കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

ദുബൈ: കുവൈത്തിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന്‍ ആക്രമിച്ചതായി കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ സ്ഥിരീകരിച്ചു.

കപ്പലില്‍ 24 ജീവനക്കാരാണ് ഉള്ളത്. ഇവര്‍ സുരക്ഷിതരാണെന്നു കോര്‍പറേഷന്‍ വ്യക്തമാക്കി.

ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായി. കപ്പലിനു കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 12.10ഓടെയാണ് ആക്രമണമുണ്ടായത്.

ആക്രമണം നടക്കുമ്പോള്‍ കപ്പലില്‍ നിറയെ അസംസ്‌കൃത എണ്ണ ശേഖരമുണ്ടായിരുന്നു. എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം തുടര്‍ച്ചയായി എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം തുടരുകയാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ് അല്‍ സാല്‍മിക്ക് നേരെയുള്ള ആക്രമണം.

‘വിഷുക്കൈനീട്ട’വുമായി സപ്ലൈകോ, 1250 രൂപയ്ക്ക് 17 സാധനങ്ങള്‍; ഈസ്റ്റര്‍- വിഷു ചന്ത നാളെ മുതല്‍

‘വിഷുക്കൈനീട്ട’വുമായി സപ്ലൈകോ, 1250 രൂപയ്ക്ക് 17 സാധനങ്ങള്‍; ഈസ്റ്റര്‍- വിഷു ചന്ത നാളെ മുതല്‍

തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ നാളെ തുടങ്ങും. നാളെ മുതല്‍ ഏപ്രില്‍ 14 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 17 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, സ്ഗിനേച്ചര്‍ മാര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് ചന്ത പ്രവര്‍ത്തിക്കുക. കൂടാതെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും 13 ഇന സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ശബരി ഉത്പന്നങ്ങളും എഫ്എംസിജി ഉത്പന്നങ്ങളും പ്രത്യേക നിരക്കില്‍ ലഭ്യമാക്കും.

സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിയാല്‍ റഡീം ചെയ്യാം.

1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റില്‍ ഉള്‍പ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്. ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ചന്തകൾ പ്രവർത്തിക്കില്ല.

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്; കനത്ത ചൂടും തുടരും

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്; കനത്ത ചൂടും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

ഒറ്റപ്പെട്ട മഴ പല ജില്ലകളിലും തുടരുമ്പോഴും ചൂടിനു കുറവില്ല. പകല്‍ സമയത്ത് പൊതുവേ ചൂട് കൂടുതലായിരിക്കും. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശബരിമലയില്‍ ഇന്ന് പള്ളിവേട്ട; ആറാട്ട് നാളെ

ശബരിമലയില്‍ ഇന്ന് പള്ളിവേട്ട; ആറാട്ട് നാളെ

പത്തനംതിട്ട: ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും. ഉത്സവത്തിന്റെ ഒന്‍പതാം ദിവസമാണ് പള്ളിവേട്ട. രാത്രി 8.30നു അത്താഴപൂജയ്ക്കു ശേഷം നടക്കുന്ന ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കിനെഴുന്നള്ളിപ്പും പൂര്‍ത്തിയാക്കിയ ശേഷമാണ് ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്ക്ക് പുറപ്പെടുന്നത്.

വാദ്യമേളങ്ങളും തീവെട്ടികളും ഇല്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറപ്പെടുന്നത്. വെളിനെല്ലൂര്‍ മണികണ്ഠന്‍ എന്ന ആനയാണ് തിടമ്പേറ്റുന്നത്.

പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്. രാത്രി 10നു സന്നിധാനത്ത് എത്തിയ ശേഷം ഹരിവരാസനം. ഈ ദിവസം തിടപ്പള്ളിയോടു ചേര്‍ന്നുള്ള മണ്ഡപത്തിലാണ് ഭഗവാന്റെ പള്ളിയുറക്കം.

ബുധനാഴ്ചയാണ് ആറാട്ട്. രാവിലെ ഒന്‍പതിനു സന്നിധാനത്തു നിന്നു പമ്പയിലേക്ക് ആറാട്ടിനായി ആനപ്പുറത്ത് എഴുന്നള്ളിപ്പ് പുറപ്പെടും. 10.30നും 11.30നും ഇടയിലാണ് പമ്പാനദിയില്‍ പ്രത്യേകം തയ്യാറാക്കിയ കടവില്‍ ആറാട്ട്.

ആറാട്ടിനു ശേഷം പമ്പാ ഗണപതി ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലില്‍ എഴുന്നള്ളിച്ചിരുത്തും. ഇവിടെ ഭക്തര്‍ക്ക് പറയിടാനുള്ള സൗകര്യമുണ്ടാകും. 3.30ഓടെ നീലിമലപ്പാത വഴി സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളിപ്പ് തുടങ്ങും.

വൈകീട്ട് ഏഴ് മണിയോടെ സന്നിധാനത്തെത്തും. തുടര്‍ന്നു കൊടിയിറക്കും. 10നു നട അടയ്ക്കും. ആറാട്ട് ദിനമായ ബുധനാഴ്ച രാവിലെ 8 മണിക്കു ശേഷം പടി ചവിട്ടാന്‍ അനുവദിക്കില്ല. രാത്രി ഏഴിനു ശേഷമായിരിക്കും ദര്‍ശനം.

ബംഗ്ലാദേശില്‍ ഐപിഎല്‍ കാണില്ല; സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടും കാര്യമില്ല

ബംഗ്ലാദേശില്‍ ഐപിഎല്‍ കാണില്ല; സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടും കാര്യമില്ല

ധാക്ക: ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ തത്സമയം കാണാന്‍ സാധിക്കില്ല. സംപ്രേഷണവുമായി ബന്ധപ്പെട്ട കരാര്‍ ജിയോ ഹോട്‌സ്റ്റാര്‍ റദ്ദാക്കി. നേരത്തെ ഐപിഎല്‍ കാണിക്കില്ലെന്ന നിലപാടിലായിരുന്നു ബംഗ്ലാദേശ് സര്‍ക്കാര്‍. എന്നാല്‍ പിന്നീട് അവര്‍ കഴിഞ്ഞ ദിവസം തീരുമാനം മാറ്റി. മത്സരം സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കി.

അതിനിടെ ബംഗ്ലാദേശില്‍ സംപ്രേഷണാവകാശത്തിന്റെ കരാര്‍ ടിസ്‌പോര്‍ട്‌സ് ചാനലിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ പക്ഷേ അവര്‍ വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടിയാണ് ജിയോ കരാര്‍ റദ്ദാക്കിയത്. ഇതോടെയാണ് സംപ്രേഷണം മുടങ്ങിയത്. 2023 മുതല്‍ 2027 വരെ ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിനുള്ള അവകാശം ടിസ്‌പോര്‍ട്‌സാണ് സ്വന്തമാക്കിയത്.

ബംഗ്ലാദേശില്‍ വലിയ തോതില്‍ ആരാധകരുണ്ട് ഐപിഎല്ലിന്. അവരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്നതാണ് തീരുമാനം.

കായിക മേഖലയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നേരത്തെ സംപ്രേഷണ വിലക്ക് ഒവിവാക്കിയത്. വാണിജ്യപരമായ കാഴ്ചപ്പാടാണ് വിഷയത്തില്‍ സര്‍ക്കാരിനുള്ളത് എന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സാഹിര്‍ ഉദ്ദീന്‍ സ്വപന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘ഐപിഎല്‍ സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തെ കായികവുമായി കലര്‍ത്താന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. വാണിജ്യപരമായ താത്പര്യങ്ങള്‍ പരിഗണിച്ചാകും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുക. ഏതെങ്കിലും ചാനലുകള്‍ ഐപിഎല്‍ സംപ്രേക്ഷണത്തിന് അനുമതി തേടിയാല്‍ അനുകൂലമായി തന്നെ പരിഗണിക്കും’ സാഹിര്‍ പറഞ്ഞു.

സ്റ്റാര്‍ സ്പോര്‍ട്സ് അടക്കമുള്ള അന്താരാഷ്ട്ര സ്പോര്‍ട്സ് നെറ്റ് വര്‍ക്കുകള്‍ക്ക് ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യാം. താത്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ സംപ്രേഷണവുമായി ബന്ധപ്പെട്ട് മറ്റ് ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ, ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ് രംഗത്ത് എത്തിയത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെയാണ് ബംഗ്ലാദേശ് തീരുമാനത്തില്‍ അയവ് വരുത്തിയത്.

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

ആലപ്പുഴ: മാട്രിമോണിയല്‍ പരസ്യം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശിയായ രാഹുല്‍(31) ആണ് പിടിയിലായത്. ആലപ്പുഴ ടൗണിലെ വിവിധ സ്ഥലങ്ങളിലും ബീച്ചിലും വെച്ച് യുവതിയെ പലതവണ പീഡിപ്പിച്ചെന്ന പരാതിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് യുവാവിനെ പിടികൂടിയത്. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഫ്രീലാന്‍സ് വെബ് ഡിസൈനനായ പ്രതി അരൂര്‍ സ്വദേശിയായ യുവതിയെ മാട്രിമോണിയല്‍ പരസ്യം വഴിയാണ് പ്രതി പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി സൗഹൃദത്തിലാവുകയും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്നായിരുന്നു ചൂഷണം. പീഡന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.