by Midhun HP News | Sep 27, 2025 | Latest News, കേരളം
കോട്ടയം: അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റ് ആരും പറയാത്തതുപോലെ എന്‍എസ്എസ് അതിന്റെ രാഷ്ട്രീയ നിലപാട് വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ വന്നോട്ടെ, അത് തങ്ങള്‍ നേരിട്ടോളാമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ‘ഫ്‌ലക്‌സുകള്‍ വന്നോട്ട, അത് എനിക്കൊരു പബ്ലിസിറ്റിയാകും. രാജിവയ്ക്കുന്നവര്‍ രാജിവച്ചോട്ടെ’- അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇതിനിടെ, സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗത്തിന് മുന്നിലാണ് ബാനര്‍. വിശ്വാസികളെ പിന്നില്‍ നിന്ന് കുത്തിയെന്നും പിണറായിക്ക് പാദസേവ ചെയ്യുന്നെന്നും വിമര്‍ശനമുണ്ട്. കരയോഗത്തിലെ അംഗങ്ങള്‍ എന്ന പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, എന്‍എസ്എസ് പ്രതിനിധി സഭായോഗം ആരംഭിച്ചു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റും വരവു ചെലവ് കണക്കുകളും അംഗീകരിക്കാനാണ് യോഗം. അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങളും ചര്‍ച്ചയാകും.

by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
ആലംകോട് മുസ്ലിം ജമാഅത്ത് അസ്സയ്യിദ്ഉദാറത്ത് പൂക്കോയ തങ്ങൾ 111ആമത് ആണ്ട് നേർച്ചയുടെ സമാപന സമ്മേളനവും സനദ് ദാനവും ജനാബ് അൽ ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി ഉസ്താദ് നിർവഹിച്ചു.
സമാപന സമ്മേളനത്തിൽ ജനാബ് നി സാമുദ്ദീൻ അൽ ഹാഫീസ് കുമ്മനം ഉസ്താദ്ചീഫ് ഇമാം ആലം കോട് മുസ്ലിം ജമാഅത്ത് അധ്യക്ഷനായി. ജമാഅത്ത് പ്രസിഡണ്ട് ജനാബ് നാസറുദ്ദീൻ മുസ്‌ലിയാർ, ജമാഅത്ത് ജനറൽ സെക്രട്ടറി എ എം നാസർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വക്കേറ്റ് എം മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു
സമാപനത്തോട് അനുബന്ധിച്ച് ഹിഫ്ള്ഖുർആൻ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അന്നദാന വിതരണവും ഉണ്ടായിരുന്നു.



by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
ദുബൈ: ഏഷ്യാ കപ്പ് ഫൈനലിൽ ബദ്ധവൈരികളായ പാകിസ്ഥാനെതിരായ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി നിർണായക താരങ്ങളുടെ പരിക്ക്. ഓപ്പണർ അഭിഷേക് ശർമ, ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ എന്നിവർക്കാണ് പരിക്ക്. ശ്രീലങ്കക്കെതിരായ അവസാന സൂപ്പർ ഓവർ പോരാട്ടത്തിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. സുപ്രധാന പോരാട്ടം തൊട്ടു മുന്നിൽ നിൽക്കെയാണ് നിർണായക താരങ്ങളുടെ പരിക്ക് ടീം ക്യാംപിൽ ആശങ്ക സൃഷ്ടിച്ചത്.
മത്സര ശേഷം ബൗളിങ് പരിശീലകൻ മോണി മോർക്കൽ ഇരുവരേടേയും പരിക്കു സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പങ്കിട്ടിരുന്നു. അഭിഷേകിനു കുഴപ്പമില്ലെന്നാണ് മോർക്കൽ പറയുന്നത്. ഹർദികിന്റെ കാര്യത്തിൽ ഒന്നും പറയാറായിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ന് നടക്കുന്ന പരിശോധനയ്ക്കു ശേഷമേ വിലയിരുത്തു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്ന ശേഷമേ ഫൈനൽ മത്സരത്തിനുള്ള ടീമിൽ ഹർദികിനെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കു എന്നും മോർക്കൽ പറഞ്ഞു.

ശ്രീലങ്കക്കെതിരായ പോരാട്ടത്തിൽ ഹർദിക് ഒരോവർ മാത്രമാണ് പന്തെറിഞ്ഞത്. ആദ്യ ഓവർ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് നൽകിയത്. പിന്നാലെ ഹർദികിനു പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. പിന്നാലെ താരം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് ഒരോവറും താരം പന്തെറിഞ്ഞില്ല.

