പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹത

പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹത

പൗഡിക്കോണം സുഭാഷ് നഗറിൽ പതിനൊന്നുകാരിയെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ. ആരാധികയെന്ന ആറാംക്ളാസുകാരിയെ ജനാലയിൽ ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് കുട്ടി ഡാൻസ് ക്ലാസിൽപോയി വീട്ടിൽ തിരിച്ചെത്തിയ ശേഷം അനുജത്തി രുദ്രയെ അടുത്തവീട്ടിൽ ഭക്ഷണം കഴിക്കാൻ പറഞ്ഞുവിട്ടിരുന്നു. കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ ആരാധിക തോർത്തുമെടുത്ത് കുളിക്കാൻ പോയശേഷമാണ് അനുജത്തി ഭക്ഷണം കഴിക്കാൻ പോയത്. ഇതിനിടെ കിംസ് ആശുപത്രിയിലെ ജീവനക്കാരിയായ മാതാവ് അടുത്തവീട്ടിൽ ഫോൺ ചെയ്ത് കുട്ടികളെ തിരക്കിയിരുന്നു.

തുടർന്ന് അടുത്തവീട്ടിലെ വീട്ടമ്മ ആരാധികയെ വിളിച്ചു. പലപ്രാവശ്യം വിളിച്ചിട്ടും കുട്ടി എത്താത്തതിനെ തുടർന്ന് ചേച്ചിയെ വിളിച്ചു കൊണ്ടുവരുവാൻ ഇളയകുട്ടിയെ പറഞ്ഞുവിട്ടു. ഇളയകുട്ടി വീട്ടിലെത്തിയപ്പോൾ ആരാധിക ജനാലയ്ക്ക് സമീപം തോർത്തുമായി ചാരി നിൽക്കുന്നത് കണ്ടു. തിരികെ അടുത്ത വീട്ടിലെത്തിയ കുട്ടി ചേച്ചി വിളിച്ചിട്ട് വരുന്നില്ല, ജനാലയ്ക്കൽ തോർത്തുമായി നിൽക്കുന്നെന്നു പറഞ്ഞതിനെ തുടർന്ന് വീട്ടമ്മ പോയി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദം; പരാക്രമം കാണിച്ച് യുവാവ്

ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദം; പരാക്രമം കാണിച്ച് യുവാവ്

ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.

ആക്രമത്തിനിടയിൽ ഇയാൾ മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

നെയ്യാറ്റിന്‍കര ഗോപന്റെ മരണം വലിയ വിവാ​ദങ്ങൾക്ക വഴിവെച്ചിരുന്നു. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് സംസ്‌കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ, സംസ്ഥാനത്ത് ആദ്യം

സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ, സംസ്ഥാനത്ത് ആദ്യം

തൊടുപുഴ: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ആയ ആദ്യ കന്യാസ്ത്രീ എന്ന നേട്ടം സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട് എന്ന സന്യാസി സമൂഹത്തിലെ അംഗം സിസ്റ്റര്‍ ജീന്‍ റോസിന്. ഡിസംബറിലാണ് ഇടുക്കി ജില്ലയിലെ മറയൂരിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ (എഫ്എച്ച്‌സി) ഇവര്‍ മെഡിക്കല്‍ ഓഫീസര്‍ ആയി ചുമതല ഏറ്റെടുത്തത്.

മറയൂര്‍ ബ്ലോക്കിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രം ഏകദേശം 25 ആദിവാസി ഗ്രാമങ്ങളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതായും സിസ്റ്റര്‍ ജീന്‍ റോസ് പറഞ്ഞു. ‘ഈ കേന്ദ്രം എല്ലാ ദിവസവും ഏകദേശം 200 രോഗികള്‍ക്ക് സേവനം നല്‍കുന്നു. ഗ്രാമങ്ങളിലെ ആദിവാസി ജനതയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.’- സിസ്റ്റര്‍ ജീന്‍ റോസ് കൂട്ടിച്ചേര്‍ത്തു. ബംഗലൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ജീന്‍ റോസ് എംബിബിഎസും എംഡിയും നേടിയത്. അനസ്‌തേഷ്യോളജിയില്‍ സ്‌പെഷ്യലൈസ് ചെയ്ത അവര്‍ എംബിബിഎസും എംഡിയും നേടി. അനസ്‌തേഷ്യ വിഭാഗത്തിലായിരുന്നു ഉപരിപഠനം.

