താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ചുരം ഇറങ്ങിവന്ന കെ.എസ്.ആര്‍.ടി.സി. ബസും എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് യാത്രക്കാരായ ഏതാനും പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ 33 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ടുപേരെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നിലവില്‍ വാഹനങ്ങള്‍ വണ്‍വേ രീതിയിലാണ് കടന്നുപോകുന്നത്. സ്ഥലത്ത് പൊലീസ് എത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ദിവസ വേതനക്കാര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

ദിവസ വേതനക്കാര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തരെ കബളിപ്പിച്ച് അരക്കോടിയോളം രൂപ ദേവസ്വം ദിവസവേതനക്കാര്‍ തട്ടിയെടുത്തതായി സൂചന. താല്‍ക്കാലിക ജീവനക്കാരെന്ന നിലയില്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് മുതലാക്കിയായിരുന്നു തട്ടിപ്പ്. സംഘമായി എത്തുന്ന ഭക്തരെയാണ് ഇവര്‍ പ്രധാനമായും ചൂഷണം ചെയ്തത്. നെയ്യഭിഷേകത്തിന് ക്യൂ നില്‍ക്കാതെ എത്തിക്കാന്‍ ഒരാളില്‍ നിന്നും 500 രൂപ വരെ ഈടാക്കിയിരുന്നു.

പണം വാങ്ങി ദര്‍ശനം തരപ്പെടുത്തിക്കൊടുത്തു. ഇരുമുടിക്കെട്ടിലെ അരി നിക്ഷേപിക്കുന്ന വഞ്ചിയില്‍ നിര്‍ബന്ധിച്ച് പണം ഇടുവിച്ചു. ചരട് പൂജയുടെ പേരിലും പണം പിരിച്ചതായിട്ടാണ് സംശയിക്കുന്നത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് നടന്ന തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തു വന്നത്. 50 ഓളം പേര്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപ വീതം തട്ടിയിട്ടുണ്ടെന്നാണ് വിവരം.

മഞ്ഞളും ഭസ്മവും കുങ്കുമവും കലര്‍ന്ന നോട്ടുകള്‍ ചിലര്‍ അയക്കുന്നതായി സന്നിധാനത്തെ പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറെ വിവരം അറിയിച്ചത്. തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

2025 നവംബര്‍ 17 നും ഡിസംബര്‍ 31 നും ഇടയില്‍ 6000 രൂപ വരെയുള്ള തുകകളായി പല ദിവസങ്ങളില്‍ അയച്ചതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അഞ്ചുപേര്‍ മാത്രം തട്ടിയത് 3.73 ലക്ഷം രൂപയോളം വരും. സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മണി ഓര്‍ഡറായി 14.08 ലക്ഷം രൂപയാണ് പോയിട്ടുള്ളത്. ബാങ്കുകള്‍ വഴി അയച്ചവരുടെ കണക്കുകള്‍ കൂടി പുരത്തു വന്നാല്‍ തുക വളരെ ഉയര്‍ന്നേക്കും. 25,000 രൂപയ്ക്കു മേല്‍ അയച്ചവരുടെ വിവരങ്ങളാണ് ഹൈക്കോടതിക്ക് നല്‍കിയിട്ടുള്ളത്.

‘ഇന്നലെയും മകൾ വിളിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്’; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സർ ചിന്നുവിന്റെ മരണത്തിൽ ദുരൂഹത?

‘ഇന്നലെയും മകൾ വിളിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്’; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സർ ചിന്നുവിന്റെ മരണത്തിൽ ദുരൂഹത?

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ ഗംഗാധരൻ. കുടുംബത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസവും മകൾ തന്നെ വിളിച്ചിരുന്നു എന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും പിതാവ് പറഞ്ഞു.

” കുടുംബപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, കഴിഞ്ഞ ദിവസവും മകൾ വീട്ടിലേക്ക് വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്. എന്തിനാണ് മകൾ ഇങ്ങനെ ചെയതതെന്ന് അറിയില്ല” ഗംഗാധരൻ പറഞ്ഞു. കേസിൽ ചിന്നുവിന്റെ ആൺ സുഹൃത്തിനെ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാർ ആദ്യം സംഭവസ്ഥലത്ത് എത്തുമ്പോൾ ചിന്നു താമസിച്ചിരുന്ന വാടകവീടിന്റെ വാതിൽ തുറന്ന നിലയിലാണ് കണ്ടെത്തിയത്. ഇതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

ചിന്നുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ആദൂര്‍ സ്വദേശി ചിന്നു പാപ്പുവിനെ ഇന്നലെയാണ് കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചു നാളായി ചിന്നു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കാസര്‍കോട് ഭാഷയിലാണ് ചിന്നു വിഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും. പ്രമോഷന്‍ വിഡിയോകളും ചെയ്തിരുന്നു.

മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി; അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി; അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

നോർക്കയുടെ ട്രിപ്പിൾ വിൻ പ്രോഗ്രാമിന് കീഴിൽ ജർമ്മനിയിൽ പ്ലേസ്‌മെന്റിനായി നോർക്ക മലയാളി നഴ്‌സുമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.ബിഎസ്‌സി നഴ്‌സിങ് അല്ലെങ്കിൽ ജനറൽ നഴ്‌സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 250 ഒഴിവുകളാണ് ഉള്ളത്.

ബിഎസ്‌സി നഴ്‌സിങ് / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് യോഗ്യതയുള്ളവർക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം,

ജനറൽ നഴ്‌സിങ് ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷകർക്ക് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലിനിക്കൽ പരിചയം ഉണ്ടായിരിക്കണം, കൂടാതെ അപേക്ഷിക്കുന്ന സമയത്തെ കരിയർ ബ്രേക്ക് ഒരു വർഷത്തിൽ കൂടാൻ പാടില്ല.

