ബൈബിള്‍ ക്ലാസിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ച് കോടതി

ബൈബിള്‍ ക്ലാസിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ച് കോടതി

തിരുനെല്‍വേലി: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പാസ്റ്റര്‍ എസ് അബ്രഹാമിന് (47) തിരുനെല്‍വേലിയിലെ പ്രത്യേക പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. നാല് പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന പീഡനങ്ങളുടെ ഓരോ കേസിലും പ്രത്യേകമായി വധശിക്ഷയാണ് കോടതി വിധിച്ചത്. ഇതുകൂടാതെ, ഓരോ ഇരയ്ക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

തിരുനെല്‍വേലിക്ക് സമീപമുള്ള മേലെ ഇലന്തൈക്കുളം എന്ന സ്ഥലത്ത് പ്രാര്‍ത്ഥനാലയം നടത്തിവരികയായിരുന്നു അബ്രഹാം. 2020ല്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് പീഡനങ്ങളുടെ തുടക്കം. ബൈബിള്‍ ക്ലാസുകള്‍, സംഗീത ക്ലാസുകള്‍ എന്നിവയുടെ മറവിലാണ് ഇയാള്‍ കുട്ടികളെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. ആരെങ്കിലും വിവരമറിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സംഭവം പുറത്തറിയാന്‍ വൈകിയത്.

2022ല്‍ എട്ടു വയസ്സുകാരിയായ ഒരു പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് അമ്മയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതേ കുടുംബത്തിലെ മറ്റ് മൂന്ന് പെണ്‍കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ 2022 ജൂലൈയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസ് അപൂവങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്ന് വിലയിരുത്തിയാണ് ജഡ്ജി കെ സുരേഷ് കുമാര്‍ വധശിക്ഷ വിധിച്ചത്. പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കി കഴിഞ്ഞദിവസം ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ഉഷയാണ് ഹാജരായത്. പീഡനത്തിനിരയായ നാലു പെൺകുട്ടികളും രക്ഷിതാക്കളും കോടതിയിൽ മൊഴി നൽകിയിരുന്നു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നിറയിപ്പ്

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നിറയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദ സാധ്യതയും പ്രവചിക്കപ്പടുന്നു. പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമീപം വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ 2026 ആഗസ്റ്റ് 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 23, 24, 25 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 24ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് മുന്നറിയുപ്പുള്ളത്. 25 ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ശബരിമലയില്‍ ഇനി മുതല്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് വക; സ്‌പോണ്‍സര്‍ഷിപ്പും പണപ്പിരിവും ഒഴിവാക്കി

ശബരിമലയില്‍ ഇനി മുതല്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് വക; സ്‌പോണ്‍സര്‍ഷിപ്പും പണപ്പിരിവും ഒഴിവാക്കി

തിരുവനന്തപുരം: ശബരിമലയില്‍ തിരുവോണ നാളില്‍ ഭക്തര്‍ക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ടു നടത്തുന്നത്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തര്‍ക്കും തിരുവോണസദ്യ നല്‍കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.ഓണസദ്യയുടെ പേരിലുള്ള സ്‌പോണ്‍സര്‍ഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണസദ്യ നേരിട്ട് നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കും

ഓണം പൂജയുമായി ബന്ധപ്പെട്ട് നട തുറക്കുന്ന സമയങ്ങളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും വിവിധ ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ എ.നിസാമുദ്ദീന്‍ നിയമിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍, സ്‌ക്വാഡ് ലീഡര്‍, സ്‌ക്വാഡ് അംഗങ്ങള്‍ എന്നീ ചുമതലകളും ജോലികളും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും.

സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പ്ലാസ്റ്റിക് ഉത്പന്ന നിരോധനം, നിരോധിത ഉത്പന്നങ്ങളുടെ വില്‍പ്പന തടയല്‍ തുടങ്ങിയ ചുമതല നിര്‍വഹിക്കും. സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍ ചുമതലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് കീഴില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്ന ശബരിമല വിശുദ്ധിസേന അംഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ച് ആവശ്യമായ നിര്‍ദേശം നല്‍കും. മാലിന്യം നദിയില്‍ നിക്ഷേപിക്കല്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മാലിന്യം നീക്കം ചെയ്യാതെയിരിക്കുന്ന സംഭവങ്ങള്‍ എന്നിവ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. ഓണം പൂജയുമായി ബന്ധപ്പെട്ട് 24 മുതല്‍ 28 വരെ ശബരിമല നട തുറക്കുന്നത്.

‘വീണ എന്റെ മകളായതുകൊണ്ട് മാത്രമാണ് ഇഡി അന്വേഷണം; കൈകൾ ശുദ്ധമാണ്’: ആരോപണങ്ങൾ തള്ളി പിണറായി വിജയൻ

‘വീണ എന്റെ മകളായതുകൊണ്ട് മാത്രമാണ് ഇഡി അന്വേഷണം; കൈകൾ ശുദ്ധമാണ്’: ആരോപണങ്ങൾ തള്ളി പിണറായി വിജയൻ

തൃശൂർ: സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് മകൾ വീണയ്‌ക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീണ തന്റെ മകളായതുകൊണ്ട് മാത്രമാണ് ഈ അന്വേഷണമെന്നും, തനിക്കോ മകൾക്കോ യാതൊരുവിധ ഹവാല ഇടപാടുകളുമായും ബന്ധമില്ലെന്നും അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വീണ എന്ന ചെറുപ്പക്കാരി ഭയങ്കര സ്വത്തിന് ഉടമയൊന്നുമല്ല. എൻറെ മകളാണ് എന്നതിൻറെ പേരിലാണല്ലോ പ്രശ്നവും വിചിത്ര നടപടിയും. വീണ റിയാസിൻറെ അക്കൌണ്ടിലേക്ക് പണം കൈമാറി എന്ന വാർത്ത എന്ത് തെളിവിൻറെ അടിസ്ഥാനത്തിലാണ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പിഎ. മുഹമ്മദ് റിയാസിനെതിരെയും അടിസ്ഥാനരഹിതമായ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. ഇഡിയുടെ വാർത്താക്കുറിപ്പിൽ തന്റെ പേര് മുൻ മുഖ്യമന്ത്രി എന്ന് പ്രത്യേകം പരാമർശിച്ചതിന് പിന്നിലും ചില മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നതിന് പിന്നിലും പ്രത്യേക താല്പര്യങ്ങളുണ്ട്. ഇ.ഡി അന്വേഷണവുമായി വീണ ഇതുവരെ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും വ്യക്തമാക്കിയ അദ്ദേഹം, തന്റെ കൈകൾ പൂർണ്ണമായും ശുദ്ധമാണെന്നും കൂട്ടിച്ചേർത്തു.

മുൻ സ്പീക്കറും സിപിഎം നേതാവുമായ എ.എൻ. ഷംസീറിനെതിരായ വിവാദ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞു. വെള്ളാപ്പള്ളിയുടേത് അസംബന്ധമായ പ്രസ്താവനയാണെന്നും സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴികളിലൂടെയോ ചുളുവിലോ നേതാവായി മാറിയവരല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഷംസീറിന്റേത് മുസ്ലിം ലീഗിന്റെ മനസ്സാണെന്നും ചുളുവിൽ നേതാവായ ആളാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ. രാഗേഷ് ഉൾപ്പെടെയുള്ള നേതാക്കൾ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് പിണറായി വിജയനും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

അഞ്ച് മാസമായി തൊഴിലുമില്ല കൂലിയുമില്ല; ഓണക്കാലത്ത് പട്ടിണിയിലായി തൊഴിലുറപ്പ് തൊഴിലാളികൾ

