ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍; ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി പുതിയ സംവിധാനം

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍; ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി പുതിയ സംവിധാനം

ഗുരുവായൂര്‍: ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍ സദാ പരിലസിക്കും. നാലമ്പല മുന്നിലെ പരമ്പരാഗത നിര്‍മിതികളും ശീവേലി നേരം ഗജവീരന്റെ മുകളില്‍ കീഴ്ശാന്തി കയ്യിലേന്തിയ ഗുരുവായൂരപ്പന്റെ പൊന്‍ തിടമ്പും പ്രകാശം പരത്തുന്നനിലയിലാണ് പുതിയ ദീപ വിതാനം. നവീനപ്രകാശ വിന്യാസമൊരുക്കുന്ന ഹൈ ബേ ലൈറ്റ്, ഫ്‌ളഡ് ലൈറ്റ്, സ്ട്രിപ്പ് ലൈറ്റ് എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ദേവസ്വം ഭരണസമിതി അംഗം കെ എസ് ബാലഗോപാല്‍ ആണ് 8.77 ലക്ഷം രൂപ ചെലവ് വരുന്ന ഈ പ്രവൃത്തി വഴിപാടായി ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരിക്കുന്നത്. നാളെ രാത്രി ഏഴു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ പുതിയ ദീപസംവിധാനം ഗുരുവായൂരപ്പനും ഭക്തര്‍ക്കുമായി സമര്‍പ്പിക്കും. ഗുരുവായൂര്‍ ക്ഷേത്രം ചുറ്റമ്പലത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് നാലമ്പലത്തിന് മുന്‍വശത്തെ ശീവേലിപ്പുര.

ക്ഷേത്രം നട തുറന്നിരിക്കുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി ഒത്തു ചേരുന്ന ഇടമാണിത്. ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും കൊടിമരത്തിന് ചുറ്റും വെളിച്ചം നിര്‍ലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയില്‍ നിന്നും ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമായി ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗം പുനര്‍വൈദ്യുതീകരണത്തിന് എസ്റ്റിമേറ്റ് തുക സമര്‍പ്പിച്ചിരുന്നു. 8,77,000 രൂപയായിരുന്നു അടങ്കല്‍ തുക. പ്രവര്‍ത്തനാനുമതിയ്ക്കായി ദേവസ്വം ഭരണസമിതിയില്‍ എത്തിയപ്പോള്‍ ഭരണസമിതി അംഗമായ കെ എസ്സ് ബാലഗോപാല്‍ സ്വമേധയാ വഴിപാടിയായി പ്രവൃത്തി പൂര്‍ത്തിയാക്കി ദേവസ്വത്തിന് സമര്‍പ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ പരമ്പരാഗത നിര്‍മ്മിതികളും തൂണുകളും കൂടാതെ ശീവേലി സമയത്ത് ഗജവീരന്റെ മുകളിലെ കോലത്തിലെ തിടമ്പ് തിളങ്ങുന്ന രീതിയില്‍ പരാമവധി വെളിച്ചം ലഭിക്കുന്നതിനായി 30 high bay light , കൊടിമരം ഭംഗി ഉയര്‍ത്തികാണിക്കുന്നതിനായി Flood light , കൊടിമരത്തിന് ചുറ്റും Strip light എന്നിവ സ്ഥാപിച്ചാണ് ശീവേലിപ്പുര വര്‍ണ്ണാഭമാക്കിയത്.

’13 വര്‍ഷത്തെ വേദന മാറി’; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

’13 വര്‍ഷത്തെ വേദന മാറി’; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍. പാലക്കാട്ട് പുതുയുഗയാത്രയില്‍ പങ്കെടുത്ത സുരേഷിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

നാല് തവണയല്ല 100 തവണ അപ്പീല്‍ നല്‍കിയാലും ചെവിക്കൊള്ളുന്ന പ്രശ്‌നമില്ലെന്നും പുറത്താക്കിയാല്‍ പുറത്താക്കിയത് തന്നെയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന വന്നതോടെ മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുകയാണ് എ സുരേഷ്. വി എസിനുള്ള ശിക്ഷ തനിക്ക് ലഭിച്ചെന്ന് പറഞ്ഞ സുരേഷ് സിപിഎമ്മിനെ സ്‌നേഹിക്കുന്നവര്‍ ഈ ഭരണം വെറുക്കുന്നുവെന്നും ആരോപിച്ചു. 13 വര്‍ഷത്തെ വേദന മാറിയെന്നും സുരേഷ് പറഞ്ഞു.

