യോഗേഷ് ഗുപ്തയ്ക്ക് അഞ്ചു ദിവസത്തിനകം വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

യോഗേഷ് ഗുപ്തയ്ക്ക് അഞ്ചു ദിവസത്തിനകം വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

കൊച്ചി: യോഗേഷ് ഗുപ്തയുടെ കേന്ദ്ര നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. അഞ്ച് ദിവസത്തിനകം ക്ലിയറന്‍സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര അഡ്മിനസ്‌ട്രേറ്റ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് തടഞ്ഞുവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നു.

വരുന്ന അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നല്‍കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്നാണ് സിഎടി നിര്‍ദേശം. അടുത്തിടെയാണ് യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏഴു സ്ഥലമാറ്റമാണ് യോഗേഷ് ഗുപ്തക്ക് ലഭിച്ചത്. അതില്‍ ഏറ്റവും ഒടുവിലത്തേത്താണ് റോഡ് സുരക്ഷാ കമ്മീഷണറായുള്ള സ്ഥലം മാറ്റം. 2022ല്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ നിന്നു കേരളത്തിലെത്തിയ യോഗേഷിന് ബെവ്‌കോ കോര്‍പറേഷന്‍ എംഡി ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പൊലീസ് പരിശീലന വിഭാഗം അഡിഷനല്‍ ഡയറക്ടര്‍ ജനറലാക്കി. പൊലീസ് അക്കാദമി ഡയറക്ടര്‍, സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി, ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി, വിജിലന്‍സ് മേധാവി, അഗ്‌നിരക്ഷാസേനാ മേധാവി എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റങ്ങള്‍.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പദവിയില്‍ ചുരുങ്ങിയത് 2 വര്‍ഷ കാലാവധി നല്‍കണമെന്നാണു സുപ്രീം കോടതി വ്യവസ്ഥ. ഇതു പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങള്‍ക്ക് സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതി വേണമെന്നാണു ചട്ടമെങ്കിലും സര്‍ക്കാര്‍ അതു നടപ്പാക്കായിരുന്നില്ല.

കളിക്കുന്നതിനിടെ രണ്ടുവയസുകാരിയുടെ തല കസേരയുടെ റിങില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

കളിക്കുന്നതിനിടെ രണ്ടുവയസുകാരിയുടെ തല കസേരയുടെ റിങില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

മലപ്പുറം: തിരൂരില്‍ കസേരയുടെ റിങില്‍ രണ്ടുവയസുകാരിയുടെ തല കുടുങ്ങി. കളിക്കുന്നതിനിടെ തല റിങ്ങില്‍ കുരുങ്ങുകയായിരുന്നു. തിരൂര്‍ യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.

തിരൂര്‍ ടൗണില്‍ താമസിക്കുന്ന ആഷിഖിന്റെ മകള്‍ ഹൈറയുടെ തലയാണ് കളിക്കുന്നതിനിടെ കസേരയുടെ റിങില്‍ കുടുങ്ങിയത്. തല പുറത്തെടുക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.
വീട്ടിലെത്തിയ ഫയര്‍ഫോഴ്‌സ് ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് കസേരയുടെ റിങ് മുറിച്ചു മാറ്റിയതോടെയാണ് കുട്ടിയെ രക്ഷിക്കാനായത്.

ആഭ്യന്തര ബാഹ്യ ഭീഷണികളെ നേരിടാന്‍ പുതിയ വഴിയുമായി കേന്ദ്രം, നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി വരുന്നു

ആഭ്യന്തര ബാഹ്യ ഭീഷണികളെ നേരിടാന്‍ പുതിയ വഴിയുമായി കേന്ദ്രം, നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി വരുന്നു

ഡല്‍ഹി: വിദേശ ശക്തികളില്‍ നിന്നോ ആഭ്യന്തര ശക്തികളില്‍ നിന്നോ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമെതിരെ ഉണ്ടാകുന്ന ഭീഷണികളെ എങ്ങനെ പ്രതിരോധിക്കണമെന്നും പ്രതികരിക്കണമെന്നും വിശദീകരിക്കുന്ന ദേശീയ സുരക്ഷാ തന്ത്രം തയ്യാറാകുന്നു. ഇന്ത്യയുടെ ആദ്യത്തെ ദേശീയ സമഗ്ര സുരക്ഷാ നയമായ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി (എന്‍എസ്എസ്) ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല കാലഘട്ടങ്ങളിലായി ഇത്തരത്തിലൊരു നയം കൊണ്ടുവരാന്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ കാലത്ത് ശുപാര്‍ശകള്‍ വന്നിരുന്നതാണെങ്കിലും വിഷയങ്ങളെ രാഷ്ട്രീയമായി സൗകര്യപ്രദമായി കൈകാര്യം ചെയ്യാനുള്ള വിവേചനാധികാരം നിലനിര്‍ത്താനാണ് മുന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചത്.

