‘വിക്രമിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, സ്‌കൂളിലും കോളജിലും ഞങ്ങൾ ഒന്നിച്ചായിരുന്നു; ഇപ്പോഴും നല്ല ബന്ധമാണ്’

‘വിക്രമിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, സ്‌കൂളിലും കോളജിലും ഞങ്ങൾ ഒന്നിച്ചായിരുന്നു; ഇപ്പോഴും നല്ല ബന്ധമാണ്’

തമിഴ് സൂപ്പർ താരം വിക്രം തന്റെ ക്ലാസ്മേറ്റ് ആയിരുന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാനും പാലായിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ ജോസ് കെ മാണി. വിക്രമിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഇപ്പോഴും തങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

അതോടൊപ്പം തമ്മിൽ കാണുമ്പോൾ സിനിമയെ കുറിച്ചൊന്നും ചർച്ച ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാറ്റ് വിത്ത് ഭക്തൻ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. “വിക്രമും ഞാനും സഹപാഠികളായിരുന്നു. സ്‌കൂളിലും കോളജിലും ഒന്നിച്ചായിരുന്നു. അദ്ദേഹം ഒരു ഗ്രേറ്റ് പേഴ്‌സണായിരുന്നു.

ഞങ്ങള്‍ തമ്മില്‍ കൂടുന്ന സമയത്ത് സിനിമയെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യാറില്ല. എവിടെ ആക്ട് ചെയ്തു ആരുടെ കൂടെ അഭിനയിച്ചു എന്നൊന്നും ചോദിക്കാറില്ല. സ്കൂളിലെ കാര്യങ്ങൾ ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരിക്കും. അങ്ങനെയൊരു നല്ല ബന്ധമാണ് അദ്ദേ​ഹവുമായിട്ടുള്ളത്. മലയാളത്തിൽ ചെറിയ റോളുകളിലൂടെ വന്നതാണ്.

പക്ഷേ തമിഴ്നാട്ടിൽ ഹീറോയായി. ഇപ്പോൾ മകൻ അഭിനയിക്കാൻ തുടങ്ങി. ഇപ്പോഴും ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ക്ലാസിലായിരുന്നു. മദ്രാസ് ലെയോള കോളജിലാണ് ഞാൻ പഠിച്ചത്. അവിടെയും അദ്ദേഹം എന്റെ ബാച്ച് മേറ്റായിരുന്നു. ആ ഒരു ബന്ധം എപ്പോഴും കാത്തു സൂക്ഷിച്ചു. അദ്ദേഹത്തില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ട്.

അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിക്രം എന്നല്ല ജോണ്‍ കെന്നഡി എന്നാണ്. തമിഴ്‌നാട്ടില്‍ പോകുമ്പോള്‍ പേരൊക്കെ മാറി മാറി വരൂലോ, അപ്പോള്‍ അവിടുത്തെ ക്രൗഡിന് ഇഷ്ടപ്പെട്ട പേര് എന്ന രീതിയിലായിരിക്കാം വിക്രം എന്നിട്ടത്. സിനിമയോട് അദ്ദേഹത്തിന് തീവ്രമായൊരു പാഷനുണ്ട്. അതിപ്പോഴും ഞാൻ ഓർക്കുന്നുണ്ട്.

ഞങ്ങള്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു തവണ ഐഐടിയുടെ ഡ്രാമ ഉണ്ടായിരുന്നു. ആ ഡ്രാമ കഴിഞ്ഞ് അദ്ദേഹം ബൈക്കില്‍ വരുമ്പോള്‍ ഒരു അപകടം നടന്നു. അദ്ദേഹത്തിന്റെ കാല്‍ ഒടിഞ്ഞ് മുറിച്ചു കളയേണ്ട രീതിയിലേക്ക് ഒക്കെ ആയി. ഒന്നര വര്‍ഷം അദ്ദേഹം ആശുപത്രിയിൽ കിടന്നു. ആശുപത്രിയിൽ നമ്മൾ കാണാൻ ചെല്ലുമ്പോഴും അദ്ദേഹത്തിന്റെ സിനിമയോടുള്ള ഒരു സമർപ്പണം നമുക്ക് കാണാമായിരുന്നു.

