by Midhun HP News | Jul 24, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പി എസ് പ്രശാന്തും മുന്‍ ബോര്‍ഡ് അംഗം അജികുമാറും ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് എസ്ഐടി. ഔദ്യോഗിക കൃത്യനിര്‍വഹണം മറന്ന് ബോധപൂര്‍വം വീഴ്ച വരുത്തി. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിന് വ്യാജ കരാറുണ്ടാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ശബരിമലയിലെ സ്വര്‍ണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനില്ലെന്ന് തിരുവാഭരണം കമ്മീഷണര്‍ റജിലാല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2025 ജൂലൈ 30 നാണ് ദേവസ്വം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്വര്‍ണം പൂശാന്‍ പരമ്പരാഗത രീതി സ്വീകരിക്കണം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ റെജിലാലിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് പ്രശാന്ത് പാളികള്‍ ചെന്നൈയില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്.
ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രശാന്ത് ഇടപെട്ട് ചെന്നൈയില്‍ തന്നെ കൊണ്ടുപോകാമെന്ന് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതിനായി റജിലാലില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂല തീരുമാനം എടുപ്പിച്ചു. തുടര്‍ന്ന് 2025 ഓഗസ്റ്റ് രണ്ടിന് ചേര്‍ന്ന ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചെന്നൈയിലേക്ക് പാളികള്‍ കൊണ്ടുപോകുന്നതിനായി വ്യാജ രേഖ തയ്യാറാക്കിയെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.
നിയമാനുസൃതമായ കരാര്‍ അന്ന് ഉണ്ടായിരുന്നില്ല. പാളികള്‍ ചെന്നൈയില്‍ എത്തിച്ച ശേഷം ബെല്ലാരിയില്‍ നിന്നും 2025 ഓഗസ്റ്റ് എട്ടിന് ഉണ്ണികൃഷ്ണന്‍ പോറ്റി മുദ്രപത്രം വാങ്ങി. ഓഗസ്റ്റ് പത്താം തീയതി വ്യാജ കരാറില്‍ ഒപ്പിട്ടു. ചെന്നൈയില്‍ എത്തിച്ച 12 പാളികളില്‍ നാല് പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 2019 ലെ സ്വര്‍ണക്കൊള്ള മറച്ചു വെക്കുന്നതിനുള്ള ഗൂഢാലോചനയാണ് പ്രതികള്‍ നടത്തിയത്. തുടര്‍ച്ചയായി ശബരിമലയിലെ സ്വര്‍ണം നഷ്ടമാകുന്ന വിധത്തില്‍ പ്രശാന്തും അജികുമാറും പ്രവര്‍ത്തിച്ചെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

by Midhun HP News | Jul 24, 2026 | Latest News, കേരളം
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ സൊനം വാങ്ചുക് 26 ദിവസം നീണ്ടുനിന്ന തൻ്റെ അനിശ്ചിതകാല ഉപവാസ സമരം അവസാനിപ്പിച്ചു. കേന്ദ്ര സർക്കാരുമായി നടന്ന ദീർഘമായ ചർച്ചകൾക്കൊടുവിലും രാജ്യത്ത് അക്രമസംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് ഉപവാസം ലംഘിച്ചത്.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ തന്നെ സന്ദർശിക്കുകയോ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയോ ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിക്കാൻ ധാരണയായ വ്യവസ്ഥകളെക്കുറിച്ച് ഉടൻ തന്നെ വിശദമായ വീഡിയോയിലൂടെ അറിയിക്കുമെന്നും വാങ്ചുക് കൂട്ടിച്ചേർത്തു.
സമരം അവസാനിപ്പിച്ച പശ്ചാത്തലത്തിൽ, വാങ്ചുക് ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിച്ച് ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. സമരം രാജ്യത്തുടനീളം അക്രമാസക്തമാകാതിരിക്കാൻ സമാധാനപരമായ മാർഗ്ഗങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്ന് വാങ്ചുക് തൻ്റെ അനുഭാവിയായ യുവാക്കളോടും സമരക്കാരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
by Midhun HP News | Jul 24, 2026 | Latest News, കേരളം
തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ ആക്രമണത്തിൽ ദൃക്സാക്ഷിയായ യുവാവ് ആത്മഹത്യ ചെയ്തു. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള പറയൻകാവിൽ രതീഷിനെ(35)യാണ് കഴിഞ്ഞ ദിവിസം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് രാത്രി ഒമ്പത് മണിയോടെ സംഘർഷം ഉണ്ടായത്. പെട്രോൾ ദേഹത്തുവീണ് ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷും ആക്രമണത്തിനിരയായ വെമ്പായം തേക്കട മാടൻനട സ്വദേശി നവാസും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. അക്രമം നടക്കുമ്പോൾ ബാറിലുണ്ടായിരുന്ന രതീഷിനെ കേസിൽ പ്രതി ചേർക്കുമെന്ന് പറഞ്ഞ് പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചു.
മരിച്ച അനീഷും നവാസും രതീഷിന്റെ ടിപ്പർ ലോറികളിലെ ഡ്രൈവർമാരായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് രതീഷിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ് നിലയിൽ കണ്ടെത്തിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് മരണസംഖ്യ മൂന്നായി ഉയർന്നു. നിലവിൽ പെട്രോൾ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ കൂടി വിവിധ ആശുപത്രികളിൽ തീവ്രപരിചരണത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
by Midhun HP News | Jul 24, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെ, നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. പഞ്ചായത്ത് രാജ് സെക്രട്ടറിയായാണ് വിനീത് ജോഷിയെ മാറ്റി നിയമിച്ചത്. വിനീത് ജോഷിക്ക് പകരം നരേഷ് പാല്‍ ഗാംഗ്‌വറിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു.
പശ്ചിമ ബംഗാള്‍ കേഡറില്‍ നിന്നുള്ള 1994 ബാച്ച് ഉദ്യോഗസ്ഥനാണ് പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായ നരേഷ് പാല്‍ ഗാംഗ്‌വാര്‍. നേരത്തെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലെ മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പ് സെക്രട്ടറിയായിരുന്നു. സ്ഥലംമാറ്റപ്പെട്ട വിനീത് ജോഷി 1992 ബാച്ച് മണിപ്പൂര്‍ കേഡര്‍ ഉദ്യോഗസ്ഥനാണ്.
നീറ്റ് (NEET) ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ടി കെ അനില്‍കുമാര്‍ ഐഎഎസ് ആണ് പുതിയ സ്‌കൂള്‍ വിദ്യാഭ്യാസ- സാക്ഷരത വകുപ്പ് സെക്രട്ടറി. ഗ്രാമീണ വികസന മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന അനില്‍കുമാറിനെ, സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിയായി മാറ്റി നിയമിക്കുകയായിരുന്നു.
by Midhun HP News | Jul 24, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ തകരാറിനെ തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്.
അന്നേ ദിവസം രാവിലെ 10 മുതല്‍ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുള്‍ മുഹമ്മദീയ എച്ച്എസ്എസ് സ്‌കൂളിലെ സെന്റര്‍ 2 (എച്ച്എസ്എസ് വിഭാഗം) ല്‍ നടന്ന പരീക്ഷയും റദ്ദാക്കിയിരുന്നു. പത്താം തരം പൊതു പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയുടെ രണ്ടാം ഘട്ടവും ലജനത്തുള്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്കുളള പുന:പരീക്ഷയും ഓഗസ്റ്റ് 22ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.05 വരെ നടത്തും.
ഓഗസ്റ്റ് 22 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 883/2025, 647/2025 എല്‍സി/എഐ) പരീക്ഷ നവംബര്‍ 21ലേക്ക് മാറ്റിവച്ചു. വിശദവിവരങ്ങള്‍ പിഎസ്‌സി ഔദ്യോഗിക വെബ്‌സൈറ്റില്‍.
by Midhun HP News | Jul 23, 2026 | Latest News, കേരളം
ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പൂർണം. ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന് നേരെയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് എതിരെയും കേന്ദ്രസർക്കാർ പോലീസിനെ ഉപയോഗിച്ചു നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ആണ് വിദ്യാഭ്യാസ ബന്ദ് നടത്തിയത്. ചിറയിൻകീഴിലെ കെഎസ്‌യു പ്രതിഷേധം ചിറയിൻകീഴ് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട് ഉദ്ഘാടനം ചെയ്തു. മനു ശാർക്കര , അരുൺ , ഷാൻ മുഹമ്മദ് , റെനീസ്, വൈഷ്ണവ് , ഫഹദ് , ഭരത്, കുഞ്ഞിമോൻ , ഫാരീസ് , ബിലാൽ എന്നിവർ നൽകി.
Recent Comments