ചീഫ് ജസ്റ്റിസ് എസ്.വി ഭാട്ടിയുടെ സത്യപ്രതിജ്ഞ നാളെ

ചീഫ് ജസ്റ്റിസ് എസ്.വി ഭാട്ടിയുടെ സത്യപ്രതിജ്ഞ നാളെ

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടിനാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാചകം ചൊല്ലിക്കൊടുക്കും.

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; പരാതിക്കാരന്റെ മരണത്തിൽ കോൺ​ഗ്രസ് നേതാവ് കസ്റ്റഡിയിൽ

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; പരാതിക്കാരന്റെ മരണത്തിൽ കോൺ​ഗ്രസ് നേതാവ് കസ്റ്റഡിയിൽ

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനായ കർഷകന്റെ ആത്മഹത്യയിൽ ബാങ്കിന്റെ മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം കസ്റ്റഡിയിൽ. പുൽപ്പള്ളിയിലെ വീട്ടിൽ നിന്ന് പുലർച്ചെ ഒന്നരയോടെയാണ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്കിന്റെ മുൻ സെക്രട്ടറി രമാദേവിയേയും കസ്റ്റഡിയിലെടുത്തു.

ഇന്നലെയാണ് വായ്പ തട്ടിപ്പു കേസിലെ പരാതിക്കാരനായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ ആത്മഹത്യ ചെയ്യുന്നത്. ഇതിനെ തുടർന്ന് എബ്രഹാം ഉൾപ്പടെയുള്ളവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. എബ്രഹാമിനെതിരെ നടപടിയെടുക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മരിച്ച രാജേന്ദ്രന്റെ മൃതദേഹവുമായി എബ്രഹാമിന്റെ വീട്ടിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടക്കാനിരിക്കെയാണ് പൊലീസ് നടപടി.

2016ലെ ബാങ്ക് ഭരണസമിതിയുടെ പ്രസിഡന്റായിരുന്നു കെകെ എബ്രഹാം. ഭരണത്തിലിരുന്ന സമയത്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി ഉയർന്നത്. ചെറിയ തുക വായ്പ എടുക്കാൻ ബാങ്കിൽ എത്തിയ കർഷകർ ഉൾപ്പടെയുള്ളവരുടെ പേരിലായിരുന്നു തട്ടിപ്പ്. ചെറിയ തുകയ്ക്ക് എത്തുന്നവരുടെ പേരിൽ വലിയ തുക എഴുതിയെടുത്താണ് തട്ടിപ്പ്. വായ്പ തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് എത്തിത്തുടങ്ങിയതോടെയാണ് പലരും തട്ടിപ്പ് വിവരം പുറത്തറിയുന്നത്. 30ൽ അധികം പരാതികളാണ് ലഭിച്ചത്.

ഭൂമി പണയപ്പെടുത്തി രാജേന്ദ്രന്‍ 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാൽ 70000 രൂപ മാത്രമാണ് രാജേന്ദ്രൻ വായ്പ എടുത്തിരുന്നത്. എബ്രഹാമിനെതിരെ ‌പുൽപള്ളി സഹകരണ ബാങ്ക് മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് ടി.എസ് കുര്യൻ രം​ഗത്തെത്തിയിരുന്നു. രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്നാണ് കുര്യൻ പറഞ്ഞത്.

സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ തട്ടിപ്പ് തെളിഞ്ഞു. കെകെ എബ്രഹാം ഉൾപ്പടെയുള്ളവരിൽ നിന്ന് എട്ട് കോടി രൂപ പിടിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ കേസ് ഇപ്പോൾ കോടതിയിലാണ്.

കായികമേഖലയിലേയ്ക്ക് കൊച്ചുമിടുക്കരെ കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’; ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

കായികമേഖലയിലേയ്ക്ക് കൊച്ചുമിടുക്കരെ കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’; ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

ഗോത്ര വർഗ സമൂഹത്തിൽ നിന്നുള്ള കുട്ടികളെ കായികമേഖലയിലേക്ക് കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’യ്ക്ക് തുടക്കം. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കായി ആവിഷ്‌കരിച്ച പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഗോത്ര വിഭാഗത്തിൽ നിന്ന് മികച്ച ഫുട്‌ബോൾ താരങ്ങളെ വാർത്തെടുക്കാനും കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയാനും ലക്ഷ്യമിട്ടുള്ള പരിപാടിയാണ് ‘ആട്ടക്കള’.

ഇന്ത്യൻ കായിക രംഗത്തെ പ്രഗൽഭ മലയാളി യുവതാരങ്ങളും ചേർന്ന് ആരംഭിച്ച 13th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ചേർന്ന് F13 അക്കാദമിയുടെ സഹായത്താൽ ആവിഷ്‌കരിച്ച പരിപാടിക്കാണ് ഏലൂർ ഗ്രൗണ്ടിൽ തുടക്കമായത്.

ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന 13th ഫൗണ്ടേഷനിലൂടെയാണ് ആദിവാസി കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നത്. ഫൗണ്ടേഷന്റെ ഉദ്ഘാടനവും കുട്ടികൾക്കായുള്ള ഫുട്‌ബോൾ പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവഹിച്ചു. വിനീഷ്, സതീഷ്, ചിഞ്ജിത് എന്നിവർ മമ്മൂട്ടിയിൽ നിന്ന് ഫുട്‌ബോൾ ഏറ്റുവാങ്ങി. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്കുമാർ പങ്കെടുത്തു.

മദ്യലഹരിയിൽ വാഹനാപകടം; ആംബുലൻസിലും യുവാവിന്റെ പരാക്രമം

മദ്യലഹരിയിൽ വാഹനാപകടം; ആംബുലൻസിലും യുവാവിന്റെ പരാക്രമം

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടായി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും ആംബുലൻസിനുള്ളിൽ യുവാവിന്റെ പരാക്രമം. ജീവനക്കാരെ മർദിച്ച യുവാവ് ആംബുലൻസിന്റെ ചില്ല് തകർത്തു. തുടർന്ന് അതേ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച അക്രമാസക്തനായ യുവാവിനെ പൊലീസ് ആശുപത്രിയിൽ ഉപേക്ഷിച്ച് പോയെന്നും ആരോപണമുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.

ബാലരാമപുരം ജംഗ്ഷനിൽ വെച്ച് വിഴിഞ്ഞം പുന്നകുളം സ്വദേശി സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചത് അനുസരിച്ച് ബാലരാമപുരം കേന്ദ്രമായി സർവീസ് നടത്തുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി പരിക്ക് പറ്റിയ യുവാവുമായി ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു. മദ്യലഹരിയിൽ ആയിരുന്ന യുവാവ് ആംബുലൻസിൽ കയറിയത് മുതൽ അസഭ്യം വിളിക്കുന്നുണ്ടായിരുന്നു എന്ന് ആംബുലൻസ് ജീവനക്കാർ പറയുന്നു. ഇതിനിടയിൽ ആംബുലൻസ് നേഴ്സ് അഭിജിത്തിന്റെ കോളറിൽ പിടിച്ച് ആക്രമിക്കാനും ശ്രമിച്ചു.

ഇതോടെ ആംബുലൻസ് തിരിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് പോയി. ആംബുലൻസ് നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിൽ എത്തിയപ്പോൾ യുവാവ് അക്രമാസക്തനാകുകയും ആംബുലൻസ് നേഴ്സ് അഭിജിത്തിനെ ആക്രമിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആംബുലൻസ് ഡ്രൈവർ രാഹുൽ ആംബുലൻസ് നിറുത്തി പുറക് വശത്തെ ഡോർ തുറന്നതും യുവാവ് ഇയാളെയും ആക്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഘം എത്തുന്നതിനിടയിൽ യുവാവ് ആംബുലൻസിന്റെ ചില്ല് അടിച്ച് തകർത്തു. തുടർന്ന് പൊലീസ് എത്തി അതേ ആംബുലൻസിൽ യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. പരിക്ക് പറ്റിയ ആംബുലൻസ് ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം അക്രമാസക്തനായ യുവാവിനെ പൊലീസ് സംഘം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നതായി ആരോപണം ഉണ്ട്. ഒരു മണിക്കൂർ പിന്നിട്ട് യുവാവിന് പ്രഥമശുശ്രൂഷ ആശുപത്രി അധികൃതർ നൽകിയ ശേഷം നെയ്യാറ്റിൻകര എസ് ഐ എത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അടുത്ത ദിവസം രാവിലെ സ്റ്റേഷനിൽ എത്തി പരാതി നൽകാൻ ആണ് ആംബുലൻസ് ജീവനക്കാരോട് എസ് ഐ നിർദേശിച്ചത്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയതായി 108 ആംബുലൻസ് അധികൃതർ വ്യക്തമാക്കി.

മീനാക്ഷിയുടെ വീട്ടുകാർക്ക് സാന്ത്വനവുമായി എം പി എത്തി

മീനാക്ഷിയുടെ വീട്ടുകാർക്ക് സാന്ത്വനവുമായി എം പി എത്തി

മീനാക്ഷിയുടെ വീട് എം പി അടൂർ പ്രകാശ് സന്ദർശിച്ചു. എം പി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേയ്ക്ക് പോകും വഴിയാണ് മരണപ്പെട്ട ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷിയുടെ വീട്ടിൽ പോയി മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദർശിച്ചത്.

അലർജി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പ്ലസ് ടു വിദ്യാർത്ഥിനി മീനാക്ഷി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകുന്ന വഴി രോഗം കൂടുതലാവുകയും തിരികെ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയും ആയിരുന്നു.

ഏറെ വേദനാജനകമായ ഈ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഉണ്ടായ അലംഭാവവും ചികിത്സ പിഴവുമാണ് മരണ കാരണം എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത് അന്വേഷണം നടത്തി കണ്ടുപിടിക്കാനും കുടുബത്തിന് നീതിയും സഹായവും നൽകാൻ സർക്കാർ തയ്യാറാവണമെന്നും എം പി പറഞ്ഞു.

മതപഠന ശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ

മതപഠന ശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ

ബാലരാമപുരം മതപഠന ശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടത്തിൽ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ ഹാഷിമിനെതിരെ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.