കുറ്റിപ്പുറം അപകടകാരണം അമിതവേഗമെന്ന് എംവിഡി റിപ്പോര്‍ട്ട്

കുറ്റിപ്പുറം അപകടകാരണം അമിതവേഗമെന്ന് എംവിഡി റിപ്പോര്‍ട്ട്

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എംവിഡി ഗതാഗത കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടസ്ഥലത്തിന് സമീപം രണ്ട് വളവുകളുണ്ട്. അമിത വേഗത്തില്‍ എത്തിയ ബസ് ആദ്യ വളവ് പിന്നിട്ടു. എന്നാല്‍ രണ്ടാമത്തെ വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വളവുകളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്ററാണ്. എന്നാല്‍ അപകടത്തില്‍പ്പെട്ട ബസ് അതിന്റെ ഇരട്ടിയിലധികം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അമിതവേഗം മൂലം മഴയില്‍ റോഡില്‍ രൂപപ്പെട്ട വെള്ളപ്പാളിയിലൂടെ ടയറുകള്‍ സഞ്ചരിക്കുന്ന ഹൈഡ്രോപ്ലെയിനിങ് എന്ന പ്രതിഭാസം ഉണ്ടായി. ഇതോടെ റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ 26 നാണ് കുറ്റിപ്പുറത്ത് ബസ് അപകടമുണ്ടായത്. അപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിക്കുകയും, 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ അന്ന് പറഞ്ഞിരുന്നു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബസ് ഡ്രൈവര്‍ ചങ്ങരംകുളം സ്വദേശി ഷമീറിന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കാലവര്‍ഷക്കെടുതി: 26 മരണം, മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; രാജേഷിന്റെ വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി

കാലവര്‍ഷക്കെടുതി: 26 മരണം, മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; രാജേഷിന്റെ വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി വി ഡി സതീശന്‍. 11 പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. നാലുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 27,048 പേര്‍ ക്യാമ്പിലുണ്ട്. 1882 ഹെക്ടര്‍ കൃഷി നഷ്ടമുണ്ടായിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 66.44 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. 23, 537 കര്‍ഷകരെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നല്‍കും. വീട്ടില്‍ വെള്ളം കയറിയവര്‍ക്ക് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിനായിരം രൂപ നല്‍കും. മരിച്ചവരുടെ സംസ്‌കാരം നടത്താന്‍ പതിനായിരം രൂപ ധനസഹായം നല്‍കും. നേരത്തെ വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ നല്‍കിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ നേരത്തെ നല്‍കിയിരുന്നത് 10 ലക്ഷം രൂപയാണ്. അത് 12 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

രാജേഷിന്റെ വിയോ​ഗം വേദനാജനകം: മുഖ്യമന്ത്രി

കണ്ണൂര്‍ ചെറുപുഴയില്‍ പ്രളയജലത്തില്‍ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ദുരന്ത രക്ഷാപ്രവര്‍ത്തക പരിശീലകനുമായ ആര്‍ രാജേഷിന്റെ വിയോഗം വേദനാജനകമാണ്. രാജേഷിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും. അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത വീട് നിര്‍മ്മിച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2024 ല്‍ തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലിലും കാലവര്‍ഷക്കെടുതിയിലും വീട് നഷ്ടമായ, ധനസഹായം ലഭിക്കാന്‍ ബാക്കിയുള്ള 248 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. പൊലീസ് കംപ്ലായിന്റ് അതോറിറ്റി ചെയര്‍പേഴ്‌സണായി റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

2026-27 സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കേണ്ട വികസനഫണ്ടിന്റെ ഒന്നാം ഗഡു 2025 കോടി 15 ലക്ഷം നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാം ഗഡു നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കായുള്ള തുക മുനിസിപ്പാലിറ്റികള്‍ക്ക് 136 കോടിയും, കോര്‍പ്പറേഷനുകള്‍ക്ക് 188 കോടിയും അധികമായി നല്‍കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാചകത്തൊഴിലാളികളുടെ വേതനം 44 കോടി അനുവദിച്ചു. വര്‍ധിപ്പിച്ച തുക അടക്കം രണ്ടു ദിവസത്തിനുള്ളില്‍ അവരുടെ അക്കൗണ്ടുകളിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

കൊച്ചി: തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു. ഓഗസ്റ്റ് 10 തിങ്കളാഴ്ച ഫോര്‍ട്ട് പോസ്റ്റ് ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ചിത്രമുദ്ര ഔദ്യോഗികമായി പ്രകാശനം ചെയ്യും.

ഇതോടെ തപാല്‍ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ ക്ഷേത്രമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മാറും. മുന്‍പ് ശബരിമല, ഗുരുവായൂര്‍, കാസര്‍കോട്ടെ മധൂര്‍ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ക്കായി സംസ്ഥാനത്ത് അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം ചിത്രമുദ്രയാണിത്.

