ആറ്റിങ്ങലിൽ മഴയിലും കാറ്റിലും വൻ നാശം

ആറ്റിങ്ങലിൽ മഴയിലും കാറ്റിലും വൻ നാശം

ആറ്റിങ്ങൽ: തോര മഴ ആറ്റിങ്ങൽ മേഖലയിൽ കനത്ത നാശം വിതച്ചു. കടയ്ക്കാവൂരിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപെട്ടു. വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ദേശീയ പാതയിൽ മരം വീഴുകയും, നിർമ്മാണം നടക്കുന്ന ബൈപ്പാസിൽ അപകട മുന്നറിയിപ്പ് നൽകുന്ന ഡിവൈഡറുകൾ തെറിച്ചു പോയി. ദേശീയ പാതയിൽ മാമത്ത് ഇന്നലെ വൈകിട്ട് ആറരയോടെ മരം വീണ് ഗതാഗത തടസ്സം ഉണ്ടായത്. ഇത് ഏറെ നേരം ഗതാഗത തടസം ഉണ്ടാക്കി ഫയർ ഫോഴ്സ് മരം മുറിച്ച നീക്കി. രാമച്ചം വിളയി നിർമ്മാണം നടക്കുന്ന ബൈപ്പാസ് റോഡിലെ സർവ്വീസ് റോഡരുകിൽ സ്ഥാപിച്ചിരുന്ന നിരവധി ഡിവൈഡറുകൾ കാറ്റിൽ ഇളകി തെറിച്ചു. ഈ റോഡ് വഴിയാണ് ചിറയിൻകീഴ് മേഖലയിലേക്കുള്ള വാഹനഗതാഗതം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചെ പെയ്ത മഴയിൽ താലൂക്കിലെ 36 വീടുകൾ ഭാഗികമായും, 2 വീടുകൾ പൂർണമായും തകർന്നു.

ഏഴു വയസുകാരനെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഇതരസംസ്ഥാനക്കാര്‍ കസ്റ്റഡിയില്‍

ഏഴു വയസുകാരനെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഇതരസംസ്ഥാനക്കാര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും പൊലീസ് പിടിയിലായി. കോഴിക്കോട് പുതിയകടവിലാണ് സംഭവം. ബേപ്പൂര്‍ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്.

കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് പുതിയകടവില്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം ഉണ്ടായത്.നിരന്തരം വാഹനങ്ങളടക്കം പോകുന്ന റോഡരികില്‍ വെച്ചാണ് സംഭവം. തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഒരു സ്ത്രീ പിടിച്ച് ചാക്കില്‍ കയറ്റാന്‍ നോക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. കസ്റ്റഡിയിലുള്ള സ്ത്രീയെയും പുരുഷനെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; അപകടം കൊല്ലത്ത്

തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; അപകടം കൊല്ലത്ത്

കൊല്ലം: എംഎസ് സി എല്‍സ 3 കപ്പലിലെ കടലില്‍ വീണ കണ്ടെയ്‌നര്‍(container fire) നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കൊല്ലം ശക്തികുളങ്ങരയില്‍ അടിഞ്ഞ കണ്ടെയ്‌നര്‍ ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. കണ്ടെയ്‌നറിലെ തെര്‍മോക്കോള്‍ കവചത്തിലാണ് തീപിടിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു.

കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്‌നറുകളാണ് ശക്തികുളങ്ങരയില്‍ അടിഞ്ഞത്. ഇവിടെ നിന്ന് കണ്ടെയനറുകള്‍ മാറ്റുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. വലിയ കണ്ടെയ്‌നറുകള്‍ മുറിച്ചുമാറ്റുന്ന ജോലിക്കിടെ ആയിരുന്നു അപകടം.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ തീയും പുകയും ഉയരുകയായിരുന്നു. കടലില്‍ നിന്ന് ശക്തമായ കാറ്റടിച്ചതോടെ തീ വ്യാപിച്ചു. സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.

കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കല്‍, പരിമണം തീരങ്ങളിലെ കണ്ടെയ്‌നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നീക്കം ചെയ്യുന്നുണ്ട്.

ആശങ്ക വേണോ? ഇപ്പോള്‍ മത്സ്യം കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ?

ആശങ്ക വേണോ? ഇപ്പോള്‍ മത്സ്യം കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ?

അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മത്സ്യം കഴിച്ചാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകുമോ എന്നാണ് പലരുടെയും ആശങ്ക. മത്സ്യവിഭവങ്ങള്‍ കഴിക്കാന്‍ ആഗ്രഹമുളള എല്ലാവരുടെയും ഉള്ളില്‍ ഈ ചോദ്യമുണ്ട്. മീനുകള്‍ കഴിക്കുന്നത് ദഹനക്കേട് മുതല്‍ ക്യാന്‍സറിന് വരെ കാരണമായേക്കാമെന്ന് ആദ്യ സമയത്ത് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു.കടലിലേക്ക് മുങ്ങിയ കണ്ടെയ്‌നറുകളില്‍ ഉളള വസ്തുക്കള്‍ കടലില്‍ കലര്‍ന്നിട്ടുണ്ടോ അത് മത്സ്യം കഴിക്കുന്നതിന് പ്രശ്നമാകുമോ എന്നായിരുന്നു ജനങ്ങളുടെ പ്രധാന സംശയം. കണ്ടെയ്‌നറുകളിലുള്ള പിഎംഎച്ച് എന്ന വസ്തുവിന്റെ സാന്നിധ്യം ക്യാന്‍സറിന് കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്.

