സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ വിലക്കിക്കൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സ്കൂളുകൾക്ക് അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ടാഴ്ചത്തെയ്ക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. കൃത്യമായ കാരണങ്ങളില്ലാതെ ഇത് തടയാനാവില്ലെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്തു സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ നിരോധിച്ചുകൊണ്ട് ഊ മാസം രണ്ടിനാണ് സർക്കാർ ഉത്തരവിറക്കിയത്. അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസും നടത്തരുതെന്ന 2017ലെ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയത്. വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ലാസുകൾ വയ്ക്കുന്നതു കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതു ലംഘിച്ച് നിരവധി സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പഴയ ഉത്തരവ് കർശനമായി നടപ്പാക്കാൻ സർക്കാർ നിർദേശിച്ചത്.

ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി

ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി

ആറ്റിങ്ങൽ: രാമച്ചം വിള കോവിൽവിള വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി.

ഭാര്യ: വത്സല
മക്കൾ: അശ്വതി.ജി. കൃഷ്ണൻ, അജയ്. ജി. കൃഷ്ണൻ

ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? വിമർശനവുമായി ഹൈക്കോടതി

ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? വിമർശനവുമായി ഹൈക്കോടതി

ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.

ഏറെ ദുഖകരമായ സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ മരണമെന്ന് ഹൈക്കോടതി പറഞ്ഞു. കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാകാത്ത സംഭവമാണെന്ന് അറിയാം. കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ? ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചു.

വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്‍റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനം എന്തിനെന്ന് സർക്കാരിനോട് ചോദിച്ച കോടതി, സംഭവങ്ങളെ മുൻകൂട്ടി കാണാൻ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങൾ തടയാൻ പൊലീസിനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ സംഭവം നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏർപെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സർക്കാർ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികളും ,രക്ഷകർത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സർവകലാശാലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇത്തരം ആക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയ്യിൽ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.

ഇതിൽക്കൂടുതൽ എന്ത് സംഭവിക്കാനാണെന്നും കോടതി ചോദിച്ചു. യുവ ഡോക്ടറാണ് കൊല്ലപ്പെട്ടതെന്ന കാര്യം ആരും മറക്കരുത്. ഇക്കാര്യത്തിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടു. പ്രതികളെ മജിസ്ട്രേറ്റുമാരുടെ വസതിയിൽ ഹാജരാക്കുമ്പോൾ എന്താണ് നടപടികളെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പ്രതിയ്ക്കു മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞുകൊടുക്കുന്നത് ശരിയാണോ? പ്രത്യേകിച്ചും 22 വയസുളള യുവ ഡോക്ടറുടെ മുന്നിലേക്കെന്നും കോടതി ചോദിച്ചു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്താണ് ചെയ്യാൻ പറ്റുകയെന്ന് പറയാനും പൊലീസിനോട് ആവശ്യപ്പെട്ടു. എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവൻ വേദന തിന്നും. നാലോ അഞ്ചോ പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാൻ പരിശീലനം കിട്ടിയവരല്ലേ പൊലീസുകാരെന്നും കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ ഡോ വന്ദന ദാസിന്റെ മരണത്തിന് കാരണം പൊലീസിന്‍റെ പരാജയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിഭാഷകനും കുറ്റപ്പെടുത്തി.

അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ

അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ

അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ. കോഴിക്കോട് ചേമഞ്ചേരിയിൽ
അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (34), മകൾ പ്രാർത്ഥന (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്‌.

കൊല്ലം സ്വദേശിനിയുടെ ആറുലക്ഷം രൂപ തട്ടി; വ്യാജ നിർമാതാവ് പിടിയിൽ

കൊല്ലം സ്വദേശിനിയുടെ ആറുലക്ഷം രൂപ തട്ടി; വ്യാജ നിർമാതാവ് പിടിയിൽ

കൊല്ലം: മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വ്യാജ നിർമാതാവ് പിടിയിൽ. ഇളമ്പള്ളുർ സ്വദേശിനിയുടെ പക്കൽ നിന്നാണ് ആറുലക്ഷം രൂപ തട്ടിയെടുത്തത്. മലപ്പുറം നിലമ്പൂർ എടക്കര അറക്കാപറമ്പിൽ വീട്ടിൽ ജോസഫ് തോമസ് (52) ആണ് പിടിയിലായത്. ഇയാളെ പിരപ്പൻകോട് നിന്നാണ് കൊട്ടാരക്കര സൈബർ പൊലീസ് പിടികൂടിയത്. ടിക്കി ആപ്പിലൂടെ ആണ് ജോസഫിനെ പരിചയപ്പെട്ടത്. സിനിമയുടെ നിർമാണ ആവശ്യത്തിന് എന്നു പറഞ്ഞ് 6 ലക്ഷം രൂപ ഗൂഗിൾ പേ വഴിയാണു വാങ്ങിയത്. പല തവണയായാണ് പണം വാങ്ങിയത്. മകന് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാ​ഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി എസ് ശിവപ്രകാശ്, എസ്ഐ എ എസ് സരിൻ അടക്കമുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആശുപത്രിയിൽ വന്നപ്പോള്‍ മുതല്‍ പിച്ചും പേയും; ഡ്രസിങ് റൂമിലെത്തിയതോടെ അക്രമം തുടങ്ങിയെന്നും ആശുപത്രി ജീവനക്കാര്‍

ആശുപത്രിയിൽ വന്നപ്പോള്‍ മുതല്‍ പിച്ചും പേയും; ഡ്രസിങ് റൂമിലെത്തിയതോടെ അക്രമം തുടങ്ങിയെന്നും ആശുപത്രി ജീവനക്കാര്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുമ്പോള്‍ സന്ദീപ് പിച്ചും പേയും പറയുന്നുണ്ടായിരുന്നു എന്ന് ആശുപത്രി ജീവനക്കാര്‍. എന്നാല്‍ അടിപിടി കേസില്‍ കസ്റ്റഡിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന സമയത്ത് പ്രതി അക്രമാസക്തനായിരുന്നില്ല. മുറിവ് തുന്നിക്കെട്ടുന്നതിന് ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയ സമയത്താണ് യുവാവ് അക്രമാസക്തനായതെന്നും ജീവനക്കാര്‍ പറയുന്നു.

ഡ്രസിങ്ങിനിടെ ഇറങ്ങിയോടിയ സന്ദീപ്, മുറിക്ക് പുറത്ത് നിന്നിരുന്ന പൊലീസുകാര്‍ അടക്കമുള്ളവരെയാണ് ആദ്യം ആക്രമിച്ചത്. ഡ്രസിങ് റൂമില്‍ നിന്ന് എടുത്തതെന്ന് കരുതുന്ന കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ നിന്നിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു. രോഗികളെ നിരീക്ഷിക്കുന്നതിനുള്ള മുറിയിലായിരുന്നു വന്ദനാ ദാസ്. തലയ്ക്കും നെഞ്ചിലും കഴുത്തിലും കുത്തുന്നതാണ് കണ്ടതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ ആശുപത്രി ജീവനക്കാര്‍ മാധ്യമങ്ങളോട് പറയുന്നു. യുവാവിന്റെ അതിക്രമം കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഓടിമാറി. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവറും പൊലീസുകാരും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ പ്രതി ആറുതവണയാണ് കുത്തിയത്. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളാണ് കുത്തേറ്റ് മരിച്ച വന്ദന. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്‌കൂള്‍ അധ്യാപകനാണ്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ലഹരിക്ക് അടിമയായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.