by Midhun HP News | Mar 4, 2026 | Latest News, കേരളം
കൊച്ചി: പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ സുഡിയോയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കൊച്ചി സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്. വസ്ത്രങ്ങള്‍ വിലക്കുറവില്‍ ലഭിക്കുമെന്ന് പ്രചരിപ്പിച്ചും സൗജന്യ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുമുള്ള തട്ടിപ്പില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റ്/ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് പൊലീസ് പറയുന്നു. യഥാര്‍ഥ വെബ്‌സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിവിവരങ്ങളും ചോര്‍ത്തുന്ന സൈബര്‍ തട്ടിപ്പ് രീതിയായ ‘ഫിഷിങ്’ ആണിതെന്നും പൊലീസ് വ്യക്തമാക്കി.
ഇത്തരം ലിങ്ക് തുറക്കുന്നതും വ്യക്തിവിവരങ്ങള്‍ നല്‍കുന്നതും അപകടമാണ്. വ്യാജ ലിങ്കുകളില്‍ പ്രവേശിച്ചാല്‍ വൈറസോ മാല്‍വേറുകളോ ലിങ്ക് തുറക്കാന്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണത്തില്‍ കയറാം. വിവരങ്ങള്‍ നല്‍കുന്ന ഉടന്‍ തട്ടിപ്പുകാര്‍ ഒടിപി പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതും അപകടമാണ്. തട്ടിപ്പ് ലിങ്കുകളാണെങ്കില്‍ ചിലപ്പോള്‍ കമ്പനിയുടെ പേരില്‍ അക്ഷരത്തെറ്റുണ്ടായേക്കാം. ചിലപ്പോള്‍ കൃത്യമായ പേരിനുപകരം പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ ആയിരിക്കും ഉണ്ടാകുക.
ലിങ്ക് തുറന്നിട്ടുണ്ടെങ്കില്‍ ഫോണില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ആയിട്ടില്ല എന്ന് ഉറപ്പാക്കണം. ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുകയോ അതിന് ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പിന് വിധേയനായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.


by Midhun HP News | Mar 4, 2026 | Latest News, കേരളം
ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചെന്നും എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ വ്യക്തമാക്കി. വലിയ സ്ഫോടനശബ്ദം കേട്ടതായും തൊട്ടുപിന്നാലെ കോണ്‍സുലേറ്റിന് സമീപം തീജ്വാലകള്‍ കണ്ടതായും പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇതിൽ കെട്ടിടത്തിന് തീപിടിച്ചിരുന്നെങ്കിലും അധികൃതർ ഉടൻ തന്നെ തീ അണച്ചു. ഇതിനു മണഇക്കൂറുകൾക്ക് ശേഷമാണ് ദുബായിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടാകുന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച കുവൈത്ത് സിറ്റിയിലെ യുഎസ് എംബസിക്ക് നേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു.
ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ ആക്രമണങ്ങളും അതിനെത്തുടർന്നുള്ള പ്രത്യാക്രമണങ്ങളും രൂക്ഷമായതോടെ, ശനിയാഴ്ച മുതൽ ദുബായിയും മറ്റ് ഗൾഫ് നഗരങ്ങളും ആക്രമണ ഭീഷണിയിലാണ്. സംഘർഷം കണക്കിലെടുത്ത് സൗദിയിലെ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ യുഎസ് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എംബസി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. യുഎസ് പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തന്നെ തുടരണമെന്നും യുഎസ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Mar 3, 2026 | Latest News, കേരളം
കൊല്ലം: പ്രമുഖ സിപിഎം നേതാവ് ആർ സഹദേവൻ അന്തരിച്ചു. 76 വയസ്സായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. സിപിഎം കൊല്ലം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദീർഘകാലം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.
കശുവണ്ടി തൊഴിലാളി കേന്ദ്രത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു സഹദേവൻ. അഞ്ചൽ സെന്റ് ജോൺസ് കോളജ് പഠനകാലത്ത് എസ്‌എഫ്‌ഐയിലൂടെയാണ് സഹദേവൻ പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ (കെഎസ്‌വൈഎഫ്) കൊട്ടാരക്കര താലൂക്കിലെ പ്രവർത്തകനായിരുന്നു.
