by Midhun HP News | May 13, 2026 | Latest News, കേരളം
കൊല്ലം ജില്ലയിലെ പുനലൂർ നെല്ലിപ്പള്ളി സർവ്വീസ് സ്റ്റേഷനിൽ ഇന്നലെ (12/05/2026) വൈകിട്ട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി തകർന്ന് പുനലൂർ വന്മള വള്ളി അയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസിന് (40) ദാരുണാന്ത്യം സംഭവിച്ചു. സ്പ്രേ പെയിൻറിങ് തൊഴിലാളിയായിരുന്ന സിജു തോമസ്.
സർവീസ് സ്റ്റേഷനിൽ വച്ച് സ്കൂൾ ബസ്സ് പെയിൻറിംഗ് ചെയ്തുകൊണ്ടിരിക്കെ ശക്തമായ ഇടിയും മഴയും ഉണ്ടായതിനെത്തുടർന്ന് തൊട്ടടുത്തു കിടന്ന് ടോറസിൻ്റെ ക്യാബിനിൽ കയറിയിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു രണ്ടുപേർ അടുത്തുള്ള കെട്ടിടത്തിലേക്ക് പോവുകയും ഏകദേശം വൈകിട്ടുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് സർവീസ് സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തി ഇടിഞ്ഞ് ടോറസിന്റെ ക്യാബിനിലേക്കും സർവീസ് സ്റ്റേഷന്റെ മുകളിലേക്കും പതിക്കുകയായിരുന്നു.
കോൺക്രീറ്റ് സംരക്ഷണഭിത്തി ഇളകി വന്നു സർവീസ് സ്റ്റേഷന്റെ മുകളിൽ വീണതിനെ തുടർന്ന് സർവീസ് സ്റ്റേഷൻ പൂർണമായും നിലംപൊത്തുകയും അവിടെ സ്പ്രേ പെയിൻറ് ചെയ്തുകൊണ്ടിരുന്ന സ്കൂൾ ബസ്സ് പൂർണമായും തകർന്നുപോയി. ടൂവീലർ അടക്കം നിരവധി വാഹനങ്ങൾ അതിനുള്ളിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ക്യാബിനുള്ളിൽ കിടന്നിരുന്ന സിജു തോമസ് തൽക്ഷണം മരണപ്പെടുകയായിരുന്നു
പുനലൂർ പത്തനാപുരം ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് ക്യാബിന്റെ മുകളിലെ മണ്ണും കോൺക്രീറ്റ് കഷണങ്ങളും മാറ്റിയതിനുശേഷം ക്യാബിൻ കട്ട് ചെയ്തു സിജു തോമസിന്റെ ചേതനയറ്റ ശരീരം പുറത്തെടുക്കുകയായിരുന്നു.

by Midhun HP News | May 13, 2026 | Latest News, കേരളം
തൃശൂർ: മോഷ്ടിച്ച സ്വർണം തിരികെ വീട്ടുടമയുടെ ഗേറ്റിനുള്ളിൽ വെച്ച് കള്ളൻ. ഒപ്പം മാപ്പപേക്ഷയും. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. തൃശൂർ അരിയന്നൂരിലാണ് സംഭവം. കുടുങ്ങും എന്നുറപ്പായതോടെയാണ് മോഷ്ടിച്ച സ്വർണം തിരികെ വെച്ച് കള്ളൻ മര്യാദക്കാരനാകാൻ ശ്രമിച്ചത്.
കഴിഞ്ഞ 8-ാം തീയതി രാത്രിയാണ് അരിയന്നൂരിൽ മൈത്രി ഓഡിറ്റോറിയത്തിന് സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ നിന്ന് 10 പവൻ മോഷണം പോയത്. കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ.ബുഷറയും ഭർത്താവ് ഡോ.അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് കള്ളൻ 10 പവനുമായി കടന്നത്.
മോഷ്ടാവിനെ മനസ്സിലാവുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ, പിടിക്കപ്പെടും എന്നുറപ്പായപ്പോഴാണ് സ്വർണം മടക്കി മാപ്പ് അപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. മോഷ്ടിച്ച 10 പവനിൽ 8 പവനും ഭദ്രമായി പൊതിഞ്ഞു കവറിൽ കൊണ്ടുവന്നുവച്ചു. കൂടെ അക്ഷരപ്പിശക് നിറഞ്ഞ ഒരു മാപ്പപേക്ഷ കത്തും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സ്വർണപ്പൊതി ലഭിച്ചത്. ഒരു മാലയും ഒരു ജോടി കമ്മലും ഒഴിച്ചുള്ള സ്വർണാഭരണങ്ങൾ വീട്ടുകാർക്ക് തിരികെക്കിട്ടിയിട്ടുണ്ട്.

by Midhun HP News | May 13, 2026 | Latest News, കേരളം
മലപ്പുറം പൂക്കോട്ടുരിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. നാലും, ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിൻ്റെ മകൻ ആദിൽ മിറാഷ്, അഫ്സലിൻ്റെ ഭാര്യയുടെ സഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ എന്നവരാണ് മരിച്ചത്.
by Midhun HP News | May 13, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: രാജ്യത്തെ 22 ലക്ഷം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം കേരളത്തില്‍ നിന്നെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേരളത്തിലെ ഒരു കോളജില്‍ എംബിബിഎസ് പഠിക്കുന്ന ചുരുവില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി മെയ് ഒന്നിന് സിക്കറിലെ ഒരു സുഹൃത്തിന് ചോദ്യബാങ്ക് അയച്ചതായാണ് പ്രാഥമിക അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
മെയ് 2 ന്, സുഹൃത്ത് സിക്കറിലെ ഒരു പിജി അക്കോമഡേഷന്‍ ഓപ്പറേറ്റര്‍ക്ക് ചോദ്യബാങ്ക് കൈമാറിയതായും തുടര്‍ന്ന് അദ്ദേഹം അത് അവിടെ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പങ്കിട്ടതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ രേഖ പിന്നീട് വിദ്യാര്‍ത്ഥികള്‍ക്കും കരിയര്‍ കൗണ്‍സിലര്‍മാര്‍ക്കും ഇടയില്‍ പ്രചരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
മെയ് 3 ന് നടന്ന പരീക്ഷയ്ക്ക് ശേഷം, പരീക്ഷയ്ക്ക് മുമ്പ് ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് സംശയാസ്പദമായ ചോദ്യബാങ്ക് ലഭിച്ചതായി ആരോപിച്ച് സിക്കാറിലെ ഒരു പിജി ഓപ്പറേറ്ററാണ് ഉദ്യോഗ് നഗര്‍ പൊലീസ് സ്റ്റേഷനിലും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലും (എന്‍ടിഎ) പരാതി നല്‍കുന്നത്. മെയ് 6-ന് ഉത്തരസൂചികയും പരീക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു.
ഇതോടെ യഥാര്‍ത്ഥ ചോദ്യപേപ്പറിനോട് വളരെയധികം സാമ്യമുള്ള ഒരു ചോദ്യശേഖരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കുമിടയില്‍ ശക്തമായി. പരീക്ഷ നടന്ന് നാല് ദിവസത്തിന് ശേഷം, മെയ് 7-ന്, ക്രമക്കേടുകള്‍ നടന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതായി എന്‍ടിഎ സമ്മതിച്ചു. രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ പുറത്തുവന്നതെന്ന് ഏജന്‍സി വ്യക്തമാക്കി.
ഏകദേശം അതേ സമയത്തുതന്നെ കേസ് അന്വേഷിക്കുന്ന രാജസ്ഥാന്‍ പൊലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്.ഒ.ജി ) സിക്കറിലും ജുന്‍ജുനുവിലും എത്തി. തുടര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുരുഗ്രാമിലെ ഡോക്ടറാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പ്രധാനകണ്ണിയെന്നാണ് അന്വേഷണസംഘം പറയുന്നത്. നാസിക്കിലെ പ്രിന്റിങ് പ്രസ്സില്‍ നിന്നാകാം ചോദ്യപ്പേപ്പര്‍ ചോര്‍ന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.മെയ് 3-ന് പരീക്ഷ നടത്തുന്നതിന് മുമ്പ് തന്നെ, ‘ഗസ് പേപ്പര്‍’ എന്ന പേരില്‍ 150 പേജുള്ള ഒരു രേഖ സിക്കര്‍, ജുന്‍ജുനു ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചതായി ആരോപിക്കപ്പെടുന്നു. ഈ രേഖയില്‍ 410 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്, അതില്‍ 135 എണ്ണം യഥാര്‍ത്ഥ പരീക്ഷാ പേപ്പറുമായി കൃത്യമായി പൊരുത്തപ്പെടുന്നവയായിരുന്നു. ഉത്തരങ്ങളുടെ ക്രമം, ഭാഷ, ചിഹ്നങ്ങള്‍, കോമകള്‍, ഫുള്‍സ്റ്റോപ്പുകള്‍ എന്നിവയില്‍ പോലും പരീക്ഷാ പേപ്പറുമായി വളരെയധികം സാമ്യമുണ്ടായിരുന്നു.

