ട്രംപ് പ്രഖ്യാപനത്തില്‍ വീണ് ഓഹരി വിപണി, 400 പോയിന്റ് നഷ്ടം, കൂപ്പുകുത്തി ഫാര്‍മ ഓഹരികള്‍; 2.3 ശതമാനം ഇടിഞ്ഞു

ട്രംപ് പ്രഖ്യാപനത്തില്‍ വീണ് ഓഹരി വിപണി, 400 പോയിന്റ് നഷ്ടം, കൂപ്പുകുത്തി ഫാര്‍മ ഓഹരികള്‍; 2.3 ശതമാനം ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,800 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഫാര്‍മ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളുടെ ഇറക്കുമതിക്ക് അമേരിക്ക നൂറ് ശതമാനം താരിഫ് ചുമത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരി വിപണിയെ ബാധിച്ച ഒരു പ്രധാന ഘടകം. ഫാര്‍മ സൂചിക 2.3 ശതമാനമാണ് ഇടിഞ്ഞത്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് ഫാര്‍മ സെക്ടര്‍ ഇടിയുന്നത്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 3.4 ശതമാനമാണ് ഇടിഞ്ഞത്. ഡോ. റെഡ്ഡീസ് ലാബ്, സിപ്ല, എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍.

ട്രംപിന്റെ പ്രഖ്യാപനം ഒക്ടോബര്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്. ഐടി കമ്പനികളാണ് നഷ്ടം നേരിട്ട മറ്റൊരു സെക്ടര്‍. നിഫ്റ്റി ഐടി സൂചിക 1.3 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണികള്‍ നഷ്ടത്തിലാണ് എന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. അതിനിടെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചുകയറി. ഡോളറിനെതിരെ ആറു പൈസയുടെ നേട്ടത്തോടെ 88.70ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ ഒരു പൈസയുടെ നഷ്ടത്തോടെ 88.76 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ മൂല്യം.

സി​ഗരറ്റ് പുക പോലെ അപകടം, വീട്ടിൽ ദിവസവും അ​ഗർബത്തി കത്തിക്കാറുണ്ടോ?

സി​ഗരറ്റ് പുക പോലെ അപകടം, വീട്ടിൽ ദിവസവും അ​ഗർബത്തി കത്തിക്കാറുണ്ടോ?

മനസിനും ചുറ്റുപാടിനും ഒരു പോസിറ്റീവ് വൈബ് കിട്ടാൻ അ​ഗർബത്തി മിക്ക വീടുകളിലും ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ഇവയുടെ പതിവ് ഉപയോ​ഗം ശ്വാസകോശത്തിന് അത്ര പോസിറ്റീവ് ആയിരിക്കില്ലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. അഗർബത്തികൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാകുന്നു.

സി​ഗരറ്റിന്റെ പുക പോലെ തന്നെ അപകടകാരിയാണ് അഗർബത്തികളിൽ നിന്ന് ഉയരുന്ന പുകയും. ഒരു സി​ഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്ന അതേ ദോഷഫലമാണ് ഒരു അ​ഗർബത്തിയുടെ പുകയെന്ന് ശ്വാസകോശ രോഗ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അഗർബത്തികളിലെ പുക ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. പ്രത്യേകിച്ച് ആസ്തമയോ ദുർബല ശ്വാസ കോശമോ ഉള്ളവർക്ക്.

അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗർബത്തിയുടെ പുക ശ്വസിക്കുന്നത് ദീർഘകാല ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സിഒപിഡി തുടങ്ങി ചിലപ്പോൾ ശ്വാസ കോശ കാൻസറിന് തന്നെ കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് കൂടുതലും അഗർബത്തികൾ ഉപയോഗിച്ച് വരുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ ഇലക്ട്രിക് ദിയകളും, വിളക്കെണ്ണകളും ഉപയോ​ഗിക്കുന്നതാണ് ഉത്തമം. ആരോ​ഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് അ​ഗർബത്തി ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലതു പോലെ വായു സഞ്ചാരം ഉള്ള മുറികളിൽ ഫാൻ ഓണാക്കി ജനാലകൾ തുറന്നിട്ട ശേഷം അഗർബത്തി കത്തിക്കുക.

കനത്ത മഴ; തലസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

കനത്ത മഴ; തലസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

തലസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കുന്നത്തുകാല്‍ അരുവിയോട് ആറിന്റെ പാലത്തിനു സമീപം ബണ്ട് തകര്‍ന്നു. കിള്ളിപ്പാലം റോഡിന്റെ രണ്ട് ഇടറോഡുകളില്‍ വെള്ളക്കെട്ട് രൂപപെട്ടതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.

രണ്ട് ദിവസമായി മഴ തുടരുന്ന തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിപ്പാലം റോഡിന്റെ രണ്ട് ഇടറോഡുകളില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ജനങ്ങളില്‍ ആശങ്ക സൃഷ്ട്ടിച്ചിട്ടുണ്ട്. കടകള്‍ തുറക്കാന്‍ പറ്റാതെ വ്യാപാരികള്‍ വലഞ്ഞു. ഓടയിലെ മലിനജലം സ്ഥലത്തെ വീടുകളിലേക്കും കയറുന്ന അവസ്ഥയാണ് നിലവില്‍.

നെയ്യാറിന്റെ കൈവഴിയായ കുന്നത്തുകാല്‍ അരുവിയോട് ആറിന്റെ പാലത്തിനു സമീപമുള്ള ബണ്ട് തകര്‍ന്നു. പ്രദേശത്ത് വലിയ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. ഉള്ളൂര്‍ – ആക്കുളം റോഡില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു.വെള്ളത്തില്‍ കുടുങ്ങിയ നിരവധി വാഹനങ്ങള്‍ മാറ്റിയത് കെട്ടി വലിച്ചാണ്.