പള്ളി ഉടമസ്ഥതയിലുള്ള ആശുപത്രികളിലോ സ്ഥാപനങ്ങളിലോ മെഡിക്കല്‍ ബിരുദമുള്ള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പ്രവേശിക്കുന്നതാണ് പതിവ് രീതി. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു കന്യാസ്ത്രീ ചുമതലയേല്‍ക്കുന്നത്. ‘കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് നഴ്സായി വിരമിച്ച കോണ്‍വെന്റിലെ എന്റെ മുന്‍ സുപ്പീരിയറിന്, നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരാണ് പിഎസ്‌സി പരീക്ഷ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞാന്‍ പരീക്ഷ പാസായി. ഈ കേന്ദ്രത്തില്‍ നിയമിക്കപ്പെട്ടു,’ – സിസ്റ്റര്‍ ജീന്‍ റോസ് പറഞ്ഞു.

ഡോ. ജീന്‍ റോസ് മുമ്പ് 10 വര്‍ഷത്തോളം പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയായ കട്ടപ്പന താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരത്തെ കിംസിലും ജോലി ചെയ്തിരുന്നു. ആദിവാസി ജനതയ്ക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

347 രൂപയുടെ കുറഞ്ഞ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

347 രൂപയുടെ കുറഞ്ഞ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

ഡല്‍ഹി: താങ്ങാവുന്ന വിലയ്ക്ക് റീച്ചാര്‍ജ് പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 54 ദിവസം കാലാവധിയുള്ള 347 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

പരിധിയില്ലാതെ സൗജന്യമായി യഥേഷ്ടം ഫോണ്‍ വിളിക്കാനുള്ള സൗകര്യം, പ്രതിദിനം രണ്ടു ജിബി വരെ അതിവേഗ ഡേറ്റ, 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാന്‍ വഴി ലഭിക്കുക. കൂടാതെ, ഉപയോക്താക്കള്‍ക്ക് BiTV-യുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും പ്രയോജനപ്പെടുത്താവുന്നതാണ്.BiTVയിലൂടെ 450-ലധികം ലൈവ് ടിവി ചാനലുകളും OTT ആപ്ലിക്കേഷനുകളും ആസ്വദിക്കാന്‍ സാധിക്കും. പൊതുമേഖലാ ടെലികോം കമ്പനിയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 6,000 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലുടനീളം ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും നെറ്റ് വര്‍ക്കുകള്‍ നവീകരിക്കാന്‍ സഹായിക്കാനായാണ് കേന്ദ്ര മന്ത്രിസഭ ഈ അധിക ധനസഹായം അനുവദിച്ചത്.

നാലു ദിവസം മുമ്പും കവര്‍ച്ചാശ്രമം, പൊലീസ് ജീപ്പ് കണ്ടപ്പോള്‍ പിന്‍മാറി

നാലു ദിവസം മുമ്പും കവര്‍ച്ചാശ്രമം, പൊലീസ് ജീപ്പ് കണ്ടപ്പോള്‍ പിന്‍മാറി

തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ നിന്നും കൊള്ളയടിച്ച 15 ലക്ഷം രൂപയില്‍ നിന്ന്, 12 ലക്ഷം രൂപ പ്രതി റിജോയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. പ്രതിയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെടുത്തത്. കിടപ്പുമുറിയിലെ ഷെല്‍ഫില്‍ നിന്നാണ് പണം കണ്ടെടുത്തത്. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാന്‍ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അടുക്കളയില്‍ നിന്നാണ് കത്തി കണ്ടെടുത്തത്. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്നും 2,90,000 രൂപ വായ്പ വാങ്ങിയ അന്നനാട് സ്വദേശിക്ക് ഇയാള്‍ തിരികെ നല്‍കിയിരുന്നു. റിജോ ആന്റണിയെ അറസ്റ്റ് ചെയ്ത സമയത്തു തന്നെ അന്നനാട് സ്വദേശി ഈ പണം ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തി കൈമാറി. കൊള്ളയടിച്ച പണം കൊണ്ട് റിജോ മദ്യം ഉള്‍പ്പെടെ വാങ്ങിയതായി പൊലീസ് പറഞ്ഞു.

