സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

2024-25 ഓടെ കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കരവാരം, നഗരൂര്‍, പുളിമാത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ കുടിവെള്ളം എത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരൂര്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഒ. എസ് അംബിക എം. എല്‍. എ അധ്യക്ഷത വഹിച്ചു.

നഗരൂര്‍, പുളിമാത്ത്, കരവാരം പഞ്ചായത്തുകളിലെ കുടിവെളള ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിനുവേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് നഗരൂര്‍, പുളിമാത്ത്, കരവാരം സമഗ്ര കുടിവെളള പദ്ധതി. പദ്ധതിയുടെ ഒന്നാം ഘട്ട നടത്തിപ്പിനായി 81. 81 കോടി രൂപ കിഫ്ബിയും, രണ്ടാം ഘട്ട പ്രവൃത്തികള്‍ക്കായി 89. 17 കോടി രൂപ ജലജീവന്‍ മിഷനും നല്‍കും.

ഒന്നും രണ്ടും ഘട്ട പ്രവൃത്തികളിലായി വാമനപുരം നദിയില്‍ കിണര്‍, റാ വാട്ടര്‍ പമ്പിംഗ് മെയിന്‍, 18 എം.എല്‍.ഡി. ശേഷിയുളള ആധുനിക ജലശുദ്ധീകരണശാല, ഭൂതല, ഉപരിതല ജലസംഭരണികള്‍, ഇതിനെ ബന്ധിപ്പിക്കുന്ന പ്രധാന ജലവാഹിനിക്കുഴലുകള്‍, 430 കിലോമീറ്റര്‍ ജലവിതരണശൃംഖല എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ 15,438 കുടിവെളള കണക്ഷനുകള്‍ നല്‍കുന്ന പ്രവൃത്തികളും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി മുരളി, വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണന്‍, നഗരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി, കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബുലാല്‍, കേരള ജല അതോറിറ്റി ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി, പൊലീസുകാരന് പരിക്ക്

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി, പൊലീസുകാരന് പരിക്ക്

കൊല്ലം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. പത്തനാപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. കാല്‍മുട്ടില്‍ വെടിയുണ്ട തുളച്ചു കയറിയ നിലയില്‍ ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം.

കൊട്ടാരക്കര ആശുപത്രിയിലെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേരിടും; വീണാ ജോര്‍ജ്

കൊട്ടാരക്കര ആശുപത്രിയിലെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേരിടും; വീണാ ജോര്‍ജ്

തിരുവനന്തപുരം:ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനയുടെ പേര് കൊട്ടാരക്കര ആശുപത്രിയിലെ പുതിയ ബ്ലോക്കിന് നല്‍കാന്‍ തീരുമാനം. വന്ദനയോടുളള ആദരസൂചകമായാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വന്ദന ഇനി ഓര്‍മ

ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനയ്ക്ക് യാത്രാമൊഴിയേകി ജന്മനാട്. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് ഡോ. വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചത്. വന്‍ ജനാവലിയാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിയത്.

മന്ത്രി വി എന്‍ വാസവന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. വീടിന് സമീപം, അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ചിതയൊരുക്കിയതിന് തൊട്ടടുത്തായിട്ടാണ് വന്ദനയ്ക്ക് ചിതയൊരുക്കിയത്.

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

കാസർഗോഡ് മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടിക്കയറി; ഇയാൾ ലഹരിക്ക് അടിമയെന്ന് പൊലീസ്

കാസർഗോഡ് മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടിക്കയറി; ഇയാൾ ലഹരിക്ക് അടിമയെന്ന് പൊലീസ്

കാസർഗോഡ് മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ആശുപത്രിയിലേക്ക് ഓടിക്കയറിയത് ആശുപത്രി ജീവനക്കാരിൽ പരിഭ്രാന്തി പരത്തി. ജനറൽ ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊവ്വാൽ സ്വദേശി ഫാറൂഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗി അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അടിപിടിയിൽ പരിക്കേറ്റയാളെ ചികിത്സക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം ഉണ്ടായത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രോഗി വളരെ അക്രമാസക്തനായിരുന്നുവെന്നും അവിടെയുണ്ടായിരുന്നവർ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറയുന്നു. കൈ കാലുകൾ ബന്ധിച്ച ശേഷമാണ് രോഗിക്ക് ചികിത്സ നൽകിയത്. ഇവിടെയും മതിയായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.അതേസമയം, ആശുപത്രി ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കഴിഞ്ഞു. പൊതുദർശന ചടങ്ങുകൾക്ക് ശേഷം വീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും രാത്രി എട്ടുമണിയോടെയാണ് ജൻമനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്.

ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച് സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നത്. സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചത്. ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു. വന്ദനയുടെ വീട്ടിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

കെൽട്രോണിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെൽട്രോണിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ, ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യത ഉള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് & ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആന്റ് വിഷ്വൽ ഇഫക്ട്‌സ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക്ക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റെ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ & ഡെവലപ്പ്‌മെന്റെ്, ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ, PGDCA എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

വിശദവിവരങ്ങൾക്ക് : 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ആധാര്‍ കാർഡിലെ തിരുത്തലുകൾ കര്‍ശനമാക്കി

ആധാര്‍ കാർഡിലെ തിരുത്തലുകൾ കര്‍ശനമാക്കി

ആധാർ കാർഡിലെ തിരുത്തലുകൾ കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ. മേൽവിലാസം തിരുത്താൻ മാത്രമാണ് ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കുക. മറ്റെല്ലാ തിരുത്തലുകൾക്കും മതിയായ അസ്സൽരേഖകൾ സമർപ്പിക്കണം. ആധാർ ദുരുപയോഗം തടയാനാണ് നടപടിക്രമങ്ങൾ കർശനമാക്കിയതത്.