മൈനിംഗ് ആൻഡ് ജിയോളജി ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

മൈനിംഗ് ആൻഡ് ജിയോളജി ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

കണ്ണൂർ: പൂഴി മണ്ണ് ശേഖരിച്ച് വ്‌ൽക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിന് പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങിയ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലൻസിന്റെ പിടിയിലായി. തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരനെയാണ് (49) വിജിലൻസ് സംഘം ഇന്നലെ വൈകുന്നേരം രാസപദാർത്ഥം പുരട്ടിയ പണവുമായി ഇരിണാവ് ജംഗ്ഷന് സമീപത്തുനിന്ന് കയ്യോടെ പിടികൂടിയത്.

ചെറുകുന്ന് സ്വദേശിയായ പരാതിക്കാരൻ പൂഴി മണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള ലൈസൻസിനായി 2025 ജൂണ്‍ മാസത്തിലാണ് കണ്ണൂര്‍ മൈനിംഗ് ആന്റ് ജിയോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ ഫയലിൽ മനഃപൂർവ്വം കാലതാമസം വരുത്തിയതോടെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിയെ തുടർന്ന് ഈ മാസം എട്ടിന് രേഖകളുമായി ഓഫീസിലെത്തിയ പരാതിക്കാരനോട് സൈറ്റ് പരിശോധനയ്ക്ക് ശേഷം അനുമതി നൽകാമെന്ന് പറഞ്ഞ് മിനറൽ റവന്യൂ ഇൻസ്പെക്ടർ ശ്രീധരൻ തിരിച്ചയച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്താതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 15-ന് പരാതിക്കാരൻ വീണ്ടും ഓഫീസിലെത്തി ശ്രീധരനെ കണ്ടു.

സൈറ്റ് ഇൻസ്പെക്ഷൻ നടത്തണമെങ്കിൽ തന്നെ ‘വേണ്ട രീതിയിൽ കാണണം’ എന്നും, ഇല്ലെങ്കിൽ ഫയൽ മുന്നോട്ട് പോകില്ലെന്നും വ്യക്തമാക്കിയ ശ്രീധരൻ 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് പരാതിക്കാരൻ അറിയിച്ചതോടെ, തുക 15,000 രൂപയായി കുറയ്ക്കുകയും ജൂലൈ 16-ന് പരിശോധനയ്ക്ക് എത്തുമ്പോൾ ഈ പണം കൈമാറണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ ഉടൻ തന്നെ വിജിലൻസ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കൃത്യമായ കെണിയൊരുക്കി.

ഇന്നലെ വൈകുന്നേരം 4.30 ഓടെ ഇരിണാവ് ജംഗ്ഷന് സമീപം വെച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലിപ്പണമായ 15,000 രൂപ വാങ്ങുന്നതിനിടെ ഒളിച്ചിരുന്ന വിജിലൻസ് സംഘം ശ്രീധരനെ വളയുകയും തുക പിടിച്ചെടുക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

80 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിക്കണം; കേന്ദ്ര നിരക്ക് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

80 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിക്കണം; കേന്ദ്ര നിരക്ക് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: കേരളത്തിലെ വയോധികര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ വകുപ്പ് രൂപീകരിച്ചിരിക്കെ, പെന്‍ഷന്‍ വര്‍ധന ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് തലസ്ഥാനത്തെ ഒരു 88കാരന്‍. 80 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരക്കില്‍ അധിക പെന്‍ഷന്‍ അനുവദിക്കണമെന്നാണ് പട്ടം സ്വദേശിയായ എംജെ ആന്റണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടുതല്‍ പേര്‍ക്കും ഇത്തരമൊരു അധിക പെന്‍ഷന്‍ ആനുകൂല്യത്തെക്കുറിച്ച് അറിവില്ലെന്ന് ആന്റണി പറയുന്നു. സുഹൃത്തും മറ്റൊരു പെന്‍ഷനറുമായിരുന്ന കെഎം ജോസഫിനൊപ്പമാണ് ആന്റണി ഈ ശ്രമങ്ങള്‍ ആരംഭിച്ചതെങ്കിലും, ജോസഫിന്റെ മരണത്തോടെ ആന്റണി ഒറ്റയ്ക്കായി. എങ്കിലും, പ്രായമായ തന്റെയും മറ്റ് ആയിരക്കണക്കിന് പെന്‍ഷന്‍കാരുടെയും ചികിത്സാച്ചെലവുകള്‍ക്കും അവശതകള്‍ക്കും പിന്തുണയായി ഈ അധിക പെന്‍ഷന്‍ നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങിയിട്ടില്ല.

