രദീപ്, എസ്.ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീണ്ടും ഇന്നലെ രാവിലെ നടത്തിയ തിരച്ചിലില്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

വിദ്യാർത്ഥി പനി ബാധിച്ച് മരണപ്പെട്ടു

വിദ്യാർത്ഥി പനി ബാധിച്ച് മരണപ്പെട്ടു

കൊല്ലം: കൊട്ടാരക്കര ആനക്കോട്ടൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥി സഞ്ജയ് (10) പനി ബാധിച്ച് മരിച്ചത്. ഇന്നലെയോടെ പനിയും ഛർദിയും മൂർച്ഛിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മാർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു

റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു

പത്തനംതിട്ട: റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിയ്ക്കും ജീവനക്കാരിയ്ക്കും പരുക്കേറ്റു. കുട്ടിയുടെ താടിയെല്ലിനാണ് പരുക്ക്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.