ചാക്കോച്ചന് ‘തൊലിക്കട്ടി’ വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

ചാക്കോച്ചന് ‘തൊലിക്കട്ടി’ വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോ വൈറലായി മാറിയിരുന്നു. ഷര്‍ട്ടും പാന്റ്‌സുമിടാതെ മഞ്ഞില്‍ കിടന്നുരുളുന്ന വിഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. കുടുംബത്തോടൊപ്പമുള്ള വിദേശ യാത്രയില്‍ നിന്നുമുള്ളതാണ് വിഡിയോ. സംഭവം വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തിയത്.

താരങ്ങളും കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പങ്കുവച്ച കമന്റും കുഞ്ചാക്കോ ബോബന്റെ മറുപടിയും ചിരി പടര്‍ത്തുകയാണ്. ‘ഈയ്യടുത്ത് നമ്മള്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു’ എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ കമന്റ്.

‘ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടി തൊലിക്കട്ടിയില്‍’ എന്ന കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷനോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍. നടന്റെ കമന്റി പിന്നാലെ കുഞ്ചാക്കോ ബോബന്‍ മറുപടിയും നല്‍കുന്നുണ്ട്. ”ഹിഹി ചെറിയ വാസ്തവം ഇല്ലാതില്ല” എന്നായിരുന്നു ചാക്കോന്റെ മറുപടി. കമന്റും മറുപടിയുമെല്ലാം ചിരി പടര്‍ത്തുകയാണ്.

തന്റെ പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിലിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. നിക്കര്‍ മാത്രം ധരിച്ച്, മഞ്ഞിലേക്ക് ഓടി വരികയും നിലത്ത് മഞ്ഞില്‍ കിടന്നുരുളുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനാണ് വിഡിയോയിലുള്ളത്. ‘ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ഒരു ദുരൂഹ സാഹചര്യത്തില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സജിന്‍ ഗോപു തുടങ്ങിയവരുമുണ്ട്.

അടുത്ത മുഖ്യമന്ത്രി ആര് ? ബിഹാര്‍ നിയമസഭാ കൗണ്‍സില്‍ അംഗത്വം രാജിവെച്ച് നിതീഷ് കുമാര്‍

അടുത്ത മുഖ്യമന്ത്രി ആര് ? ബിഹാര്‍ നിയമസഭാ കൗണ്‍സില്‍ അംഗത്വം രാജിവെച്ച് നിതീഷ് കുമാര്‍

പട്‌ന: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നിതീഷ് കുമാര്‍ ബിഹാര്‍ എംഎല്‍സി അംഗത്വം രാജിവെച്ചു. മുഖ്യമന്ത്രി സ്ഥാനം ഉടന്‍ തന്നെ രാജിവെക്കും. ജെഡിയു എംഎല്‍സി സഞ്ജയ് ഗാന്ധിക്കൊപ്പം എത്തിയാണ് നിതീഷ് കുമാര്‍ രാജിക്കത്ത് ചെയര്‍മാന്‍ അവധേഷ് നാരായണ്‍ സിങ്ങിന് സമര്‍പ്പിച്ചത്.

ഈ മാസം ആദ്യവാരമാണ് രാജ്യസഭയിലേക്ക് നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്. ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് ഒരേസമയം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലോ കൗണ്‍സിലിലോ അംഗമായിരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുക്കപ്പെട്ട് 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും ഒരു സ്ഥാനം രാജിവെക്കണമെന്ന നിബന്ധന പാലിക്കാനാണ് ഈ നീക്കം.

രണ്ട് പതിറ്റാണ്ടോളം ബിഹാര്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കാര്യത്തിലും വരും ദിവസങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കുന്നു. മാർച്ച് അഞ്ചിന് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ സംസ്ഥാനത്താകെ 3,031 കേന്ദ്രങ്ങളിലായി നടന്നു.

13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും.

ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല; വികസനവും മതനിരപേക്ഷതയുമാണ് ഇടതു നിലപാട്: തോമസ് ഐസക്ക്

ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല; വികസനവും മതനിരപേക്ഷതയുമാണ് ഇടതു നിലപാട്: തോമസ് ഐസക്ക്