ഞാൻ അഭിനയിക്കും എന്ന് ആശുപത്രിയിൽ വച്ച് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ കാലിന്റെ ചലനങ്ങൾ നോക്കിയിൽ നമുക്കത് അറിയാൻ പറ്റും. ഇപ്പോഴും അദ്ദേഹത്തോട് നല്ല ബന്ധമാണ്, നല്ലൊരു വ്യക്തിയാണ് അദ്ദേഹം”.- ജോസ് കെ മാണി പറഞ്ഞു.

വീര ധീര സൂരൻ ആണ് വിക്രമിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ചിയാൻ 63 ആണ് വിക്രമിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ബോഡി രാജ്കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലൈം​ഗികാതിക്രമ കേസ്: ഫെഫ്കയിൽ നിന്ന് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു

ലൈം​ഗികാതിക്രമ കേസ്: ഫെഫ്കയിൽ നിന്ന് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു

കൊച്ചി: ലൈം​ഗികാതിക്രമ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഫെഫ്ക. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി നായരമ്പലവും അറിയിച്ചത്.

രഞ്ജിത്തിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പാര്‍പ്പിക്കുക. കൊച്ചിയില്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ചാണ് സംവിധായകനെ പൊലീസ് റിമാന്‍ഡ് ചെയ്തത്.

ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രിയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിത്തിനെ രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് മറ്റ് നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ആറ് പേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ആറ് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ആസം സ്വദേശികളാണ് കസ്റ്റഡിയിലായവരെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ; കമ്പനിയില്‍ ജോലിക്ക് കയറുന്ന സമയത്ത് തൊഴിലാളികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ ഒരു ബോക്‌സില്‍ നിക്ഷേപിക്കുയാണ് പതിവ്. ജോലി കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ അതില്‍ രണ്ടുപേരുടെ മൊബൈല്‍ ഫോണുകള്‍ കാണാനില്ലായിരുന്നു. അതിന് സമീപത്ത് മറ്റൊരു യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ മോഷണം ആരോപിച്ച് ആറംഗ സംഘം ക്രുരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ് യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇതോടെ ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ആറംഗസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളും അസം സ്വദേശിയായ അതിഥി തൊഴിലാളിയാണെന്നാണ് സൂചന. കാണാതായ മൊബൈല്‍ ഫോണുകള്‍ കമ്പനി പരിസരത്തുനിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം

സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം

കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മതവികാരം ഇളക്കിവിട്ടെന്ന ഹര്‍ജിയില്‍, തൃശൂരിലെ ബിജെപി ലോക്സഭാംഗം സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളി. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്‍റ് എ എസ് ബിനോയ് ആണ് സുരേഷ് ഗോപിയുടെ വിജയത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ചിത്രങ്ങളും ദൃശ്യങ്ങളുമടക്കം ഹര്‍ജിക്കാരന്‍ കൈമാറിയിരുന്നു. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം ഹൈക്കോടതി തള്ളിയതോടെ വിചാരണ നേരിടേണ്ടി വരും.

ഹൈക്കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. മതത്തെ ദുരുപയോഗിച്ചും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും ഉപഹാരങ്ങളും നല്‍കിയുമാണ് സുരേഷ് ഗോപി പ്രചാരണം നടത്തിയത്. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ എല്ലാ തെളിവുകളും കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍നടപടികളില്‍ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുനില്‍കുമാര്‍ പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തൃശൂരില്‍ നിന്ന് സുരേഷ് ഗോപി വിജയിച്ചത്.

രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചു; അറസ്റ്റ് കുറ്റകൃത്യം നടന്നെന്ന് ബോധ്യമായതിനെത്തുടര്‍ന്ന്: കൊച്ചി പൊലീസ് കമ്മീഷണര്‍

രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചു; അറസ്റ്റ് കുറ്റകൃത്യം നടന്നെന്ന് ബോധ്യമായതിനെത്തുടര്‍ന്ന്: കൊച്ചി പൊലീസ് കമ്മീഷണര്‍

