മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

അനധികൃതമായി നിര്‍മിച്ചുവെന്ന് ആരോപിച്ച്‌ ആരാധനാലയത്തെക്കുറിച്ച്‌ വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുട്യൂബര്‍മാര്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണം ഉണ്ടായ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

യാതൊരു പരിശീലനവുമില്ലാതെയാണ് പലരും മൊബൈലും മൈക്കുമായി മാധ്യമ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് നടക്കുന്നത്. ഇത്തരക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ മാധ്യമ പരിശീലനമോ ധാര്‍മിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ, നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ഓര്‍മിപ്പിച്ചു.

ഇത്തരം സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും സമൂഹത്തിന് ആപത്താണ്. ഇത്തരക്കാര്‍ ആളുകളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തെറ്റിദ്ധാരണാജനകമായ കഥകള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുമെന്ന് കോടതി പറഞ്ഞു. കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെയുള്ള വാര്‍ത്തകളും വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതും സമൂഹത്തില്‍ വലിയ ഭിന്നതകള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
മാധ്യമസ്വാതന്ത്ര്യം ഒരിക്കലും ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിനോ, ഭീഷണിപ്പെടുത്തലിനോ, പൊതുസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനോ ഉള്ള മറയാക്കി മാറ്റരുതെന്നും ഇതിനായി അനുയോജ്യമായ ഒരു നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 560 രൂപ കൂടി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 560 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,05,080 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കൂടിയത്. 13,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക അമേരിക്കയില്‍ ഒഴിഞ്ഞത് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയിരുന്നു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ വില മാറിയ ശേഷമുണ്ടായ ഇടിവ് സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്നു. ഇടവേളയ്ക്ക് ശേഷം വില ഉയര്‍ന്നതോടെ നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞു കയറി. ഒരു വിദ്യാര്‍ത്ഥി മരിച്ചു. മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റു.

മുണ്ടൂരിന് സമീപം ഒമ്പതാം മൈലിന് സമീപം ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അപകടം ഉണ്ടായത്. യുവക്ഷേത്ര കോളജിലെ നാലു വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ നടന്നു പോകുകയായിരുന്നു.

ഇതിനിടെയാണ് ആശുപത്രി മാലിന്യവുമായി വന്ന ലോറി കുട്ടികള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അതുവഴി നടന്നുപോയ മറ്റൊരു കാല്‍നടയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.

കർഷകരുടെ കാവലാളായി ഒരു നൂറ്റാണ്ട് പഴക്കമുള്ള തോക്ക്; കാട്ടുപന്നി വേട്ടയിൽ മലപ്പുറത്തെ കർഷകർക്ക് കൈത്താങ്ങായി ഇല്യാസ് ബാബു

കർഷകരുടെ കാവലാളായി ഒരു നൂറ്റാണ്ട് പഴക്കമുള്ള തോക്ക്; കാട്ടുപന്നി വേട്ടയിൽ മലപ്പുറത്തെ കർഷകർക്ക് കൈത്താങ്ങായി ഇല്യാസ് ബാബു

മലപ്പുറം: രാത്രി പന്ത്രണ്ടു കഴിഞ്ഞാലും കെ. വി. ഇല്ല്യാസ് ബാബുവിന്റെ ഫോൺ നിശ്ശബ്ദമാകാറില്ല. അങ്ങേയറ്റം പരിഭ്രാന്തിയോടെയുള്ള ശബ്ദമായിരിക്കും മിക്ക വിളികളുടെയും മറുവശത്ത്.”ഇക്കാ… കാട്ടുപന്നിയിറങ്ങിയിട്ടുണ്ട്… വാഴയൊക്കെ നശിപ്പിക്കുകയാണ്… ഒന്ന് വേഗം എത്തണം…”വിളി അവസാനിക്കുന്നതിന് മുമ്പേ ഇല്ല്യാസ് തയ്യാറാകും. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന റൈഫിൾ കൈയിലെടുക്കും. ഒപ്പമുണ്ടാകാൻ അനുജൻ അഷിഖിനെയോ സംഘത്തിലെ മറ്റാരെയെങ്കിലുമോ വിളിക്കും. പിന്നെ വാഹനം നേരെ കൃഷിയിടത്തിലേക്ക്.