സമഗ്രമായൊരു ദേശീയ സുരക്ഷാ-പ്രതിരോധ തന്ത്രം കൊണ്ടുവരുന്നതിനായി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രധാനമന്ത്രി അധ്യക്ഷനായി ദേശീയ സുരക്ഷാ കൗണ്‍സില്‍ (എന്‍എസ്സി) രൂപീകരിച്ചു. സമഗ്ര ദേശീയ സുരക്ഷാ തന്ത്രത്തിന്റെ കരട് തയ്യാറാക്കാനായി 2018-ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് ( എന്‍എസ്സിഎസ്) രൂപം നല്‍കി. വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് എന്‍എസ്സിഎസ്.

ഭീഷണികളെ സമഗ്രമായി മുന്‍കൂട്ടിക്കാണുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടി പ്രതിരോധ നവീകരണം, സാങ്കേതിക മുന്നേറ്റം, സൈബര്‍ പ്രതിരോധശേഷി, ആഭ്യന്തര സുരക്ഷ, ഹൈബ്രിഡ് ഭീഷണി നിയന്ത്രണം, സാമ്പത്തിക സ്ഥിരത, തന്ത്രപരമായ നയതന്ത്രം എന്നിവയിലൂന്നിയുള്ള പ്രതിരോധ തന്ത്രത്തിനാണ് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയേറ്റ് രൂപംകൊടുത്തത്.

ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷാ വെല്ലുവിളികളെയും ഭീഷണികളെയും വിശദമായി മനസിലാക്കി പ്രതികരിക്കാനുള്ള തയ്യാറെടുപ്പ് നടത്താന്‍ വേണ്ടിയാണ് സുരക്ഷ തന്ത്രത്തിന് രൂപം നല്‍കിയത്. നിലവില്‍ ഇതിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ടവരില്‍ നിന്ന് ആവശ്യമായ എല്ലാ വിവരങ്ങളും സെക്രട്ടേറിയറ്റിന് ലഭിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, കരട് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ദേശീയ സുരക്ഷാ കൗണ്‍സിലിന് (എന്‍എസ്സി) മുന്നില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ബസ്സെല്ലാം കൃത്യ സമയത്ത് വരുന്നുണ്ടല്ലോ അല്ലേ, ‘ഡ്രൈവിങ് സീറ്റില്‍’ എ ഐ

ബസ്സെല്ലാം കൃത്യ സമയത്ത് വരുന്നുണ്ടല്ലോ അല്ലേ, ‘ഡ്രൈവിങ് സീറ്റില്‍’ എ ഐ

ദുബൈ: ബസ് സർവീസുകൾ കൃത്യസമയം പാലിക്കുന്നതിൽ വൻ മുന്നേറ്റമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ ടി‌ എ) അറിയിച്ചു. ബിഗ് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ), നൂതന അനലിറ്റിക്സ് എന്നിവയുടെ ഉപയോഗം കാരണമാണ് ഈ നേട്ടം. മുൻകാലങ്ങളെ അപേക്ഷിച്ച് ബസുകളുടെ സമയനിഷ്ഠ 50 ശതമാനത്തിലധികം വർധിച്ചതായും അധികൃതർ പറഞ്ഞു.

വിവിധ തരം ഡേറ്റകൾ ഉപയോഗിച്ച് ബസുകളുടെ സമയം പുനഃക്രമികരിച്ചതാണ് പ്രധാന നേട്ടമായത്. ഇതിലൂടെ ബസുകൾ വൈകുന്നത് ഒഴിവാക്കാൻ കഴിഞ്ഞു. ഒപ്പം ഇന്ധന ക്ഷമത വർധിപ്പിക്കാനും കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാനും സാധിച്ചതായി ആർ‌ ടി‌ എ ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു. യാത്ര റദ്ദാക്കുന്നത് 4 ശതമാനം കുറവ് വന്നതായും ആർ‌ ടി‌ എ അറിയിച്ചു.

നി​ർ​മ്മി​ത​ബു​ദ്ധി ഉപയോഗപ്പെടുത്തി നടത്തുന്ന പ​രീ​ക്ഷ​ണം ദുബൈ ബ​സ് ശൃം​ഖ​ലയുടെ ​ പ്രകടനം മികച്ചതാക്കും. യാത്രക്കാരുടെ ആവശ്യം മുൻകൂട്ടി കാ​ണാ​നും അ​തി​ന​നു​സ​രി​ച്ച്​ യാത്രാസൗകര്യം മെ​ച്ച​പ്പെ​ടു​ത്താ​നും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ ഐ സംവിധാനം ഉപയോഗിച്ച് ഡ്രൈവർമാർക്ക് പരിശീലനം നൽകുക, ഉപഭോക്തൃ സേവനം മികച്ചതാക്കുക തുടങ്ങിയവയ്ക്കായി ഒരു പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സര്‍ക്കാര്‍ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കുന്നു; ‘ലാല്‍ സലാം’ കമ്യൂണിസ്റ്റ് അഭിവാദ്യ രീതി: ചെറിയാന്‍ ഫിലിപ്പ്

