സോണിയയുടെ ആരോഗ്യനില: രാഹുല്‍ഗാന്ധി കോഴിക്കോട് യാത്ര റദ്ദാക്കി; ഖാര്‍ഗെ പകരമെത്തും

സോണിയയുടെ ആരോഗ്യനില: രാഹുല്‍ഗാന്ധി കോഴിക്കോട് യാത്ര റദ്ദാക്കി; ഖാര്‍ഗെ പകരമെത്തും

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട് വരില്ല. രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് യാത്ര റദ്ദാക്കി. പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കും.

അമ്മ സോണിയാഗാന്ധി അനാരോഗ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ കോഴിക്കോട് യാത്ര റദ്ദാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയാഗാന്ധിയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളായ പ്രിയങ്കയും രാഹുലും സോണിയക്കൊപ്പമുണ്ട്.രാഹുല്‍ഗാന്ധി നാലരയ്ക്ക് കോഴിക്കോട് ബീച്ചിലെ പ്രചാരണ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഗ്യാരണ്ടി വിശദീകരിക്കുന്ന ബസിന്റെ പ്ലാഗ് ഓഫ്, പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായുള്ള സംവാദം തുടങ്ങിയ പരിപാടികളാണ് രാഹുല്‍ പങ്കെടുക്കാനായി നിശ്ചയിച്ചിരുന്നത്.

വിയര്‍ത്തൊലിച്ച് കേരളം, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

വിയര്‍ത്തൊലിച്ച് കേരളം, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിർദേശങ്ങൾ

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.

പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ഒറ്റയടിക്ക് 2760 രൂപ വര്‍ധിച്ചു; റോക്കറ്റ് പോലെ തിരിച്ചു കയറി സ്വര്‍ണവില

ഒറ്റയടിക്ക് 2760 രൂപ വര്‍ധിച്ചു; റോക്കറ്റ് പോലെ തിരിച്ചു കയറി സ്വര്‍ണവില

കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപയാണ് വര്‍ധിച്ചത്. 1,07,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 345 രൂപയാണ് വര്‍ധിച്ചത്. 13,445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27000 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ട ഉയരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് സ്വര്‍ണവില. രണ്ടുദിവസത്തിനിടെ ഏകദേശം 8000 രൂപയാണ് വര്‍ധിച്ചത്.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്നാണ് എണ്ണവില കുറയാന്‍ തുടങ്ങിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വാണിജ്യ സിലിണ്ടറുകള്‍ മുന്‍പ് ലഭിച്ചിരുന്നതിന്റെ 40 ശതമാനം അനുവദിക്കും; ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം

വാണിജ്യ സിലിണ്ടറുകള്‍ മുന്‍പ് ലഭിച്ചിരുന്നതിന്റെ 40 ശതമാനം അനുവദിക്കും; ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതക വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവിറങ്ങി. സംസ്ഥാനത്ത് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍പ് അനുവദിച്ചിരുന്നതിന്റെ 40 ശതമാനം വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് ഇതിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

ആശുപത്രികള്‍, അംഗണവാടികള്‍ അടക്കമുള്ള സ്‌കൂളുകള്‍, ശ്മശാനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, സ്‌കൂള്‍-കോളജ് ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണ്‍ / സുഭിക്ഷ ഹോട്ടല്‍, വൃദ്ധസദനങ്ങള്‍ / അനാഥാലയങ്ങള്‍ എന്നിവയെ മുന്‍ഗണന മേഖലകളായി നിശ്ചയിച്ചു. ഇവയ്ക്ക് ആവശ്യമുള്ള സിലിണ്ടറുകള്‍ ലഭ്യമാക്കും. ഹോട്ടലുകള്‍, റെസ്സറോറന്റുകള്‍, കാന്റീനുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കിച്ചണുകള്‍ തുടങ്ങിയ മേഖലകള്‍ക്ക് ആവശ്യമായതിന്റെ 40 ശതമാനം ലഭ്യമാക്കും. മരുന്ന് കമ്പനികള്‍, മത്സ്യമേഖല, റെയില്‍വേ, എയര്‍ലൈന്‍ കാറ്ററിങ് എന്നിവയ്ക്ക് ആവശ്യമായതിന്റെ 70 ശതമാനം ലഭ്യമാക്കും.

എല്ലാ വാണിജ്യ/ഇന്‍ഡസ്ട്രിയല്‍ എല്‍പിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത് സിറ്റി ഗ്യാസ് (CGD) ലഭ്യമാണെങ്കില്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പൈപ് ലൈന്‍ നാചുറല്‍ ഗ്യാസ് (PNG) കണക്ഷന്‍ ലഭ്യമാക്കുന്നതിനായി ഉടന്‍ അപേക്ഷിക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കായി https://www.lpgtrackerkerala.in എന്ന വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.

എതിര്‍പ്പുകള്‍ തള്ളി; വിഡി സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക സ്വീകരിച്ചു

എതിര്‍പ്പുകള്‍ തള്ളി; വിഡി സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക സ്വീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയ്ക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിഡി സതീശന്‍ യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയുമാണ് കമ്മീഷന് പരാതി നല്‍കിയത്. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥനാണ് പരാതി നല്‍കിയത്.

നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പാണ് പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടൈസണ്‍ മാസ്റ്ററും എന്‍ഡിഎയും പരാതി നല്‍കിയത്. സൂക്ഷ്മ പരിശോധനയ്‌ക്കൊടുവിലാണ് വിഡി സതീശന്റെ പത്രിക അംഗീകരിച്ചത്, അഭിഭാഷകനായ വിഡി സതീശന്റെ വരുമാനത്തിന്റെ യഥാര്‍ഥ സ്രോതസ് കാണിച്ചില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ പിഴ അടച്ചതിന്റെ കുടിശികയുടെയും വിവരങ്ങള്‍ കാണിച്ചില്ല, കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം പത്രികയില്‍ കാണിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പരാതി.