അത് വെറുമൊരു രാത്രിയാത്രയല്ല. മാസങ്ങളുടെ അധ്വാനം രക്ഷിക്കാനുള്ള ഓട്ടമാണ്.

മലബാറിലെ കൃഷിയിടങ്ങളിൽ ഇരുട്ട് വീഴുമ്പോൾ പല കർഷകരുടെയും മനസ്സിൽ ഉറച്ചുപോകുന്ന ഒരു ഭയമുണ്ട്. പകൽ നിറഞ്ഞുനിന്ന വാഴത്തോട്ടമോ കപ്പക്കൃഷിയോ നെൽപ്പാടമോ പുലർച്ചെയാകുമ്പോഴേക്കും ചവിട്ടിമെതിഞ്ഞുകിടക്കുമോ എന്ന ആശങ്ക. കാട്ടുപന്നിക്കൂട്ടങ്ങൾക്ക് ഒരു രാത്രി മതിയാകും മാസങ്ങളുടെ കഠിനാധ്വാനം ഇല്ലാതാക്കാൻ. അതുകൊണ്ടുതന്നെ പന്നിയിറങ്ങിയെന്ന വിവരം ലഭിച്ചാൽ ഒരു നിമിഷം പോലും വൈകിക്കാതെ കർഷകർ വിളിക്കുന്നത് ഇല്ല്യാസിനെയാണ്.എന്നാൽ ഇല്ല്യാസിന്റെ കൈയിലുള്ള റൈഫിളാണ് ഈ കഥയിലെ ഏറ്റവും വലിയ കൗതുകം.

ബ്രിട്ടീഷ് ഭരണകാലത്ത് ഏറനാട് താലൂക്കിലെ അധികാരിയുടെ കൈവശമുണ്ടായിരുന്ന ഒറ്റക്കുഴൽ തോക്കാണത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആ തോക്ക് തലമുറകളിലൂടെ കൈമാറി ഒടുവിൽ ഇല്ല്യാസിന്റെ കൈകളിലെത്തി. കാലം മാറിയപ്പോൾ പല പഴയ ആയുധങ്ങളും വീടുകളുടെ ചുമരുകളിൽ ഓർമച്ചിഹ്നങ്ങളായി മാറി. എന്നാൽ ഈ തോക്കിന് അത്രയും മാത്രം വിധിയുണ്ടായില്ല. ഇന്നും അത് ഉപയോഗിക്കുന്നത് കാട്ടിലല്ല, കൃഷിയിടങ്ങളിലാണ്. വേട്ടയ്ക്കല്ല, കർഷകരുടെ ഉപജീവനം സംരക്ഷിക്കാനാണ്.

കോട്ടച്ചേരി മസ്ജിദിലെ ഭണ്ഡാരക്കവർച്ച: പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു

കോട്ടച്ചേരി മസ്ജിദിലെ ഭണ്ഡാരക്കവർച്ച: പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു

കാഞ്ഞങ്ങാട്: കോട്ടച്ചേരി ബദരിയ മസ്ജിദിലെ ഭണ്ഡാരം തകർത്ത് പണം കവർന്ന കേസിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. മസ്ജിദിന് സമീപത്തെ നിരീക്ഷണ ക്യാമറയിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾപതിഞ്ഞിട്ടുള്ളത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് കാഞ്ഞങ്ങാട് പൊലീസ്.

പൊലീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പ്രതിയെന്ന് സംശയിക്കുന്നയാൾ വെളുത്ത പുള്ളികളുള്ള ഷർട്ടും നീല മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. ചിത്രത്തിലുള്ള ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന കാഞ്ഞങ്ങാട് പൊലീസിന്റെ ഔദ്യോഗിക നമ്പറുകളിലോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

വിവരങ്ങൾ അറിയിക്കേണ്ട ഫോൺ നമ്പറുകൾ:

കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ: 0467 2204229

മൊബൈൽ നമ്പർ: 94979 80921

‘രണ്ടാമത്തെ കീമോയ്ക്ക് ശേഷം അഞ്ച് ദിവസം ഐസിയുവിൽ, തിരിച്ചു വരും എന്നാണ് ഉറച്ച വിശ്വാസം’; ആരോ​ഗ്യാവസ്ഥ പറഞ്ഞ് രേണു

‘രണ്ടാമത്തെ കീമോയ്ക്ക് ശേഷം അഞ്ച് ദിവസം ഐസിയുവിൽ, തിരിച്ചു വരും എന്നാണ് ഉറച്ച വിശ്വാസം’; ആരോ​ഗ്യാവസ്ഥ പറഞ്ഞ് രേണു

അതികഠിനമായ വേദനയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോൾ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോ തെറാപ്പിക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്നും രേണു പറയുന്നു.

രേണുവിന് കാൻസർ ഇല്ലെന്നും മരുന്ന് ബില്ലുകൾ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരിയും മറുപടി പറഞ്ഞു. യൂട്യൂബിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവും സഹോദരിയും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

“ഞാൻ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റലിൽ ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍. അവരുടെ പ്രാർഥന കൊണ്ട് ഞാനിപ്പോൾ ഡിസ്ചാർജ് ആയി. രണ്ടാമത്തെ കീമോയാണ് കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ കീമോയെക്കാളും ശരീരത്തിന് ഭയങ്കര അസ്വസ്ഥതയും വേദനയും ക്ഷീണവും ഛര്‍ദ്ദിയും ഒക്കെ ആയിരുന്നു.

എനിക്കുവേണ്ടി ഒരുപാട് പേര്‍ പ്രാർഥിക്കുന്നുണ്ടെന്നും നേർച്ച കഴിക്കുന്നുണ്ടെന്നും‌ എനിക്കറിയാം. അവരോടൊക്കെ ഏത് രീതിയിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനിയിപ്പോൾ എനിക്ക് നാല് കീമോ കൂടെ ഉണ്ട്. ആ നാല് കീമോയും കഴിഞ്ഞ് ഞാൻ മടങ്ങി വരുമെന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ നിങ്ങളുടെ പ്രാർഥന വേണം. അതുപോലെ നാല് കീമോ കഴിഞ്ഞ് ഓപ്പറേഷൻ ഉണ്ട്.

അപ്പോഴും എല്ലാവരും പ്രാർഥിക്കണം. ഞാൻ ഇവിടെ കിടന്നുകൊണ്ട് ആലോചിച്ചിരുന്നു, മാരക അസുഖമൊന്നും വരരുതേയെന്ന് കുഞ്ഞിലെ മുതലേ ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും ഇങ്ങനെ വന്നല്ലോയെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. അപ്പോള്‍ ദൈവം എനിക്ക് മറുപടി തന്നത്, ഇങ്ങനെ ഒരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാൻ പറ്റും അസുഖത്തിൽ നിന്ന് ദൈവം വിടുവിച്ചു, ഒരുപാട് പേരുടെ സ്നേഹവും പ്രാർഥനയും സത്യമാണെന്ന് തെളിഞ്ഞുവെന്ന്.

