by Midhun HP News | Mar 30, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 2027 ലെ ജനസംഖ്യാ കണക്കെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ അറിയിച്ചു. സെന്‍സസ് രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സെന്‍സസിന്റെ ആദ്യ ഘട്ടത്തിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണ നടത്തുന്നത്. കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും.
ആദ്യ ഘട്ടത്തില്‍ ഭവന സെന്‍സസ് ആണ് നടക്കുക. ഇതില്‍ താമസസൗകര്യങ്ങള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീടുകളിലെ ആസ്തികള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുല്‍പ്പാദന നിരക്ക് തുടങ്ങിയ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കും.
സെന്‍സസ് ആദ്യഘട്ടത്തിന്റെ ചോദ്യാവലി സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. ഒരു ലിവ്-ഇന്‍ പങ്കാളികള്‍ അവരുടെ ബന്ധം സ്ഥിരതയുള്ള ഒന്നാണെങ്കില്‍, സെന്‍സസില്‍ അവരെ വിവാഹിത ദമ്പതികളായി കണക്കാക്കും. ആദ്യഘട്ടത്തില്‍ 33 ചോദ്യങ്ങള്‍ക്കാണ് ഉത്തരങ്ങള്‍ തേടുക. വീടിന്റെ തറ, മേല്‍ക്കൂര, വീട്ടിലെ അംഗങ്ങള്‍, ഗൃനാഥന്‍ ഗൃഹനാഥ, ഉപയോഗിക്കുന്ന ധാന്യങ്ങള്‍, വീട്ടിലുള്ള വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
കെട്ടിട നമ്പര്‍, വീടിന്റെ അവസ്ഥ, വീട്ടിലുള്ള ആളുകളുടെ എണ്ണം, കുടുംബനാഥന്റെ പേര്, പട്ടികജാതി, പട്ടികവര്‍ഗം അല്ലെങ്കില്‍ മറ്റ് സമുദായങ്ങളില്‍ പെട്ടയാളാണോ, ഉടമസ്ഥാവകാശം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. വീടിന്റെ നിര്‍മ്മാണ രീതി, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നിവയും ചോദ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സെന്‍സസ് നടപടികളുടെ ആകെ ചിലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.


by Midhun HP News | Mar 30, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
നടന്‍ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോ വൈറലായി മാറിയിരുന്നു. ഷര്‍ട്ടും പാന്റ്‌സുമിടാതെ മഞ്ഞില്‍ കിടന്നുരുളുന്ന വിഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. കുടുംബത്തോടൊപ്പമുള്ള വിദേശ യാത്രയില്‍ നിന്നുമുള്ളതാണ് വിഡിയോ. സംഭവം വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തിയത്.
താരങ്ങളും കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പങ്കുവച്ച കമന്റും കുഞ്ചാക്കോ ബോബന്റെ മറുപടിയും ചിരി പടര്‍ത്തുകയാണ്. ‘ഈയ്യടുത്ത് നമ്മള്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു’ എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ കമന്റ്.
‘ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടി തൊലിക്കട്ടിയില്‍’ എന്ന കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷനോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍. നടന്റെ കമന്റി പിന്നാലെ കുഞ്ചാക്കോ ബോബന്‍ മറുപടിയും നല്‍കുന്നുണ്ട്. ”ഹിഹി ചെറിയ വാസ്തവം ഇല്ലാതില്ല” എന്നായിരുന്നു ചാക്കോന്റെ മറുപടി. കമന്റും മറുപടിയുമെല്ലാം ചിരി പടര്‍ത്തുകയാണ്.
തന്റെ പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിലിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. നിക്കര്‍ മാത്രം ധരിച്ച്, മഞ്ഞിലേക്ക് ഓടി വരികയും നിലത്ത് മഞ്ഞില്‍ കിടന്നുരുളുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനാണ് വിഡിയോയിലുള്ളത്. ‘ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം, ഒരു ദുരൂഹ സാഹചര്യത്തില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സജിന്‍ ഗോപു തുടങ്ങിയവരുമുണ്ട്.


by Midhun HP News | Mar 30, 2026 | Latest News, ദേശീയ വാർത്ത
പട്‌ന: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നിതീഷ് കുമാര്‍ ബിഹാര്‍ എംഎല്‍സി അംഗത്വം രാജിവെച്ചു. മുഖ്യമന്ത്രി സ്ഥാനം ഉടന്‍ തന്നെ രാജിവെക്കും. ജെഡിയു എംഎല്‍സി സഞ്ജയ് ഗാന്ധിക്കൊപ്പം എത്തിയാണ് നിതീഷ് കുമാര്‍ രാജിക്കത്ത് ചെയര്‍മാന്‍ അവധേഷ് നാരായണ്‍ സിങ്ങിന് സമര്‍പ്പിച്ചത്.
ഈ മാസം ആദ്യവാരമാണ് രാജ്യസഭയിലേക്ക് നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്. ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് ഒരേസമയം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലോ കൗണ്‍സിലിലോ അംഗമായിരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുക്കപ്പെട്ട് 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും ഒരു സ്ഥാനം രാജിവെക്കണമെന്ന നിബന്ധന പാലിക്കാനാണ് ഈ നീക്കം.
രണ്ട് പതിറ്റാണ്ടോളം ബിഹാര്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കാര്യത്തിലും വരും ദിവസങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


by Midhun HP News | Mar 30, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കുന്നു. മാർച്ച് അഞ്ചിന് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ സംസ്ഥാനത്താകെ 3,031 കേന്ദ്രങ്ങളിലായി നടന്നു.
13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും.


