20 കോടി ക്രിസ്മസ് ബംപറടിച്ച ലോട്ടറി നഷ്ടപ്പെട്ടു; അവകാശവുമായി റിട്ട. എഎസ്ഐ

20 കോടി ക്രിസ്മസ് ബംപറടിച്ച ലോട്ടറി നഷ്ടപ്പെട്ടു; അവകാശവുമായി റിട്ട. എഎസ്ഐ

കൊച്ചി: 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബംപർ സമ്മാനത്തിനു അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വ​ദേശിയായ റിട്ട. എഎസ്ഐ രം​ഗത്ത്. പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെകെ സജിമോനാണ് ടിക്കറ്റ് നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് പൊലീസിനേയും കോടതിയേയും സമീപിച്ചത്. ബംപർ നറുക്കെടുപ്പ് ജനുവരി 24നായിരുന്നു. xc 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പൊലീസിൽ നിന്നു പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ.

സജിമോന്റെ വണ്ടിയിൽ ശബരിമലയ്ക്കു പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പൻമാർ വണ്ടിയിൽ നെയ്പാത്രം മറന്നുവച്ചിരുന്നു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നെന്നും പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം നെയ്പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് പരാതി.

പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്നു ജനുവരി 30നാണ് പാത്രം അയച്ചു കൊടുത്തത്. പാത്രത്തിനടിയിൽ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ച കാര്യം ഓർമിച്ച സജിമോൻ ഫെബ്രുവരി ഒന്നിന് വൈകീട്ട് കൊറിയർ സ്ഥാപനവുമായി ബന്ധപ്പെട്ട് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഫെബ്രുവരി നാലിനു വിശാഖപട്ടണത്ത് ഉടമയ്ക്ക് നെയ്പാത്രം ലഭിച്ചു.

ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധു വീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നു ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു.

പരാതിയെ തുടർന്നു പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപനത്തിലെ നിരീക്ഷണ കാമറ പരിശോധിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സജിമോൻ പിറവം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയേയും സമീപിച്ചു. ഇതേത്തുടർന്നു നിരീക്ഷണ കാമറയുടെ ഹാർ‍ഡ് ഡിസ്ക് പൊലീസ് കോടതിയിൽ ഹാജരാക്കി.

ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ട് സജിമോൻ ​ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. അതേസമയം ബംപർ സമ്മാനമടിച്ചയാൾ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കിയതായി സൂചനയുണ്ട്.

ബ്രേക്ക് അപ്പ് ആയി; പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

ബ്രേക്ക് അപ്പ് ആയി; പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

പത്തനംതിട്ട:മോഡൽ പരീക്ഷ കഴിഞ്ഞ് പോരുന്ന വഴി ആൺസുഹൃത്തിനോട് പിണങ്ങി പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ചു. തിരുവല്ല കാവുംഭാഗം സ്വദേശി അപർണ രമേശ് (17) ആണ് മരിച്ചത്. മോഡൽ പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്ന് വന്നപ്പോഴാണ് ഇരുവരും തമ്മിൽ വഴിയിൽ തർക്കമുണ്ടായത്. യുവാവ് വാങ്ങി നൽകിയ മൊബൈൽ പെൺകുട്ടി എറിഞ്ഞുടച്ചു.

പിണങ്ങി വീട്ടിലേക്ക് എത്തിയശേഷമാണ് യുവതി അടുക്കളയിൽ തൂങ്ങിമരിച്ചത്. മരിക്കാൻ പോകുന്ന കാര്യം യുവാവിനെ വിളിച്ചറിയിച്ച ശേഷമായിരുന്നു ആത്മഹത്യ. സംഭവത്തില്‍ വായ്പൂര് സ്വദേശി ജവാദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കും.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന്‍; ദീര്‍ഘനാള്‍ സര്‍വീസുള്ളവര്‍ പ്രതീക്ഷയില്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന്‍; ദീര്‍ഘനാള്‍ സര്‍വീസുള്ളവര്‍ പ്രതീക്ഷയില്‍