നവരാത്രി: മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍

നവരാത്രി: മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍

പാലക്കാട്: നവരാത്രി അവധിയോട് അനുബന്ധിച്ച മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. അവധി ദിവസങ്ങളോട് ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക ക്രമീകരണം. ഇന്നും ഒക്ടോബര്‍ ഒന്നിനുമാണ് പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.

വെള്ളിയാഴ്ച (ഇന്ന് ) വൈകീട്ട് ആറിന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് രാത്രി 12.30-ന് ഷൊര്‍ണൂരെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഒക്ടോബര്‍ ഒന്നിനും ഇതേ സമയത്ത് ട്രെയിന്‍ ഓടിക്കും. 13 ജനറല്‍ കോച്ചുകളുണ്ടാകും പാസഞ്ചറിന് ഉണ്ടാവുക. സമയക്രമം- കാസര്‍കോട്- വൈകീട്ട് 6.38, കാഞ്ഞങ്ങാട്-7.04, നീലേശ്വരം-7.13, ചെറുവത്തൂര്‍-7.20, പയ്യന്നൂര്‍-7.31, പഴയങ്ങാടി- 7.44, കണ്ണൂര്‍-8.07, തലശ്ശേരി-8.38, മാഹി- 8.49. വടകര-9.04, കൊയിലാണ്ടി- 9.24, കോഴിക്കോട്-9.52, ഫറോക്ക്-10.09, തിരൂര്‍-10.38, കുറ്റിപ്പുറം-10.59. ഷൊര്‍ണൂര്‍-12.30 (രാത്രി).

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയറ്റർ മൂന്ന് മാസമായിട്ടും തുറന്നില്ലെന്നു പരാതി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയറ്റർ മൂന്ന് മാസമായിട്ടും തുറന്നില്ലെന്നു പരാതി

നെടുമങ്ങാട്∙ മലയോര ഗ്രാമങ്ങളുടെ ആശ്രയമായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയറ്റർ മൂന്ന് മാസമായിട്ടും തുറന്നില്ല എന്ന് പരാതി. അതേ സമയം അടച്ച വാർഡുകൾ തുറന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയ ആവശ്യമായ രോഗികളെ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ജനറൽ സർജറി മുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി. തിയറ്റർ അടച്ചതോടെ കണ്ണ്, പ്രസവം എന്നിവ ഒഴികെ ഒരു ശസ്ത്രക്രിയയും നടക്കുന്നില്ല.

സിടി സ്കാൻ ഇല്ല, അൾട്രാ സൗണ്ട് സ്കാൻ പോലും ഇല്ല. മുൻ കാലങ്ങളിൽ മുട്ടുമാറ്റ ശസ്ത്രക്രിയ, താക്കോൽദ്വാര ശസ്ത്രക്രിയ വരെ ചെയ്തിരുന്ന ഒരു ആശുപത്രിയിലാണ് ഈ ദുരവസ്ഥ. നെടുമങ്ങാട് താലൂക്കിന് അകത്തും പുറത്തും നിന്നുള്ള ഒട്ടേറെ രോഗികളാണ് ദിവസവും ആശുപത്രിയിൽ എത്തുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ആശുപത്രി.

എക്സ്റേ യൂണിറ്റ് പ്രവർത്തനം നിലച്ചിട്ട് ഒരു മാസം

ആശുപത്രിയിലെ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസമായി. നിർധനരായ രോഗികൾ ഇപ്പോൾ ആശ്രയിക്കുന്നത് സമീപത്തെ സ്വകാര്യ ലാബുകളെയാണ്. കുട്ടികളുടെ ഒപി വിഭാഗത്തിന് സമീപമാണ് എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്നത്. 5 മാസം മുൻപ് ഒരു ഭാഗം പൊട്ടി വീണതോടെ എക്സ്റേ യന്ത്രം തകരാറിലായിരുന്നു. തിരികെ ഉറപ്പിച്ചെങ്കിലും ആശങ്കയുള്ളതിനാൽ ഇൗ യന്ത്രം ഇപ്പോൾ എക്സ്റേ എടുക്കാൻ ഉപയോഗിക്കുന്നില്ല. രോഗികളുടെ അടുത്ത് എത്തിച്ച് എടുക്കുന്ന പോർട്ടബിൾ യന്ത്രത്തിൽ ആണ് പിന്നെ എക്സ്റേ എടുത്തിരുന്നത്. അതും തകരാറിലായതോടെ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു.

കലാഭവൻ മണി സേവന സമിതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കലാഭവൻ മണി സേവന സമിതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കലാഭവൻ മണി സേവന സമിതി ചാരിറ്റബിൾ സൊസൈറ്റി മണിദേവാലയവും ആറ്റിങ്ങൽ വലിയകുന്ന് ടൗൺ മെഡിക്കൽ സെന്റർ & ഡെൽറ്റ ഡയഗ്നോസ്റ്റിക്സും ചിറയിൻകീഴ് ശ്രീ നേത്ര കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 ഞായറാഴ്ച, വക്കം ദൈവപുരയ്ക്കു സമീപം മണി ദേവാലയത്തിൽ 9.30 മുതൽ 2.30 വരെയാണ് ക്യാമ്പ് നടക്കുക.

ഷുഗർ, കൊളസ്ട്രോൾ, ഇസിജി, ബിപി, കണ്ണ് പരിശോധന എന്നിവ ക്യാമ്പിൽ സൗജന്യമായി നടത്തും.