സാധാരണ സ്മാരക സ്റ്റാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി സ്ഥിരം ചിത്രമുദ്ര നിര്‍ദ്ദിഷ്ട പോസ്റ്റ് ഓഫിസുകളില്‍ കാലപരിധിയില്ലാതെ ഉപയോഗിക്കാന്‍ സാധിക്കും. ഓഗസ്റ്റ് 10 മുതല്‍ ഫോര്‍ട്ട് പോസ്റ്റ് ഓഫീസില്‍ നിന്ന് അയക്കുന്ന കത്തുകളിലും പാഴ്‌സലുകളിലും ഈ ചിത്രമുദ്ര പതിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള പത്മനാഭസ്വാമിയുടെ രൂപവുമാണ് ചിത്രമുദ്രയില്‍ കൊത്തിവെച്ചിരിക്കുന്നത്. ക്ഷേത്ര ഗോപുരത്തിന് മുന്നിലായി ഭഗവാന്റെ ചിത്രം സ്വര്‍ണ ഫോയിലില്‍ പതിപ്പിച്ച പ്രത്യേക പ്രീമിയം കവറും തപാല്‍ വകുപ്പ് പുറത്തിറക്കുന്നുണ്ട്. 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലായിരിക്കും ഇതിന്റെ വില. ആദ്യഘട്ടത്തില്‍ 2,000 കവറുകളാണ് വില്‍പ്പനയ്ക്കെത്തിക്കുക.

ക്ഷേത്രം അധികൃതരുടെ അപേക്ഷ പരിഗണിച്ചാണ് തപാല്‍ വകുപ്പിന്റെ ഈ തീരുമാനം. കേരളീയരെയും വിദേശ സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് ദ്രവീഡിയന്‍ വാസ്തുകലയുടെ ഉത്തമോദാഹരണമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം. 2011ല്‍ ക്ഷേത്രത്തിലെ നിധിശേഖരം പുറത്തുവന്നതോടെ രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വാസ്തുവിദ്യാ മഹിമയും ലോകമെമ്പാടുമുള്ള തപാല്‍ പ്രേമികളിലേക്ക് എത്തിക്കാന്‍ ഈ ചിത്രമുദ്ര സഹായിക്കും.

ഫ്രീമോന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി

ഫ്രീമോന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി

മുതലപ്പൊഴി അപകടത്തിൽ മരണപ്പെട്ട ഫ്രീമോന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി. 25000 രൂപയുടെ അടിയന്തര ധന സഹായമാണ് ബന്ധുക്കൾക്ക് കൈമാറിയത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ധനസഹായം ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് കൈമാറി.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി, ചിറയിൻകീഴ് എക്സ്റ്റൻഷൻ ഓഫീസർ നിബിൻ, ഫണ്ട് ബോർഡ് ഫിഷറീസ് ഓഫീസർ ഷിബു തോമസ്, അഞ്ചുതെങ്ങ് അസ്സിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ ലീന മേരി, ഫിഷറീസ് അസിസ്റ്റന്റ് ശ്രീകാന്ത് കെവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂഡ് ജോർജ്ജ്, കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷെറിൻ ജോൺ, ഗ്രാമ പഞ്ചായത്ത് അംങ്ങം രാജേന്ദ്രൻ, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ഒറ്റയടിക്ക് 1280 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,07,000ലേക്ക്

ഒറ്റയടിക്ക് 1280 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,07,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 1280 രൂപയാണ് വര്‍ധിച്ചത്. 1,06,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് വര്‍ധിച്ചത്. 13,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറില്‍ താഴെയെത്തി നില്‍ക്കുകയാണ്. കൂടാതെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താതിരുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് എണ്ണവില കുറയാണ് കാരണം.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേര്‍ക്ക് ആക്രമണം, കപ്പല്‍ മുങ്ങി; 14 ജീവനക്കാരെ രക്ഷപ്പെടുത്തി

ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേര്‍ക്ക് ആക്രമണം, കപ്പല്‍ മുങ്ങി; 14 ജീവനക്കാരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം. ‘എം എസ് വി ഫൈസ് നൂര്‍ ഒലിയ’ എന്ന കപ്പലിനു നേര്‍ക്കാണ് പ്രൊജക്ടൈല്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കപ്പല്‍ തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങി.

കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഒരാള്‍ യെമന്‍ സ്വദേശിയും ബാക്കിയെല്ലാവരും ഇന്ത്യക്കാരുമാണ്. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആക്രമണത്തിന് പിന്നില്‍ ഹൂത്തികളാണെന്ന് യെമന്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് ആരോപിച്ചു. എന്നാല്‍ ഹൂത്തികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പ്രകോപനമില്ലാതെയാണ് ഇന്ത്യന്‍ കപ്പലിനു നേരെ ആക്രമണമുണ്ടായതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ഏജന്‍സികളേയും ഏകോപിപ്പിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാനും, മുങ്ങിയ കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാനും ഡയറക്ടര്‍ ജനറല്‍ മാരിടൈം അഡ്മിനിസ്ട്രേഷനോട് (ഡിജിഎംഎ) നിര്‍ദേശിച്ചതായും മന്ത്രി സോനോവാള്‍ അറിയിച്ചു.