യാത്രക്കാർ ശ്രദ്ധിക്കുക; ട്രെയിൻ സമയങ്ങളിൽ മാറ്റം

യാത്രക്കാർ ശ്രദ്ധിക്കുക; ട്രെയിൻ സമയങ്ങളിൽ മാറ്റം

തിരുവനന്തപുരം: കേരളത്തിലോടുന്ന ചില ട്രെയിനുകൾ റദ്ദാക്കുകയോ, ഭാ​ഗികമായോ റദ്ദാക്കുകയോ, സമയത്തിൽ മാറ്റം വരുത്തുകയോ, വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് റെയിൽവേ. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് മാറ്റമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.

ഇന്നും 15നും വൈകി പുറപ്പെടുന്ന ട്രെയിനുകൾ: തിരുവനന്തപുരം– വെരാവൽ വീ‌ക്‌ലി എക്സ്പ്രസ് (16344) വൈകീട്ട് 3.45നു പകരം രാത്രി 7.4ന്, കൊച്ചുവേളി– മൈസൂരു എക്സ്പ്രസ് (16316) വൈകീട്ട് 4.45നു പകരം രാത്രി 8ന്, തിരുവനന്തപുരം– ഷാലിമാർ ബൈ വീ‌ക്‌‌ലി സൂപ്പർ ഫാസ്റ്റ് (22641) വൈകിട്ട് 4.55നു പകരം രാത്രി 10.15ന്, എറണാകുളം – കാരയ്ക്കൽ എക്സ്പ്രസ് (16188) രാത്രി 10.30നു പകരം രാത്രി 11.50ന്, കൊച്ചുവേളി–യശ്വന്ത്പുര ബൈ വീക്‌ലി എക്സ്പ്രസ് (12258) വൈകീട്ട് 5നു പകരം രാത്രി 8.10ന്, തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ് (12696) വൈകീട്ട് 5.15നു പകരം 6.45ന്.

ഇന്നും 15നും ഉള്ള എറണാകുളം– ഗുരുവായൂർ എക്സ്പ്രസ് (06448) പൂർണമായി റദ്ദാക്കി. കൊല്ലം–എറണാകുളം മെമു (06442) 31 വരെ 11 ദിവസം ഭാഗികമായി റദ്ദാക്കി. 10, 12, 14,17,19, 21, 22, 24, 26 ,28, 29, 31 എന്നീ തീയതികളിലാണു മെമു ഭാഗികമായി റദ്ദാക്കിയത്. എറണാകുളം– കൊല്ലം മെമു (06441) മെയ് 30ന് കായംകുളം വരെ മാത്രമാകും സർവീസ്.

ഇന്നും 15നും ഭാഗികമായി യാത്ര ചെയ്യുന്ന ട്രെയിനുകൾ: നിലമ്പൂർ റോഡ്– കോട്ടയം (16325) അങ്കമാലി വരെ, കണ്ണൂർ – എറണാകുളം എക്സ്പ്രസ് (16306) തൃശൂർ വരെ, തിരുവനന്തപുരം– ഗുരുവായൂർ ഇന്റർസിറ്റി (16342) എറണാകുളം വരെ, പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് (16327) കോട്ടയം വരെ. ഇന്നത്തെ ചെന്നൈ– ഗുരുവായൂർ (16127) കോട്ടയം വഴിയാക്കി. ആലപ്പുഴ ഒഴിവാക്കിയതിനാൽ പകരം കോട്ടയത്തു സ്റ്റോപ്പ് അനുവദിച്ചു.

താനൂർ ബോട്ട് ദുരന്തം: മരണം 22 ആയി, 12 പേരെ തിരിച്ചറിഞ്ഞു

താനൂർ ബോട്ട് ദുരന്തം: മരണം 22 ആയി, 12 പേരെ തിരിച്ചറിഞ്ഞു

മലപ്പുറം : കേരളത്തെ കണ്ണീർ കടലിൽ മുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ 22 മരണം. ആറ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും അടക്കമാണ് ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തിൽ ജീവൻ നഷ്ടമായത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കം മുങ്ങിതാണു. ഏറെ ദുഷ്കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവർത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി.

രാത്രി 7നും 7.40നും ഇടയിൽ, മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

താനൂർ ബോട്ട് ദുരന്തം: മരണം 22 ആയി, 12 പേരെ തിരിച്ചറിഞ്ഞു

താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 14 മരണം; നിരവധി പേരെ കാണാതായി

താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം. 14 പേര്‍ മരിച്ചതായി പ്രാഥമിക വിവരം.കുട്ടികളും സ്ത്രീകളുമടക്കമാണ് മരിച്ചത്‌. 40 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്.

എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി.

മാരക ലഹരി വസ്തുവായ എംഡിഎംഎ കേരളത്തിലേയ്ക്ക് കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

മാരക ലഹരി വസ്തുവായ എംഡിഎംഎ കേരളത്തിലേയ്ക്ക് കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

മാരക ലഹരിവസ്തുവായ എം ഡി എം എ കേരളത്തിലേക്ക് കടത്തിയ കേസിലെ രണ്ടാം പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം ഇരുപത്തെട്ടാം മൈൽ സ്വദേശി ചരുവിള വീട്ടിൽ 26 വയസുള്ള അൽ അമീൻ ആണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. വെട്ടിയറ ഭാഗത്ത് നിന്നും 10 മാസത്തിന് മുൻപ് പള്ളിക്കൽ പോലീസ് മാരക ലഹരിവസ്തുക്കളുമായി നാവായിക്കുളം സ്വദേശി അഖിൽ കൃഷ്ണൻ എന്ന യുവാവിനെ പിടി കൂടിയിരുന്നു. തുടർന്ന് അഖിൽ കൃഷ്ണന്റെ ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ കോണ്ടാക്ട് എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അൽ അമീൻ പോലീസിന്റെ പിടിയിലാകുന്നത്. അഖിൽ കൃഷണന് ബാംഗ്ലൂരിൽ നിന്നും ലഹരിവസ്തുക്കൾ എത്തിച്ചു കൊടുക്കുന്നത് അൽ അമീൻ ആയിരുന്നു.

തിരുവനന്തപുരം റൂറൽ എസ്. പി. ശില്പക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡി വൈ എസ് പി റാസിത്തിന്റെ നിർദ്ദേശാനുസരണം പള്ളിക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജേഷ് വി. കെ, എസ്. ഐ. സാഹിൽ, ഡാൻസാഫ് ടീം അംഗങ്ങളായ ബിജു, ബിജുകുമാർ, വിനീഷ്, സുനിൽ രാജ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയിലാണ് സംഭവം. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയാണ് സംഭവം നടന്നത്. എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു.

കളിസ്ഥലത്തോട് ചേർന്നുള്ള കുമാരൻ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് വിഷ്ണു വീണത്. 20 കോൽ താഴ്ചയുള്ള കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല. കിണറ്റിൽ തലയിടിച്ച് വീണ വിഷ്ണുവിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദമായി മാറിയേക്കും. തുടർന്ന് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവ സ്ഥാവകുപ്പ് വ്യക്തമാക്കുന്നു. നാളെ മുതൽ മെയ് 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും, 40 കിലോമീറ്റർ വരേ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇന്ന് രാത്രി 11.30 വരെ 1.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലയ്ക്കാണ് സാധ്യത. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കണം.