ബാങ്കില്‍ കവര്‍ച്ച നടത്തിയത് രണ്ടാം ശ്രമത്തിലാണെന്ന് പ്രതി റിജോ പൊലീസിനോട് പറഞ്ഞു. നാലു ദിവസം മുമ്പാണ് ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. ബാങ്ക് മാനേജര്‍ മണ്ടനാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കത്തി കാണിച്ചപ്പോള്‍ തന്നെ മാനേജര്‍ ഒഴിഞ്ഞുമാറി. ബാങ്കിലെ ജീവനക്കാര്‍ ആരെങ്കിലും എതിര്‍ത്തിരുന്നെങ്കില്‍ കവര്‍ച്ചയില്‍ നിന്നും പിന്മാറിയേനെ. ബാങ്കിലെ മുഴുവന്‍ പണവും എടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും റിജോ പറഞ്ഞു. ബാങ്ക് കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിരുന്നു.

പ്രവാസിയായിരുന്ന റിജോ കോവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. ഗള്‍ഫിലായിരുന്ന റിജോ രണ്ടു വര്‍ഷം മുന്‍പാണ് ആശാരിപ്പാറയിലേക്കു താമസത്തിനെത്തിയത്. സ്വന്തം അക്കൗണ്ടുള്ള പോട്ട ഫെഡറല്‍ ബാങ്ക് തന്നെയാണ് പ്രതി കവര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തത്. കവര്‍ച്ചയ്ക്ക് മുമ്പായി ബാങ്ക് ശാഖയിലെത്തി വിശദമായി നിരീക്ഷിച്ചു. തുടര്‍ന്ന് ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പര്‍ തെരഞ്ഞെടുത്തു. ആ നമ്പര്‍ വച്ച് സ്വന്തം സ്‌കൂട്ടറിന് ഒരു വ്യജ നമ്പര്‍ പ്ലേറ്റ് അടിച്ചു.

ഹെല്‍മറ്റ്, മങ്കി ക്യാപ്പ്, ഷൂസ്, കയ്യില്‍ ഗ്ലൗസ് എന്നിവ ധരിച്ചാണ് കവര്‍ച്ചയ്ക്ക് പോയത്. വീട്ടില്‍ നിന്നും ബാങ്കിലേക്കും അവിടുന്ന് തിരിച്ചും പോകുമ്പോള്‍ ഇടവേളയിട്ട് മാറാന്‍ മൂന്ന് വസ്ത്രങ്ങളും കയ്യില്‍ കരുതി. സിസിടിവി പരിശോധിച്ചാലും കുടുങ്ങാതിരിക്കാനായിരുന്നു നീക്കം. മോഷണം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്‌കൂട്ടറില്‍ മാറ്റം തോന്നാന്‍ റിയര്‍ വ്യൂ മിററും ഫിറ്റ് ചെയ്തു. കവര്‍ച്ചയ്ക്കു ശേഷം ദേശീയപാതയില്‍ അടക്കം നിരീക്ഷണ കാമറകള്‍ ഒഴിവാക്കിയാണ് റിജോ വീട്ടിലെത്തിയത്. മൂന്ന് ഡ്രസ് എടുക്കാന്‍ വരെ ബുദ്ധി കാണിച്ച റിജോ ഷൂസ് മാറ്റാന്‍ മറന്നതാണ് പൊലീസിന് പിടിവള്ളിയായത്.

വിധി വന്നിട്ട് ഒരു മാസം മാത്രം, പരോളിന് അപേക്ഷ നല്‍കി പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍

വിധി വന്നിട്ട് ഒരു മാസം മാത്രം, പരോളിന് അപേക്ഷ നല്‍കി പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി. എട്ടാം പ്രതി സുബീഷും പതിനഞ്ചാം പ്രതി സുരേന്ദ്രനുമാണ് പരോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. വിധി വന്ന് ഒരു മാസത്തിനുള്ളിലാണ് അപേക്ഷ. വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ബേക്കല്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പരോളില്‍ തീരുമാനമുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

2019 ഫെബ്രുവരി 17-നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കൃത്യം നടന്ന് ആറു വര്‍ഷം പൂര്‍ത്തിയാകുന്ന അന്നുതന്നെയാണ് പ്രതികളുടെ പരോള്‍ അപേക്ഷയും വരുന്നത്.

കേസില്‍ സുബീഷ്, സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തുപ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സിപിഎം പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെ പ്രതികളായ കേസില്‍ 2022 ഏപ്രില്‍ 27-നാണ് സാക്ഷിവിസ്താരം തുടങ്ങിയത്. 22 മാസംകൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. ഡിസംബര്‍ 28-ന് 14 പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. 10 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയക്കുകയും ചെയ്തു.