മിച്ചഭൂമി സമരകാലത്ത് കർഷക തൊഴിലാളി യൂണിയന്റെ കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയായി പൊതുരംഗത്ത് നിറഞ്ഞുനിന്നു. സിപിഎം വെട്ടിക്കവല ഉമ്മന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
by Midhun HP News | Mar 3, 2026 | Latest News, കേരളം
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണികൃഷ്ണന്‍ (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
സ്‌കൂള്‍ കോളജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ട് 1960-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായി. 1962 മുതല്‍ എഐസിസി അംഗമായിരുന്നു. പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കവെ 1971-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വടകരയില്‍ ആദ്യമായി മത്സരിച്ചു ജയിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ വടകരയില്‍ നിന്ന് ലോക്‌സഭാംഗമായി. 1989-90 കാലഘട്ടത്തില്‍ വി പി സിങ് മന്ത്രിസഭയില്‍ ടെലി കമ്മ്യൂണിക്കേഷന്‍,ഷിപ്പിങ്്, ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായിട്ടുണ്ട്.
വി കെ കൃഷ്ണമേനോനൊപ്പം പ്രവര്‍ത്തനരംഗത്തുണ്ടായിരുന്ന കെ പി ഉണ്ണികൃഷ്ണന്‍ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്(യു)വിലേക്ക് മാറി, പിന്നീട് കോണ്‍ഗ്രസ്(എസ്)ലും എത്തി. 1995-ല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി.
1936 സെപ്റ്റംബര്‍ 20-ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഇ കുഞ്ഞിക്കണ്ണന്‍ നായരുടെ മകനായിട്ടാണ് ജനിച്ചത്. ചെന്നൈയിലെ ക്രിസ്ത്യന്‍ കോളജ്, പ്രസിഡന്‍സി കോളജ്, ഗവണ്‍മെന്റ് ലോ കോളജ്, മദ്രാസ് എന്നിവിങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
by Midhun HP News | Mar 3, 2026 | Latest News, കേരളം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വെങ്ങാലി ഗൗരിശങ്കരത്തിൽ രാഹുൽ വാര്യർ (47), ഏറ്റുമാനൂർ അരുൺ നിവാസിൽ അരുൺകുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടസമയത്ത് ബസിനുള്ളിൽ പൊങ്കാല അർപ്പിക്കാൻ പോയ നിരവധി ഭക്തർ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് ആർക്കും പരിക്കുകളില്ല. ബസിൽ തട്ടിയ കാർ മുന്നോട്ട് പോയി സമീപത്തുണ്ടായ മറ്റൊരു കാറിലും തട്ടി. എന്നാൽ മറ്റാർക്കും പരുക്കില്ല.
by Midhun HP News | Mar 3, 2026 | Latest News, കേരളം
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനു (37) വിനെയാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം അധികതടവ് അനുഭവിക്കണം.
2018 ഡിസംബര്‍ 31നായിരുന്നു ആദ്യ പീഡനം. പുതുവര്‍ഷം ആഘോഷിക്കാന്‍ കുട്ടിയും സുഹൃത്തുക്കളും ഇയാള്‍ക്കൊപ്പം കോവളത്ത് പോയിരുന്നു. മടക്കയാത്രയില്‍ ഇയാള്‍ എല്ലാവരെയും ബന്ധുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി 2019 ജനുവരി 12ന് കുട്ടിയുടെ വീട്ടിലെത്തി വീണ്ടും പീഡിപ്പിച്ചു എന്നതാണ് കേസ്.
രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയും സഹോദരിയും ക്ഷേത്രോത്സവം കാണാന്‍ പോയി. രാത്രി വൈകിയും തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടികളെ അന്വേഷിച്ച് കണ്ടത്തിയ പൂന്തുറ പൊലീസ് നടപടിക്രമങ്ങളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്നാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പുറത്ത് പറയാത്തതെന്ന് കുട്ടി മൊഴി നല്‍കി. ഒരു മോഷണക്കേസില്‍ പിടിയിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചതിലാണ് കുറ്റം തെളിഞ്ഞത്. പൂന്തുറ ഇന്‍സ്പെക്ടര്‍മാരായ ബി എസ് സജികുമാര്‍, എ അനൂപ് എന്നിവരാണ് കേസ് അന്വേഷിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ കേസില്‍ ഹാജരായി.
Recent Comments