ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്തും

ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്തും

കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കോർപറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ്, അഗ്നിരക്ഷാസേന ഉൾപ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്തും. കിൻഫ്രയിലെ തീപിടിത്തത്തെപ്പറ്റി സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും. കൊല്ലത്തെ തീപിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലത്തെ തീപിടിത്തത്തിന് ശേഷം എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകണമെന്നും പരിശോധന നടത്തണമെന്നും കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് പരിശോധന നടന്നു വരുന്നതിനിടയിലാണ് തിരുവനന്തപുരത്തെ തീപിടിത്തം. കൊല്ലത്തേയും തിരുവനന്തപുരത്തേയും കെട്ടിടങ്ങൾ 10 വർഷത്തിലധികമായി കെ.എം.എസ്.സി.എൽ. ഗോഡൗണുകളായി പ്രവർത്തിച്ചു വരുന്നവയാണ്. തീ അണയ്ക്കുന്നതിനിടെ അഗ്നിരക്ഷാ സേനാംഗം മരിക്കാനിടയായ സംഭവം അങ്ങേയറ്റം വേദനാജനകമാണ്. ജോലിക്കിടെയാണ് ജീവൻ നഷ്ടപ്പെട്ടത് എന്നത് ഏറെ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

കെട്ടിടത്തിൽ മാറ്റം വരുത്തിയോ? പിഴ ഇല്ലാതെ അറിയിക്കാം, സമയപരിധി ജൂൺ 30 വരെ നീട്ടി

കെട്ടിടത്തിൽ മാറ്റം വരുത്തിയോ? പിഴ ഇല്ലാതെ അറിയിക്കാം, സമയപരിധി ജൂൺ 30 വരെ നീട്ടി

തിരുവനന്തപുരം: കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോ​ഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത‌ ഉടമകൾക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി സർക്കാർ ഉത്തരവിറക്കി. പിഴ ഇല്ലാതെ ജൂൺ 30 വരെ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താം.

വസ്തു (കെട്ടിട) നികുതി പരിഷ്കരിച്ച് മാർച്ച് 22ന് സർക്കാർ ഇറക്കിയ ഉത്തരവിൽ മെയ് 15നാണ് അവസാന തിയതിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, നികുതി ക്രമവൽകരിക്കുന്നതിന്റെ ഭാഗമായി 9ബി എന്ന ഫോം ലഭ്യമായത് ഈ മാസം 10ന് ആണ്. ഈ സാഹചര്യത്തിലാണ് സമയം നീട്ടി ഭേദ​ഗതി ഉത്തരവിറക്കിയത്. ഫോം 9ബി തദ്ദേശ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്ലസ് ടു പരീക്ഷ ഫലം നാളെ

പ്ലസ് ടു പരീക്ഷ ഫലം നാളെ

പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിയ്ക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്കാണ്
പ്രഖ്യാപനം. സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും.

പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍

www.keralaresults.nic.in, www.prd.kerala.gov.in,
www.result.kerala.gov.in www.examresults.kerala.gov.in,
www.results.kite.kerala.gov.in,

മൊബൈല്‍ ആപ്പുകളിലൂടെയും ഫലം അറിയാം

ടൈറ്റന്‍സിനെ വീഴ്ത്തി ധോണിയും സംഘവും; 10-ാം ഫൈനൽ

ടൈറ്റന്‍സിനെ വീഴ്ത്തി ധോണിയും സംഘവും; 10-ാം ഫൈനൽ

ചെന്നൈ: ‌ലീഗ് ഘട്ട മത്സരങ്ങളില്‍ കാണിച്ച കരുത്ത് പ്ലേഓഫിൽ ആവർത്തിക്കാനാകാതെ ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നിൽ അടിയറവ് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ടൈറ്റന്‍സിനെ 15 റണ്ണിന് തോൽപ്പിച്ച് ധോനിപ്പട ഫൈനലില്‍ പ്രവേശിച്ചു. ചെന്നെെ ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സ് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി.

ബാറ്റിങ് തുടങ്ങി മൂന്നാം ഓവറിൽ സ്കോർ 22ൽ നിൽകെ ടൈറ്റൻസിന്റെ ആദ്യ വിക്കറ്റ് വീണു. 11 പന്തില്‍ 12റൺസുമായി വൃദ്ധിമാന്‍ സാഹ പുറത്തായി. പിന്നാലെ എട്ട് റൺസ് മാത്രം നേടി ഹാര്‍ദിക് പാണ്ഡ്യയും മടങ്ങി. അതോടെ ടൈറ്റന്‍സ് 5.5 ഓവറില്‍ 41-2 എന്ന നിലയിലായി. ശുഭ്മാന്‍ ഗില്ലിനൊപ്പം ചേർന്ന് റണ്ണുയർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 16 പന്തുകൾ നേരിട്ട് 17 റൺസുമായി ദാസുൻ ശനകയും കളം വിട്ടു. പിന്നാലെ എത്തിയ ഡേവിഡ് മില്ലറാകട്ടെ വെറും നാല് റൺസ് മാത്രമാണ് നേടിയത്.