പെന്‍ഷന്‍ ഒരു ദാനമല്ലെന്നും വാര്‍ധക്യകാലത്ത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണെന്നും സുപ്രീംകോടതി മുന്‍പ് വിധിച്ചിട്ടുണ്ടെന്ന് ആന്റണി ചൂണ്ടിക്കാണിക്കുന്നു. പ്രസിദ്ധമായ ഡിഎസ് നകാര വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണത്. അഞ്ചാം കേന്ദ്ര ശമ്പള കമ്മീഷനും ആറാം ശമ്പള കമ്മീഷനും പ്രായമാകുന്തോറും ആരോഗ്യ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ഫോര്‍മുല പ്രകാരം 80 വയസ്സ് തികയുമ്പോള്‍ അടിസ്ഥാന പെന്‍ഷന്റെ 20 ശതമാനം അധികമായി നല്‍കണം. പ്രായം കൂടുന്തോറും ഇത് വര്‍ധിപ്പിച്ച് 100 വയസ്സ് തികയുമ്പോള്‍ 100 ശതമാനം അധിക പെന്‍ഷന്‍ നല്‍കണം. കേരളമൊഴികെ മറ്റ് പല സംസ്ഥാനങ്ങളും ഈ കേന്ദ്ര മാതൃക പിന്തുടരുന്നുണ്ടെന്ന് ആന്റണി പറയുന്നു.

2009ലെ കേരള പേ റിവിഷന്‍ കമ്മീഷന്‍ 80 വയസ്സില്‍ 5 ശതമാനവും 100 വയസ്സില്‍ 50 ശതമാനവും അധിക പെന്‍ഷന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. 2011ല്‍ യുഡിഎഫ് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കേന്ദ്ര നിരക്കിന് തുല്യമായി പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അധികാരം ലഭിച്ചപ്പോള്‍ അത് നടപ്പാക്കിയില്ല. തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെന്ന് ആന്റണി പറയുന്നു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ ആവശ്യത്തെ തള്ളിക്കളയുകയായിരുന്നു. 2019ലെ കേരള ശമ്പള പരിഷ്‌കരണ കമ്മീഷന്‍ 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം 1000 രൂപ ‘പ്രത്യേക പരിചരണ അലവന്‍സ്’ ആയി നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

സംസ്ഥാനത്ത് പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍, 2011ലെ തെരഞ്ഞെടുപ്പ് വാഗ്ദാനവും ഭരണഘടനാപരമായ അവകാശവും സര്‍ക്കാര്‍ മാനിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആന്റണി ആവശ്യപ്പെടുന്നു. 80 കഴിഞ്ഞ മിക്ക പെന്‍ഷന്‍കാരും ശയ്യാവലംബരാണെന്നും മരുന്നുകള്‍ക്കും പരിചരണത്തിനുമായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും അതിനാല്‍ ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരന്റെ  ജന്മദിനാഘോഷവും അവാർഡ് വിതരണവും ജൂലൈ 18ന്

ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരന്റെ ജന്മദിനാഘോഷവും അവാർഡ് വിതരണവും ജൂലൈ 18ന്

ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരന്റെ ജന്മദിനാഘോഷവും അവാർഡ് വിതരണവും ജൂലൈ 18 ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കും. ഉദ്ഘാടനം കെ പ്രേമചന്ദ്രൻ എം പി നിർവഹിക്കും.

എൻ പീതാംബരക്കുറുപ്പ് എക്സ് എം ബി അനുസ്മരണ പ്രഭാഷണം നടത്തും. റൂറൽ എസ് പി പ്രശാന്തൻകാണി ലഹരി വിരുദ്ധ പ്രഭാഷണം നടത്തും.

ബി ഷിബു, അഡ്വക്കേറ്റ് ഷിഹാബുദ്ദീൻ കുറിയേടത്ത്, ശ്രീരാജ് ജെ ആർ, ഊരുപൊയ്ക അനിൽ എന്നിവർക്ക് ആദരവ് നൽകും. ഐ എൻ ടി യു സി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം ഡോക്ടർ വി എസ് അജിത് കുമാർ അധ്യക്ഷനാകും. ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക ട്രേഡ് യൂണിയൻ രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

വൈദ്യുതി പ്രതിസന്ധി രൂക്ഷം; വലിയ വില കൊടുത്താലും കിട്ടാനില്ല, നിയന്ത്രണം പതിവാകും

വൈദ്യുതി പ്രതിസന്ധി രൂക്ഷം; വലിയ വില കൊടുത്താലും കിട്ടാനില്ല, നിയന്ത്രണം പതിവാകും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരുംമാസങ്ങളില്‍ രൂക്ഷമാകാന്‍ സാധ്യത. കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ വര്‍ഷം കേരളത്തില്‍ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) പതിവായേക്കും. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്തതിനാല്‍ തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് 5 മണിക്കൂര്‍ നീണ്ട വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

