റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു

റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു

പത്തനംതിട്ട: റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിയ്ക്കും ജീവനക്കാരിയ്ക്കും പരുക്കേറ്റു. കുട്ടിയുടെ താടിയെല്ലിനാണ് പരുക്ക്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ 320 രൂപ കൂടിയിരുന്നു. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ കുറഞ്ഞു. 5570 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4620 രൂപയാണ്.

കണ്ണൂർ ട്രെയിൻ തീവയ്പ്പ്; മണം പിടിച്ച് പൊലീസ് നായ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക്

കണ്ണൂർ ട്രെയിൻ തീവയ്പ്പ്; മണം പിടിച്ച് പൊലീസ് നായ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക്

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ തീ പിടിച്ച സംഭവത്തിൽ ഫോറൻസിക് പരിശോധന തുടരുന്നു. ഫോറൻസിക് പ്രാഥമിക പരിശോധനയിൽ കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി. വിൻഡോ ഗ്ലാസ് പൊളിച്ച ഭാഗത്താണ് കല്ല് ഉണ്ടായിരുന്നത്. ഇന്റലിജന്റ്സ് ബ്യൂറോ അഡീഷ്ണൽ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

പരിശോധനയിൽ ട്രെയിനിന് അകത്ത് ആൾ കയറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ട്രെയിൻ ബോഗിയുടെ ശുചി മുറി തകർത്തു. കണ്ണാടി കുത്തിപ്പൊട്ടിക്കുകയും ക്ലോസറ്റിൽ കല്ല് ഇടുകയും ചെയ്തു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു. അതിനിടെ, പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് പോയി. നിലവിൽ ഫോറൻസിക് പരിശോധന തുടരുകയാണ്. ആസൂത്രിതമായി തീവെച്ചതാണ് എന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം.

തൊടുപുഴയിൽ മിന്നലേറ്റ് പരിക്കേറ്റയാള്‍ മരിച്ചു; എട്ട് പേർ ചികിത്സയിൽ

തൊടുപുഴയിൽ മിന്നലേറ്റ് പരിക്കേറ്റയാള്‍ മരിച്ചു; എട്ട് പേർ ചികിത്സയിൽ

ഇടുക്കി: തൊടുപുഴ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ മൂന്ന് മണിയ്ക്കാണ് ഇടിമിന്നൽ ഉണ്ടായത്. പരിക്കേറ്റ എട്ട് പേർ ചികിത്സയിലാണ്. ഇവര്‍ ​അപകട നില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജോലിയ്ക്ക് ശേഷം തൊഴിലാളികൾ ഷെഡിൽ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടായത്. ഉടൻ തന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടിച്ചത് എലത്തൂരിൽ തീവെപ്പുണ്ടായ അതേ ട്രെയിനിൽ; ഷർട്ടിടാതെ ഒരാൾ കാനുമായ വരുന്ന ദൃശ്യം പുറത്ത്

തീപിടിച്ചത് എലത്തൂരിൽ തീവെപ്പുണ്ടായ അതേ ട്രെയിനിൽ; ഷർട്ടിടാതെ ഒരാൾ കാനുമായ വരുന്ന ദൃശ്യം പുറത്ത്

കണ്ണൂർ: എക്സിക്യൂട്ടീവ് എക്പ്രെസ് ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റെയിൽവേ തന്നെ അട്ടിമറി സംശയിക്കുന്നതായി അറിയിച്ച സംഭവത്തിൽ ഈ ദൃശ്യങ്ങൾ നിർണായകമാകും. ഷർട്ടിടാത്ത ഒരാൾ കാനുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്നതും തിരിച്ചുപോകുന്നതും ആണ് ദൃശ്യങ്ങളിലുള്ളത്. രാത്രി ഒന്നേ മുക്കാലോട് കൂടിയായിരുന്നു ട്രെയിനിന് തീപിടിച്ചത് ശ്രദ്ധയിൽ പെട്ടത്. തീപിടിത്തത്തിൽ പിൻഭാഗത്തെ ജനറൽ കോച്ച് പൂർണമായും കത്തി നശിച്ചു. പെട്രോൾ ഒഴിച്ച് കത്തിച്ചതായാണ് പ്രാഥമികമായ സംശയം. അതേസമയം എലത്തൂരിൽ തീവെപ്പ് നടന്ന അതേ തീവണ്ടി തന്നെയാണ് ഇത്തവണയും തീപിടിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷമായിരുന്നു സംഭവം.