സര്‍ക്കാര്‍ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കുന്നു; ‘ലാല്‍ സലാം’ കമ്യൂണിസ്റ്റ് അഭിവാദ്യ രീതി: ചെറിയാന്‍ ഫിലിപ്പ്

സര്‍ക്കാര്‍ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിക്കുന്നതിനെക്കുറിച്ചാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടിയ്ക്ക് ലാല്‍ സലാം എന്ന് പേരിട്ടതിനെതിരെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം.

സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് ‘ലാല്‍ സലാം, എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ലെന്നും ചെറിയാന്‍ ഫിലപ്പ് പറയുന്നു. ലാല്‍ സലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണെന്നും അദ്ദേഹം പറയുന്നു.

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തിരുവന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ ആദരിക്കുക. പരിപാടിയുടെ പേര് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ‘വാനോളം മലയാളം ലാല്‍സലാം’ എന്നാണ് പരിപാടിയുടെ പേര്. മുഖ്യമന്ത്രി പിണറായി വിജയനാണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. പരിപാടിയുടെ പേരിലെ ‘ലാല്‍സലാം’ വിവാദമാക്കേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. പരിപാടിക്ക് രാഷ്ട്രീയമില്ലെന്നും ലാല്‍ സലാം എന്നു പേരിട്ടത് ലാലിനുള്ള സലാം എന്ന അര്‍ഥത്തിലാണെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്‍രെ പ്രതികരണം. ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകളിലേക്ക്:

മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കുന്നു: ചെറിയാന്‍ ഫിലിപ്പ്

ഫാല്‍ക്കേ അവാര്‍ഡ് നേടിയ മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് ‘ലാല്‍ സലാം, എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ല.

ലാല്‍ സലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ലാല്‍ സലാം എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പന്‍ അഭിവാദ്യം എന്നാണ് യഥാര്‍ത്ഥ അര്‍ത്ഥം. ഇംഗ്ലീഷില്‍ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പന്‍ അഭിവാദ്യം നേരുന്ന പാര്‍ട്ടി പരിപാടിയായി പൗര സ്വീകരണത്തെ മാറ്റുകയെന്ന ദുഷ്ടലാക്കാണ് സര്‍ക്കാരിനുള്ളത്. കമ്മ്യൂണിസ്റ്റു കഥാപാത്രങ്ങളുടെ ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ് ചെറിയാന്‍ കല്പകവാടി തന്റെ സിനിമയ്ക്ക് ‘ലാല്‍ സലാം’ എന്ന പേരു നല്‍കിയത്.

ക്യൂരിയോസിറ്റി 2025 – ജില്ലാതല ക്വിസ് മത്സരം

ക്യൂരിയോസിറ്റി 2025 – ജില്ലാതല ക്വിസ് മത്സരം

എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ-എക്കോയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വി. സദാശിവൻ പിള്ള മെമ്മോറിയൽ ജില്ലാ തല മെഗാ ക്വിസ് – ക്യൂരിയോസിറ്റി 2025 ൽ വെള്ളനാട് ജി. കാർത്തികേയൻ മെമ്മോറിയൽ ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ എസ്.എൽ. ശ്രീലേഷ്, എസ്.എൽ. ശ്രീലവ്യ എന്നിവർ ചാമ്പ്യൻമാരായി.

കിളിമാനൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ പി.ആർ. ആദർശ്, എസ്. നീരജ് എന്നിവർക്ക് രണ്ടാം സ്ഥാനവും ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ ഡി.എസ്. സാധിക, എസ്.വി. സാനന്ദ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന മത്സരം എക്കോ പ്രസിഡന്റ് കെ. അജന്തൻ നായർ ഉദ്ഘാടനം ചെയ്തു. രഞ്ജിത് വെള്ളല്ലൂർ നയിച്ച ക്യൂരിയോസിറ്റി 2025 ൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ സ്‌കൂളുകളിൽ നിന്നുള്ള 20 ടീമുകൾ പങ്കെടുത്തു. എക്കോ ഭാരവാഹികളായ കെ. വേലായുധൻ, അഡ്വ. കെ. ജയപാൽ, പി.ഡി. കൃഷ്ണൻകുട്ടി നായർ, എൻ. മാധവൻ പിള്ള, സാബു നീലകണ്ഠൻ, കെ. വേണു, പി. ഷിബുകുമാർ എന്നിവർ നേതൃത്വം നൽകി.