തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു സംഭവം. ധ്രുവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ശബരിമല സ്വര്‍ണ കൊള്ള കേസ്; ദേവസ്വം ബോര്‍ഡിനെതിരെ നടപടി വേണമെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്; ഇഡിയും രംഗത്ത്

ശബരിമല സ്വര്‍ണ കൊള്ള കേസ്; ദേവസ്വം ബോര്‍ഡിനെതിരെ നടപടി വേണമെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്; ഇഡിയും രംഗത്ത്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത്. സ്വര്‍ണക്കവർച്ചയിലെ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ദേവസ്വം ബോർഡിനെ സംശയിച്ചാണ് ദേവസ്വം വിജിലൻസ് റിപ്പോര്‍ട്ട്.

നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥ താല്പര്യം മാത്രമെന്ന് കാണാൻ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് സംശയം നീളുന്നതാണ് റിപ്പോര്‍ട്ട്. 2019 ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഉണ്ടോയെന്ന് സംശയമുണ്ടെന്നും നിയമവിരുദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തു കൊണ്ട് പോയി സ്വർണ്ണം പൂശാൻ ഇടയായത് 2019 ലെ ബോർഡിന്‍റെ വീഴ്ചയാണെന്നും ബോർഡിനെതിരെയും തുടർനടപടി വേണമെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ടിലുണ്ട്.

അതേസമയം, ശബരിമലയിലെ സ്വർണാപഹരണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിലെ എഫ്ഐആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ത്തു. 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയാണ് എട്ടാം പ്രതിയായി ചേർത്തിരിക്കുന്നത്. ആരുടെയും പേര് എഫ്ഐആറിലില്ല. എ പത്‌മകുമാർ പ്രസിഡന്‍റാായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ‍ ഇളക്കി എടുത്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തൽ. പത്മകുമാർ പ്രസിഡന്‍റായ ബോര്‍ഡിൽ ശങ്കർ ദാസ്, കെ .രാഘവൻ എന്നിവരായിരുന്നു അംഗങ്ങൾ.

ഇതിനിടെ, അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി.

‘ആത്മകിരണങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ

‘ആത്മകിരണങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ

മെലിൻഡ ബുക്സ് പ്രസിദ്ധീകരിച്ച, ദീപസുബ്ബലക്ഷ്മിയുടെ കവിത സമാഹാരമായ ആത്മകിരണങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (13-10-25) നടക്കും. നാളെ വൈകുന്നേരം 4 മണിക്ക് അവനവഞ്ചേരി കെഎസ്ഇബി ഓഫീസ് അങ്കണത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

പുസ്തക പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കും. എഴുത്തുകാരനായ ഷാനവാസ് പോങ്ങനാട് അധ്യക്ഷനാകുന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി വിശിഷ്ടാതിഥിയാകും. ചടങ്ങിൽ മറ്റു പ്രമുഖരും പങ്കെടുക്കും.

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു

ആറ്റിങ്ങൽ: പേരാമ്പ്രയിൽ സി.പി.എം അക്രമി സംഘവും പോലീസും നടത്തിയ അഴിഞ്ഞാട്ടത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം. പി യ്ക്കും, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക് പറ്റിയതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. ബിഷ്ണു നേതൃത്വം കൊടുത്ത പ്രകടനത്തിൽ ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ്മാർ, കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്മാർ, കോൺഗ്രസ് കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, കോൺഗ്രസ് ബൂത്ത്, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ചക്രവാതച്ചുഴി; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

ചക്രവാതച്ചുഴി; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോടു ചേര്‍ന്ന വടക്കന്‍ കേരളതീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ലോക പാലിയേറ്റീവ് ദിനത്തിൽ രോഗികൾക്ക് സമ്മാനവുമായി ‘സൗഹൃദ’ സാന്ത്വന പരിചരണ സംഘം

ലോക പാലിയേറ്റീവ് ദിനത്തിൽ രോഗികൾക്ക് സമ്മാനവുമായി ‘സൗഹൃദ’ സാന്ത്വന പരിചരണ സംഘം

കല്ലമ്പലം: ലോക പാലിയേറ്റീവ് ദിനത്തിൽ കടുവയിൽ സൗഹൃദ
പാലിയേറ്റീവ് കെയർ യൂണിറ്റിലെ സന്നദ്ധ പ്രവർത്തകർ പ്രദേശത്തെ കുടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ചു. രോഗികൾക്ക്, ശുചീകരണ സാമഗ്രികൾ, പഴവർഗ കിറ്റുകൾ എന്നിവ അടങ്ങിയ സമ്മാനം വിതരണം ചെയ്തു. സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റ് നാല് വർഷം പിന്നിടുന്ന ഈ സാഹചര്യത്തിൽ അവരുടെ മേഖലയിൽ 500 ഹോം കെയർ വിസിറ്റുകൾ പൂർത്തിയാക്കിയതായി പാലിയേറ്റീവ് സെക്രട്ടറി ഖാലിദ് പനവിള അറിയിച്ചു.

ഓക്സിജൻ കോൺസെൻട്രേറ്റർ, ബൈപാപ് മെഷീൻ, സക്ഷൻ അപാരറ്റസ്, എയർ ബെഡ്, വീൽ ചെയർ, ബെഡ്, നെബുലൈസർ എന്നീ ഉപകരണങ്ങളും അവശ്യം മരുന്നുകളും പ്രദേശത്തെ അർഹരായ രോഗികൾക്ക് തികച്ചും സൗജന്യമായി നൽകിവരുന്നു.

സൗഹൃദ പാലിയേറ്റീവ് കെയർ ഡോക്ടർ ഷാഹിൻ ഷാനവാസിന്റെ നേതൃത്വത്തിൽ നടത്തിയ ഹോം കെയർ സന്ദർശനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നഴ്‌സ്‌ സബീന, സൗഹൃദ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകരായ ഹസീന നജീം, സുമിന എന്നിവർ പങ്കെടുത്തു.