മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനു വേണ്ടി തെരച്ചിൽ തുടരുന്നു

മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനു വേണ്ടി തെരച്ചിൽ തുടരുന്നു

കടയ്ക്കാവൂർ: മുതലപ്പൊഴി അപകടത്തിൽ കാണാതായ രണ്ടാമനായുള്ള തിരച്ചിൽ തുടർന്നെങ്കിലും അപകടം സംഭവിച്ച് അഞ്ചു ദിവസ മാകുമ്പോഴും ഷിജിനെ (32) നെ കണ്ടെത്താനായിട്ടില്ല. അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ ഇന്നും രാവിലെമുതൽ ആരംഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലും സാമാന്തര തിരച്ചിലുകൾ നടന്നുവരികയാണ്.

ഇതിനിടെ, അടിയന്തരമായി മുങ്ങൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്ന വിശ്യവുമായി ബന്ധുക്കൾ രംഗത്ത് വന്നു. പുലിമുട്ടിലെ കല്ലുകൾക്കിടയിൽ മൃതദേഹം കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് കുടുംബം സംശയിക്കുന്നു.

സർക്കാർ അനുമതി നൽകിയാൽ മുങ്ങൽ വിദഗ്ധരായ മത്സ്യതൊഴിലാളികൾ തിരച്ചിലിന് തയ്യാറാണെന്നും കുടുംബം പറയുന്നു. വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ജോസിൻ്റെ ഉടമസ്ഥതയിലുള്ള ക്യാരിയർ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ (32), ഫ്രീമോൻ (26) എന്നിവരെ കാണാതാകുകയായിരുന്നു. ഫ്രീ മോന്റെ (28)മൃതദേഹം കണ്ടെത്തിയിരുന്നു.ക്യാപ്ഷൻ: അപകടത്തിൽ കാണാതായ ഷിജിൻ.

ബസ് ഡ്രൈവറുടെ ഒഴിവ്

ബസ് ഡ്രൈവറുടെ ഒഴിവ്

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ പോസ്റ്റിന്റെ താൽക്കാലികമായ ഒരു ഒഴിവുണ്ട്. യോഗ്യതയുള്ളവർ അഭിമുഖത്തിനായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2026 ഓഗസ്റ്റ് 5 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

ഒറ്റയടിക്ക് 1280 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,07,000ലേക്ക്

ഒറ്റയടിക്ക് 1280 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,07,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 1280 രൂപയാണ് വര്‍ധിച്ചത്. 1,06,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് വര്‍ധിച്ചത്. 13,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറില്‍ താഴെയെത്തി നില്‍ക്കുകയാണ്. കൂടാതെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താതിരുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് എണ്ണവില കുറയാണ് കാരണം.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേര്‍ക്ക് ആക്രമണം, കപ്പല്‍ മുങ്ങി; 14 ജീവനക്കാരെ രക്ഷപ്പെടുത്തി

ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേര്‍ക്ക് ആക്രമണം, കപ്പല്‍ മുങ്ങി; 14 ജീവനക്കാരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം. ‘എം എസ് വി ഫൈസ് നൂര്‍ ഒലിയ’ എന്ന കപ്പലിനു നേര്‍ക്കാണ് പ്രൊജക്ടൈല്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കപ്പല്‍ തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങി.

കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഒരാള്‍ യെമന്‍ സ്വദേശിയും ബാക്കിയെല്ലാവരും ഇന്ത്യക്കാരുമാണ്. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആക്രമണത്തിന് പിന്നില്‍ ഹൂത്തികളാണെന്ന് യെമന്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് ആരോപിച്ചു. എന്നാല്‍ ഹൂത്തികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പ്രകോപനമില്ലാതെയാണ് ഇന്ത്യന്‍ കപ്പലിനു നേരെ ആക്രമണമുണ്ടായതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ഏജന്‍സികളേയും ഏകോപിപ്പിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാനും, മുങ്ങിയ കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാനും ഡയറക്ടര്‍ ജനറല്‍ മാരിടൈം അഡ്മിനിസ്ട്രേഷനോട് (ഡിജിഎംഎ) നിര്‍ദേശിച്ചതായും മന്ത്രി സോനോവാള്‍ അറിയിച്ചു.

അബിന്‍ വര്‍ക്കിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

അബിന്‍ വര്‍ക്കിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: അബിന്‍ വര്‍ക്കി എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. എംഎല്‍എയുടെ വാഹനത്തിലേയ്ക്ക് മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ ഷട്ടര്‍ മുക്കിലാണ് അപകടം നടന്നത്. വാഹനത്തിലുണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.

എംഎല്‍എക്ക് പുറമെ കാറിലുണ്ടായിരുന്ന ജെറിന്‍ ജേക്കബ് പോള്‍, അരുണ്‍, വിഷ്ണു എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ചൊവ്വാഴ്ച രാത്രി 11.45-ഓടെ ആയിരുന്നു അപകടം നടന്നത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു എംഎല്‍എ.

പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനത്ത മഴമൂലമുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടാകുമെന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്.

ഇരട്ട ചക്രവാതച്ചുഴി, ഇന്നും പെരുമഴ തുടരും; 9 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്

ഇരട്ട ചക്രവാതച്ചുഴി, ഇന്നും പെരുമഴ തുടരും; 9 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒമ്പതു ജീല്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലര്‍ട്ട് എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ചക്രവാതച്ചുഴി

തെക്കന്‍ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങളിലും മുകളിലായി 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപമുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങള്‍ക്കും മുകളിലായി 4.5 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 8 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരളം – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ കേരളം – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

സോമാലിയ – ഒമാന്‍ തീരങ്ങള്‍ മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, വടക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

ലക്ഷദ്വീപ് പ്രദേശം അതിനോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങള്‍, കന്യാകുമാരി പ്രദേശം, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കന്യാകുമാരി പ്രദേശം, തെക്കന്‍ ശ്രീലങ്കന്‍ തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.