മലപ്പുറം: അര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ഈ വര്‍ഷം വിവിധ തസ്തികളില്‍ നിന്നായി ഒരുപാട് ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകള്‍ പരിഗണിച്ചാണ് പ്രമോഷന്‍ നല്‍കുന്നത്. നിലവിലുള്ള ജീവനക്കാരില്‍ ഏറെയും ദീര്‍ഘനാള്‍ സര്‍വീസുള്ളവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എടപ്പാളില്‍ ആരംഭിക്കുന്ന സ്‌ക്രാപ് കേന്ദ്രം ഗുണകരമാവും. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മലനീകരണമില്ലാതെ സ്‌ക്രാപ് ചെയ്യുന്നതാണ് പദ്ധതി. ഇതിലൂടെ പദ്ധതി നയമായി കേന്ദ്രം പ്രഖ്യാപിച്ച 150 കോടി രൂപയോളം സംസ്ഥാന സര്‍ക്കാരിന് ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ഥാടകരെ രാത്രി വനമേഖലയില്‍ ഇറക്കിവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ ആദ്യഘട്ട നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘എല്‍ഡിഎഫിനൊപ്പം സന്തോഷത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മതേതര നിലപാടുള്ള, തൊഴിലാളികളോടും പാവപ്പെട്ടവരോടും ചേര്‍ന്നുനില്‍ക്കുന്ന പാര്‍ടിയാണ് കേരള കോണ്‍ഗ്രസ് ബി. ഇടതുപക്ഷ സംവിധാനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. നല്ലൊരു ഗവണ്‍മെന്റില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്’- അദ്ദേഹം പറഞ്ഞു.

‘ദ കേരള സ്റ്റോറി 2’; പ്രദർശനം തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസയച്ചു

‘ദ കേരള സ്റ്റോറി 2’; പ്രദർശനം തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസയച്ചു

കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി 2’ വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി എത്തിയത്. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ വിമർശനം

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി’ വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ. “കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കൾ. ‘ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. സുസ്ഥിര വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം.

വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്. വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം.

‘ആ മഹാ പ്രളയകാലത്തെ കൈക്കുഞ്ഞ്…’ മിത്രയെ ചേര്‍ത്തുപിടിച്ച് വീണാ ജോര്‍ജ്

‘ആ മഹാ പ്രളയകാലത്തെ കൈക്കുഞ്ഞ്…’ മിത്രയെ ചേര്‍ത്തുപിടിച്ച് വീണാ ജോര്‍ജ്

കൊച്ചി: ആ മഹാ പ്രളയ കാലത്തെ കൈക്കുഞ്ഞ്… 2018 ലെ പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടെ ചേര്‍ത്തുപിടിച്ച കൈക്കുഞ്ഞ്, മിത്രയെ വീണ്ടും കണ്ടുമുട്ടി മന്ത്രി വീണാ ജോര്‍ജ്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഭാഗമാകാനെത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച.

2018ലെ പ്രളയ സമയത്ത് മിത്ര മന്ത്രിയുടെ കൈകളില്‍ എത്തുമ്പോള്‍ എട്ട് ദിവസം മാത്രം ആയിരുന്നു പ്രായം. അന്ന് ആറന്മുള എംഎല്‍എയായിരുന്നു വീണാ ജോര്‍ജ്. പിഞ്ചുകുഞ്ഞിനെയും മാറോടണച്ച് നില്‍കുന്ന വീണാ ജോര്‍ജിന്റെ ചിത്രം അക്കാലത്ത് വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതേ കുഞ്ഞിനെ വീണ്ടും കണ്ടുമുട്ടിയ സന്തോഷമാണ് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചത്.

എല്‍ഡിഎഫ് ജാഥ ആറാട്ട്പുഴയില്‍ എത്തിയപ്പോഴാണ് മന്ത്രിയെ കാണാനായി മിത്ര അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം എത്തിയത്. മിത്രയുടെ ആദ്യ സ്‌കൂള്‍ പ്രവേശന ദിവസം അപ്രതീക്ഷിതമായി പ്രവേശനോത്സവത്തിനു എത്താന്‍ സാധിച്ച കാര്യവും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചു.

