കെ ടെറ്റ് ഉത്തരവ് പുന: പരിശോധിക്കണം. കെ പി എസ് ടി എ

കെ ടെറ്റ് ഉത്തരവ് പുന: പരിശോധിക്കണം. കെ പി എസ് ടി എ

സംസ്ഥാനത്തെ പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലിയെ പ്രതികൂലമായി ബാധിക്കുന്ന കെ ടെറ്റ് യോഗ്യതാ സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പുന പരിശോധിക്കണമെന്നും, കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വരുന്നതിന് മുൻപ് ജോലിയിൽ പ്രവേശിച്ചവർക്ക് കെ ടെറ്റ് ഒഴിവാക്കി നിയമനിർമ്മാണം നടത്തണമെന്നും സുപ്രീംകോടതി വിധിസംബന്ധിച്ച് ആശങ്കകൾ എത്രയും വേഗം പരിഹരിക്കണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു.

കെ ടെറ്റ് ഉത്തരവിനെതിരായ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ സായാഹ്ന സദസ്സ് ജില്ലാ പ്രസിഡന്റ് എ ആർ ഷമീം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അഭിലാഷ് അധ്യക്ഷനായ പ്രതിഷേധ ധർണയിൽ ജെഫ്ന എ എസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗം എസ് സബീർ, അനൂപ് എം ജെ, ജി എൽ ലാജി, മുഹമ്മദ് അൻസാർ എ എം, ബീന ജി എസ് തുടങ്ങിയവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. പി കെ സൂര്യകാന്തി നന്ദി രേഖപ്പെടുത്തി.

ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി;16കാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി

ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി;16കാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി. കുണ്ടറ പെരുമ്പുഴ പനവിള കിഴക്കെതിൽ വീട്ടിൽ അനിൽ കുമാർ-ദീപ ദമ്പതികളുടെ മകൻ അഖിൽ കെ (16) ആണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഇളമ്പള്ളൂർ ഗവ. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് കുട്ടിയുടെ പിതാവ് കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു.

ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക. (ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

നോയിഡ എയര്‍പോര്‍ട്ട് ഒക്ടോബര്‍ 30 ന് യാഥാര്‍ഥ്യമാകും

നോയിഡ എയര്‍പോര്‍ട്ട് ഒക്ടോബര്‍ 30 ന് യാഥാര്‍ഥ്യമാകും

നോയിഡ: നോയിഡ രാജ്യാന്തര വിമാനത്താവളം ഒക്ടോബര്‍ 30 ന് ഉദ്ഘാടനം ചെയ്യുമെന്നും 45 ദിവസത്തിനുള്ളില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു.

ഡല്‍ഹിയില്‍ നിന്ന് ഏകദേശം 75 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജെവാര്‍ പ്രദേശത്താണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് ശേഷം ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം എത്രയും വേഗം നടക്കുന്നതിനായി ഞങ്ങള്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണ്. ഉദ്ഘാടനം ഒക്ടോബര്‍ 30 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 45 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് കാണാം’ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വിമാനത്താവളത്തില്‍ നടന്ന ഒരു പരിപാടിയില്‍ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ജെവാര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നതില്‍ വിമാനക്കമ്പനികള്‍ ആവേശത്തിലാണ്, ആ മേഖലയില്‍ വലിയ സാധ്യതകളുണ്ടെന്ന് അവര്‍ കരുതുന്നു. എയര്‍ലൈനുകളുമായി നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ജെവാര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ കുറഞ്ഞത് 10 നഗരങ്ങളെയെങ്കിലും ബന്ധിപ്പിക്കുന്ന സര്‍വീസുകളുണ്ടാകുമെന്ന് പറയാന്‍ കഴിയും. യാത്രാ വിമാനങ്ങളേക്കാള്‍ ചരക്ക് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തന്ത്രപ്രധാന വിമാനത്താവളം എന്ന നിലയില്‍ ഇതിന് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്നും’ അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്.

വൈസ് ചാന്‍സലര്‍ നിയമനം: കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണം, കത്തയച്ച് ഗവര്‍ണര്‍

വൈസ് ചാന്‍സലര്‍ നിയമനം: കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണം, കത്തയച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍. കേസ് നടത്താന്‍ പണം ചോദിച്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ കത്തയച്ചു.

കേസിന് ചെലവായ വക്കീല്‍ ഫീസ് നല്‍കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്. രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപയാണ് നല്‍കേണ്ടത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ക്കാണ് തുക ആവശ്യപ്പെട്ടത്. രാജ്ഭവന്‍ അയച്ച കത്തില്‍ രണ്ട് സര്‍വകലാശാലകളും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ആവശ്യം. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു രാജ്ഭവന്‍ സ്വന്തം നിലയില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട തുകയാണ് ഇപ്പോള്‍ സര്‍വകലാശാലകള്‍ വഹിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വര്‍ണവില 81,000ന് മുകളില്‍ തന്നെ

സ്വര്‍ണവില 81,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്.

ചൊവ്വാഴ്ച 82,080 രൂപയായി ഉയര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കേരള സര്‍വകലാശാല

ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കേരള സര്‍വകലാശാല

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടവരോ ആയ വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കു സര്‍വകലാശാല നിര്‍ദേശം നല്‍കി.

പഠനം ഉപേക്ഷിച്ചവര്‍ സംഘടനാ പ്രവര്‍ത്തനം ലക്ഷ്യം വച്ച് കോഴ്‌സുകളില്‍ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയില്‍പപെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ബിരുദ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ കേസുകളില്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്.

സത്യവാങ്മൂലം ലംഘിക്കുന്നവരുടെ പ്രവേശനം പ്രിന്‍സിപ്പല്‍മാര്‍ക്ക് റദ്ദാക്കാനാകും. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കോളജ് കൗണ്‍സിലിനാണ്. വിസി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് തീരുമാനം എടുത്തത്. വാട്‌സാപ് വഴി കോപ്പിയടിച്ചതിനെത്തുടര്‍ന്ന് 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യപ്പെട്ട വിദ്യാര്‍ഥി മറ്റൊരു വിഷയത്തില്‍ പുനഃപ്രവേശനം നേടിയത് കേരള സര്‍വകലാശാല റദ്ദാക്കിയിരുന്നു.