2013 മേയ് 12, 13 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പാര്‍ട്ടി കമ്മിറ്റിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, വിഎസിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു എന്നൊക്കെയായിരുന്നു സുരേഷിനെതിരെയുള്ള കുറ്റങ്ങള്‍. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്‍, എ വിജയരാഘവന്‍ എന്നിവരടങ്ങുന്ന കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

നേരത്തെ മത്സരിക്കുന്നുവെങ്കില്‍ മലമ്പുഴയില്‍ മാത്രമാണ് മത്സരിക്കുക എന്നാണ് സുരേഷ് പറഞ്ഞത്. ഇടതുപക്ഷ മനസ്സുള്ള നിരവധി പേര്‍ കൂടെയുണ്ട്. കോണ്‍ഗ്രസിലേക്ക് പോവില്ലെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാകും മത്സരിക്കുകയെന്നും എ സുരേഷ് ചൂണ്ടിക്കാട്ടി.

‘ആ പൊന്നിന്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്നത് കാണാന്‍ എന്തൊരു ഭംഗിയാണെന്നോ?’, പെരുമ്പറമ്പ് ശിവക്ഷേത്രത്തില്‍ നിലവിളക്ക് കത്തിച്ച് കെ ടി ജലീല്‍

‘ആ പൊന്നിന്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്നത് കാണാന്‍ എന്തൊരു ഭംഗിയാണെന്നോ?’, പെരുമ്പറമ്പ് ശിവക്ഷേത്രത്തില്‍ നിലവിളക്ക് കത്തിച്ച് കെ ടി ജലീല്‍

മലപ്പുറം: എടപ്പാള്‍ പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ലക്ഷം ദീപം കൊളുത്തല്‍ ഉത്സവത്തില്‍ പങ്കെടുത്ത് കെ ടി ജലീല്‍ എംഎല്‍എ. ക്ഷേത്രത്തിലെ മുഖ്യകാര്‍മികനായ മനോജ് എമ്പ്രാന്തിരി ക്ഷണിച്ചത് അനുസരിച്ച് മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും ലക്ഷം ദീപം കൊളുത്തല്‍ ഉത്സവത്തില്‍ പങ്കെടുത്തതായി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഇക്കഴിഞ്ഞ ദിവസമാണ് ലക്ഷം ദീപം കൊളുത്തല്‍ ഉല്‍സവം അവിടെ നടന്നത്. പതിവു പോലെ ഞാന്‍ എത്തി. അദ്ദേഹം എന്നെ അമ്പലത്തിന് ചുറ്റും ദീപം കത്തിച്ചത് കാണാന്‍ ക്ഷണിച്ചു. മനോജ് എമ്പ്രാന്തിരി മുന്നിലും ഞാന്‍ പിന്നിലുമായി നടന്നു. ധാരാളം ഭക്തര്‍ ക്ഷേത്രത്തെ വലയം വെക്കുന്നുണ്ട്. അവരോടൊക്കെ കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ് മുന്നോട്ടു നീങ്ങി. എണ്ണയില്‍ ചാലിച്ച തിരികള്‍ കെടാതെ കത്തി പ്രകാശം പ്രസരിപ്പിച്ചു. ആ പൊന്നിന്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന ശിവക്ഷേത്രം കാണാന്‍ എന്തൊരു ഭംഗിയാണെന്നോ? ക്ഷേത്രത്തിന്റെ നാല് ഭാഗവും മാര്‍ബിള്‍ വിരിച്ച് പാദങ്ങള്‍ വേദനിക്കാത്ത വിധം സജ്ജീകരിച്ചത് എനിക്കൊരു അനുഗ്രഹമായി. വിശേഷങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനു മുന്നിലെത്തി. അവിടെ ഒരു ഭീമന്‍ നിലവിളക്ക് തിരികളിട്ട് കര്‍പ്പൂരം വിതറി സജ്ജമാക്കി വെച്ചിട്ടുണ്ട്. നിലവിളക്കിലെ തിരികള്‍ കത്തിക്കാന്‍ അദ്ദേഹം എന്നോട് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിച്ചു. ദൈവനാമത്തില്‍ എല്ലാ തിരികളും ഞാന്‍ കത്തിച്ചു.’- ചിത്രങ്ങള്‍ സഹിതമുള്ള കുറിപ്പില്‍ ജലീല്‍ കുറിച്ചു.

കുറിപ്പ്:

പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ മുഖ്യകാര്‍മികനായ മനോജ് എമ്പ്രാന്തിരിയുമായി കഴിഞ്ഞ 15 വര്‍ഷമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്. അമ്പലത്തിലെ എല്ലാ ആഘോഷങ്ങളിലേക്കും അദ്ദേഹം എന്നെ ക്ഷണിക്കുക പതിവാണ്. എമ്പ്രാന്തിരി ഒരു കോണ്‍ഗ്രസ് അനുഭാവിയാണ്. ഇടതുപക്ഷത്തിന്റെ ഒരു രഹസ്യ കാമുകനും. വര്‍ഗ്ഗീയതയോട് ഒരിക്കലും സമരസപ്പെടാത്ത വ്യക്തിയെന്ന് ചുരുക്കം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ സ്‌നേഹവും പിന്തുണയും എനിക്കുണ്ടായിട്ടുണ്ട്. പെരുമ്പറമ്പ് ശിവക്ഷേത്രം ഒരു ജനകീയ ക്ഷേത്രമായി രൂപപ്പെട്ടത് മനോജിന്റെ ശ്രമഫലമാണ്.