തിരുവനന്തപുരം: ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഡോ. തോമസ് ഐസക്ക്. എന്തിന് വോട്ടു കൊടുക്കുന്നു എന്നു ചര്‍ച്ച ചെയ്യേണ്ടത് വോട്ടു ചെയ്യുന്നവരാണ്. വികസനവും മതനിരപേക്ഷതയുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ആ നിലപാടിന് ആരു പിന്തുണ നല്‍കിയാലും വേണ്ടെന്ന് പറയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരെയും ചാപ്പ കുത്തി മാറ്റിനിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനവും എല്ലാത്തരം വര്‍ഗീയ ശക്തികള്‍ക്കുമെതിരെ മതനിരപേക്ഷ നിലപാടും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കും. ഈ രണ്ടു കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് വോട്ടു ചോദിക്കുന്നത്. അതിനെ ആരു വേണമെങ്കിലും പിന്താങ്ങിയാലും ആ വോട്ടു വേണ്ടെന്ന് ഞങ്ങളാരും പറയില്ല. പക്ഷെ ആ വോട്ടിനു വേണ്ടി ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടിനും നിലപാടിനും വ്യത്യസ്തമായ സംഘടനകളുമായി ചര്‍ച്ച, നീക്കുപോക്ക് ഉണ്ടാക്കുക തുടങ്ങിയ പണിക്കൊന്നും ഞങ്ങളാരും പോകില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. എസ്ഡിപിഐയുടെ കാര്യത്തില്‍ ആരാണ് ചര്‍ച്ച നടത്തിയത്?. മഞ്ചേശ്വരത്തു നിന്നും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറിയത് യുഡിഎഫുമായുള്ള ചര്‍ച്ചയുടേയും നീക്കുപോക്കിന്റേയും അടിസ്ഥാനത്തിലാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിന്റെ ഭാഗമായി എടുത്തിരിക്കുകയാണ്. അത്തരത്തിലുള്ള ഇടപാടുകള്‍ക്കൊന്നും എല്‍ഡിഎഫ് ഇല്ലെന്നും ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി.

കാത്തിരുന്ന ആവേശപ്പോര്; സഞ്ജുവിന് ഇന്ന് നിർണായകം,വൈഭവിന്റെ വെടിക്കെട്ട് ഉണ്ടാകുമോ?

കാത്തിരുന്ന ആവേശപ്പോര്; സഞ്ജുവിന് ഇന്ന് നിർണായകം,വൈഭവിന്റെ വെടിക്കെട്ട് ഉണ്ടാകുമോ?

ഗുവാഹത്തി: ഐപിഎൽ 2026 ൽ ഇന്ന് ചെന്നൈ സൂപ്പർ സൂപ്പർ കിങ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഗുവാഹത്തിയിൽ വൈകിട്ട് 7.30 മുതലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്‌സ് 16 തവണയും വിജയിച്ചു. ഇന്നത്തെ മത്സരത്തിലും ശക്തമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ ചില താരങ്ങളുടെ വ്യക്തിഗത പ്രകടനമാണ് ആരാധകർ ഉറ്റു നോക്കുന്നത്. ആദ്യത്തേത് വൈഭവ് സൂര്യവംശി. കഴിഞ്ഞ വർഷത്തെ വെടിക്കെട്ട് ബാറ്റിങ് തുടരാൻ വൈഭവിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അണ്ടർ -19 ലോകകപ്പിലെ മികച്ച പ്രകടനം നടത്തിയ ശേഷമാണ് വൈഭവ് രാജസ്ഥാൻ ക്യാമ്പിലേക്ക് എത്തുന്നത്. 15 വയസ്സ് തികഞ്ഞതോടെ ഏത് സമയത്തും ദേശീയ സീനിയർ ടീമിലേക്ക് താരത്തിന് വിളി വന്നേക്കാം. അത് കൊണ്ട് തന്നെ ഈ സീസണിലെ ഓരോ മത്സരവും താരത്തിന് നിർണായകമാണ്.രണ്ടാമത്തേത് മലയാളി താരം സഞ്ജു സാംസനാണ്. കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ ടീമിലെ സ്ഥിര സാന്നിധ്യമായ താരം ഇത്തവണ അവർക്കെതിരെ കളത്തിലിറങ്ങുകയാണ്. ഈ മത്സരത്തിൽ വ്യക്തിഗത പ്രകടനത്തിലൂടെ ആരാധകരെ സഞ്ജു ഞെട്ടിക്കും എന്നാണ് വിലയിരുത്തൽ. ധോനിക്ക് പരിക്ക് മൂലം ഇന്നത്തെ മത്സരത്തിൽ കളിക്കാനാകാത്ത സാഹചര്യത്തിൽ സഞ്ജു ടീമിന്റെ വിക്കറ്റ് കീപ്പർ ആകും. സിഎസ്കെ വിട്ട് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജയ്ക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

ഗുവാഹത്തിയിലെ പിച്ച് പുതുതായി തയ്യാറാക്കിയതാണ്. കഴിഞ്ഞ ദിവസം മഴ പെയ്തതിനാൽ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഇതോടെ മത്സരത്തിന്റെ തുടക്കത്തിൽ പിച്ചിൽ ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബൗളർമാർക്ക് ചെറിയ ആനുകൂല്യം ലഭിച്ചേക്കാം. ഇന്നും ഉച്ചക്ക് ശേഷം മഴ പെയ്യാൻ സാധ്യത ഉണ്ടെന്നും എന്നാൽ മത്സര സമയത്ത് മഴ തടസമാകില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

‘സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

‘സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഡി സതീശന്റെ പ്രതികരണം.

മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ. എന്നും പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായാണ് സംവാദത്തിന് തയ്യാറാണെന്ന് പിണറായി വിജയൻ അറിയിച്ചത്. പത്ത് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ നിരത്തിയാണ് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. പത്ത് വർഷത്തിൽ സർക്കാർ വികസനം നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് അതിന് എ പ്ലസ് ഗ്രേഡും നൽകിയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. എന്നാൽ വികസനം മാത്രമല്ല മറ്റുകാര്യങ്ങളും ചർച്ചയാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.