മൂന്നാം വര്‍ഷവും 30,000 പിന്നിട്ട് നിയമന ശുപാര്‍ശകള്‍, റെക്കോര്‍ഡ് നേട്ടവുമായി പിഎസ്‌സി

മൂന്നാം വര്‍ഷവും 30,000 പിന്നിട്ട് നിയമന ശുപാര്‍ശകള്‍, റെക്കോര്‍ഡ് നേട്ടവുമായി പിഎസ്‌സി

തിരുവനന്തപുരം: നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി. ഈ വര്‍ഷം ഇതുവരെ നല്‍കിയ നിയമന ശുപാര്‍ശകള്‍ മൂപ്പതിനായിരം പിന്നിട്ടു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പിഎസ്‌സി നല്‍കുന്ന നിയമന ശുപാര്‍ശകള്‍ മുപ്പതിനായിരം പിന്നിടുന്നത്. ഈ വര്‍ഷം ഇതുവരെ 30,246 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 ല്‍ 34,194 പേര്‍ക്കും 2023 ല്‍ 34,110 പേര്‍ക്കും നിയമന ശുപാര്‍ശ നല്‍കി. കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ – 2,99,080 നിയമനശുപാര്‍ശകളാണ് പിഎസ്‌സി അയച്ചത്.

ഈ വര്‍ഷം ഇതുവരെ 853 റാങ്ക് പട്ടികകള്‍ ആണ് പ്രസിദ്ധീകരിച്ചത്. പ്രധാനപ്പെട്ട എല്ലാ തസ്തികകളുടെയും റാങ്ക് പട്ടിക ഒരു കലണ്ടര്‍ വര്‍ഷം തന്നെ പ്രസിദ്ധീകരിച്ചെന്ന നേട്ടവും പിഎസ്‌സി സ്വന്തമാക്കി. ഒക്ടോബര്‍ 10 ന് യുപി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് ഈ മുന്നേറ്റം. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ്, ക്ലാര്‍ക്ക്, കേരള ബാങ്കില്‍ ക്ലാര്‍ക്ക്, തദ്ദേശ വകുപ്പില്‍ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍, പൊലീസ് വകുപ്പിലെ വിവിധ യൂണിഫോംഡ് തസ്തികകള്‍ ഈ വര്‍ഷം പ്രസിദ്ധീകരിച്ചു.

പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് സമാപനം, ജി സുധാകരന്‍ ദീപശിഖ കൈമാറി

പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് സമാപനം, ജി സുധാകരന്‍ ദീപശിഖ കൈമാറി

ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. വലിയ ചുടുകാട്ടില്‍ നിന്ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള ദീപശിഖാ റിലേയ്ക്ക് തുടക്കം. മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ ദീപശിഖ അത്ലറ്റുകള്‍ക്ക് കൈമാറി. രാവിലെ 7.30 നായിരുന്നു ദീപശിഖ കൈമാറ്റം. വിഎസ് അച്യുതാനന്ദനാണ് 2019 വരെ ദീപശിഖ തെളിച്ച് കൈമാറിയിരുന്നത്. അതിനു ശേഷം ജി സുധാകരനാണ് ദീപശിഖ കൈമാറുന്നത്.

പിഎം ശ്രീ വിഷയത്തില്‍ സിപിഎമ്മും സിപിഐയും പരസ്യമായി കൊമ്പുകോര്‍ക്കുന്ന നിലയിലേക്ക് സംസ്ഥാന രാഷ്ട്രീയം എത്തിനില്‍ക്കുമ്പോള്‍ ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ സംയുക്തമായി വേദിപങ്കിടുന്നു എന്നതാണ് ഇന്നത്തെ പ്രത്യേകത. സൈബര്‍ അധിക്ഷേപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തോട് അതൃപ്തി പരസ്യമാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് ജി സുധാകരന്‍ വയലാര്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമാകുന്നത്. നിരവധി ഇടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 11 മണിയോടെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തുമ്പോള്‍ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാര്‍ഥന്‍ ദീപം ഏറ്റുവാങ്ങി രക്തസാക്ഷിമണ്ഡപത്തില്‍ സ്ഥാപിക്കും. വൈകിട്ട് പുന്നപ്ര- വയലാര്‍ വാരാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ പുന്നപ്ര – വയലാര്‍ സമരസേനാനികളുടെ വിവരങ്ങളടങ്ങിയ ‘പുന്നപ്ര വയലാര്‍ സമരസേനാനികള്‍ ഡയറക്ടറി’യും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം, സിപിഐ മന്ത്രിമാരും നേതാക്കളും പങ്കെടുക്കും. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും സംയുക്തമായാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഇന്നും തീവ്രമഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ

സംസ്ഥാനത്ത് ഇന്നും തീവ്രമഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്.

ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ.

കൂട്ടുകാരിയുമായി ഫോണില്‍ സംസാരിച്ചതിന് വഴക്ക് പറഞ്ഞു; പത്താം ക്ലാസുകാരി ജീവനൊടുക്കി

കൂട്ടുകാരിയുമായി ഫോണില്‍ സംസാരിച്ചതിന് വഴക്ക് പറഞ്ഞു; പത്താം ക്ലാസുകാരി ജീവനൊടുക്കി

പാലക്കാട്: വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഗവ.മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി പ്രിയങ്കയെ(15)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴല്‍മന്ദം കൂത്തനൂര്‍ കരടിയമ്പാറ മൂച്ചികൂട്ടംവീട്ടില്‍ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശി സഞ്ജയ് ബിസ്വാളിന്റെയും മകളാണ് പ്രിയങ്ക.

ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയുടെ മരണത്തെ തുടര്‍ന്ന് വലിയമ്മ സുനിതയുടെ വീട്ടിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. കൂട്ടുകാരിയുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുഴല്‍മന്ദം പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം നാളെ; രാജ്യവ്യാപക എസ്‌ഐആര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചേക്കും

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം നാളെ; രാജ്യവ്യാപക എസ്‌ഐആര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം നാളെ നടക്കും. രാജ്യവ്യാപകമായി വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ( എസ്‌ഐആര്‍) ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. നാളെ വൈകീട്ട് 4.15 ന് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാകും ആദ്യഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം തുടങ്ങി 10 സംസ്ഥാനങ്ങള്‍ ആദ്യഘട്ട എസ്‌ഐറില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ മുഴുവന്‍ എസ്ഐആര്‍ നടപ്പാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തയ്യാറെടുപ്പ്, വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ സമാപിച്ച രണ്ട് ദിവസത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ (സിഇഒ) സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയിരുന്നു.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ബിഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ആധാർ തിരിച്ചറിയൽ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന മറ്റു 11 രേഖകൾ ഹാജരാക്കേണ്ടിവരും.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കേരളത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നവംബർ– ഡിസംബർ കാലയളവിലാണ്‌ തദ്ദേശതെരഞ്ഞെടുപ്പ്‌ നടക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി,‍ 30 ലക്ഷം തട്ടിയെടുത്തു: മലയാളികള്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി,‍ 30 ലക്ഷം തട്ടിയെടുത്തു: മലയാളികള്‍ അറസ്റ്റില്‍

ചെന്നൈ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ മൂന്ന് മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നബീല്‍, ഹാരിസ്, മുഹമ്മദ് റമീസ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

ഏപ്രില്‍ 18 നാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും വിരമിച്ച ചീഫ് എന്‍ജിനീയര്‍ക്ക് ഫോണ്‍ കോള്‍ ലഭിക്കുന്നു. ഇദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണ സംഘത്തിലുള്ളവരാണ് തങ്ങളെല്ലാം സംഘം പറഞ്ഞു.

ചില രേഖകളൊക്കെ കാണിച്ച് അറസ്റ്റ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 30 ലക്ഷം രൂപയോളം എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം കോയമ്പത്തൂര്‍ സിറ്റി ക്രൈം സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആറു ലക്ഷം രൂപ അറസ്റ്റിലായ മലയാളികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലടക്കം സമാന കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.