എഐ ക്യാമറ: പെറ്റിയില്‍ അന്തിമ തീരുമാനം ഇന്ന്

എഐ ക്യാമറ: പെറ്റിയില്‍ അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതയോഗം ചേരും. എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കല്‍ മരവിപ്പിച്ചത് ജൂണ്‍ നാലുവരെ നീട്ടാന്‍ ഈ മാസം 10 ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ കുട്ടിയേയും കൊണ്ടുപോയാല്‍ പിഴ ഈടാക്കേണ്ടെന്നാണ് ധാരണ.

ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളേയും കൊണ്ടുപോകുന്നതില്‍ ഇളവു തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഒരു നിയമലംഘനത്തിന് ഒന്നില്‍ കൂടുതല്‍ ക്യാമറ പിഴ ഈടാക്കുന്ന രീതിയിലും ഇളവു വരുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

എഐ ക്യാമറ ഇടപാടിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഇക്കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇന്നത്തെ യോഗത്തില്‍ അറിയിക്കും.

സിവില്‍ സര്‍വീസ് പരീക്ഷാഫലത്തിൽ ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്ക്

സിവില്‍ സര്‍വീസ് പരീക്ഷാഫലത്തിൽ ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്ക്

സിവില്‍ സര്‍വീസ് പരീക്ഷാഫലത്തിൽ ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്ക്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹിത, ഉമ ഹാരതി എന്‍ എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍. ആറാം റാങ്ക് മലയാളിയായ ഗഹാന നവ്യ ജെയിംസ് സ്വന്തമാക്കി.

വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയെങ്കിലും ആക്കണം’; ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ സമരത്തിലേയ്ക്ക്

വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണഴ്സ് സംയുക്ത സമിതി. വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയെങ്കിലും ആക്കണം എന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക് കടക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. 140 കിലോമീറ്റർ കൂടുതൽ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള ഉത്തരവുകൾ പിൻവലിക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. നിലവിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളുടെയും പെർമിറ്റുകൾ അതേപടി നിലനിർത്തണം. ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകൾ തുടരാൻ അനുവദിക്കണം. വിദ്യാർത്ഥി കൺസഷൻ യാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.

‘കോച്ചിങ് ക്ലാസുകളില്‍ പോയില്ല, പഠിച്ചത് തനിയെ’; മലയാളിക്ക് അഭിമാനമായി ഗഹാനാ

‘കോച്ചിങ് ക്ലാസുകളില്‍ പോയില്ല, പഠിച്ചത് തനിയെ’; മലയാളിക്ക് അഭിമാനമായി ഗഹാനാ

കോട്ടയം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച ജയം നേടുമെന്ന് കരുതിയിരുന്നില്ലെന്ന് ആറാം റാങ്ക് നേടിയ മലയാളി ഗഹാനാ നവ്യ ജെയിംസ്. സെല്‍ഫ് സ്റ്റഡിയിലൂടെയാണ് പഠിച്ചത്. കോച്ചിങ് ക്ലാസുകള്‍ തേടിയിരുന്നില്ലെന്നും ഗഹാനാ മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം പാലാ സ്വദേശിയായ ഗഹാനാ രണ്ടാമത്തെ ശ്രമത്തിലാണ് മികച്ച നേട്ടം കൈവരിച്ചത്.

ചെറുപ്പം മുതല്‍ തന്നെ പത്രം വായിക്കും. പത്രം വായിക്കാന്‍ ഇഷ്ടമായിരുന്നു. ഇന്റര്‍നെറ്റും ഉപയോഗിക്കും. കോച്ചിങ് തേടിയിട്ടില്ല. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. സെല്‍ഫ് സ്റ്റഡിയായിരുന്നു. കുടുംബത്തിന്റെ പിന്തുണ നല്ലപോലെ ലഭിച്ചിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന അനിയന്‍ നല്ല പിന്തുണ നല്‍കിയതായും അവര്‍ പറഞ്ഞു. പാലായിലാണ് പഠിച്ചത്. പാലായിലെ അല്‍ഫോണ്‍സ് കോളജില്‍ നിന്നാണ് ബിരുദമെടുത്തത്. പാലായിലെ തന്നെ സെന്റ് തോമസ് കോളജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും യൂണിവേഴ്‌സിറ്റി റാങ്ക് ഉണ്ടായിരുന്നു. നിലവില്‍ എംജി സര്‍വകലാശാല ക്യാമ്പസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡി ചെയ്യുന്നുവെന്നും ഗഹാനാ പറയുന്നു.

അമ്മയുടെ സഹോദരന്‍ ഫോറിന്‍ സര്‍വീസിലാണ്. ജപ്പാനില്‍ അദ്ദേഹം ഇന്ത്യന്‍ അംബാസഡര്‍ ആണ്. അങ്കിള്‍ തനിക്ക് നല്ല പിന്തുണ നല്‍കിയതായും ഗഹാനാ പറയുന്നു. പഠിക്കാന്‍ ഫിക്‌സഡ് ടൈംടേബിള്‍ ഉണ്ടായിരുന്നില്ല. പത്രം വായിക്കും. ലോകത്ത് നടക്കുന്നതിന് കുറിച്ച് ഒരു അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. അങ്കിളിന്റെ സ്വാധീനമാണ് ലോകകാര്യങ്ങളെ കുറിച്ച് മനസിലാക്കാന്‍ പ്രചോദനമായതെന്നും ഗഹാനാ പറഞ്ഞു.

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, ആദ്യ  റാങ്കുകളില്‍ പെണ്‍കുട്ടികള്‍; മലയാളിത്തിളക്കമായി ഗഹാന

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, ആദ്യ റാങ്കുകളില്‍ പെണ്‍കുട്ടികള്‍; മലയാളിത്തിളക്കമായി ഗഹാന

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ആദ്യ നാല് റാങ്ക് പെണ്‍കുട്ടികള്‍ക്കാണ്. മലയാളിയായ ഗഹാനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. ഗരിമ ലോഹിയ, ഉമാ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് രണ്ട്, മൂന്ന്, നാല് റാങ്കുകള്‍ നേടിയത്. ആര്യ വി എം ആണ് ഗഹാനാ നവ്യ ജെയിംസിന് പിന്നില്‍ രണ്ടാമതെത്തിയ മലയാളി. പരീക്ഷയില്‍ മുപ്പത്തിയാറാം റാങ്കാണ് ആര്യ വി എം നേടിയത്. ചൈതന്യ അശ്വതി- 37, അനൂപ് ദാസ്- 38, ഗൗതം രാജ് -63 എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍. സിവില്‍ സര്‍വീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ്സി പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തില്‍ 345 പേരാണ് യോഗ്യത നേടിയത്.

താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തി; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തി; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയാണ് അറസ്റ്റിലായത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്ന് 10 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി.രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന.