‘ഗ്രാമ വണ്ടി’ വ്യാപകമാക്കാന്‍ കെഎസ്ആര്‍ടിസി; പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കുന്നു

‘ഗ്രാമ വണ്ടി’ വ്യാപകമാക്കാന്‍ കെഎസ്ആര്‍ടിസി; പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കുന്നു

തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനായി ‘ഗ്രാമ വണ്ടി’പദ്ധതി കൂടുതല്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നവീകരണ സാധ്യതകള്‍ എന്നിവ പഠിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കും. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍, കെഎസ്ആര്‍ടിസി സിഎംഡിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം.

ശബരിമല മണ്ഡലകാല സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഹരിത ഇന്ധന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ജനകീയവും ആധുനികവുമായ പൊതുഗതാഗത സംവിധാനമായി കെഎസ്ആര്‍ടിസിയെ മാറ്റിയെടുക്കുന്നതിനുള്ള സമഗ്ര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ ആശ്രിത നിയമനത്തിനായി ഗുണഭോക്താക്കള്‍ ഗതാഗതമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍, ആശ്രിത നിയമന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസിയിലെ ഒഴിവുകളിലേക്ക് പി.എസ്.സി മുഖേന നിയമന നടപടികള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു ഇന്ന് തുടക്കം

കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു ഇന്ന് തുടക്കം

കണ്ണൂര്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു ഇന്ന് നെയ്യാട്ടത്തോടെ തുടക്കമാകും. രാത്രി സ്വയംഭൂവില്‍ നെയ്യഭിഷേകം നടക്കും. വയനാട്ടിലെ മുതിരേരി കാവില്‍ നിന്നുള്ള വാള്‍ സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് എത്തിക്കും. വാള്‍ ഇക്കരെ കൊട്ടിയൂരില്‍ ബലി ബിംബങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിക്കും.

ചോതി വിളക്കു തെളിയിക്കുന്നതിനായി തേടന്‍ വാരിയര്‍ ഓടയും തീയും കൊണ്ടുവരും. രാത്രിയോടെ സ്ഥാനികര്‍ അക്കരെ പ്രവേശിച്ച് മണ്‍താലങ്ങളില്‍ ചോതി വിളക്ക് തെളിയിക്കും.

ആദ്യ പടിഞ്ഞിറ്റ നമ്പൂതിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പുണ്യാഹം നടത്തും. മണിത്തറയില്‍ പ്രവേശിച്ച് ബ്രാഹ്മണര്‍ അഷ്ടബന്ധം നീക്കി രാശി വിളിച്ച ശേഷമാണ് നെയ്യാട്ടം.വില്ലിപ്പാലന്‍ കുറുപ്പിന്റേയും തമ്മേങ്ങാടന്‍ നമ്പ്യാരുടേയും നെയ്യാണ് ആദ്യം അഭിഷേകം ചെയ്യുക. തുടര്‍ന്നു വിവിധ മഠങ്ങളില്‍ നിന്നുള്ള നെയ്യ് അഭിഷേകം ചെയ്യും.

വെള്ളിയാഴ്ച രാത്രി മണത്തണ കരിമ്പന ഗോപുരത്തില്‍ നിന്നു ഭണ്ഡാരം അക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ശനിയാഴ്ച മുതല്‍ സ്ത്രീകള്‍ക്കും അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കാം.

‘എല്ലാവർക്കും നന്ദി’; കണ്ണീരണിഞ്ഞ് അബ്ദുൽ റഹിം ജന്മനാട്ടിൽ

‘എല്ലാവർക്കും നന്ദി’; കണ്ണീരണിഞ്ഞ് അബ്ദുൽ റഹിം ജന്മനാട്ടിൽ

കോഴിക്കോട്: വധശിക്ഷയിൽ നിന്നും മോചിതനായി, രണ്ടു പതിറ്റാണ്ടു നീണ്ട ​ഗൾഫിലെ ജയിൽ വാസത്തിനും ശേഷം അബ്ദുൽ റഹീം കോഴിക്കോടെത്തി. രാവിലെ 7. 35 ഓടെയാണ് റഹീം കയറിയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 8. 20 ഓടെയാണ് പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി.

വ്യവസായി ബോബി ചെമ്മണ്ണൂർ, റഹീമിന്റെ സഹോദരൻ, സുഹൃത്തുക്കൾ തുടങ്ങിയവർ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആശ്ലേഷിച്ചാണ് ബോബി ചെമ്മണ്ണൂർ റഹീമിനെ സ്വീകരിച്ചത്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ റഹീമിന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. റഹീമിന് താൽപ്പര്യമുണ്ടെങ്കിൽ തന്റെ ജ്വല്ലറിയിൽ ജോലി നൽകുന്നത് പരി​ഗണിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറ‍ഞ്ഞു.

വീട്ടിലേക്ക് പോകുന്ന വഴിക്ക്, തന്റെ ജയിൽ മോചനത്തിനായി പരിശ്രമം നടത്തിയ എംബസി ഉദ്യോ​ഗസ്ഥൻ യൂസഫിന്റെ വീട്ടിൽ അബ്ദുൽ റഹിം ഇറങ്ങി. യൂസഫിനെ ആലിം​ഗനം ചെയ്താണ് റഹീം നന്ദി അറിയിച്ചത്. തുടർന്ന് തന്റെ വസതിയിലേക്ക് അബ്ദുൽ റഹിം യാത്ര തിരിച്ചു. എത്രകാലം കഴിഞ്ഞാലും റഹീമിനെ മോചിപ്പിക്കാനാകുമെന്ന് തന്നെയാണ് താൻ കരുതിയതെന്ന് യൂസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

24-ാം വയസ്സിലാണ് അബ്ദുൽ റഹിം ജോലി തേടി സൗദിയിലേക്ക് പോയത്. സൗദി സ്വദേശിയുടെ അസുഖബാധിതനായ മകനെ പരിപാലിക്കല്‍ ആയിരുന്നു ജോലി. 2006 ഡിസം 26-ന് ഭിന്നശേഷിക്കാരനായ മകന്‍ മരിക്കാനിടയായ സംഭവത്തിലാണ് റഹീം ജയിലിലായത്. മനഃപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും കോടതി വധശിക്ഷ വിധിച്ചു.

സൗദി ബാലന്റെ കൊലപാതകക്കേസില്‍ 2006 നവംബറിലാണ് അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. വിചാരണയ്ക്ക് ശേഷം റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. മോചനദ്രവ്യം നല്‍കിയതിനെത്തുടര്‍ന്ന് കോടതി വധശിക്ഷ ഒഴിവാക്കി. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ ഇടിവ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ ഇടിവ് തുടരുന്നു. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്. 1,14,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 14,305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറില്‍ താഴെയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും ഉടന്‍ തന്നെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറയാന്‍ കാരണം. എന്നാല്‍ ഇറാനെതിരെയുള്ള ആക്രമണം അമേരിക്ക പുനരാരംഭിച്ചത് ഹോര്‍മുസ് വഴിയുള്ള എണ്ണ നീക്കത്തെ ബാധിക്കുമെന്ന ആശങ്കയാണ് എണ്ണവില വീണ്ടും ഉയരാന്‍ കാരണം. എണ്ണവില മൂന്ന് ശതമാനമാണ് ഉയര്‍ന്നത്.

അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം: ജൂണ്‍ 3 വരെ അപേക്ഷിക്കാം

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം: ജൂണ്‍ 3 വരെ അപേക്ഷിക്കാം

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ 3 വൈകുന്നേരം 5 വരെ സ്വീകരിക്കും. ജൂണ്‍ 8 ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷ നല്‍കുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സര്‍ക്കാര്‍/എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെയോ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.

https://admission.vhseportal.kerala.gov.in / www.vhscap.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് ‘Apply Online’ ലിങ്കിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

സംസ്ഥാനത്തൊട്ടാകെയുള്ള 389 വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ഒഴികെയുള്ള 41 സ്‌കില്‍ അധിഷ്ഠിത എന്‍.എസ്.ക്യൂ.എഫ് കോഴ്സുകള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുന്നത്. ഒരു ബാച്ചില്‍ 30 സീറ്റുകളാണുള്ളത്.

ഇഡിയെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പാളയത്ത് വന്‍ പൊലീസ് സന്നാഹം

ഇഡിയെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പാളയത്ത് വന്‍ പൊലീസ് സന്നാഹം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ശ്രീജിത്ത് അടക്കം നാലുപേര്‍ അറസ്റ്റില്‍. അക്രമം നടത്തിയവരില്‍ പന്ത്രണ്ടു പേരെ തിരിച്ചറിഞ്ഞെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷ് പറഞ്ഞു. പ്രതികളുടെ ഫോട്ടോയും പൊലീസ് നേതാക്കള്‍ക്ക് കൈമാറി.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ പാളയം ഏരിയ കമ്മിറ്റി ഓഫിസിലുണ്ട് എന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടെയെത്തിയിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷവുമുണ്ടായി. മുന്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തി. പ്രതികളെ കിട്ടിയാല്‍ പിന്നെ പാര്‍ട്ടി ഓഫിസില്‍ കയറേണ്ട കാര്യമില്ലെന്നും എച്ച്.വെങ്കടേഷ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ അടക്കം 12 ഇടത്ത് ഇഡി നടത്തിയ പരിശോധന അവസാനിച്ചതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് സംഘര്‍ഷമുണ്ടായത്. പിണറായി വിജയന്റെ, ബേക്കറി ജങ്ഷനിലെ വീട്ടില്‍ റെയ്ഡ് പൂര്‍ത്തിയായതിനു പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കു നേരേ സിപിഎം പ്രവര്‍ത്തകര്‍ കല്ലുകളും കുപ്പികളും വലിച്ചെറിയുകയായിരുന്നു മൂന്നു വാഹനങ്ങള്‍ തകര്‍ത്തു. മറ്റു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

സ്വന്തം പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കു നേരെ ഇഡിയുടെ പരിശോധന നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. ‘റെയ്ഡ് നടത്തി തളര്‍ത്തിക്കളയാമെന്ന് കരുതണ്ട. എല്ലാ കാലത്തും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണ് ഇന്നു കണ്ടത്. ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ അത് പിന്നീട് പറയാം’ പിണറായി വിജയന്‍ പറഞ്ഞു.