by Midhun HP News | Feb 8, 2026 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കിരീടം തേടി കേരളം ഇന്നിറങ്ങുന്നു. സര്‍വീസസ് ആണ് എതിരാളികള്‍. എട്ടാം കിരീടം തേടിയാണ് കേരള ടീം ഇറങ്ങുന്നത്. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം.
സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗാളിനോടാണ് പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് കളിയില്‍ മൂന്ന് ജയവും ഓരോ സമനിലയും തോല്‍വിയുമായിരുന്നു കേരളത്തിന്റേത്. എട്ടു ഗോള്‍ മാത്രമാണ് നേടിയത്. മൂന്നെണ്ണം വഴങ്ങി.
എന്നാല്‍ നോക്കൗട്ട് റൗണ്ടില്‍ അടുമുടി മാറിയ കേരള ടീമിനെയാണ് കാണാനായത്. സമഗ്രാധിപത്യത്തില്‍ എതിരാളികളുടെ വലയില്‍ ഗോള്‍ നിറച്ചാണ് കേരളം മുന്നേറിയത്. അവസാന രണ്ടു മത്സരങ്ങളില്‍ എതിരില്ലാതെ ഏഴു ഗോളുകളാണ് അടിച്ചത്.


കേരളത്തിന്റെ മധ്യനിര മികച്ച ഫോമിലാണ്. വി അര്‍ജുന്‍, ഒ എം ആസിഫ്, എം എം അര്‍ജുന്‍ ത്രയം പ്രതീക്ഷ പുലര്‍ത്തുന്നു. ക്യാപ്റ്റന്‍ ജി സഞ്ജു നയിക്കുന്ന പ്രതിരോധം കരുത്തുറ്റതാണ്. മുഹമ്മദ് അജ്സല്‍ നാല് ഗോളുമായി മുന്നിലാണ്. സര്‍വീസസിന്റേത് 13 സീസണുകള്‍ക്കിടെ ഏഴാം ഫൈനലാണ്.
by Midhun HP News | Feb 8, 2026 | Latest News, കേരളം
മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളിനെ (71) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയില്‍ ആണ് ശേഖര്‍ അയ്യന്തോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ ചിത്രകലാമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ശേഖര്‍ അയ്യന്തോള്‍.
കേരള ചിത്രകലാപരിഷത്തിന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. തൃശ്ശൂരിലെ അയ്യന്തോളില്‍ 1954ല്‍ജനിച്ച അദ്ദേഹം ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ല്‍ ഇവിടെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പി.കെ. ഓമന (റിട്ട. പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്. കുമരനെല്ലൂര്‍, പാലക്കാട്). മക്കള്‍: ജിനന്‍ ശേഖര്‍, ധനന്‍ ശേഖര്‍. സംസ്‌കാരം ഇന്ന്.


by Midhun HP News | Feb 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ് എസ് സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്‌ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്ന് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നു. പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട്. പ്രതികളുടെ വാദം കളവാണ്. നഷ്ടമായ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ സൂചിപ്പിക്കുന്ന പരിശോധനാ ഫലമാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി എന്നാണ് റിപ്പോര്‍ട്ട്. ഈ പരിശോധനാഫലം നാളെ ഹൈക്കോടതിക്ക് കൈമാറും. ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായിട്ടാണ് വിഎസ് എസ് സി രണ്ടാം വട്ട പരിശോധന നടത്തിയത്.
ശബരിമലയില്‍ നിന്നും 989 ഗ്രാമിനും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി പരിശോധന നടത്തിയ വിഎസ് എസ് സിയിലെ ശാസ്ത്രജ്ഞരുമായി എസ്‌ഐടി സംഘം കൂടുതല്‍ വ്യക്തത തേടിയിട്ടുണ്ട്. സ്വര്‍ണം ഉരുക്കിയതിനെത്തുടര്‍ന്ന് ശേഷിച്ച സ്വര്‍ണത്തിന് പകരം, തത്തുല്യമായ പണം ശബരിമലയിലേക്ക് നല്‍കിയെന്നുമാണ് പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ തുടങ്ങിയവര്‍ മൊഴി നല്‍കിയിരുന്നത്.