ഇന്ത്യയുടെ ബാറ്റിങിന്റെ ഒൻപതാം ഓവറിലാണ് അഭിഷേകിനും പേശിവലിവ് അനുഭവപ്പെട്ടത്. റണ്ണിനായുള്ള ഓട്ടത്തിനിടെ താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വലതു കാലിനാണ് പേശിവലിവ് അനുഭവപ്പെട്ടത്. താരം വേദനകൊണ്ടു ഇടയ്ക്കിടെ കാലിൽ പിടിക്കുന്നതും കാണാമായിരുന്നു. പിന്നാലെ അദ്ദേഹം ഔട്ടായി മടങ്ങി. ഇന്ത്യ ബൗൾ ചെയ്യാനിറങ്ങിയപ്പോൾ അഭിഷേക് ഫീൽഡിങിനായി ഗ്രൗണ്ടിൽ വന്നതുമില്ല. ഇതോടെയാണ് ഇരുവരുടേയും പരിക്കു സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നത്.
ഫൈനലിനു മുൻപ് പരിശീലനത്തിനായി താരങ്ങൾ ഇറങ്ങേണ്ടതില്ലെന്നാണ് ടീമിന്റെ തീരുമാനം. മതിയായ വിശ്രമം ഉറപ്പാക്കാനാണ് തീരുമാനമെന്നു മോർക്കൽ കൂട്ടിച്ചേർത്തു.

by Midhun HP News | Sep 27, 2025 | Latest News, കേരളം
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ചു കൊണ്ടുള്ള നടി ലക്ഷ്മി പ്രിയയുടെ കുറിപ്പ് വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ വെട്ടിക്കളഞ്ഞ നഖം പോലും താനെടുത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന ലക്ഷ്മി പ്രിയയുടെ വാക്കുകള്‍ ട്രോളുകളില്‍ നിറയുകയാണ്. താരത്തെ പരിഹസിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്.
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ചു കൊണ്ടുള്ള നടി ലക്ഷ്മി പ്രിയയുടെ കുറിപ്പ് വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ വെട്ടിക്കളഞ്ഞ നഖം പോലും താനെടുത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന ലക്ഷ്മി പ്രിയയുടെ വാക്കുകള്‍ ട്രോളുകളില്‍ നിറയുകയാണ്. താരത്തെ പരിഹസിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്.

”അതേ, ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹന്‍ലാലിന്റെതാണ്. അത്രയധികം ആരാധനയും സ്‌നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്.” എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ലക്ഷ്മി പ്രിയയുടെ പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്:
അതേ, ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹന്‍ലാലിന്റെതാണ്. അത്രയധികം ആരാധനയും സ്‌നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്. ആ പോസ്റ്റില്‍ എഴുതിയ മിക്ക ചിത്രങ്ങളും 1991,92 വര്‍ഷങ്ങളിലേതാണ്. പാദമുദ്രയും, ചിത്രവും, ഉത്സവപ്പിറ്റേന്നും ആര്യനും വെള്ളാനകളുടെ നാടുമെല്ലാം ചെയ്തത് 1988 ല്‍ ആണ്. 1989 ല്‍ ആണ് കിരീടം.വരവേല്പ്പും ആ വര്‍ഷം തന്നെയാണ്. അതിനും മുന്‍പേ 1986 ല്‍ ആണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ടി പി ബാലഗോപാലനുമൊക്കെ! 1986 ല്‍. അതൊക്കെ അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തില്‍ ആണ്.
പിന്നെയും വര്‍ഷങ്ങളും, ഓരോ വര്‍ഷവും അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ എണ്ണവും അദ്ദേഹത്തിന്റെ വയസ്സും എടുത്താല്‍ ഈ പോസ്റ്റ് നീണ്ടു നീണ്ടുപോകും.എത്ര എത്ര വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്? ഇന്ത്യന്‍ സിനിമയില്‍ ഒരു നടനും അവകാശപ്പെടാനും ഭേദിക്കുവാനും കഴിയാത്ത റെക്കോര്‍ഡുകള്‍ ആണ് അതെല്ലാം. അതിനുശേഷം എത്രയോ നടന്മാര് വന്നു? ആ വയസ്സില്‍ മികവുറ്റതാക്കിയ എത്ര കഥാപാത്രങ്ങളുണ്ട്? ആ എണ്ണമൊക്കെ എടുത്താല്‍ ഇനി ഒരു നടന് അത്തരം ഭാഗ്യം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.
മോഹന്‍ലാല്‍ എന്നത് സൂക്ഷ്മാഭിനയത്തിന്റെ പാഠപുസ്തകമാണ്. അദ്ദേഹം ഒരു ഇംഗ്ലീഷ് നടനായിരുന്നുവെങ്കില്‍ ഓസ്‌കാര്‍ അവാര്‍ഡ് എത്രയെണ്ണം അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടാകുമായിരുന്നു? ഞാന്‍ അഭിമാനിക്കുന്നു, അദ്ദേഹം ഒരു ഭാരതീയനായതിലും മലയാളിയായതിലും അദ്ദേഹത്തിനോടൊപ്പം കുറച്ചു ചിത്രങ്ങള്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലും. സര്‍വ്വോപരി അദ്ദേഹവും കൂടി മെമ്പറായ ഒരു സംഘടനയില്‍ ഞാനുമുണ്ട് എന്നതിലും.

എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവര്‍ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവര്‍ അവര്‍ക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ. അതിനവരെ അനുവദിക്കൂ.

by Midhun HP News | Sep 27, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗർ: ലഡാക്ക് സംഘർഷത്തിൽ പ്രതിഷേധക്കാരുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ലഡാക്ക് അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായി ആഭ്യന്തര മന്ത്രാലയ പ്രതിനിധികളാണ് ചർച്ച നടത്തുന്നത്. പ്രാരംഭ ചർച്ചയാണെന്നും തുടർ ഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി.
ലഡാക്കിനു സംസ്ഥാന പദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചയെങ്കിലും ഇക്കാര്യത്തിൽ ഉടനടിയൊരു തീരുമാനം കേന്ദ്രം കൈക്കൊള്ളില്ല. സംവരണ പരിധി ഉയർത്തുന്നതടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ടു വയ്ക്കാൻ സാധ്യതയുണ്ട്. പിന്നാക്ക സംവരണ പരിധി ഉയർത്താനും സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറാണെന്നും കേന്ദ്രം അറിയിച്ചേക്കും.

അതിനിടെ സംഘർഷ സാധ്യത മുൻനിർത്തി മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആളുകൾ കൂട്ടം ചേരുന്നതിനു വിലക്കുണ്ട്. ഇന്റർനെറ്റ് വിലക്ക് തുടരും. കൂടുതൽ സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്.
ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ അറസ്റ്റിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കും. എതിർ ശബ്ദങ്ങളെ രാജ്യ വിരുദ്ധതായി സർക്കാർ മുദ്ര കുത്തുന്നതായി പ്രതിപക്ഷം ആരോപിച്ചു. സർക്കാരിനു ഭയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ദേശസുരക്ഷാ നിയമപ്രകാരമാണ് വാങ്ചുകിനെ കഴിഞ്ഞ ദിവസം ലേ പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ലഡാക്ക് സംഘര്‍ഷത്തിന് കാരണം സോനം വാങ്ചുക് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ നാലു പേര്‍ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരും പൊലീസും നടത്തിയ ഏറ്റുമുട്ടലിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്.
വാങ്ചുക് ഉൾപ്പെടെ 15 പേർ സെപ്റ്റംബർ 10 മുതൽ 35 ദിവസം നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. നിരാഹാരമനുഷ്ഠിച്ച രണ്ടുപേരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ലേയിലെ ബുദ്ധമത വിശ്വാസികളുടെ സംഘടനയായ ലേ ഏപ്പെക്സ് ബോഡിയുടെ യുവജന സംഘടനയാണ് ലേയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പ്രതിഷേധത്തെ നേപ്പാളിലെ ജെൻ സീ കലാപത്തോടും ബംഗ്ലദേശിലെ ജനകീയ പ്രക്ഷോഭത്തോടും ഉപമിച്ച വാങ്ചുകിന്റെ പ്രസ്താവനകളാണ് കലാപം അക്രമാസക്തമായതിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു
വാങ്ചുകിന്റെ സന്നദ്ധ സംഘടനയായ ദ സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ ലൈസൻസും കേന്ദ്രം റദ്ദാക്കിയിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി. സോനം വാങ്ചുക് സംഘർഷം ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ കവീന്ദർ സിങ് രംഗത്തു വന്നിരുന്നു. 2019ൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി നരേന്ദ്രമോദി സർക്കാർ ഏകപക്ഷീയമായി എടുത്തുകളഞ്ഞതോടെയാണ് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി മാറിയത്.


by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
ദുബൈ: ഏഷ്യാ കപ്പ് സൂപ്പർ ഫോർസിലെ അവസാന പോരാട്ടം അത്യന്തം നാടകീയമായിരുന്നു. അതിലേറെ ത്രില്ലറുമായിരുന്നു. സൂപ്പർ ഓവറിൽ ദസുൻ ഷനകയെ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ റണ്ണൗട്ടാക്കിയിരുന്നു. ഈ ഔട്ട് പക്ഷേ അൽപ്പം കൺഫ്യൂഷൻ ഉണ്ടാക്കുന്നതായി മാറി. ആദ്യം അംപയർ ഔട്ട് വിളിച്ചു. എന്നാൽ റിവ്യുയ്ക്കു ശേഷം ഔട്ടല്ലെന്നും വിധിച്ചു. ഇത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.
സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ കുശാൽ പെരേര ഔട്ടായി. അർഷ്ദീപിന്റെ പന്തിൽ റിങ്കു സിങ് ക്യാച്ചെടുത്താണ് താരത്തിന്റെ മടക്കം. രണ്ടാം പന്തിൽ കാമിന്ദു മെൻഡിസ് സിംഗിളെടുത്തു. മൂന്നാം പന്തിൽ ഷനകയ്ക്കു റണ്ണെടുക്കാനായില്ല. നാലാം പന്ത് വൈഡായതോടെ ഇതു മാറ്റിയെറിഞ്ഞു. ഈ പന്തിലാണ് നാടകീയ സംഭവങ്ങൾ.
ബാറ്റിൽ ഔട്ട്സൈഡ് എഡ്ജുണ്ടെന്നു കരുതി അർഷ്ദീപ് ക്യാച്ച് ഔട്ടിനാണ് അപ്പീൽ ചെയ്തത്. പിന്നാലെയാണ് അംപയർ ഔട്ട് അനുവദിച്ചത്. എന്നാൽ ഷനക റിവ്യു ആവശ്യപ്പെട്ടു. റിവ്യു പരിശോധനയിൽ പന്ത് ബാറ്റിൽ ഉരസിയിട്ടില്ലെന്നു വ്യക്തമായതോടെ തേഡ് അംപയർ നോട്ടൗട്ട് വിധിച്ചു. ഫീൽഡ് അംപയർ ഔട്ട് വിളിച്ചതിനാൽ പന്ത് ഡെഡ് ബോളായി മാറി. ഇതോടെ ഷനക റണ്ണൗട്ടിൽ നിന്നു രക്ഷപ്പെട്ടു. ക്യാച്ച് ഔട്ടിനായി അർഷ്ദീപ് അപ്പീൽ ചെയ്തില്ലായിരുന്നുവെങ്കിൽ ഷനക റണ്ണൗട്ടാകുകയും ഇന്നിങ്സ് അവിടെ തീരേണ്ടതുമായിരുന്നു.
തീരുമാനം സംബന്ധിച്ചു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും അംപയർ ഗാസി സോഹലും തമ്മിൽ ഏറെ നേരം തർക്കമുണ്ടായി. എന്നാൽ അംപയർ ലങ്കയ്ക്കു അനുകൂലമായി തന്നെ നിന്നു. പക്ഷേ കിട്ടിയ ലൈഫ് മുതലാക്കാൻ ഷനകയ്ക്കു സാധിച്ചതുമില്ല. അഞ്ചാം പന്തിൽ കൂറ്റനടിയ്ക്കു ശ്രമിച്ച ഷനകയ്ക്കു പിഴച്ചു. താരത്തെ പകരക്കാരനായി കളത്തിലെത്തിയ ജിതേഷ് ശർമ പിടികൂടിയതോടെ ലങ്കൻ ഇന്നിങ്സിനും തിരശ്ശീല വീണു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 5 പന്തിൽ 2 റൺസ് മാത്രമാണ് നേടിയത്. 2 വിക്കറ്റുകളും അവർക്കു നഷ്ടമായി. ഇന്ത്യ വിജയ ലക്ഷ്യമായ 3 റൺസ് ആദ്യ പന്തിൽ തന്നെ സ്വന്തമാക്കി വിജയവും നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയും രണ്ടാമത് ബാറ്റ് ചെയ്ത ശ്രീലങ്കയും 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് അടിച്ചതോടെയാണ് സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടത്.


Recent Comments