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നത് അറിഞ്ഞ് സംവിധായകന്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. രണ്ടു ദിവസമായി രഞ്ജിത്തിനെ നിരീക്ഷിച്ചു വരികയായിരുന്നു. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായതിനെത്തുടര്‍ന്നാണ് തുടര്‍ നടപടികളിലേക്ക് കടന്നത്. കൃത്യമായ തെളിവുകളോടെയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് തുടര്‍ നടപടിയുണ്ടായിരിക്കുന്നത്. പരാതി നല്‍കിയ യുവനടി ട്രോമ സ്‌റ്റേജിലായിരുന്നു. വളരെ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. പരാതി ലഭിച്ചയുടന്‍ തന്നെ വനിതാ ഉദ്യോഗസ്ഥരടങ്ങിയ പൊലീസ് സംഘത്തെ നിയോഗിച്ചു. അവര്‍ക്ക് മാനസികമായ കൗണ്‍സിലിങ് എല്ലാം നല്‍കിയ ശേഷമാണ്, മൊഴി എടുക്കല്‍ അടക്കമുള്ള നടപടികള്‍ ചെയ്തത്. തൊഴിലിടത്ത് ഒരു സ്ത്രീക്കും ഇനി ഇതുപോലുള്ള അനുഭവം ഉണ്ടാകരുത്.

സെലിബ്രിറ്റി ആയ ആള്‍ക്കെതിരെയാണ് പരാതി എന്നതിനാല്‍ വളരെ വിശദമായ അന്വേഷണത്തിനു ശേഷമാണ് നടപടികളിലേക്ക് കടന്നത്. പരാതിയും നടപടികളും രഹസ്യമായി സൂക്ഷിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. ഷൂട്ടിങ് സെറ്റില്‍ നടന്ന സംഭവമാണ്. അന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് അറിവുള്ള കാര്യമാണ്. പരാതിക്കാരി കരഞ്ഞുകൊണ്ട് പുറത്തു വരികയും, അവിടെയുള്ള ആളുകള്‍ നടിയെ സമാധാനപ്പെടുത്തി വിടുകയും ചെയ്തിട്ടുള്ളതാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പരാതിക്കാരിയായ നടിയുടെ വ്യക്തിവിവരങ്ങളോ, തിരിച്ചറിയാനുതകുന്ന ഒന്നും തന്നെ മാധ്യമങ്ങള്‍ നല്‍കരുതെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ മൊഴിയെടുത്തപ്പോള്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുവരുന്നു. രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവരെ പ്രതിചേര്‍ക്കുന്നതും പരിശോധിച്ചു വരികയാണ്. ഉദയംപേരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറാണ് കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണ മേല്‍നോട്ട ചുമതലയുള്ള കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു.

ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ

ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ

ദില്ലി: ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്. വില വർധന പ്രാബല്യത്തിൽ വന്നു. കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയാണിത്. കേരളത്തിലെ പുതിയ വില 2092 രൂപയാണ്. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. അഞ്ച് കിലോയുടെ മിനി സിലിണ്ടറുകൾക്ക് 51 രൂപയും വർധിപ്പിച്ചിട്ടുണ്ട്.
ദില്ലിയിലെ പുതുക്കിയ വില 2,078.50 രൂപയായും മുംബൈയിലേത് 2,031 രൂപയായും ഉയർന്നു. മാർച്ചിലുണ്ടായ 114.5 രൂപയുടെ വർധനവിന് പിന്നാലെയാണ് കുത്തനെയുള്ള വില വർദ്ധന. പശ്ചിമേഷ്യൻ യുദ്ധം ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുന്നതിനിടെയാണ് ഈ വർദ്ധന. പശ്ചിമേഷ്യയിലെ യുദ്ധം ഊർജ്ജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വില ഏകദേശം 50 ശതമാനം ഉയർന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര തടസ്സപ്പെട്ടതിനെ തുടർന്നാണിത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ വില പുനർനിർണ്ണയിക്കുന്നത്. ഹോട്ടലുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ എൽപിജി ക്ഷാമത്തിനൊപ്പം വിലക്കയറ്റം കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണ്. അതേസമയം ഗാർഹിക ഉപഭോക്താക്കൾക്ക് നിലവിൽ വില വർദ്ധനയില്ല. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. മാർച്ചിൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. അതേസമയം എൽപിജി വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകുമ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.