ഒന്നേകാലിന് ആണ് തീ കണ്ടതെന്നാണ് ദൃക്സാക്ഷി പറയുന്നത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതി. പാർസൽ ജീവനക്കാ‍ർ അവിടെ ഉണ്ടായിരുന്നു. കൂടുതൽ പുകയുണ്ടെന്ന് പറഞ്ഞാണ് അവർ പോയി നോക്കിയത്. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. സ്റ്റേഷൻ മാസ്റ്ററോട് കാര്യം പറഞ്ഞപ്പോൾ സൈറൻ മുഴക്കി. പത്തുപതിനഞ്ച് മിനിറ്റിനുള്ളിൽ തീ ആളിപ്പടർന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലായിരുന്നു തീ കണ്ടത്. പിന്നീട് മുഴുവനായി കത്തിന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദ. പെട്ടെന്നാണ് തീപടർന്നത്. അതുകൊണ്ട് തന്നെ സംഭവം ദൂരൂഹമാണെന്നും ദൃക്സാക്ഷി പറഞ്ഞു.

അതേസമയം, കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ വിവരങ്ങൾ തേടി. സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻഐഎ ആണ് കേസ് അന്വേഷിക്കുന്നത്. ഈ സാഹചര്യം കൂടി മുൻ നിർത്തിയാണ് വിവരശേഖരണം നടത്തുന്നത്. എലത്തൂർ സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലടക്കം ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്‍റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം എൻ ഐ എ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയായിരുന്നു എൻ ഐ എ അന്വേഷണത്തിന് വഴിതുറന്നത്.

ഇരുട്ടടി; വൈദ്യുതി ചാർജ് ഇന്നുമുതൽ യൂണിറ്റിന് പത്തുപൈസ കൂടും

ഇരുട്ടടി; വൈദ്യുതി ചാർജ് ഇന്നുമുതൽ യൂണിറ്റിന് പത്തുപൈസ കൂടും

തിരുവനന്തപുരം: വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് ഇന്നു മുതൽ യൂണിറ്റിനു 10 പൈസ കൂടി സർചാർജ് ഈടാക്കും. ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സർചാർജ്. 10 പൈസ കൂടി ചേരുന്നതോടെ, സർചാർജ് 19 പൈസ ആകും. യൂണിറ്റിനു പരമാവധി 31 പൈസ വരെ സർചാർജ് ഈടാക്കാൻ അനുവദിച്ചിരുന്നത് 19 പൈസ ആയി കുറയ്ക്കാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ രണ്ടു തരം സർചാർജ് ആണുള്ളത്. 3 മാസം കൂടുമ്പോൾ കണക്കുകൾ റെഗുലേറ്ററി കമ്മിഷൻ പരിശോധിച്ച് അനുവദിക്കുന്നതാണ് ആദ്യത്തേത്. പുതിയ കേന്ദ്രചട്ടങ്ങൾ അനുസരിച്ചു ബോർഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണു രണ്ടാമത്തെ സർചാർജ്.

ആദ്യത്തെ രീതിയിലുള്ള സർചാർജ് 9 പൈസ ആണ് ഇന്നലെ വരെ പിരിച്ചിരുന്നത്. ഇന്നു മുതൽ ഇതു പരമാവധി 21 പൈസ വരെ കൂട്ടാൻ ബോർഡിന് അവകാശമുണ്ടെന്നു റഗുലേറ്ററി കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതു കൂടാതെ ബോർഡ‍ിനു സ്വമേധയാ പിരിച്ചെടുക്കാവുന്ന രണ്ടാമത്തെ ഇനം സർചാർജ് ഇന്നു മുതൽ 10 പൈസ കൂടി പിരിച്ചെടുക്കാൻ കമ്മിഷൻ അനുമതി നൽകിയിരുന്നു.

ഇതനുസരിച്ച് ഇന്നു മുതൽ മൊത്തം 31 പൈസ വരെ സർചാർജ് പിരിക്കാം. ഇത് ഉപയോക്താക്കൾക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാൽ ആദ്യത്തെ ഇനം സർചാർജ് 21 പൈസയ്ക്കു പകരം നിലവിലുള്ള 9 പൈസ തുടരാനാണു കമ്മിഷന്റെ തീരുമാനം. അങ്ങനെ വരുമ്പോൾ ബോർഡ് സ്വമേധയാ പിരിച്ചെടുക്കുന്ന സർചാർജ് കൂടി ചേർത്ത് 19 പൈസ ആകും. ഇന്നു മുതൽ പിരിക്കുന്ന 9 പൈസയുടെ കണക്ക് ഒക്ടോബറിൽ കമ്മിഷനു ബോർഡ് സമർപ്പിക്കണം. ശേഷിക്കുന്ന തുക എങ്ങനെ പിരിയ്ക്കണമെന്ന് അപ്പോൾ തീരുമാനിക്കും. കഴിഞ്ഞ ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ വൈദ്യുതി വാങ്ങിയതിന് അധികം വന്ന ചെലവ് ആയി 30 പൈസയും ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ 14 പൈസയും വേണമെന്നാണു ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് 285.04 കോടി രൂപ പിരിക്കാൻ ബോർഡിന് അർഹത ഉണ്ടെന്നു കമ്മിഷൻ കണ്ടെത്തിയിരുന്നു.