by Midhun HP News | Mar 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഡോ. തോമസ് ഐസക്ക്. എന്തിന് വോട്ടു കൊടുക്കുന്നു എന്നു ചര്‍ച്ച ചെയ്യേണ്ടത് വോട്ടു ചെയ്യുന്നവരാണ്. വികസനവും മതനിരപേക്ഷതയുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ആ നിലപാടിന് ആരു പിന്തുണ നല്‍കിയാലും വേണ്ടെന്ന് പറയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരെയും ചാപ്പ കുത്തി മാറ്റിനിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനവും എല്ലാത്തരം വര്‍ഗീയ ശക്തികള്‍ക്കുമെതിരെ മതനിരപേക്ഷ നിലപാടും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കും. ഈ രണ്ടു കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് വോട്ടു ചോദിക്കുന്നത്. അതിനെ ആരു വേണമെങ്കിലും പിന്താങ്ങിയാലും ആ വോട്ടു വേണ്ടെന്ന് ഞങ്ങളാരും പറയില്ല. പക്ഷെ ആ വോട്ടിനു വേണ്ടി ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടിനും നിലപാടിനും വ്യത്യസ്തമായ സംഘടനകളുമായി ചര്‍ച്ച, നീക്കുപോക്ക് ഉണ്ടാക്കുക തുടങ്ങിയ പണിക്കൊന്നും ഞങ്ങളാരും പോകില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. എസ്ഡിപിഐയുടെ കാര്യത്തില്‍ ആരാണ് ചര്‍ച്ച നടത്തിയത്?. മഞ്ചേശ്വരത്തു നിന്നും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറിയത് യുഡിഎഫുമായുള്ള ചര്‍ച്ചയുടേയും നീക്കുപോക്കിന്റേയും അടിസ്ഥാനത്തിലാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിന്റെ ഭാഗമായി എടുത്തിരിക്കുകയാണ്. അത്തരത്തിലുള്ള ഇടപാടുകള്‍ക്കൊന്നും എല്‍ഡിഎഫ് ഇല്ലെന്നും ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി.


by Midhun HP News | Mar 30, 2026 | Latest News, കായികം
ഗുവാഹത്തി: ഐപിഎൽ 2026 ൽ ഇന്ന് ചെന്നൈ സൂപ്പർ സൂപ്പർ കിങ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഗുവാഹത്തിയിൽ വൈകിട്ട് 7.30 മുതലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്‌സ് 16 തവണയും വിജയിച്ചു. ഇന്നത്തെ മത്സരത്തിലും ശക്തമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ മത്സരത്തിൽ ചില താരങ്ങളുടെ വ്യക്തിഗത പ്രകടനമാണ് ആരാധകർ ഉറ്റു നോക്കുന്നത്. ആദ്യത്തേത് വൈഭവ് സൂര്യവംശി. കഴിഞ്ഞ വർഷത്തെ വെടിക്കെട്ട് ബാറ്റിങ് തുടരാൻ വൈഭവിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അണ്ടർ -19 ലോകകപ്പിലെ മികച്ച പ്രകടനം നടത്തിയ ശേഷമാണ് വൈഭവ് രാജസ്ഥാൻ ക്യാമ്പിലേക്ക് എത്തുന്നത്. 15 വയസ്സ് തികഞ്ഞതോടെ ഏത് സമയത്തും ദേശീയ സീനിയർ ടീമിലേക്ക് താരത്തിന് വിളി വന്നേക്കാം. അത് കൊണ്ട് തന്നെ ഈ സീസണിലെ ഓരോ മത്സരവും താരത്തിന് നിർണായകമാണ്.രണ്ടാമത്തേത് മലയാളി താരം സഞ്ജു സാംസനാണ്. കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ ടീമിലെ സ്ഥിര സാന്നിധ്യമായ താരം ഇത്തവണ അവർക്കെതിരെ കളത്തിലിറങ്ങുകയാണ്. ഈ മത്സരത്തിൽ വ്യക്തിഗത പ്രകടനത്തിലൂടെ ആരാധകരെ സഞ്ജു ഞെട്ടിക്കും എന്നാണ് വിലയിരുത്തൽ. ധോനിക്ക് പരിക്ക് മൂലം ഇന്നത്തെ മത്സരത്തിൽ കളിക്കാനാകാത്ത സാഹചര്യത്തിൽ സഞ്ജു ടീമിന്റെ വിക്കറ്റ് കീപ്പർ ആകും. സിഎസ്കെ വിട്ട് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജയ്ക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

ഗുവാഹത്തിയിലെ പിച്ച് പുതുതായി തയ്യാറാക്കിയതാണ്. കഴിഞ്ഞ ദിവസം മഴ പെയ്തതിനാൽ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഇതോടെ മത്സരത്തിന്റെ തുടക്കത്തിൽ പിച്ചിൽ ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബൗളർമാർക്ക് ചെറിയ ആനുകൂല്യം ലഭിച്ചേക്കാം. ഇന്നും ഉച്ചക്ക് ശേഷം മഴ പെയ്യാൻ സാധ്യത ഉണ്ടെന്നും എന്നാൽ മത്സര സമയത്ത് മഴ തടസമാകില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

Recent Comments