by Midhun HP News | May 13, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും പുതിയ മദ്യബ്രാന്റായ ‘മിന്നല്‍ മാജിക്ക്’ ഈ മാസം വിപണിയിലെത്തും. ബിവറേജസ് കോര്‍പ്പറേഷന്റെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയാകും വിതരണം.
കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരിന്റെ തന്നെ മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാന്റി ഉല്‍പാദിപ്പിക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയാണ് വില. പാലക്കാട്ടെ മലബാര്‍ ഡിസ്ലറിയിലാണ് ‘മിന്നല്‍ മാജിക്ക്’ ഉല്‍പാദിപ്പിക്കുന്നത്. പ്രതിദിനം 900 കെയിസ് മദ്യമുണ്ടാക്കാനാണ് ബെവ്‌കോയുടെ ലക്ഷ്യം.കേരളസര്‍ക്കാരിന്റെ പുതിയ മദ്യ ബ്രാന്റിന് പേരു നിര്‍ദേശിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ആദ്യം ‘മലബാര്‍ മിസ്റ്ററി’ എന്നു പേരു നല്‍കിയിരുന്നെങ്കിലും പിന്നീടത് ‘മിന്നല്‍ മാജിക്ക്’ എന്നു മാറ്റുകയായിരുന്നു. എംഎം എന്ന ചുരുക്കപ്പേരിലാണ് ബ്രാന്റ് അറിയപ്പെടുന്നത്.
ഈ മാസം അവസാനത്തോടെ മിന്നല്‍ മാജിക് ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ വിതരണം ആരംഭിക്കുന്ന കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല.

by Midhun HP News | May 13, 2026 | Latest News, കേരളം
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി കഴിഞ്ഞു. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം വരിക. ഈ മാസം 15ന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. ഇതേ തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കാൻ ആണ് സാധ്യത.
ഫലം പരിശോധിക്കാൻ പരീക്ഷാബോർഡ് ചേർന്ന ശേഷം ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസം കൂടി വേണ്ടി വരും. ഇത് അനുസരിച്ചാണ് ബുധനാഴ്ച പരീക്ഷാബോർഡിന്റെ യോഗം നിശ്ചയിച്ചത്. തുടർ നടപടി പൂർത്തിയാക്കി വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവനും പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തുന്നത്. എന്നാൽ കേരളത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസിന് ഇതുവരെ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സഹചര്യത്തിൽ ചീഫ് സെക്രട്ടറിയോ, പൊതു വിദ്യാഭ്യാസ ഡയറക്ടറോ ആയിരിക്കും ഫലം പ്രഖ്യാപിക്കുക. 2021-ലെ തെരഞ്ഞെടുപ്പുകാലത്ത് ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ ഷാജഹാനായിരുന്നു. അതുപോലെ, ഇത്തവണയും ഉദ്യോഗസ്ഥർ തന്നെ ഫലം പ്രഖ്യാപിക്കാൻ ആണ് സാധ്യത.

Recent Comments