by Midhun HP News | May 16, 2026 | Latest News, കേരളം
തൃശൂര്‍: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. വേടനില്‍ നിന്ന് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിലെ പരിശോധനയിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടുകള്‍ കിട്ടിയതിന് പിന്നാലെ വനംവകുപ്പ് വേടനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
മൃഗവേട്ട, അനധികൃതവസ്തു കൈവശംവെച്ചു എന്നിങ്ങനെ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് നേരത്തേ വനംവകുപ്പ് വേടനെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വേടന്റെ ഫലാറ്റില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് പുലിപ്പല്ല് കണ്ടെത്തിയത്. ഫലാറ്റില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി കിട്ടിയ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കഞ്ചാവിനൊപ്പമാണ് പുലിപ്പല്ലും കിട്ടിയത്. തുടര്‍ന്ന് പൊലീസ് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
വനംവകുപ്പ് റാപ്പറിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ പുലിപ്പല്ല് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിലേക്ക് അയച്ചു. ഇപ്പോഴാണ് ഇതിന്റെ ടെസ്റ്റ്ഫലം പുറത്തുവന്നത്. മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരേ ചുമത്തിയിരിക്കുന്നത്. തനിക്ക് ശ്രീലങ്കന്‍ വംശജനായ രഞ്ജിത്ത് കുമ്പിടി എന്ന ആള്‍ തന്നതാണ് ഈ പുലിപ്പല്ലെന്ന് വേടന്‍ പറഞ്ഞിരുന്നു. എന്നാല്‍ വേടന്റെ ഫോണും സാമൂഹ്യമാധ്യമ അക്കൗണ്ടും ഉള്‍പ്പെടെ പരിശോധിച്ചിട്ടും രഞ്ജിത്ത് എന്നയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

by Midhun HP News | May 16, 2026 | Latest News, കേരളം
ചിറയിൻകീഴ്: കിഴുവിലം കൂന്തള്ളൂരിൽ അക്രമി സംഘം വീട്ടിൽ കയറി യുവാവിനേയും മധ്യവയസ്കനേയും വെട്ടി പരിക്കേൽപ്പിച്ചു. കൂന്തള്ളൂർ മതവിള വീട്ടിൽ രാഹുൽ (26), ഇയാളുടെ അമ്മാവൻ ചിത്രാംഗദൻ എന്നിവരെയാണ് മൂന്നംഗ അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ചത്. ബുധനാഴ്ച രാത്രി 11 – ഓടെയാണ് സംഭവം. വീടിന് പുറത്ത് നിൽക്കുകയായിരുന്ന യുവാവിനെ അക്രമികൾ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കവേയാണ് ചിത്രാംഗദന് മുതുകത്ത് വെട്ടേറ്റത്.
രാഹുലിൻ്റെ കയ്യിൽ വേട്ടേറ്റതിനൊപ്പം ക്രൂരമായ മർദനവും ഏറ്റു. പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അക്രമി സംഘത്തിലുൾപ്പെട്ട ഒരാൾ പണ്ടകശാല സ്വദേശിയാണെന്ന് സമീപവാസികൾ പറഞ്ഞു. ചിറയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | May 16, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. 1,15,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 3240 രൂപയാണ് ഇടിഞ്ഞത്.
ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടലും സ്വര്‍ണത്തിന് വിനയായിട്ടുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | May 16, 2026 | Latest News, കേരളം
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും.
യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ എണ്ണത്തിലും പരമ്പരാഗതമായി കക്ഷികള്‍ കൈവശം വെച്ചുപോരുന്ന വകുപ്പുകളിലും മാറ്റംവരാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരുണ്ടാകും. ഒരെണ്ണംകൂടി ലഭിക്കാനും സാധ്യതയുണ്ട്. ചെറു ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിമാരാകുമുണ്ടാകുക. ആര്‍എംപി. മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനിടയില്ല.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. നാല് മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയും നല്‍കുന്നതും പരിഗണനിയിലുണ്ട്. ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് ചേരുന്ന മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരൊക്ക മന്ത്രിമാരാകുമെന്ന് തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലികുട്ടിക്ക് പുറമെ കെ എം ഷാജി, എന്‍ ഷംസുദ്ധീന്‍, പി കെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകും. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.
രണ്ട് മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം . ഇന്ന് 11 മണിക്ക് നടക്കുന്ന ഉഭയകക്ഷി യോഗത്തില്‍ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കും. എന്നാല്‍ ഇതിനുവേണ്ടി മുന്നണിയെ പ്രതിസന്ധിയില്‍ ആകേണ്ട ആവശ്യം ഇല്ല എന്നാണ് ഇവരുടെ തീരുമാനം. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും എന്നാണ് സൂചന.
മന്ത്രിമാരുടെ സാധ്യത പട്ടിക
കോണ്‍ഗ്രസ്: രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍. ശക്തന്‍, എ.പി. അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, ബിന്ദു കൃഷ്ണ, ടി സിദ്ദിഖ്, വി പി സജീന്ദ്രന്‍ ഇവരില്‍നിന്ന് ഒരാള്‍ സ്പീക്കറും ഒരാള്‍ ഡെപ്യൂട്ടി സ്പീക്കറുമായേക്കാം. വിടി ബല്‍റാം, മാത്യു കുഴല്‍നാടന്‍, അന്‍വര്‍ സാദത്ത്, ജ്യോതികുമാര്‍ ചാമക്കാല, കെ. ജയന്ത്, എം. വിന്‍സന്റ് എന്നിവരും സാധ്യത പട്ടികയിലുണ്ട്.
ഘടകകക്ഷികളുടെ സാധ്യത പട്ടിക
മുസ്ലിം ലീഗ്: പികെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെ എം ഷാജി, കെ കെ എം അഷ്റഫ്
കേരള കോണ്‍ഗ്രസ് (ജോസഫ്): മോന്‍സ് ജോസഫ്
കേരള കോണ്‍ഗ്രസ് (ജേക്കബ്): അനൂപ് ജേക്കബ്
ആര്‍എസ്പി.: ഷിബു ബേബി ജോണ്‍,
സിഎംപി. : സി പി ജോണ്‍,
കെഡിപി: മാണി സി കാപ്പന്‍
by Midhun HP News | May 15, 2026 | Latest News, കേരളം
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. മോഡൽ വോക്കഷണൽ & ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം. 266 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 28 പേർ ഫുൾ എ പ്ലസ് നേടി.
by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മേയ് മാസം 21-ാം തീയതി ചേരും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്ന് നടക്കും. 22-ാം തീയതിയായിരിക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പ്. മേയ് 29-ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും നടത്തും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയെങ്കിലും മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസിന് വലിയ കാലതാമസമുണ്ടായിരുന്നു. ഫലം വന്ന് പതിനൊന്നാംദിവസമായ ഇന്നലെ ആണ് കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
ഇന്നലെ വൈകീട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് സതീശന്‍, സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ.

Recent Comments