അതേസമയം, വിഡി സതീശന്റെ അപരസ്ഥാനാര്‍ഥി കെബി സതീശന്റെ പത്രിക സ്വീകരിച്ചു. കെബി സതീശന്റെ പത്രികയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. പോക്‌സോ കേസ് പ്രതിയായതിനാല്‍ കെസി സതീശന്റെ പത്രിക തള്ളണമെന്നായിരുന്നു കോണ്‍ഗ്രസ് വാദം.

രാജീവ് ചന്ദ്രശേഖറിനെതിരെ കോണ്‍ഗ്രസ്മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെഎസ് ശബരീനാഥന്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതില്‍ തെറ്റില്ല. പക്ഷേ എന്തിനാണു അത് രാജീവ് ചന്ദ്രശേഖര്‍ മറച്ചുവയ്ക്കുന്നുതെന്നും ശബരീനാഥന്‍ ചോദിച്ചു. എന്‍ഡിഎ അക്കൗണ്ടു പൂട്ടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും സിപിഎം ഉപയോഗിക്കാത്തതു ഡീലാണെന്നും ശബരി പറഞ്ഞു.

ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിനു മുന്‍പും വ്യക്തിപരമായി ആക്രമിക്കുന്നത് കോണ്‍ഗ്രസിന്റെ പതിവാണ്. സിപിഎമ്മും ബിജെപിയും ഡീലാണെന്ന് ആദ്യം അവര്‍ പറഞ്ഞു. അതു ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ തന്നെ ആക്രമിക്കുകയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് വിവാദങ്ങളല്ല. വികസനം കൊണ്ടുവരാനുള്ള കരുത്താണ്. അതു കോണ്‍ഗ്രസിനില്ല. ഇപ്പോള്‍ ഉന്നയിക്കുന്നതു പൂര്‍ണമായും കള്ളത്തരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എലത്തൂരില്‍ സൂക്ഷ്മ പരിശോധനയ്ക്കിടെ നാടകീയ രംഗങ്ങള്‍; പികെ ശശീന്ദ്രന്റെ രസീതുമായി അജ്ഞാതന്‍ ഓടിപ്പോയി; അന്വേഷണം

എലത്തൂരില്‍ സൂക്ഷ്മ പരിശോധനയ്ക്കിടെ നാടകീയ രംഗങ്ങള്‍; പികെ ശശീന്ദ്രന്റെ രസീതുമായി അജ്ഞാതന്‍ ഓടിപ്പോയി; അന്വേഷണം

കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തില്‍ സര്‍വത്ര നാടകീയത. എന്‍സിപി അജിത് പവാര്‍ വിഭാഗം പ്രതിനിധി പികെ ശശീന്ദ്രന്റെ പത്രികയാണ് വരാണാധികാരി ആദ്യം സ്വീകരിച്ചത്. എന്നാല്‍ എകെ ശശീന്ദ്രന്‍ വിഭാഗം ഇതിനെ എതിര്‍ത്തതോടെ വീണ്ടും വിളിച്ചുവരുത്തി. തുടര്‍ന്ന് ഈ പത്രികയുടെ രസീത് അജ്ഞാതനായ ഒരാള്‍ കൈപ്പറ്റി ഓടിപ്പോയി. തങ്ങളുമായി ബന്ധമില്ലാത്തയാളാണ് രസീത് കൈപ്പറ്റി ഓടിപ്പോയതെന്ന് പികെ ശശീന്ദ്രന്‍ വിഭാഗം പറയുന്നു.

പതിനൊന്ന് മണിയോടെ നോമിനേഷന്‍ സ്‌ക്രൂട്ടിനി ആരംഭിച്ചതെന്ന് പികെ ശശീന്ദ്രന്‍ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സൂക്ഷ്മപരിശോധനയില്‍ തങ്ങളുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു. അതിന്റെ രസീത് തങ്ങള്‍ക്ക് തരുന്നതിന് പകരം മൂന്നാമതൊരാള്‍ക്ക് വരാണാധികാരി നല്‍കുകയായിരുന്നു, രസീത് കിട്ടിയ ഉടനെ അയാള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും അഭിഷാകന്‍ പറയുന്നു. ക്ലോക്ക് ചിഹ്നത്തില്‍ മത്സരിക്കുന്നത് തടയാനുള്ള നീക്കമായാണ് ഇതിനെ കാണുന്നതെന്നും കാത്തിരിക്കണമെന്നാണ് വരാണിധാകാരി അറിയിച്ചതെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് എന്‍സിപി ശരത്പവാര്‍ വിഭാഗം നേതാവ് എകെ ശശീന്ദ്രന്‍. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിലാണ് ശശീന്ദ്രന്‍ വിജയിച്ചത്. പാര്‍ട്ടി പിളര്‍ന്നതോടെ എകെ ശശീന്ദ്രനെതിരെ പികെ ശശീന്ദ്രന്‍ എന്ന അപരനെ എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയാക്കിയിരുന്നു. അദ്ദേഹത്തിനാണ് ക്ലോക്ക് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. സംഭവത്തിന് പിന്നാലെ എസിപി ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി. രസീതുമായി കടന്ന കളഞ്ഞ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ഉള്‍പ്പടെ പൊലീസ് പരിശോധിച്ചു.