താരങ്ങൾ‌ ഓരോരുത്തരായി കൂടാരം കയറിയപ്പോഴും ​ഗില്ലിന്റെ സാന്നിധ്യം പ്രതീക്ഷ നൽകുന്നതായിരുന്നു. പക്ഷെ, ഈ പ്രതീക്ഷയ്ക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. 38 ബോളില്‍ 4 ഫോറും 1 സിക്സും സഹിതം 42 റണ്‍സ് നേടിയെങ്കിലും ​ഗില്ലിന്റെ പുറത്താകൽ ടൈറ്റൻസിന് കനത്ത തിരിച്ചടിയായി. ഈ സമയം 88-5 എന്ന നിലയില്‍ ടൈറ്റന്‍സ് തകർന്നു.

സ്കോർബോർഡിൽ 100 കടത്താൻ 15-ാം ഓവർ പിന്നിടേണ്ടിവന്നു. അതിനിപ്പുറം രാഹുൽ തെവാത്തിയയും പുറത്തായി. വെറും മൂന്ന് റൺസ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ എത്തിയ വിജയ് ശങ്കറും റാഷിദ് ഖാനും ചേർന്ന് ചെറിയൊരു പ്രതിരോധം തീർത്തെങ്കിലും 14 റൺസ് കുറിച്ച് ശങ്കർ പുറത്തായതോടെ അതും അവസാനിച്ചു. പിന്നാലെ റണ്ണൊന്നും എടുക്കാതെ ദർശന്‍ നല്‍കണ്ഡെയയും മടങ്ങി. 16 പന്തില്‍ 30 എടുത്ത് റാഷിദ് ഖാനും പുറത്തായി. അഞ്ച് റൺസുമായി മുഹമ്മദ് ഷമി അവസാന ബോളില്‍ പുറത്തായി. ഏഴ് റൺസെടുത്ത നൂർ അഹമ്മദ് പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് എടുത്തത്. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട ഗെയ്ക്വാദ് ഏഴു ഫോറും ഒരു സിക്‌സും സഹിതം അടിച്ചുകൂട്ടിയത് 60 റണ്‍സ്. ഡിവോണ്‍ കോണ്‍വേ 34 പന്തില്‍ നാലു ഫോറുകളോടെ 40 റണ്‍സെടുത്ത് പുറത്തായി. അജിന്‍ക്യ രഹാനെ (10 പന്തില്‍ ഒരു സിക്‌സ് സഹിതം 17), അമ്പാട്ടി റായുഡു (ഒന്‍പതു പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ജഡേജ 16 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 22 റണ്‍സുമായി അവസാന പന്തില്‍ പുറത്തായി.

ഫൈനലിലെത്താന്‍ ടൈറ്റന്‍സിന് ഇനിയും ഒരവസരം കൂടിയുണ്ട്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ജയിക്കുന്ന ടീമുമായി ഏറ്റുമുട്ടി ജയിച്ചാൽ കലാശപ്പോരിൽ എത്താം. 26ന് നടക്കുന്ന രണ്ടാം ക്വാളിഫയർ നിലവിലെ ചാമ്പ്യന്‍മാരായ ഹാർദിക് പാണ്ഡ്യയുടേയും സംഘത്തിന്‍റേയും വിധിയെഴുതും.

കണ്ണൂര്‍ ചെറുപുഴയില്‍ അഞ്ചുപേര്‍ മരിച്ച നിലയില്‍

കണ്ണൂര്‍ ചെറുപുഴയില്‍ അഞ്ചുപേര്‍ മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു കുട്ടികളും അമ്മയും അമ്മയുടെ സുഹൃത്തുമാണ് മരിച്ചത്. ചെറുപുഴ പാടിച്ചാലിലെ വച്ചാല്‍ എന്ന സ്ഥലത്താണ് സംഭവം. കുട്ടികളെ ശ്വാസം മുട്ടിച്ചോ വിഷം നല്‍കിയോ കൊലപ്പെടുത്തിയ ശേഷം അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാജി, ശ്രീജ, ശ്രീജയുടെ മൂന്നു മക്കള്‍ എന്നിവരാണ് മരിച്ചത്. അമ്മയും സുഹൃത്തും തൂങ്ങിമരിച്ച നിലയിലാണുള്ളത്. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ

പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ. ഇക്കുറിയും പതിവുപോലെ പ്രത്യേക ആഘോഷങ്ങളൊന്നും ഇല്ല. പിറന്നാൾദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക. രാവിലെ പതിവ് മന്ത്രിസഭായോഗത്തിന് ശേഷം സർക്കാരിന്റെ വൻകിട പദ്ധതികളുടെ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയാണ് അറിയിച്ചത്.

മുണ്ടയിൽ കോരൻ- കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ ഏഴു വർഷം പൂർത്തിയാകുകയാണ്.