പോസ്റ്റ് പൂര്‍ണരൂപം-

2018ലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൈകളിലെത്തിയ കൈക്കുഞ്ഞ്, മിത്ര. എല്‍ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ നടക്കുമ്പോള്‍ ഇന്നലെ ആറാട്ട്പുഴയില്‍ അവര്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു- മിത്രമോളും അമ്മയും ചേച്ചിക്കുട്ടിയും .

മിത്രക്കുട്ടി സ്‌കൂളില്‍ ആദ്യമായി പഠിക്കാന്‍ എത്തുന്ന ദിവസം അതറിയാതെ തന്നെ സ്‌കൂളിലെ പ്രവേശനോത്സവത്തിനു പോയത് എനിക്ക് വിസ്മയമായിരുന്നു ഇടക്കുള്ള കൂടിക്കാഴ്ചകളും ചെറിയ വിസ്മയങ്ങളും ഒക്കെയായി ആ കുടുംബവുമായുള്ള ബന്ധം ഏറെ സന്തോഷം നല്‍കുന്നതാണ്.

പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും?

പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും?

പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. പാര്‍ട്ടിയുമായി അകന്നു കഴിയുന്ന പികെ ശശി പോയാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഗോവിന്ദന്റെ പ്രസ്താവനയാണ് പെട്ടെന്നുള്ള രാജിക്ക് ശശിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി ദീര്‍ഘകാലമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പി.കെ ശശിയെ അനുകൂലിക്കുന്ന വിഭാഗം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു.

മണ്ണാര്‍ക്കാട്, കോങ്ങാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ പി കെ ശശിക്ക് സ്വാധീനമുണ്ട്. ശശിക്കെതിരെ മണ്ണാര്‍ക്കാട്ടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയതും പാര്‍ട്ടിയുമായി അകലുന്നതിന് കാരണമായിരുന്നു. അടുത്തിടെ പി കെ ശശിയെ പരസ്യമായി തള്ളി സിപിഎം ജില്ലാ സെക്ട്രടറി ഇഎന്‍ സുരേഷ് ബാബുവും രംഗത്തു വന്നിരുന്നു. ബ്രാഞ്ചിലിരിക്കുന്നത് ശശിയുടെ കഴിവുകേടു കൊണ്ടാണെന്നായിരുന്നു സുരേഷ് ബാബു അഭിപ്രായപ്പെട്ടത്.

സിപിഎം വിട്ടാല്‍ പി കെ ശശി കോണ്‍ഗ്രസില്‍ ചേരുമോ, അതോ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമോ എന്നതും പാലക്കാട്ടെ ജനങ്ങള്‍ ഉറ്റുനോക്കുന്നു. ഷൊര്‍ണൂരില്‍ മല്‍സരിച്ചാല്‍ ശശിക്ക് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ യാതൊരു സ്വാധീനവും ശശിക്ക് ഉണ്ടാക്കാനാവില്ലെന്നാണ് സിപിഎം പറയുന്നത്. വി.കെ ശ്രീകണ്ഠന്‍ എം.പി ശശിയുമായി സംസാരിച്ചിരുന്നു.

മന്ത്രി എം ബി രാജേഷുമായുള്ള ശക്തമായ അഭിപ്രായവ്യത്യാസമാണ് ശശിയെ പാര്‍ട്ടിയുടെ നടപടിക്ക് വിധേയമാക്കിയത്. ലൈംഗികാരോപണത്തെക്കുറിച്ച് എകെ ബാലനും പികെ ശ്രീമതിയും നടത്തിയ അന്വേഷണത്തെതുടര്‍ന്നാണ് ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. 2011-2016 കാലത്താണ് പി കെ ശശി ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്നത്. 2024 ഒക്ടോബറിലാണ് പാര്‍ട്ടിയുടെ നേതൃനിരയില്‍നിന്ന് ജില്ലാ കമ്മിറ്റിയംഗമായിരുന്ന ശശിയെ പാര്‍ട്ടി പുറത്താക്കിയത്.