ഉയർന്ന പ്രായപരിധി 2026 മെയ് 31-ന് 36 വയസ്സാണ്.

2026 ഏപ്രിൽ 22 മുതൽ 29 വരെ തിരുവനന്തപുരത്തും കൊച്ചിയിലും അഭിമുഖങ്ങൾ നടക്കും.
ഇന്റൻസീവ് കെയർ യൂണിറ്റുകൾ (ഐസിയു), ഇന്റർമീഡിയറ്റ് കെയർ യൂണിറ്റുകൾ (ഐഎംസി), ജെറിയാട്രിക്സ്, ലോംഗ്-ടേം കെയർ, ജനറൽ വാർഡ്, സർജിക്കൽ, മെഡിക്കൽ വാർഡുകൾ, ന്യൂറോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും.

വയോജന പരിചരണത്തിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വയോജന പരിചരണത്തിൽ പരിചയം, ദീർഘകാല പരിചരണം, ആശുപത്രി അധിഷ്ഠിത നഴ്‌സിങ് പരിചയം (ഉദാഹരണത്തിന് ഹോം കെയർ/നഴ്‌സിങ് ഹോം, ഇൻ-പേഷ്യന്റ് പരിചയം) എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.

വിദേശത്ത് ക്ലിനിക്കൽ പരിചയവും 200 ൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ പരിചയവുമുള്ളവർക്ക് മുൻഗണന നൽകും.

എമർജൻസി ഡിപ്പാർട്ട്‌മെന്റ്, എൻഐസിയു, പീഡിയാട്രിക്സ്, പിഐസിയു, സ്കൂൾ നഴ്‌സിങ്, വാക്‌സിനേഷൻ നഴ്‌സിങ്, കമ്മ്യൂണിറ്റി ഹെൽത്ത് എന്നിവയിൽ മാത്രം പരിചയമുള്ളവരെ പരിഗണിക്കില്ല.

ജർമ്മൻ ഭാഷാ പരിശീലനം
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ പ്രാവീണ്യം ആവശ്യമില്ല. പ്രാഥമിക അഭിമുഖ ഘട്ടത്തിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജർമ്മൻ ഭാഷാ പരിശീലനത്തിൽ പങ്കെടുക്കണം. പ്രോഗ്രാം ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ A2 ലെവലിൽ 70% മാർക്ക് നേടിയാൽ, അപേക്ഷകരെ നിബന്ധനയോടെ പ്രോഗ്രാമിലേക്ക് സ്വീകരിക്കും.

ഈ യോഗ്യത നേടുന്ന സ്ഥാനാർത്ഥികളെ പിന്നീട് ഔദ്യോഗികമായി പ്രോഗ്രാമിലേക്ക് ചേർക്കും, അതായത് തൊഴിലുടമയുടെ സിവി തയ്യാറാക്കൽ, പ്ലേസ്‌മെന്റ് അഭിമുഖങ്ങൾ എന്നിവയ്‌ക്കൊപ്പം B1 ഉം. ഈ ഘട്ടത്തിൽ സ്ഥാനാർത്ഥിക്ക് ഭാഗിക റീഫണ്ട്/ധനസഹായത്തിനും അർഹതയുണ്ട്.

ഔദ്യോഗികമായി പ്രവേശനം ലഭിച്ച സ്ഥാനാർത്ഥികൾക്ക് B1 പരീക്ഷ പാസാകുന്നതിന് 4 അവസരങ്ങൾ ലഭിക്കും. 70% മാർക്കോടെ B1 ലെവൽ വിജയകരമായി പൂർത്തിയാക്കിയാൽ, ശേഷിക്കുന്ന റീഇംബേഴ്‌സ്‌മെന്റും പ്രോസസ്സ് ചെയ്യും.

ജർമ്മൻ ഭാഷാ പ്രാവീണ്യം ഉള്ളവരുടെ ശ്രദ്ധയ്ക്ക്
B1 അല്ലെങ്കിൽ B2 ജർമ്മൻ ഭാഷാ സർട്ടിഫിക്കേഷൻ ഇതിനകം ഉള്ളവരെ ഒരു ഫാസ്റ്റ്-ട്രാക്ക് പ്രോഗ്രാമിന് കീഴിൽ പരിഗണിക്കും. വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും പ്രോഗ്രാം വഹിക്കും. ട്രിപ്പിൾ വിൻ കേരള പ്രോഗ്രാമിന് അപേക്ഷിക്കാൻ കേരളീയർക്ക് മാത്രമേ യോഗ്യതയുള്ളൂ.

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍

ആറ്റിങ്ങലില്‍ മുക്കുപണ്ടം പണയംവെച്ച് അഞ്ചുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി ശാലിനിയാണ് അറസ്റ്റിലായത്. 69 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 5,74,000 രൂപയാണ് യുവതി കൈക്കലാക്കിയത്. ‘താഴെയില്‍ നിധി ലിമിറ്റഡ്’ എന്ന സ്ഥാപനത്തില്‍ 2025 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുളള കാലയളവിലാണ് യുവതി തട്ടിപ്പ് നടത്തിയത്.

പ്രാഥമിക പരിശോധനയിൽ ശാലിനി നൽകിയത് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പണയപ്പെടുത്തിയത് മറ്റൊരാള്‍ നല്‍കിയ ആഭരണമാണെന്നും വ്യാജമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.

ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ന് മുകളില്‍ തന്നെ

ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ന് മുകളില്‍ തന്നെ

കൊച്ചി: ഒരിടവേളയ്ക്ക് സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. 1,15,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 14,475 രൂപ നല്‍കണം.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ രാവിലെ 1640 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 680 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.