അഞ്ച് മാസമായി തൊഴിലുമില്ല കൂലിയുമില്ല; ഓണക്കാലത്ത് പട്ടിണിയിലായി തൊഴിലുറപ്പ് തൊഴിലാളികൾ

ഉദുമ: പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ ആരംഭിക്കാത്തതിനെ തുടർന്ന് ഓണക്കാലത്ത് പട്ടിണിയിലായി ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികൾ. എല്ലാ വർഷവും ചിങ്ങമാസത്തിലെ ഓണമെത്തുമ്പോഴേക്കും 40 മുതൽ 50 വരെ തൊഴിൽദിനങ്ങൾ പൂർത്തിയാക്കി മികച്ചൊരു വരുമാനം കൈപ്പറ്റിയിരുന്ന തൊഴിലാളികളാണ് ഇത്തവണ കടുത്ത ഉപജീവന പ്രതിസന്ധിയിലായിരിക്കുന്നത്.

സാധാരണയായി ഏപ്രിൽ ഒന്നിന് ആരംഭിക്കേണ്ട തൊഴിലുകൾ ഇത്തവണ ഒരിടത്തും തുടങ്ങിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബാക്കി പണികൾ പൂർത്തിയാക്കിയ ചുരുക്കം ചിലർക്കൊഴികെ മറ്റാർക്കും ഇത്തവണ ഒരു ദിവസത്തെ പണി പോലും ലഭിച്ചിട്ടില്ല. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസംഘടിപ്പിച്ച് ജൂലൈ ഒന്ന് മുതൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺ എന്ന് പേര് മാറ്റിയെങ്കിലും, പുതിയ തൊഴിലുകൾ അനുവദിക്കുന്നതിലോ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലോ യാതൊരു വ്യക്തതയും അധികൃതർക്കില്ല.

കുളത്തൂപ്പുഴയിൽ നിർത്തിയിട്ട ലോറി ഉരുണ്ടുമാറി ഡ്രൈവർക്ക് ദാരുണാന്ത്യം

കുളത്തൂപ്പുഴയിൽ നിർത്തിയിട്ട ലോറി ഉരുണ്ടുമാറി ഡ്രൈവർക്ക് ദാരുണാന്ത്യം

​കുളത്തൂപ്പുഴ: നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ട് ഉരുണ്ടുമാറി ഡ്രൈവർ മതിലിനും ലോറിക്കുമിടയിൽ കുടുങ്ങി ദാരുണമായി മരിച്ചു. കൊട്ടാരക്കര തലച്ചിറ മുസ്ലിം പള്ളിക്ക് സമീപം നമ്പാളി അയ്യത്ത് അൽ അമീൻ (45) ആണ് മരിച്ചത്.
​തിരുവനന്തപുരം – ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴ അയ്യൻപിള്ള വളവിനു സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. തലച്ചിറയിൽ നിന്നും വീട് നിർമ്മാണത്തിനുള്ള തടിയുമായി എത്തിയതായിരുന്നു ലോറി. അയ്യൻപിള്ള വളവിന് സമീപമുള്ള വീട്ടിലേക്ക് തടി ഇറക്കുന്നതിനായി വാഹനം ഇടറോഡിലേക്ക് തിരിക്കുന്നതിനിടയിലാണ് അപകടം നടന്നത്.



പാതയ്ക്ക് ആവശ്യത്തിന് വീതിയുണ്ടോ എന്ന് ഇറങ്ങി പരിശോധിക്കുന്നതിനായി അൽ അമീൻ വാഹനം നിർത്തി പുറത്തിറങ്ങി. ഈ സമയം ലോറി അപ്രതീക്ഷിതമായി പിന്നോട്ട് ഉരുണ്ടു നീങ്ങുകയും, സമീപത്തെ വീടിന്റെ മതിലിനും ലോറിക്കുമിടയിൽ ഡ്രൈവർ ഞെരിഞ്ഞു അമരുകയുമായിരുന്നു. അപകട സമയത്ത് വാഹനത്തിൽ അൽ അമീൻ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.