കലൂരില്‍ നടക്കാനിറങ്ങിയ നടിക്ക് നേരെ അതിക്രമം; എംബിഎക്കാരനായ പ്രതി അറസ്റ്റില്‍

കലൂരില്‍ നടക്കാനിറങ്ങിയ നടിക്ക് നേരെ അതിക്രമം; എംബിഎക്കാരനായ പ്രതി അറസ്റ്റില്‍

കൊച്ചി: കലൂരില്‍ നടിയെ പിന്തുടര്‍ന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കതൃക്കടവ് ആനിപ്പറമ്പില്‍ വിപിന്‍ റോയ്(39) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് നടി കലൂര്‍ സ്റ്റേഡിയത്തിനു സമീപം നടക്കാനെത്തിയപ്പോഴാണ് സംഭവം.എംബിഎക്കാരനായ പ്രതി ഐടി സ്ഥാപനത്തിന്റെ മാനേജരാണെന്ന് പൊലീസ് അറിയിച്ചു.

സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ടാറ്റുസ്റ്റുഡിയോയ്ക്ക് സമീപത്തുവച്ചായിരുന്നു പ്രതിയുടെ അതിക്രമം. പ്രതി നടിയെ തടഞ്ഞു നിര്‍ത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഡോ. വന്ദന ദാസ് കൊലക്കേസ്, ശിക്ഷാവിധി ഇന്ന്

ഡോ. വന്ദന ദാസ് കൊലക്കേസ്, ശിക്ഷാവിധി ഇന്ന്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ്‌ സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊലപാതകക്കേസിൽ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.

2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിക്കുന്നത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.

സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും, പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ അദ്ദേഹം സ്വതന്ത്രനായാണ് മത്സരിക്കുക. ഐഎന്‍എല്‍ – സിപിഎം നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും.

മഞ്ചേശ്വരത്താണ് ഷാനവാസ് പാദൂരിനെ ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ മറ്റ് സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് അത് വേണ്ടെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. പിന്നീട് കാസര്‍കോട് മത്സരിക്കണമെന്ന് ഷാനവാസ് പാദൂരിനോട് സിപിഎം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. നിലവില്‍ ഐഎന്‍എല്ലിന്റെ സീറ്റാണ് കാസര്‍കോട്. ഷാനവാസ് പാദൂരാണ് മത്സരിക്കുന്നതെങ്കില്‍ സീറ്റ് നല്‍കാന്‍ തയ്യാറാണെന്ന് ഐഎന്‍എല്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് കാസര്‍കോട്ടെ സീറ്റില്‍ തീരുമാനമായത്.

മുൻപ് കോൺഗ്രസ് അംഗമായിരുന്ന ഷാനവാസ്, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം പങ്കിടണമെന്ന ധാരണ വന്നതോടെ കോൺഗ്രസുമായി അകന്നു. പിന്നീട് രാജിവെച്ചു. തുടർന്ന് 2020-ൽ ഇടതുസ്വതന്ത്രനായി ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു.

യുഡിഎഫിനായി കല്ലട മാഹിന്‍ ഹാജിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എം എല്‍ അശ്വിനിയുമാണ് കാസര്‍കോട് മത്സരിക്കുന്നത്. വര്‍ഷങ്ങളായി മുസ്ലിം ലീഗിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് കാസര്‍കോട്. എന്‍ എ നെല്ലിക്കുന്നാണ് 2011 മുതല്‍ കാസര്‍കോട് മണ്ഡലം എംഎല്‍എ.

ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.

രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലും പുഷ്പയുടെ മൃതദേഹം തറയിലുമാണ് കിടന്നിരുന്നത്. വീട്ടിൽ നിന്നു ദുർ​ഗന്ധമുണ്ടായതിനെ തുടർന്നു ബന്ധുക്കളിൽ മെഡിക്കൽ കോളജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതോടെ പൊലീസ് എത്തിയാണ് പരിശോധന നടത്തിയത്.

മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ഇരുവരും അയൽവാസികളുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് വിവരം. അസ്വഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

മുന്നിൽ‌ 2 പ്രവൃത്തി ദിനങ്ങൾ മാത്രം; നാമനിർദ്ദേശ പത്രിക നൽകാൻ നേതാക്കളുടെ നീണ്ട നിര; മത്സരചിത്രം തെളിയുന്നു

മുന്നിൽ‌ 2 പ്രവൃത്തി ദിനങ്ങൾ മാത്രം; നാമനിർദ്ദേശ പത്രിക നൽകാൻ നേതാക്കളുടെ നീണ്ട നിര; മത്സരചിത്രം തെളിയുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച അവസാനിക്കാരിനിരിക്കെ ഇന്ന് കൂടുതൽ നേതാക്കൾ പത്രിക സമർപ്പിക്കും. മന്ത്രിമാരായ വി ശിവൻ കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാൻ അടക്കമുള്ളവർ ഇന്ന് പത്രിക നൽകും. രമേശ് ചെന്നിത്തല, കെപിസിസി ആധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളും ഇന്ന് പത്രിക സമർ‌പ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ആർ ശ്രീലേഖ എന്നിവരും ഇന്നാണ് പത്രി നൽകുന്നത്.

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ ഇന്ന് പത്രിക നൽകും. ധർമ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച തന്നെ പത്രിക സമർപ്പിച്ചു. റോഡ് ഷോ അടക്കമുള്ള ശക്തിപ്രകടനങ്ങളുമായി കളം നിറയുന്നതിനിടെയാണ് പലരും പത്രിക സമർപ്പിക്കാൻ ഒരുങ്ങുന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഫലത്തിൽ രണ്ട് പ്രവൃത്തി ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ന് കഴിഞ്ഞാൽ ഈ മാസം 23 തിങ്കളാഴ്ചയാണ് പത്രിക നൽകാനുള്ള അവസാന ദിനം. 24നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 26. ഏപ്രിൽ 9നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണൽ.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫ്, എൻഡിഎ മുന്നണികൾ ചില മണ്ഡലങ്ങളിൽ ഇപ്പോഴും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. വൈകിയാണെങ്കിലും യുഡിഎഫ് 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

എൽഡിഎഫിന്റെ അഞ്ച് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനമുണ്ടായിട്ടില്ല. മന്ത്രി വി അബ്ദുറഹിമാൻ തിരൂരിലേക്ക് മാറിയതോടെ താനൂരിൽ സ്ഥാനാർഥിയില്ലാതായി. മങ്കടയിൽ എംപി അലവിയുടെ കാര്യവും തീരുമാനമായിട്ടില്ല. ഐഎൻഎല്ലിനു നൽകിയ കാസർക്കോട് സീറ്റിൽ ഷാനവാസ് പാദൂരിനെയാണ് സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്. പ്രഖ്യാപനം ഇന്നുണ്ടാകും. വള്ളിക്കുന്ന് സീറ്റും ഐഎൻഎല്ലിനു നൽകിയിട്ടുണ്ട്. ഈ സീറ്റിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ബിജെപിയിലടക്കം സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല എന്നതാണ് എൻഡിഎയിലും സ്ഥിതി. ബിജെപി രണ്ട് ഘട്ടങ്ങളിലായി 86 സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്.

കോഴിക്കോട് പക്ഷിപ്പനി, അഞ്ച് പഞ്ചായത്തിൽ 15,000 പക്ഷികളെ കൊന്നൊടുക്കും

കോഴിക്കോട് പക്ഷിപ്പനി, അഞ്ച് പഞ്ചായത്തിൽ 15,000 പക്ഷികളെ കൊന്നൊടുക്കും

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി. വൈറസ് വ്യാപനം തടയുന്നതിന് പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി ഇന്ന് 15,000 പക്ഷികളെ കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയും കോഴികളെയുമാണ് കൊല്ലുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ എച്ച്5 എന്‍ 1 വകഭേദമാണെന്നാണ് സ്ഥിരീകരിച്ചത്. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വൈറസ് മനുഷ്യരിലേക്ക് പടരുന്നത് തടയാൻ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ നേരിട്ട് സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു.