ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ, സ്വര്‍ണവില 1,20,000ലേക്ക്; പുതിയ ഉയരം

ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ, സ്വര്‍ണവില 1,20,000ലേക്ക്; പുതിയ ഉയരം

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1800 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 1,19,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 225 രൂപയാണ് വര്‍ധിച്ചത്. 14,915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഇന്ത്യ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കും. രാവിലെ 9.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്് ഉര്‍സുല ഫൊണ്ടെലെയ്ന്‍ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങിലെ വിശിഷ്ടാതിഥികള്‍. റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളുണ്ടാകും. 30 ടാബ്ലോകള്‍ ഉണ്ടാകും.

രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങുകള്‍ 90-മിനിറ്റ് നീണ്ടുനില്‍ക്കും. കരസേനയുടെ ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ ഭവ്‌നീഷ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കും. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം കണക്കിലെടുത്ത് ഇത്തവണത്തെ പരേഡിന്റെ മുഖ്യപ്രമേയം അതാണ്. ‘വന്ദേമാതരം’ ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂര്‍വ ചിത്രങ്ങള്‍ കര്‍ത്തവ്യ പഥില്‍ പ്രദര്‍ശിപ്പിക്കും.

‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകളുള്‍പ്പെടെ പരേഡില്‍ പ്രദര്‍ശിപ്പിക്കും. കരസേനയുടെ യുദ്ധവ്യൂഹ മാതൃകയും ആദ്യമായി പരേഡില്‍ അണിനിരക്കും. യൂറോപ്യൻ യൂണിയനിലെ സൈനികസംഘവും റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പങ്കെടുക്കും. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയുൾപ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്. കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളേയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു

കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ പ്രസംഗം പുര്‍ത്തിയാക്കിയതിന് പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു.

കണ്ണൂര്‍ ജില്ലാ കലക്ടറും കമ്മീഷണറും ഇടപെട്ടാണ് മന്ത്രിയെ താങ്ങിയെടുത്തത്. മന്ത്രിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കുഴഞ്ഞുവീണ സമയത്ത് അല്‍പസമയം മന്ത്രി അബോധാവസ്ഥില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ആംബലന്‍സിലേക്ക് നടന്നായിരുന്നു മന്ത്രി പോയത്. കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്.

റിപ്പബ്ളിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള എന്‍സിസി സംഘം

റിപ്പബ്ളിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള എന്‍സിസി സംഘം

റിപ്പബ്ളിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള എന്‍സിസി സംഘം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ കേരള, ലക്ഷദ്വീപ് ഡയറക്ട്രേറ്റിലെ എന്‍സിസി ബാന്‍ഡ് സംഘം പരേഡ് അവതരിപ്പിച്ചു. സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് നടന്ന പരേഡില്‍ ആണ്‍കുട്ടികളുടെ 45 അംഗ സംഘമാണ് പങ്കെടുത്തത്. വിവിധ സൈനിക ഫോര്‍മേഷനുകളുടെ പ്രദര്‍ശനവും സൈനിക സംഗീതവും സംഘം അവതരിപ്പിച്ചു. കേരള, ലക്ഷദ്വീപ് ഡയറക്ട്രേറ്റില്‍ നിന്നും ഇക്കുറി 172 അംഗ സംഘമാണ് റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. ഇതില്‍ 45 കേഡറ്റുകളാണ് ബാന്‍ഡ് സംഘത്തിലുള്ളത്. കേരള, ലക്ഷദ്വീപ് ഡയറക്ട്രേറ്റില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ ബാന്‍ഡ് സംഘത്തിന് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത് എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബാന്‍ഡ് സംഘത്തെ കൂടടാതെ 80 കേഡറ്റുകള്‍ ഡ്രില്ലില്‍ പങ്കെടുക്കും. ഗാര്‍ഡ് ഓഫ് ഓണര്‍, കര്‍ത്തവ്യപഥ്, പിഎം റാലി എന്നീ ഇനങ്ങളാണ് ഡ്രില്ലില്‍ ഉള്ളത്. 44 കുട്ടികള്‍ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികളില്‍ പങ്കെടുക്കും. മൂന്ന് കുട്ടികള്‍ ഹോഴിസ് റൈഡിംഗിലും പങ്കെടുക്കും. ആര്‍ഡിസി കണ്ടിജന്റ് കമാണ്ടര്‍ കേണല്‍ ജയശങ്കര്‍ ചൗധരി സേനാമെഡല്‍ (കമാന്‍ഡിംഗ് ഓഫീസര്‍ സിസി തിരുമല) ആണ് കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റിന് നേതൃത്വം വഹിക്കുന്നത്. ഈ സംഘത്തില്‍ ജെസിഓ മാരായ സുബേദാര്‍ മുഹമ്മദ് അഷ്രഫ്, ഗിരീഷ് കുമാര്‍, എന്‍സിഓമാരായ ഹവീല്‍ദാര്‍ ആന്റണി ജെ, പ്രവീണ്‍, സതീഷ് എന്നിവരും അസോസിയേറ്റ് എന്‍സിസി ഓഫീസറായ ലഫ.ഡോ.ബിനുകുമാര്‍.ബി.ജെ (എം.ജി കോളജ് തിരുവനന്തപുരം), സെക്കന്‍ഡ് ഓഫീസര്‍ അസീന ദിലീപ്, ജി.സി.ഐ ആയ ഒ.ബീന, ക്ളാര്‍ക്കായ അനൂപ് എസ് നായര്‍, ലസ്‌കര്‍മാരായ നജീബ് ഖാന്‍, പത്മകുമാര്‍ എന്നിവരും സംഘത്തിലുണ്ട്. ഡിസംബര്‍ 28 മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന ക്യാമ്പിലെ പരിശീലനത്തിനു ശേഷമാണ് സംഘം റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. വ്യോമ സേന, കരസേന, നാവികസേന മേധാവിമാര്‍ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി.

റിപ്പബ്ലിക്ക് ദിനപരേഡിൽ ആറ്റിങ്ങൽ സ്വദേശിഅഭിമന്യുവും

റിപ്പബ്ലിക്ക് ദിനപരേഡിൽ ആറ്റിങ്ങൽ സ്വദേശിഅഭിമന്യുവും

റിപ്പബ്ലിക്ക് ദിനപരേഡിൽ അഭിമന്യുവും.
ഡൽഹിയിൽ നടക്കുന്ന 2026 ലെ 77-ാം റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുക്കുവാൻ മണമ്പൂർ സ്വദേശി അഭിമന്യുവിന് അവസരം ലഭിച്ചു. മണമ്പൂർ തുളസീ വിലാസത്തിൽ സരിതയുടെ മകനും റിട്ട. സബ്മേജർ തുളസീധരൻ പിള്ളയുടെ ചെറുമകനുമാണ്. കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ രണ്ടാം വർഷ ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിയും, കൊല്ലം സെവൻ കേരള ബറ്റാനിയിലെ കേഡറ്റുമാണ്. കേരള & ലക്ഷദ്വീപ് ഡയറക്ടറിനെ പ്രതിനിധീകരിച്ച് ഒരു മാസത്തിലേറെ പരിശീലനത്തിലാണ്.

ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വികസനം ആവശ്യമില്ല; അതിവേഗ റെയില്‍ പദ്ധതിക്കെതിരെ സമരം നടത്തും: കെ സുധാകരന്‍

ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വികസനം ആവശ്യമില്ല; അതിവേഗ റെയില്‍ പദ്ധതിക്കെതിരെ സമരം നടത്തും: കെ സുധാകരന്‍

കണ്ണൂര്‍: അതിവേഗ റെയില്‍പാതയ്ക്കെതിരെയും ശക്തമായ സമരം നടത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്‍. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകാത്ത വികസനം നാടിന് ആവശ്യമില്ല. അതിവേഗ റെയില്‍പാത വന്നാല്‍ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. കെ റെയിലില്‍ പദ്ധതിയെ ഒരു നാട് മുഴുവന്‍ എതിര്‍ത്തതാണെന്നും കെ സുധാകരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഇതുവരെയും തന്റെ അഭിപ്രായം ചോദിച്ചിട്ടില്ല. ചോദിക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടി തീരുമാനിച്ചാല്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും കെ സുധാകരന്‍ പറഞ്ഞു. വര്‍ഗീയതയുടെ രാജാവായി പിണറായി വിജയന്‍ മാറിയെന്ന് കെ സുധാകരന്‍ പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവ് വര്‍ഗീയതയുടെ വക്താവായി മാറിയത്. പിണറായി വിജയനാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

അതിവേഗ റെയില്‍പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവും ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ ശ്രീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഡിപിആര്‍ തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.