ഞാൻ തിരിച്ചു വരും എന്നാണ് എന്റെ ഉറച്ച വിശ്വാസം. ഞാൻ ഓടി നടന്ന ഒരു വ്യക്തിയാണെന്ന് നിങ്ങൾക്കൊക്കെ അറിയാം. അത് ചിലരെ അലോസരപ്പെടുത്തിയിരുന്നു. ചിലര്‍ എനിക്ക് എതിരെ നിന്നു. പക്ഷേ എന്‍റെ കുടുംബവും ബന്ധുക്കളും കുറേ നല്ല ആളുകളും എനിക്കൊപ്പം നിന്നു, പഴയ കാര്യങ്ങള്‍ ചിന്തിച്ചിട്ട് കാര്യമില്ല. അതികൊണ്ട് വിഷമമേ വരൂ.

കഴിഞ്ഞത് കഴിഞ്ഞു. നാളെ ഇതില്‍ നിന്ന് രക്ഷപെട്ടിട്ട് എന്തൊക്കെയാണ് ചെയ്യാനുള്ളത്, എന്‍റെ കുഞ്ഞിന്, വീട്ടുകാര്‍ക്ക്, എന്നെ സ്നേഹിച്ചവര്‍ക്ക് വേണ്ടിയൊക്കെ എന്താണ് ചെയ്യാനുള്ളത് എന്നൊക്കെ ആലോചിച്ചു. അപ്പോള്‍ മനസിന് കുറച്ച് ധൈര്യം കിട്ടി. ഒരു കാര്യത്തിലേ ഉള്ളൂ വിഷമം. റിതപ്പന്‍റെ കാര്യത്തിൽ. പക്ഷേ അവൻ എന്നെക്കാളും മനസ്സിന് കട്ടിയുള്ള ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി.

ആശുപത്രിയില്‍ വന്നാല്‍ എന്നെ കാണാന്‍ പറ്റില്ലെന്ന് അവനറിയാം. വീട്ടുകാര്‍ വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് അവന്‍ പറഞ്ഞു, വന്നാലും അമ്മയെ കാണാന്‍ പറ്റില്ലല്ലോ എന്ന്. അവന് ആരുമില്ലെന്ന് വിഷമിക്കേണ്ടി വന്നിട്ടില്ല. കാരണം എന്റെ ചേച്ചിയുടെ മക്കളാണെങ്കിലും അവനെ സ്വന്തം സഹോദരനെ പോലെയാണ് നോക്കുന്നത്.

മൂന്നു പേരും ഒരുപോലെയാണ് വളരുന്നത്. അങ്ങനെ അവനെ ചേർത്തു പിടിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്. പിന്നെ മനസ് അധികം വിഷമിക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. ഫോൺ ഉപയോ​ഗിക്കരുതെന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഫോൺ ഉപയോ​ഗിക്കുന്നില്ല. ഇതെന്റെ വരുമാന മാർ​ഗമാണ്. എനിക്ക് വേറെ വഴിയില്ല.

ഒരുപാട് പൈസ ആവശ്യമാണ്, എനിക്ക് തിരിച്ചു വരണമെങ്കിൽ. അപ്പോള്‍ എനിക്കിത് കൂടിയേ തീരൂ. യൂട്യൂബ് ചാനൽ വരുമാനമല്ലാതെ വേറെ മാർ​ഗം എനിക്കില്ല. അപ്പോൾ എന്നെ സ്നേഹിക്കുന്നവർ സബ്സ്ക്രൈബ് ചെയ്യുക ഈ ഒരു ചാനൽ. കഴിവതും എന്നെ അവഹേളിക്കുന്നവര്‍ പറയുന്ന പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി അത് വീണ്ടും ആസ്വദിക്കാതിരിക്കുക.

എന്നെപ്പോലുള്ള ഒരുപാട് രോഗികളുണ്ട്. ആ വിഷമം വന്നവര്‍ക്കേ മനസിലാകൂ. ആ വേദനകൾ മനസ്സിലാക്കി അവരോട് കുറച്ചെങ്കിലും കരുണ കാണിക്കാൻ ശ്രമിക്കുക”.- രേണു പറഞ്ഞു. “കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല”.- രേണുവിന്റെ സഹോദരി പറഞ്ഞു.