ആശങ്കവേണ്ടന്ന് ‘കുഫോസ്’

എന്നാല്‍ അറബിക്കടലില്‍ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ആശങ്ക വേണ്ടന്ന് കേരള സമുദ്ര മത്സ്യപഠന സര്‍വ്വകലാശാല( കുഫോസ്) പ്രൊഫസര്‍ ഡോ. വിഎന്‍ സഞ്ജീവന്‍ പറയുന്നു. 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളതെന്നും സംഭവത്തിന് പിന്നാലെ കേരള സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വിഎന്‍ സഞ്ജീവന്‍ വ്യക്തമാക്കി.

വേണ്ട നടപടികള്‍ കോസ്റ്റ് ഗാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ മീന്‍പിടുത്തം തടഞ്ഞിരിക്കുകയാണ്. സ്‌ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തില്‍ മാത്രമാണ് ആശങ്കയുള്ളത്. നിലവില്‍ മത്സ്യം കഴിക്കുന്നതില്‍ പ്രശ്‌നമില്ല. മുന്‍കരുതല്‍ മാത്രം മതി.

തിരുവനന്തപുരത്ത് സ്‌കൂളിൽ കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് സ്‌കൂളിൽ കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ആനാവൂർ സ്കൂളിലാണ് സംഭവം. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപികയാണ് വിനോദിനി. ആനാവൂർ സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനാണ് വിനോദിനി എത്തിയത്. രാവിലെ 11 മണിക്ക് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ ക്ലാസ്‌മുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സഹ അധ്യാപകരും സ്‌കൂൾ ജീവനക്കാരും മറ്റും ചേർന്ന് ഉടനെ വിനോദിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഒരു പ്രശ്നവുമില്ല! ടൊവിനോയുമായുള്ള വാട്സ്ആപ് ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

ഒരു പ്രശ്നവുമില്ല! ടൊവിനോയുമായുള്ള വാട്സ്ആപ് ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

കഴിഞ്ഞ ദിവസമാണ് നടൻ ഉണ്ണി മുകുന്ദനെതിരെ പിആർഒ വിപിൻ കുമാർ പരാതിയുമായി രം​ഗത്തെത്തിയത്. ടൊവിനോ നായകനായെത്തിയ നരിവേട്ട സിനിമയെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവച്ചതാണ് ഉണ്ണി മുകുന്ദനെ
ചൊടിപ്പിച്ചത് എന്നായിരുന്നു വിപിന്റെ ആരോപണം. ഇതിന് വിശദീകരണവുമായി ഉണ്ണി മുകുന്ദൻ രം​ഗത്തെത്തുകയും ചെയ്തു. ടൊവിനോയുമായി തന്നെ തെറ്റിക്കാനാണ് വിപിന്റെ ശ്രമമെന്നും ഉണ്ണി പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാദങ്ങൾ നിലനിൽക്കെ ടൊവിനോയുമായുള്ള വാട്സ്ആപ് ചാറ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഉണ്ണി ചാറ്റ് പങ്കുവച്ചത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്റ്റിക്കർ പരസ്പരം അയച്ച ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ഷോലെ എന്ന സിനിമയിലെ തീം സോങിനൊപ്പമാണ് ഉണ്ണി ചാറ്റ് ഷെയർ ചെയ്തത്.

സ്ക്രീൻഷോട്ടിൽ ടൊവിനോ വോയ്‌സ് മെസേജ് അയച്ചിരിക്കുന്നത് കാണാം. മമ്മൂട്ടിയുടെ അടുത്തിടെ പുറത്തുവന്ന ‘ബസൂക്ക’യിലെ ഒരു സ്റ്റിക്കർ ആണ് ഉണ്ണി മറുപടി ആയി അയച്ചിരിക്കുന്നത്. മോഹൻലാലിന്റെ പുഞ്ചിരി തൂകുന്ന ചിത്രം ടൊവിനോ മറുപടിയായി അയച്ചപ്പോൾ മോഹൻലാലിന്റെ തന്നെ ചിത്രമുള്ള ഒരു സ്റ്റിക്കറാണ് ഉണ്ണിയും തിരിച്ചയച്ചത്.സിനിമയിൽ പരസ്പരം സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ടൊവിനോയും ഉണ്ണിയും. ‘മാർക്കോ’ സിനിമയുടെ റിലീസ് ദിവസത്തെ ആഘോഷത്തിൽ ടൊവിനോയും ഉണ്ണിക്കൊപ്പം സന്തോഷം പങ്കുവയ്ക്കാൻ എത്തിയിരുന്നു. അതേസമയം വിപിൻ കുമാറിന്റെ പരാതിക്ക് പിന്നാലെ ഉണ്ണി മുകുന്ദന് പിന്തുണയുമായി താരങ്ങളടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.