മഴയില്ലാത്ത ദിവസങ്ങളില്‍ 500-600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇപ്പോള്‍ ദിവസേനയുണ്ട്. ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത മാസവും തുടര്‍ന്നുള്ള മാസങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള കരാറുകള്‍ക്കു കെഎസ്ഇബി ശ്രമം തുടരുകയാണ്. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ദേശീയതലത്തില്‍ ലഭ്യത തീരെ കുറവാണ്. വൈദ്യുതി നിയന്ത്രണത്തില്‍ അല്പം അയവുവരുത്താന്‍ 200 മെഗാവാട്ട് വാങ്ങാന്‍ കെഎസ്ഇബി ശ്രമം തുടങ്ങി. എന്‍ടിപിസി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നാണിത്. യൂണിറ്റിന് 5.69 രൂപ നിരക്കിലാണിത്.

ഒന്നുകില്‍ മഴ പെയ്യണം. അല്ലെങ്കില്‍ പവര്‍ എക്സ്ചേഞ്ച് എന്ന തത്സമയ വിപണിയില്‍ വൈദ്യുതി ലഭ്യമാകണം. പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വില കുതിച്ചുയരുകയാണ്. മറ്റു സംസ്ഥാനങ്ങളും ക്ഷാമം നേരിടുന്നതിനാല്‍ പരമാവധി വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നത്. അണക്കെട്ടുകളിലെ നീരൊഴുക്ക് കാര്യമായി കുറയുന്നതിനാല്‍ ഇപ്പോഴത്തെ നിരക്കില്‍ പോലും ജലവൈദ്യുതി ഉല്‍പാദനം നടക്കില്ല.

വ്യാപകമായി മഴപെയ്യാത്ത ദിവസങ്ങളിലെല്ലാം നിയന്ത്രണം വേണ്ടിവരും. ഇത് ഡിസംബര്‍വരെയെങ്കിലും തുടരും. പല ദിവസങ്ങളിലും കൂടുതല്‍സമയം വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്. ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ പലതവണ ഏര്‍പ്പെടുത്തുന്നുണ്ട്.

വൈദ്യുതി പ്രതിസന്ധി രൂക്ഷം; വലിയ വില കൊടുത്താലും കിട്ടാനില്ല, നിയന്ത്രണം പതിവാകും

വൈദ്യുതി പ്രതിസന്ധി രൂക്ഷം; വലിയ വില കൊടുത്താലും കിട്ടാനില്ല, നിയന്ത്രണം പതിവാകും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരുംമാസങ്ങളില്‍ രൂക്ഷമാകാന്‍ സാധ്യത. കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ വര്‍ഷം കേരളത്തില്‍ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) പതിവായേക്കും. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്തതിനാല്‍ തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് 5 മണിക്കൂര്‍ നീണ്ട വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

മഴയില്ലാത്ത ദിവസങ്ങളില്‍ 500-600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇപ്പോള്‍ ദിവസേനയുണ്ട്. ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത മാസവും തുടര്‍ന്നുള്ള മാസങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള കരാറുകള്‍ക്കു കെഎസ്ഇബി ശ്രമം തുടരുകയാണ്. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ദേശീയതലത്തില്‍ ലഭ്യത തീരെ കുറവാണ്. വൈദ്യുതി നിയന്ത്രണത്തില്‍ അല്പം അയവുവരുത്താന്‍ 200 മെഗാവാട്ട് വാങ്ങാന്‍ കെഎസ്ഇബി ശ്രമം തുടങ്ങി. എന്‍ടിപിസി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നാണിത്. യൂണിറ്റിന് 5.69 രൂപ നിരക്കിലാണിത്.

ഒന്നുകില്‍ മഴ പെയ്യണം. അല്ലെങ്കില്‍ പവര്‍ എക്സ്ചേഞ്ച് എന്ന തത്സമയ വിപണിയില്‍ വൈദ്യുതി ലഭ്യമാകണം. പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വില കുതിച്ചുയരുകയാണ്. മറ്റു സംസ്ഥാനങ്ങളും ക്ഷാമം നേരിടുന്നതിനാല്‍ പരമാവധി വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നത്. അണക്കെട്ടുകളിലെ നീരൊഴുക്ക് കാര്യമായി കുറയുന്നതിനാല്‍ ഇപ്പോഴത്തെ നിരക്കില്‍ പോലും ജലവൈദ്യുതി ഉല്‍പാദനം നടക്കില്ല.

വ്യാപകമായി മഴപെയ്യാത്ത ദിവസങ്ങളിലെല്ലാം നിയന്ത്രണം വേണ്ടിവരും. ഇത് ഡിസംബര്‍വരെയെങ്കിലും തുടരും. പല ദിവസങ്ങളിലും കൂടുതല്‍സമയം വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്. ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ പലതവണ ഏര്‍പ്പെടുത്തുന്നുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.