by Midhun HP News | Feb 11, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയുമാണ് 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്രം ഉത്തരവിറക്കിയത്. നിയമം ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരും.

കൃത്രിമമായി നിര്‍മ്മിച്ച ഉള്ളടക്കങ്ങളിൽ അക്കാര്യം രേഖപ്പെടുത്തണം. സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ഇത് എ ഐ ഉള്ളടക്കമാണെന്നുള്ള പ്രസ്താവന അതിനൊപ്പം ചേർക്കണം. ഉള്ളടക്കം കാണുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ഇത് നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ളതാണെന്ന് മനസിലാക്കാൻ കഴിയണം. നിയമത്തിൽ വീഴ്ച വരുത്തിയാൽ കമ്പനി ഉദ്യോഗസ്ഥർ പ്രതികളാകും,ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.
നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് സർക്കാരോ,കോടതിയോ ആവശ്യപ്പെട്ടാൽ 3 മണിക്കൂറിനകം അത് നീക്കണം. നേരത്തേ, 36 മണിക്കൂർ സമയം ഇതിനനായി കമ്പനികൾക്ക് ലഭിച്ചിരുന്നു. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം, അശ്ലീല ഉള്ളടക്കങ്ങൾ,വ്യാജ ശബ്‌ദ സന്ദേശങ്ങൾ തുടങ്ങിയ 8 തരം കാരണങ്ങൾ ചൂണ്ടികാട്ടിയുള്ള വ്യക്തികളുടെ പരാതിയിൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ 24 മണിക്കൂറിനകം അത് സ്വീകരിച്ചു എന്ന് മറുപടി നൽകണം. 36 മണിക്കൂറിനകം നടപടി സ്വീകരിക്കണം.
ഐ.ടി നിയമത്തിലെ വകുപ്പ് 87 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഐ.ടി മന്ത്രാലയം ചട്ടങ്ങൾ ഭേദഗതി ചെയ്‌തത്. ഇൻഫർമേഷൻ ടെക്നോളജി അമൻമെന്റ് റൂൾസ് 2026 എന്നാണ് പുതിയ പേര്.

by Midhun HP News | Feb 11, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,16,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 14,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ രാവിലെ 1640 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 680 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Feb 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലേബര്‍ കോഡുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര നിയമങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്.
ബുധനാഴ്ച അര്‍ധരാത്രി 12ന് ആരംഭിക്കുന്ന പണിമുടക്ക് വ്യാഴം രാത്രി പന്ത്രണ്ടുവരെ തുടരും. പണിമുടക്കിന്റെ ഭാഗമായി രാജ്യമെമ്പാടും ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. സംസ്ഥാനത്ത് അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും റാലികളും സംഘടിപ്പിക്കും. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക എന്നതിനു പുറമെ, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി – വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക – വിദ്യാര്‍ഥി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കാനാണ് സാധ്യത. കര്‍ഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
തൊഴിലുകള്‍ നിര്‍ത്തിവച്ചും കടകമ്പോളങ്ങള്‍ അടച്ചും യാത്രകള്‍ ഒഴിവാക്കിയും വാഹനങ്ങള്‍ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ക്ക് പുറമെ കേന്ദ്ര – സംസ്ഥാന ജീവനക്കാരും, ഇന്‍ഷുറന്‍സ്, പ്രതിരോധ ജീവനക്കാരും വിവിധ ഫെഡറേഷനുകളും മഹിളാ – യുവജന – വിദ്യാര്‍ഥി സംഘടനകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പണിമുടക്കിന് മുന്നോടിയായി തൊഴിലുടമകള്‍ക്ക് ട്രേഡ് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് 2026- 27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു.
79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് മന്ത്രി അറിയിച്ചത്. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. അടുത്ത അധ്യായന വര്‍ഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ലെന്നും എങ്കിലും സംസ്ഥാന സര്‍ക്കാര്‍ യൂണിഫോം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പതിനൊന്നാം ക്ലാസിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വര്‍ഷത്തിനുശേഷമാണ് ഹയര്‍ സെക്രട്ടറി തലത്തില്‍ പാഠപുസ്തകം പരിഷ്‌കരിക്കുന്നത്. SCERT പാഠപുസ്തകങ്ങളാണ് പരിഷ്‌കരിച്ചത്. NCERT യുടെ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചന പിന്നീടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


by Midhun HP News | Feb 10, 2026 | Latest News, കേരളം
പത്തനംതിട്ട: വീട് ജപ്തി ചെയ്യാനായി ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍. പെരുന്നാട് സ്വദേശി അനില്‍കുമാറാണ് ഭീഷണി മുഴക്കിയത്.
ജപ്തിക്കായി സഹകരണ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ തലയിലൂടെ പെട്രോളൊഴിച്ചാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. പത്തനംതിട്ട പെരുനാടാണ് സംഭവം.
10 ലിറ്റര്‍ പെട്രോളാണ് അനില്‍കുമാര്‍ തലയിലൂടെ ഒഴിച്ചത്. വീടിനകം മുഴുവന്‍ പെട്രോളൊഴിച്ച നിലയിലാണുള്ളത്. കേരളബാങ്ക് ജീവനക്കാരാണ് ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയത്. 13 ലക്ഷത്തിലധികം രൂപയാണ് വായ്പയായി എടുത്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.


by Midhun HP News | Feb 10, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ ഈ മാസം 18 ന് വിധി പ്രസ്താവിക്കും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക സ്രോതസ്സിന്റെ തെളിവുകള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
തന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു വിവരങ്ങളും ഹാജരാക്കിയിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും, തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടേയും നിക്ഷേപമുണ്ട്. സമാനരീതിയില്‍ മറ്റു സ്ഥാപനങ്ങളിലും നിക്ഷേപമുണ്ട്. ഈ വലിയ സാമ്പത്തിക സ്രോതസ്സ് വന്നതിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണ്ണക്കൊള്ള കേസില്‍ വളരെ വലിയ ബന്ധമുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുത്. ബംഗലൂരുവിലെ ശ്രീരാമപുര ക്ഷേത്രത്തില്‍ വെച്ചാണ്ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്ത്രി പരിചയപ്പെടുന്നത്. താന്ത്രിക വിധി പ്രകാരം മാത്രമല്ല തന്ത്രി ശബരിമലയില്‍ ഇടപെടുന്നത്. തന്ത്രിക്ക് സ്വര്‍ണക്കൊള്ള തടയാമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.താന്ത്രിക വിധി പ്രകാരമുള്ള ഇടപെടലുകള്‍ മാത്രമാണ് ശബരിമലയില്‍ നടത്തിയിട്ടുള്ളത്. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടുന്നത്. ദേവസ്വം ബോര്‍ഡാണ് മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ തനിക്ക് ഒരു പങ്കുമില്ല. അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് തന്ത്രി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു.


Recent Comments