ക്ഷേത്രത്തിലെ ഏതുത്സവത്തിനും നാട്ടുകാരായ നാനാജാതി മതസ്ഥര്‍ ക്ഷേത്രമുറ്റത്ത് ഒത്തുകൂടും. എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരു ക്ഷേത്രം. ആര്‍ക്കും വിലക്കില്ലാത്ത ആരാധനാ കേന്ദ്രം. പ്രവേശനത്തിന് ബോര്‍ഡ് പരിതി നിശ്ചയിക്കാത്ത ക്ഷേത്രം. ഒരു മിനി ശബരിമല തന്നെ. ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച ചെറുപ്പക്കാരനാണ് മനോജ്. അടിമുടി മതേതരനായ ഒരാള്‍. തീവ്രന്‍മാരുടെ കൈകളില്‍ നിന്ന് പെരുമ്പറമ്പ് ശിവക്ഷേത്രത്തെ മുക്തമാക്കിയത് എമ്പ്രാന്തിരി.

ഇക്കഴിഞ്ഞ ദിവസമാണ് ലക്ഷം ദീപം കൊളുത്തല്‍ ഉല്‍സവം അവിടെ നടന്നത്. പതിവു പോലെ ഞാന്‍ എത്തി. അദ്ദേഹം എന്നെ അമ്പലത്തിന് ചുറ്റും ദീപം കത്തിച്ചത് കാണാന്‍ ക്ഷണിച്ചു. മനോജ് എമ്പ്രാന്തിരി മുന്നിലും ഞാന്‍ പിന്നിലുമായി നടന്നു. ധാരാളം ഭക്തര്‍ ക്ഷേത്രത്തെ വലയം വെക്കുന്നുണ്ട്. അവരോടൊക്കെ കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ് മുന്നോട്ടു നീങ്ങി. എണ്ണയില്‍ ചാലിച്ച തിരികള്‍ കെടാതെ കത്തി പ്രകാശം പ്രസരിപ്പിച്ചു. ആ പൊന്നിന്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന ശിവക്ഷേത്രം കാണാന്‍ എന്തൊരു ഭംഗിയാണെന്നോ?

ക്ഷേത്രത്തിന്റെ നാല് ഭാഗവും മാര്‍ബിള്‍ വിരിച്ച് പാദങ്ങള്‍ വേദനിക്കാത്ത വിധം സജ്ജീകരിച്ചത് എനിക്കൊരു അനുഗ്രഹമായി. വിശേഷങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനു മുന്നിലെത്തി. അവിടെ ഒരു ഭീമന്‍ നിലവിളക്ക് തിരികളിട്ട് കര്‍പ്പൂരം വിതറി സജ്ജമാക്കി വെച്ചിട്ടുണ്ട്. നിലവിളക്കിലെ തിരികള്‍ കത്തിക്കാന്‍ അദ്ദേഹം എന്നോട് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിച്ചു. ദൈവനാമത്തില്‍ എല്ലാ തിരികളും ഞാന്‍ കത്തിച്ചു.

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,13,000ന് മുകളില്‍ തന്നെ

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,13,000ന് മുകളില്‍ തന്നെ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,13,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1640 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവരാണ് റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചത്.

കേരളത്തില്‍ ഒരിടത്തും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖാദിമാരുടെ സംയുക്ത തീരുമാനം.

ഫെബ്രുവരി 18 ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാകും വിശ്വാസികള്‍ റംസാന്‍ വ്രതത്തിലേക്ക് പ്രവേശിക്കുക. റംസാന്‍ ഒന്ന് ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു.

പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍

പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍

കോട്ടയം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍. കോട്ടയം നാഗമ്പടത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 എന്ന പരിപാടിയിലാണ് പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. സംസ്‌കാര സാഹിതി ഒരു സാംസ്‌കാരിക സംഘടനയാണെന്നും അവരുടെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വേറെ രാഷ്ട്രീയമൊന്നും ഇല്ലെന്നും കഴിഞ്ഞ ദിവസം പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു.

ഇടതുപക്ഷവുമായി അകന്ന പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത് എന്നാണ് വിവരം. കഴിഞ്ഞദിവസം പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.

കഴക്കൂട്ടത്ത് പ്രേംകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി പ്രവേശനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.