ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിതിന്റെയും ഡോ.വന്ദനയുടെയും കുടുംബത്തിന് സർക്കാർ ധനസഹായം

ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിതിന്റെയും ഡോ.വന്ദനയുടെയും കുടുംബത്തിന് സർക്കാർ ധനസഹായം

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിയ്ക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ജെ.എസ്. രഞ്ജിത്തിന്റെ കുടുംബത്തിന് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കും.

കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴില്‍ കാവാലിപ്പുഴ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ എസ്.ആര്‍. രാജേഷ്‌കുമാറിന്റെ ഭാര്യ എന്‍.കെ ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ തനതു ഫണ്ടില്‍ നിന്നും അനുവദിക്കാനും തീരുമാനിച്ചു.

മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം  ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്‌സ് 2023 ജൂൺ ബാച്ചിലെ ഒഴിവുള്ള സീറ്റികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ ഓൺലൈനായി www.keralamediaacademy.org യിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2422275, 8281360360 (കോഴ്സ് കോ-ഓർഡിനേറ്റർ).

ചിറയിൻകീഴ് സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

ചിറയിൻകീഴ് സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ എൻഐഎ പരിശോധന അണ്ടൂർ പാറക്കാട് സ്വദേശിയും ടെക്നോപാർക്കിൽ ഗ്രാഫിക് ഡിസൈനറുമായ മുഹമ്മദ് ഷിയാസിന്റെ വീട്ടിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു. മുഹമ്മദ് ഷിയാസ് ബീഹാർ സ്വദേശിമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന കണ്ടെത്തലുകളെ തുടർന്നാണ് എൻ ഐ എ സംഘം പരിശോധന നടത്തിയതെന്നാണ് സൂചന.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്

പട്ടികവർഗവികസന വകുപ്പിന്റെ കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള ജൂനി യർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, കേരള നഴ്സ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിന്റെയോ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയോ അംഗീകാരമുള്ള ആക്സിലറി നഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്, കേരള നഴ്സ് ആൻഡ് മെഡിക്കൽ കൗൺസിലിന്റെ ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും. 18 മുതൽ 44 വയസു വരെയാണ് പ്രായപരിധി. 13,000 രൂപ ഹോണറേറിയമായി ലഭിക്കും. യോഗ്യരായ പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ പട്ടികജാതി/ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ജൂൺ 5 രാവിലെ 11ന് സ്‌കൂളിൽ ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2597900, 9495833938

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ഇനി പുതിയ ലോഗോ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ഇനി പുതിയ ലോഗോ

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ഇനി പുതിയ ലോഗോ. കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ ചേർന്ന ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ലോഗോ പ്രകാശനം ചെയ്തു.

ജില്ലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയായി. തിരുവനന്തപുരത്തിനായി പുതിയ ബ്രാൻഡിംഗ് തന്ത്രങ്ങൾ രൂപീകരിക്കുന്നതും, സ്റ്റാർട്ടപ് കേരളയുമായി സഹകരിച്ച് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി വൺ കാർഡ് ഡിജിറ്റൽ സൊല്യൂഷൻ പുറത്തിറക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

സഞ്ചാരികൾക്ക് ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, പ്രത്യേക ഓഫറുകൾ എന്നിവ വൺ കാർഡ് ഡിജിറ്റൽ സൊല്യൂഷൻ പദ്ധതിയിലൂടെ സാധ്യമാകും. വേളി ടൂറിസ്റ്റ് വില്ലേജിൽ പി.പി.പി മോഡൽ നടപ്പാക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുന്നതിനായി സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കൽ, ശാസ്താംപാറ ടൂറിസം വികസനം, നെയ്യാർ ഡാമിൽ ജലസേചന വകുപ്പിന്റെ അനുമതിയോടെ അഡ്വഞ്ചർ സോൺ, സ്മാർട്‌സിറ്റിയുമായി ചേർന്ന് ശംഖുംമുഖത്തെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിവയും യോഗത്തിൽ ചർച്ചയായി.

മഴക്കാലത്തിന് മുന്നോടിയായി കല്ലാർ ഉൾപ്പെടെയുള്ള വിനോസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുന്നതിനും കാപ്പിൽ ബീച്ചിൽ സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ചും ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സബ് കളക്ടർ അശ്വതി ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഡിടിപിസി സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വർക്കല, കല്ലമ്പലം മേഖലകളിലെ മത്സ്യ മാർക്കറ്റുകളിൽ മിന്നൽ പരിശോധന

വർക്കല, കല്ലമ്പലം മേഖലകളിലെ മത്സ്യ മാർക്കറ്റുകളിൽ മിന്നൽ പരിശോധന

വർക്കല, കല്ലമ്പലം മേഖലകളിലെ മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അമോണിയ കലർന്ന 300 കിലോയോളം മീൻ പിടികൂടി. വർക്കല പുന്നമൂട് ചന്തയിൽനിന്നു 90 കിലോ ചൂര മീൻ പിടികൂടി.

28-ാം മൈൽ മാർക്കറ്റിൽനിന്നും 25 കിലോ നെത്തോലിയും 70 കിലോ വങ്കടയും കല്ലമ്പലം മാർക്കറ്റിൽനിന്നും 65 കിലോ ചൂരയും 25 കിലോ ചെങ്കലവയും ഏഴുകിലോ ഉണക്കമീനും ആറുകിലോ കൊഞ്ചുമാണ് പിടിച്ചെടുത്തത്. മൊബൈൽ ഫുഡ് ടെസ്റ്റ് ലാബിന്റെ സഹായത്തോടെയുള്ള പരിശോധനയിലാണ് അമോണിയയുടെ സാന്നിധ്യം മീനുകളിൽ കണ്ടെത്തിയത്.

പുന്നമൂട്ടിൽ വർക്കല നഗരസഭാ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല സർക്കിൾ ഓഫീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഐസിട്ട മീനുകൾ മാർക്കറ്റിൽ എത്തിച്ച്‌ മണൽ വിതറി വിൽപ്പന നടത്തുന്നത് അനുവദിക്കില്ലെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല സർക്കിൾ ഓഫീസർ ഡോ. ആർ.പി.പ്രവീൺ പറഞ്ഞു.

ഉണക്കമീനുകളിൽ തലയും കുടലും ഉൾപ്പെടെയുള്ളവ നീക്കംചെയ്യാതെ ഉണക്കി വിൽക്കുന്നത് കാരണം പെട്ടെന്ന് പുഴുവുണ്ടാകുന്നതായും കേടാവുന്നതായും കണ്ടെത്തി. പരിശോധനയിൽ പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിച്ചു. കമ്മീഷൻ ഏജന്റുമാരുടെ ഗോഡൗണുകളിൽ കൃത്യമായ പരിശോധന നടക്കുന്നുണ്ട്. എന്നാൽ, ചെറുകിട വിൽപ്പനക്കാരിലേക്ക് മത്സ്യം എത്തുമ്പോൾ മായം കലരുന്നതായാണ് പരിശോധനയിൽ വ്യക്തമാകുന്നതെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് അജിത, ലാബ് അസിസ്റ്റന്റ് വിനോദ്, ഷീജ എൻ, വർക്കല നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിഷ് എസ്.ആർ, സോണി എം, സരിത എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.