by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിൽ ഇടിച്ചു കയറി അപകടം. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ മരിച്ചു. ബസ് ഇടിച്ച ബൈക്ക് യാത്രികനാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ബസ് ബൈക്കുകളിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.


by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
കാസര്‍കോട്: സമസ്ത അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തിറക്കുന്ന സമസ്ത ‘100 Years’ സ്‌പെഷ്യല്‍ സപ്ലിമെന്റ് കാസര്‍കോട് കുണിയ സമ്മേളന നഗരിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എ വി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്തു.
എസ്‌ഐസി ഗ്ലോബല്‍ ഭാരവാഹികളായ കുഞ്ഞഹമ്മദ് ഹാജി, ഇബ്രാഹിം ഓമശ്ശേരി, അബ്ദുല്‍ റഹ്മാന്‍ ഫൈസി, ഷൌക്കത്ത് മൗലവി, അച്ചുര്‍ ഫൈസി, ഷംസുദ്ധീന്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ ഫൈസി, മാഹിന്‍ വിഴിഞ്ഞം, ഉബൈദുല്ല തങ്ങള്‍, അബൂബക്കര്‍ കാസിമി, അലവികുട്ടി ഒളവട്ടൂര്‍, കാസിം മൗലവി, ജലീല്‍ ഹാജി, അബ്ദുല്‍ റസാഖ് വളാഞ്ചേരി, സക്കീര്‍ ഹുസൈന്‍ തങ്ങള്‍, ഉസൈന്‍ ദാരിമി അന്‍വര്‍ ഹാജി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് സെയില്‍സ് മാനേജര്‍ കോഴിക്കോട് ധര്‍മ്മേഷ് കൂനേരി എന്നിവര്‍ പങ്കെടുത്തു.


by Midhun HP News | Feb 7, 2026 | Latest News, കേരളം
ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മലയാളി യുവാവ് മരിച്ചു.
തൃശ്ശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ.

വിമാനം പറന്നുയർന്ന് ഏകദേശം രണ്ട് മണിക്കൂർ പിന്നിടുമ്പോൾ, വിമാനത്തിന്റെ പിൻഭാഗത്ത് ഇരുന്ന അഖിലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ വിമാനത്തിൽ ഡോക്ടർമാരുണ്ടോയെന്ന് അന്വേഷിച്ച് അനൗൺസ്മെന്റ് നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പൈലറ്റ് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു. കൊച്ചിയിൽ എത്താൻ അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ നിർണായക തീരുമാനം എടുത്തത്.
കണ്ണൂരിൽ വിമാനം ഇറങ്ങിയതോടെ അഖിലിന്റെ ഭാര്യയെയും ആറുവയസ്സുള്ള മകളെയും ആശങ്കാജനകമായ അവസ്ഥയിൽ അധികൃതർ വിമാനത്തിൽ നിന്നും പുറത്തിറക്കി.
കുടുംബത്തെ ആശ്വസിപ്പിക്കാനും സഹായിക്കാനും അഖിലിന്റെ സുഹൃത്തും ‘സോപാനം’ ഗ്രൂപ്പ് അംഗവുമായ ശരത്ത് കൂടെ ഇറങ്ങി. പിന്നീട് വിമാനം വീണ്ടും കൊച്ചിയിലേക്കുള്ള യാത്ര തുടർന്നു. കൊച്ചിയിൽ വിമാനം എത്തിയതിന് പിന്നാലെയാണ് അഖിലിന്റെ മരണം സ്ഥിരീകരിച്ചതായി സഹയാത്രികർക്ക് അറിയിപ്പ് ലഭിച്ചത്. യാത്രയ്ക്കിടയിൽ നടന്ന ഈ ദാരുണ സംഭവം വിമാനത്തിലെ യാത്രക്കാരെ മുഴുവൻ നിശബ്ദരാക്കി.

Recent Comments